Sunday, 13 May 2018

പോൺ

കുപ്പായമിടാത്ത പെണ്ണുങ്ങളുടെ ചിത്രമായിരുന്നു നമ്മുടെ ചെറുപ്പ കാലത്തെ പോൺ. ഡെൽ ടോറോവിന്റെ പ്രേത ചിത്രത്തിലെ കുട്ടികൾ ഇത്തരം ചിത്രങ്ങൾ പരസ്പരം പങ്കിടുന്നത് കണ്ടപ്പോൾ ഞാൻ നമ്മുടെ പഴയ കാലം ഓർത്തു പോയി. അന്ന് പുസ്തക താളുകൾക്കിടയിൽ മറച്ചു വച്ച ഈ ചിത്രം നോക്കി കൊണ്ടിരുന്ന ബാലനെ മാഷ് പിടിച്ചു തല്ലിയത് ഞാൻ ഇന്നും ഓർക്കുന്നു. സ്‌കൂളിനടുത്തുള്ള വണ്ടി പീടികയിൽ ഇത്തരം പുസ്തകങ്ങൾ വാങ്ങാൻ കിട്ടുമായിരുന്നു. അതിൽ ചെറു കഥകളും ഉണ്ടാകും. മഞ്ഞ പുസ്തകങ്ങൾ എന്ന പേരിൽ പ്രസിദ്ധിയാര്ജിച്ച ആ പുസ്തകങ്ങളെ ഇന്ന് പലരും മറന്നു. വീടിനടുത്തുള്ള ലൈബ്രറി നടത്തിയത് എന്റെ വകയിൽ ഒരു മാമൻ ആയിരുന്നു. ഡിറ്റക്ടീവ് നോവലുകൾ ആയിരുന്നു എനിക്ക് പ്രിയം. ഒരു ദിവസം നോവലുകൾ തിരയുന്നതിനു ഇടയിൽ രതി സാമ്രാജ്യം എന്ന പുസ്തകം. മാമൻ അറിയാതെ ഞാൻ ആ പുസ്തകം ചൂണ്ടി. പക്ഷെ വാതിലിനു മുന്നിൽ വച്ച് മാമൻ എന്നെ കയ്യോടെ പിടിച്ചു. അന്ന് മാമൻ നോക്കിയ ആ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല. പക്ഷെ മാമൻ അതിനപ്പുറം പോയില്ല. മാമന് ഇംഗ്ളീഷ് അറിയാത്തതു കൊണ്ട് ആ ഇടയ്ക്കു ഞാൻ എടുത്തു വായിച്ച ചില നോവലുകൾ ഒക്കെയും അതിലും തറയായിരുന്നു എന്ന കാര്യം അറിയാനും പറ്റിയില്ല . മാമൻ തട്ടിപ്പറിച്ചു തിരിച്ചു കൊണ്ട് പോയത് കൊണ്ടാവാം, രതി സാമ്രാജ്യം ഒരിക്കലും എനിക്ക് വായിക്കാൻ തോന്നിയില്ല. കോളേജിൽ എത്തിയപ്പോൾ പോൺ കുറച്ചു കൂടെ നിലവാരം ഉള്ളതായി. നല്ല നിലവാരമുള്ള ഫോട്ടോകൾ സംഘടിപ്പിക്കാൻ കഴിവുള്ളവർ ആയിരുന്നു, ചിലർ. അങ്ങനെ അനേകം മദാമ്മമാർ കുപ്പായമില്ലാതെ നമ്മുടെ മുന്നിൽ നിരങ്ങി. കൂട്ടത്തിൽ അവരുടെ കാമ കേളികളും . ആയിടക്ക് ഒരു പയ്യൻ, ഒരു പഴയ കാല ചിത്രം എടുത്തു കൊണ്ട് വന്നപ്പോൾ നമുക്ക് അതിനോട് അറപ്പു തോന്നിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. നമ്മൾ ആ നിലയൊക്കെ കഴിഞ്ഞു ഇപ്പോൾ മുകളിൽ എത്തിയ കാര്യം നമ്മൾ അവനെ ഓർമിപ്പിച്ചു. ഡിഗ്രി പഠിക്കുന്നവർക്ക് ഒന്നാം ക്ലാസിലെ പുസ്തകം വായിക്കാൻ കൊടുക്കരുത് എന്നാണു ബാലാട്ടൻ അന്നവനോട് പറഞ്ഞത്. അപ്പോഴേക്കും എ സിനിമകളും, അവക്കിടയിൽ ബിറ്റുകളും പ്രചാരം നേടിയിരുന്നു. ഒരു അഞ്ചു മിനുട്ട് ക്ലിപ്പിനു വേണ്ടി കുട്ടികൾ സിനിമാ കോട്ടയുടെ മുന്നിൽ തമ്പടിച്ചു നിന്നു. ചിലര് ടിക്കറ്റ് കിട്ടാതെ മടങ്ങി. അക്കാലത്തു സെക്കൻഡ് ഷോക്കായിരുന്നു ഡിമാൻഡ് കൂടുതൽ. ചില ബിറ്റ് സിനിമകളെ പോലീസ് പിടിച്ചു എന്നും പറയുന്നത് കേൾക്കാറുണ്ട്. പിന്നെ പിന്നെ നല്ല നിലവാരമുള്ള എ സിനിമകൾ ഇറങ്ങാൻ തുടങ്ങി. ഒരിക്കൽ ബാലാട്ടൻ ഓടി വന്നു എന്നോട് പറഞ്ഞു. എടാ മണ്ടോടി. ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള ഒരു എഡ്യൂക്കേഷണൽ സിനിമ ഉണ്ട്. ഒന്ന് പോയി നോക്കാം. വിഷയം അതായത് കൊണ്ട് വല്ലതും തടയാതിരിക്കില്ല. ശരിയാണ് എന്ന് എനിക്കും തോന്നി. സിനിമ കണ്ടപ്പോൾ തോന്നി വലിയ കുഴപ്പമില്ല എന്ന്. സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ബാലാട്ടൻ ഇങ്ങനെ പറഞ്ഞു. ഇങ്ങനത്തെ സിനിമകൾ കുറെ ഇറങ്ങിയിരുന്നു എങ്കിൽ വീട്ടുകാരോട് ചോദിച്ചു തന്നെ പോയി സിനിമ കാണാമായിരുന്നു. പക്ഷെ അത്തരത്തിലുള്ള സിനിമകൾ പിന്നെ ഇറങ്ങിയില്ല. മറ്റൊരിക്കൽ ഒരു സിനിമയുടെ പോസ്റ്റർ കണ്ട് നമ്മള് രണ്ട് പേരും തിയേറ്ററിലേക്ക് ഓടി. സിനിമ ഒക്കെ കഴിഞ്ഞപ്പോൾ ബാലാട്ടൻ പറഞ്ഞു, എടാ മണ്ടോടി. കള്ളന്മാര് നമ്മളെ പറ്റിച്ചു കളഞ്ഞല്ലോ. പോസ്റ്ററിൽ ഉള്ള സീൻ സിനിമയിൽ ഇല്ലല്ലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു . പോസ്റ്ററിൽ ഉള്ള സീൻ സിനിമയിൽ ഉണ്ട്. അത് ഒരു കടപ്പുറത്തു ഒരു പെണ്ണ് നിന്ന രംഗമാണ്. ആ രംഗം വന്നപ്പോൾ ബാലാട്ടൻ കോട്ടുവാ ഇടുകയായിരുന്നു. കോട്ടുവാ ഇട്ടു കഴിഞ്ഞപ്പോഴേക്കും രംഗം കഴിഞ്ഞു. സ്റ്റിൽ ഫോട്ടോഗ്രാഫ് വിശ്വസിക്കാൻ കൊള്ളില്ല എന്ന് പിന്നീട് റോളണ്ട് ബാർതേസ് പറഞ്ഞത് , നമ്മളൊക്കെ പണ്ടേ മനസ്സിലാക്കിയിരുന്നു.
ശാസ്ത്രവും കലയും വളരുന്നതിന് സമാന്തരമായി പോൺ കലയും വളരുന്നു . ഇന്റർനെറ്റ് പോൺ കലയെ ഒരു വലിയ വ്യവസായമായി വളർത്തി. അത് നമ്മുടെ സമൂഹത്തെ ഏതു തരത്തിൽ ബാധിക്കുന്നു എന്നുള്ളത് നല്ലൊരു ചർച്ചക്കുള്ള വിഷയമാണ്.