Saturday, 26 April 2014

ഒരു പുരാണ കഥ

ഹിമാലയ താഴ്‌വാരങ്ങളിലെ അമേധ്യപുരി എന്ന രാജ്യം ഭരിച്ചിരുന്നത് സൌമ്യൻ എന്ന രാജാവായിരുന്നു. അദ്ദേഹവും അദ്ധേഹത്തിന്റെ മന്ത്രി ഗണങ്ങളും പ്രഭുക്കന്മാരുമൊക്കെയും രാജ്യം ധൂർത്തടിച്ചു തോന്നിയത് പോലെ ഭരിച്ചുകൊണ്ടിരുന്ന അക്കാലത്തു ജനങ്ങൾ രോഷം കൊള്ളുകയും ക്രൂരൻ എന്നൊരു പട്ടാളക്കാരന്റെ നേതൃത്വത്തിൽ രാജാവിനെതിരെ ഒരു സായുധ വിപ്ളവം സംഘടിപ്പിക്കാൻ ഒരുങ്ങി കൊണ്ടിരിക്കുകയും ചെയ്തു വന്ന വേളയിൽ ഒരു ദിനം, രാജാവ് തന്റെ മന്ത്രി പുംഗവൻ ഗൌരവനെ വിളിച്ചു ഇങ്ങനെ പറഞ്ഞു.

എടൊ മന്ത്രി, ജനങ്ങൾ ഞങ്ങളുടെ ധൂർത്തിൽ അത്യധികം കലുഷിതരായിരിക്കുകയും, നമുക്കെതിരെ പോരാടാൻ തുനിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന ഈ വേളയിൽ, നമുക്ക് നമ്മുടെ ധൂർത്തൊക്കെ അല്പമൊന്നു കുറച്ചു, ജനങ്ങളെ ശാന്തരാക്കിക്കൂടെ എന്ന് നാം ആലോചിക്കുന്നു. താങ്കളുടെ അഭിപ്രായമെന്താണ്.

മഹാരാജാവിന്റെ വിഡ്ഢിത്തങ്ങൾ കേട്ട് മന്ത്രി പുംഗവൻ ഗൌരവന് ചിരിയാണ് വന്നത്. അത് പുറത്തു പ്രകടിപ്പിക്കാതെ മന്ത്രി താഴെ പറയും പ്രകാരം പറഞ്ഞു.

മഹാ രാജാവേ, ജനങ്ങൾക്ക്‌ ദാരിദ്ര്യമില്ലാതെ ജീവിക്കാനാവാത്തത് പോലെ നമുക്ക് ധൂർത്തില്ലാതെയും ജീവിക്കാനാവില്ല. താങ്കൾക്കു കള്ളു കുടിയോ പെണ്ണ് പിടിയോ നിർത്താനാവുമോ? ജനങ്ങളെ തണുപ്പിക്കാൻ നാം മറ്റെന്തെങ്കിലും വഴി നോക്കുന്നതാവും നല്ലത്

എങ്കിൽ താങ്കളും മറ്റു പ്രഭുക്കൻമ്മാരും ഒക്കെ കൂടിയാലോചിച്ച് ഉചിതമായ ഒരു വഴി കണ്ടെത്തി രണ്ടു ദിവസം കൊണ്ടു എന്നെ ഉണർ ത്തിക്കുക എന്ന് അജ്ഞാ പിച്ച് കൊണ്ടു രാജാവ് അന്തപുരത്തിലേക്ക് കയറി പോയി.



  1. രാജ കൊട്ടാരത്തിലെ ചർച്ചാ മുറികളിലൊന്നിൽ അന്ന് രാവന്തിയോളം മന്ത്രി പുംഗവനും തന്റെ ശിങ്കിടികളായ പ്രഭുക്കന്മാരും തങ്ങളുടെ ഇരിപ്പിടം ഉറപ്പിക്കാനുള്ള മാർഗം എന്തെന്ന് ചിന്തിച്ചു കൊണ്ടിരിക്കെ, കുങ്ക പ്രഭുവിന്റെ അനന്തിരവളായ കൊച്ചു കുട്ടി അവിടേക്ക് പാഞ്ഞു വരികയും, വന്നപാടെ ഇത്രയും പറയുകയും ചെയ്തു 'അമ്മാവാ, നിയമങ്ങളെ കുറിച്ചൊരു ലേഖനം എഴുതി ചെല്ലാൻ പള്ളികൂടം വാധ്യാരു പറഞ്ഞു വിട്ടിരിക്കുന്നു. അമ്മാവൻ ഇവിടത്തെ നിയമങ്ങളൊക്കെ കടലാസിൽ എഴുതി തരണം'. ഓർക്കാപുറത്ത് ചർച്ചാ മുറിയിലേക്കുള്ള കുട്ടിയുടെ വരവും, അവളുടെ വേണ്ടാത്ത ചോദ്യവും, തങ്ങളുടെ പ്രശ്നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി അപ്പോൾ മന്ത്രിക്കു തോന്നി. നിയമങ്ങൾക്കു തങ്ങളുടെ ഈ പ്രശ്നത്തിൽ എന്താണ് ചെയ്യാനാവുക എന്ന ഒരു ശങ്ക മനസ്സിൽ ഉദിക്കാതിരുന്നുമില്ല. രാജാവിനെ ചോദ്യം ചെയ്യുന്നവന്റെ തല അരിഞ്ഞു കളയുന്ന രീതിയിലുള്ള നിയമങ്ങൾ നടത്താൻ ശ്രമിച്ചപ്പോളൊക്കെ രാജാവിന്റെ തലയാണ് പോയതെന്ന് ചരിത്ര പണ്ഡിതനായ മന്ത്രിക്കു നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും തങ്ങളുടെ പ്രശ്നത്തിന്റെ ഉത്തരം ഇവിടെ തന്നെ ആണെന്നുള്ള ഒരു തോന്നൽ മന്ത്രിയുടെ മാനസത്തിലെവിടെയോ ഒരു തേങ്ങൽ പോലെ നില നിന്നു. സഭ പിരിച്ചു വിട്ടു കൊണ്ടു ഓരോരുത്തരും താന്താങ്ങളുടെ വീടുകളിലേക്ക് യാത്രയായി.

    ദുഖിതനായി ശയ്യയെ പുൽകിയ തന്റെ കണവന്റെ വേദന അറിഞ്ഞ മന്ത്രി പത്നി അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു 'അല്ലയോ പ്രിയ മന്ത്രി ഭർത്താവേ താങ്കളുടെ അകങ്ങളിൽ ഞാനറിയാത്ത എന്ത് വേദനകളാണ് ഉള്ളത്. പറയുക. മന്ത്രി നടന്ന കാര്യങ്ങൾ നഖ ശിഖാന്തം, അതായത് ആദി മധ്യാന്തം തന്റെ ഭാര്യയോടു ഉരിയാടി.

    കഥകൾ മുഴുവൻ കേട്ട മന്ത്രി പത്നി തലയാട്ടി കൊണ്ടു മൊഴിഞ്ഞു 'ശരിയാണ് നമ്മുടെ മോക്ഷം നിയമങ്ങളിലാണ്. നിയമം നമ്മളുണ്ടാക്കുന്നു, അവർ അനുസരിക്കുന്നുന്നു. നിയമം നമ്മളുണ്ടാക്കുന്നു, നമ്മൾ ലംഘിക്കുന്നു. അവർക്കും ലംഘിക്കാവുന്ന നിയമങ്ങൾ ഉണ്ടാക്കി ഒരു പരീക്ഷണത്തിന് മുതിർന്നാലൊ

    മന്ത്രി ഒന്നും മനസ്സിലാക്കാനാവാതെ ബുദ്ധി മതിയായ തന്റെ പത്നിയെ സാകൂതം നോക്കി. അപ്പോൾ അവർ തുടർന്നു

    ഇത്രയും നാൾ നാം നമുക്ക് ലംഘിക്കാവുന്ന നിയമങ്ങളാണ് ഉണ്ടാക്കിയത്. ഇനി നാം ഉണ്ടാക്കാൻ പോകുന്നത്, അവർക്കും ലംഘിക്കാവുന്ന നിയമങ്ങളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് ലംഘിക്കാതെ തങ്ങൾക്കു ജീവിച്ചു പോകാൻ പറ്റില്ല എന്ന് അവർക്ക് തന്നെ തോന്നാൻ പാകത്തിലുള്ള നിയമങ്ങൾ. ഉദാഹരണത്തിന് രാവിലെ കുളിക്കുന്നത് കുറ്റമാണെന്ന ഒരു നിയമം ഉണ്ടാക്കി എന്ന് വെക്കുക. ഈ മാരി ചൂടിനു കുളിക്കാതെ കഴിയാൻ ആർക്കെങ്കിലും പറ്റുമോ. അപ്പോൾ അവർ നിയമം ലംഘിക്കും . പക്ഷെ നമ്മൾ നിയമ പാലകർ അത് കാണുന്നില്ല, അല്ലെങ്കിൽ അതിലേക്കു നോക്കുന്നില്ല. അങ്ങനെ അവർ നിർബാധം തങ്ങളുടെ നിയമ ലംഘനം തുടർന്ന് കൊണ്ടെ ഇരിക്കും. നമ്മൾ അത് കാണാതിരുന്നു കൊണ്ടെ ഇരിക്കും.

    ഇത്രയും മനസ്സിലായി. പക്ഷെ അത് കൊണ്ടു നമുക്കെന്താ ഗുണം. മന്ത്രി സംശയം ചോദിച്ചു.

    അതാ ആ കണ്ണാടിയിലേക്ക് നോക്കുക . വരാൻ പോകുന്നത് എന്തെന്ന് നിങ്ങൾക്ക് ആ കണ്ണാടിയിൽ കാണാം.മുന്നിലുള്ള കണ്ണാടിയിലേക്ക് വിരൽ ചൂണ്ടികൊണ്ടു മന്ത്രി പത്നി പറഞ്ഞു.

    പെട്ടന്ന് മുന്നിലുള്ള കണ്ണാടിയിൽ ഇരുട്ട് പരക്കുകയും, ആ ഇരുട്ടിൽ മുനിഞ്ഞു കത്തുന്ന ഒരു കൊച്ചു ദീപം പ്രത്യക്ഷ പ്പെടുകയും ചെയ്യുന്നു. ആ തരിമ്പു വെട്ടത്തിൽ കൊല്ലൻ പാച്ചു വാളിനു മൂർച്ച കൂട്ടുകയാണ്. വലതു വശത്ത് കൂടെ പാച്ചുവിൻറെ അമ്മ കൌസു പ്രവേശിക്കുന്നു.

    കൌസു-- എന്തിനാടാ നീ ഇപ്പൊ തിരക്കിട്ട് ഇതിനു മൂർച്ച കൂട്ടുന്നത്‌.
    പാച്ചു -- വിപ്ളവം, രാജാവിന്റെ നിയമ ലംഘനങ്ങൾക്കെതിരെ വിപ്ളവം. വഴിയരികിൽ ആയിരങ്ങൾ എന്തിനും തയ്യാറായി നിൽക്കുന്നു
    കൌസു-- അതിനു വഴീലൊന്നും ആരെയും കാണുന്നില്ലല്ലോ.
    പാച്ചു-- കാണില്ല, എല്ലാവരും ഒളിഞ്ഞു നില്ക്കുകയാണ്.
    കൌസു ... ഒളിഞ്ഞു നിലക്കാൻ അവരെന്താ കള്ളന്മാരാണോ.
    പാച്ചു.... അതല്ല, ഇത് ഒളി യുദ്ധമാണ്.
    കൌസു...... അപ്പോൾ നീ ഇന്ന് രാവിലെ കുളിച്ചോ.
    പാച്ചു..... അതൊക്കെ പുലർച്ചക്ക് തന്നെ കഴിഞ്ഞു.
    കൌസു....നിയമം തെറ്റിച്ച നീയാണോ രാജാവിനെ കൊല്ലാൻ നടക്കുന്നത്. വാള് ഉറയിൽ ഇടെടാ
    പാച്ചു....അമ്മെ , മുരട്ടു ന്യായം പറഞ്ഞു നമ്മുടെ വിപ്ളവത്തെ വഞ്ചിക്കരുത്..
    (അമ്മെ നമ്മൾ പോകുന്നു, വന്നില്ലെങ്കിൽ കരയേണ്ട എന്ന പാട്ടും പാടി പാച്ചു അവിടെ നിന്ന് മുങ്ങി )

    കണ്ണാടിയിൽ ഇപ്പോൾ തെളിഞ്ഞു കാണുന്നത് നീണ്ടു കിടക്കുന്ന ഒരു വഴിത്താരയും അതിന്റെ പാര്ശ്വ ഭാഗത്തുള്ള ഒരു ആൽ മരവുമാണ്. ആൽ മരത്തിനു കീഴിൽ ഒരു യോഗി ചമ്രം പറഞ്ഞിരിക്കുന്നു. ഇടതു വശത്ത് കൂടെ വാളുമായി പാച്ചു നടന്നു മുന്നേറുമ്പോൾ യോഗി അവനെ കാണുന്നു.

    യോഗി..... വത്സാ നീ വാളുമായി എവിടെക്കാണ്‌.
    പാച്ചു... വത്സൻ എന്റെ അച്ഛനാണ്, ഞാൻ പാച്ചു.
    യോഗി....മനസ്സിലായി മകനെ, നീ എന്ത് ദുഷ് കൃത്യം നടത്താനാണ് ഇപ്പോൾ വാളുമായി പോകുന്നത്.
    പാച്ചു......നിയമ ലംഘകനായ രാജാവിനെ കൊല്ലാൻ.
    യോഗി....പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന് എന്റെ ഗുരു പറഞ്ഞത് നീ കേട്ടുവോ മകനെ. രാജാവിനെ ശിക്ഷിക്കാൻ മാത്രം പരിശുധനാണോ നീ. നീ ഇന്ന് രാവിലെ കുളിച്ചു നിയമം തെറ്റിച്ചവനല്ലെ. തിരിച്ചു പോകൂ മകനെ.
    (പാവം പാച്ചു ഇതൊക്കെ കേട്ടപ്പോൾ കരഞ്ഞു പോകുകയും, വേദനയോടെ യോഗിയുടെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുകയും ചെയ്തു സ്വന്തം ഗ്രിഹത്തിലേക്ക് തിരിച്ചു പോകുകയും ചെയ്തു.. വീട്ടിൽ എത്തിയപ്പോൾ അമ്മ കൌസുവിനു അത്ബുധമൊന്നും തോന്നിയില്ല. കുറച്ചു താമസിച്ചാലും അവൻ ഇങ്ങു തിരിച്ചെത്തുമെന്ന് ആ അമ്മക്ക് അറിയാമായിരുന്നു.)

    കണ്ണാടിയിൽ വീണ്ടും ഇരുട്ട് പരക്കുകയും, അടുത്ത നിമിഷത്തിൽ ഒരു കാട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. താടിക്കാരായ രണ്ടു പേർ ആരെയോ കാത്തിരിക്കുന്നു. അവരുടെ സംഭാഷണം
    ഒന്നാമത്തെ ആൾ...... എടൊ ക്രൂരാ, സമയം വളരെ ആയല്ലോ. വാളും പരിചയുമെടുത്തു ഉടൻ വരാമെന്ന് പറഞ്ഞു പോയ ഒരുത്തനെയും കാണുന്നില്ലല്ലോ. എന്താണ് സംഭവിച്ചതെന്നു ഒരുഎത്തും പിടിയും കിട്ടുന്നില്ലല്ലോ.
    (ദൂരെ നിന്ന് ഒരു ദൂതൻ ഓടി വരുന്നു. ക്രൂരന്റെ അടുത്തെത്തി നിൽക്കുന്നു.)
    ദൂതൻ....സഖാവ് ക്രൂരാ നമ്മുടെ വിപ്ളവം പൊലിഞ്ഞു.
    ക്രൂരൻ..... എന്ത് പറ്റി സഖാവേ.
    ദൂതൻ......മാനസാന്തരം. എല്ലാവർക്കും മാനസാന്തരം.
    (കണ്ണാടിയിൽ ഇരുട്ട് പറക്കുന്നു)
    Like ·  · Promote · 

Friday, 18 April 2014

MENU

സമകാലീനങ്ങളായ ചില വിഭവങ്ങൾ:
1. സ്രാവ് പൊരിച്ചത് അഥവാ സ്രാവ് കരിച്ചത്
ഭാഷയിൽ വൈജാത്യമുള്ളത് കൊണ്ടാണ് രണ്ടു തരത്തിൽ എഴുതേണ്ടി വന്നത്. തലശേരിക്കാര് പൊരിക്കുന്നതൊക്കെ തെക്കൻമ്മാരു കരിക്കുകയാണ് ചെയ്യുക. പൊള്ളിക്കുന്ന ക്രൂരന്മാര് വേറെയും ഉണ്ട്.
സ്രാവ് പൊരിക്കുന്നതിനു ആദ്യമായി വേണ്ടത് കടൽ ആണ്. അതെ കടൽ. സാഗരമേ ശാന്തമാകൂ എന്ന പാട്ട് കേട്ടിട്ടില്ലേ . അതിലെ സാഗരം . മനസ്സിലായല്ലോ. കടലില്ലാതെ എന്ത് സ്രാവ് . കടൽ കിട്ടി കഴിഞ്ഞാൽ പിന്നെ വേണ്ടത് തുടൽ, പിന്നെ വഞ്ചി, വല, എന്നിവയൊക്കെ. വഞ്ചിയിൽ കയറി സ്രാവ് പിടിക്കുന്നത്‌ എങ്ങനെ എന്ന് കടപ്പുറത്തെ തൊഴിലാളികള്  കാണിച്ചു തരും. സ്രാവ് പൊരിക്കുന്നതിന്റെ ഏറ്റവും പ്രയാസമേറിയതും, പ്രാധാന്യ മേറിയതും ആയ ഭാഗം ഇത് മാത്രമാണ്. അങ്ങനെ സ്രാവിനെ കയ്യിൽ കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് അതിനെ കൊല്ലുക എന്ന പ്രവൃത്തി ആണ്. വളരെ ശക്തിയുള്ള ഒരു ജീവി ആയതിനാൽ ഒരു പുരുഷൻ തന്നെ അതിനു വേണം. പിന്നെ തൊലി ഉരിക്കൽ. അതിനു ആണുങ്ങൾക്കാണ് വൈദഗ്ദ്യം കൂടുതൽ. തൊലി ഉരിച്ചു കിട്ടയതിനെ മുറിപ്പെടുത്തുന്ന ജോലി പെണ്ണുങ്ങള് ചെയ്താൽ മതി. മുറിവിൽ എരിവും ഉപ്പും ചേർക്കുന്ന പരിപാടി രണ്ടു പേർക്കും ഒന്നിച്ചു ചെയ്യാം. പിന്നെ ചട്ടിയിലിട്ടു വറുക്കുകയോ, പൊരിക്കുകയൊ, കരിക്കുകയോ , പൊള്ളിക്കുകയോ അങ്ങനെ എന്താണ് തങ്ങളുടെ ഭാഷ സമ്മതിക്കുന്നത്, അത്തരത്തിൽ എന്ത് വേണമെങ്കിലും ചെയ്യാം.. പരിപാടിയുടെ അന്ത്യ ഭാഗം തിന്നൽ ആണ്. അത് ആര്ക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.