Wednesday, 11 July 2018

ചികിത്സയെ കുറിച്ചുള്ള എന്റെ ചില മാർക്സിയൻ അന്ധവിശ്വാസങ്ങൾ

മഴയത്തു കൊണ്ട് പോയി ഇട്ട കുട്ടി മഴയിൽ തണുപ്പിൽ രോഗത്തിൽ പെട്ട് മരിക്കും എന്ന് നമുക്ക് അറിയാം.  കുരങ്ങിൽ നിന്ന് പരിണമിച്ചു വന്ന ആദ്യത്തെ കുട്ടിക്കും മഴ ഒരു ശത്രു തന്നെ ആയിരിക്കാം.  പക്ഷെ അവനോ, അവളോ,  അല്ലെങ്കിൽ അവരിൽ പലരോ,  മഴയെ അതിജീവിച്ചു.  അങ്ങനെ അല്ലായിരുന്നു  എങ്കിൽ നാം ഇന്ന് ഉണ്ടാകുമായിരുന്നില്ല.  ആദിയിലെ അർദ്ധ മൃഗ കുട്ടിക്ക് തന്റെ പിതാവിന്റെയോ മാതാവിന്റെയോ,  പ്രതിരോധ  ശക്തികൾ അതെ പോലെ പകർന്നു കിട്ടിയിട്ടുണ്ടാകും എന്ന് കരുതാം.  ഇവിടെ ഒരാൾ എഴുതിയതു പോലെ,  ആധുനിക ലോകത്തു മാത്രമല്ല രോഗങ്ങൾ ഉണ്ടായിരുന്നത്.  അതി പ്രാചീന കാലത്തും ഇവിടെ രോഗങ്ങൾ പതിവുപോലെ ഉണ്ടായിരുന്നു.  പ്ളേഗും വസൂരിയും അന്നുമുണ്ടാകാം.  അല്ലെങ്കിൽ അതിന്റെ മറ്റു രൂപങ്ങൾ.   പക്ഷെ അന്നും അവയ്ക്കു ആദി മനുഷ്യനെ കൊന്നു തീർക്കാൻ പറ്റിയില്ല .  ആദിമനുഷ്യന്റെ മുൻഗാമിയായ കുരങ്ങനെ ഇത്തരം രോഗങ്ങൾ വേവലാതി പെടുത്തിയിരുന്നോ എന്നും നമുക്ക് അറിയില്ല.  മൃഗങ്ങളിൽ നിന്ന് പകർച്ച വ്യാധികൾ മനുഷ്യനിലേക്ക് പകരുന്നത് പോലെ , മനുഷ്യനിൽ നിന്ന് പകർച്ചവ്യാധികൾ മൃഗങ്ങളിലേക്കു പകരുന്നുണ്ടോ.  വൈറസുകൾ മൃഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ടോ.  ഇല്ലെങ്കിൽ ആദി മനുഷ്യൻ ആയി ജനിച്ചു വീണ അവനെയും,  വൈറസുകൾ അലോസരപ്പെടുത്തിയിരിക്കാൻ ഇടയില്ല

വിഗ്രഹങ്ങളെ കുറിച്ച് മാർക്സ് പറഞ്ഞ ഇടത്തു,  മാർക്സ് പറഞ്ഞു എന്ന് എനിക്ക് തോന്നിയ ഒരു കാര്യം ഇവിടെ എഴുതാം.  മനുഷ്യന്റെ പരിപൂര്ണതയിലേക്കുള്ള വളർച്ചയിൽ അവനു പ്രതിബന്ധമായി നിൽക്കാൻ വിഗ്രഹങ്ങൾക്ക് കഴിയും എന്ന്.  മാർക്സ് പറഞ്ഞ വിഗ്രഹം എന്നത്,  അമ്പലത്തിന്റെ മുന്നിൽ വച്ച വിഗ്രഹം മാത്രമല്ല.  അതിൽ മനുഷ്യനെ അകപ്പെടുത്താനിടയുള്ള പല പല വിഗ്രഹങ്ങൾ ഉണ്ട്. വിഗ്രഹങ്ങൾ എന്നത് കൊണ്ട് മാർക്സ് ഉദ്ദേശിച്ചത്,  തന്നിലെ കഴിവുകൾ ഓരോന്നും സമാഹരിച്ചു വച്ച ഒരു ബാഹ്യ വസ്തു ആണ്.  തന്നിൽ നിന്ന് ബാഹ്യമായ  ഒന്ന്. ഓർമ്മ ശക്തിയുടെ ബാഹ്യ വൽക്കരിച്ച രൂപം കമ്പ്യൂട്ടർ ആയിരിക്കുന്നത് പോലെ,  നിന്റെ ശക്തിയുടെയും,  നന്മയുടെയും , മറ്റും മറ്റും ബാഹ്യവൽക്കരിക്കപ്പെട്ട രൂപമായ ദൈവ  വിഗ്രഹം നിലകൊള്ളുന്നു .  പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിന്റെ കമ്പ്യൂട്ടറിലേക്ക് നീ കൈമാറ്റം ചെയ്തിരിക്കുന്നത് നിന്നിലെ കഴിവുകൾ ആയ ഓർമ്മയും,  കണക്കു കൂട്ടാനുള്ള കഴിവും മറ്റുമാണ്.  അതായത് ഈ രണ്ടോ മൂന്നോ ഗുണങ്ങൾ ഇനി നിന്നിൽ നിന്ന് ഒഴിഞ്ഞു പോകുകയാണ്.  ഇനി നിനക്ക് അവ വേണം എന്നില്ല.  അവയുടെ ആവശ്യം വരുമ്പോൾ നീ ഈ കമ്പ്യൂട്ടറിന്റെ മുന്നിൽ കുനിഞ്ഞു നിന്നാൽ മതി.  ഒരു ദൈവ വിഗ്രഹത്തിനു മുന്നിൽ കുനിഞ്ഞു നിൽക്കുന്നത് പോലെ.  മാർക്സിന്റെ മഹത്തായ ഒരു വചനത്തിന്റെ അര്ത്ഥം നാം ഇവിടെ മനസ്സിലാക്കുന്നു.  വിഗ്രഹങ്ങൾ ശക്തിയാർജ്ജിക്കുമ്പോൾ മനുഷ്യൻ ദുർബലമാകുന്നു.  കമ്പ്യൂട്ടർ ശക്തി പ്രാപിക്കുമ്പോൾ എനിക്ക് ഓർമ്മ കുറഞ്ഞു കുറഞ്ഞു വരുന്നു.  പത്താം ക്ലാസിലെ കുട്ടിക്ക് ഒന്ന് കൂട്ടണം ഒന്ന് എത്രയെന്നു  അറിയാൻ ,  ഇനി അങ്ങോട്ട്,  തന്റെ മനന ശക്തി കൂട്ടിനില്ല.  അവന്റെ തൊട്ടു കൂട്ടുന്ന യന്ത്രം തന്നെ വേണം.  ഇതാണ് യന്ത്രങ്ങളുടെ വൈരുധ്യം.  അങ്ങനെ പറഞ്ഞാൽ പോരാ. വിഗ്രഹങ്ങളുടെ വൈരുധ്യം.  മനുഷ്യന് ഒരു സഹായിയായി വരുന്ന എന്തിനും,  മനുഷ്യ ജീവിതത്തിൽ ഈ രീതിയിൽ ഒരു വില്ലന്റെ റോൾ ഉണ്ട്.  അത് മനുഷ്യന്റെ വളർച്ചക്ക് പരിമിതി നിർണയിക്കുന്നു.  ആ പരിമിതി അത് ബാഹ്യ വസ്തുക്കളിലൂടെ പൂർത്തീകരിക്കുന്നു.  നിങ്ങൾ കുറെ കാലം പറക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ നിങ്ങള്ക്ക് ചിറകുകൾ മുളച്ചേനെ.  പക്ഷെ പറക്കുന്ന ഒരു യന്ത്രം കണ്ട് പിടിച്ചതോടെ കൂടെ, അത്തരം ഒരു ആഗ്രഹം നിങ്ങളിൽ നിന്ന് അറുത്തു മാറ്റപ്പെട്ടു.  ഇനിയൊരിക്കലും നിങ്ങള്ക്ക് ചിറകുകൾ മുളക്കാൻ സാധ്യത ഇല്ല.

അപ്പോൾ ഇനി ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്കു വരാം.  മനുഷ്യൻ സ്വാഭാവിക പ്രതിരോധ ശക്തിയോടെ ഈ ലോകത്തു ജനിച്ചു വീണു എങ്കിൽ,  അവനു രോഗങ്ങളെ തടുക്കാനുള്ള ആയുധങ്ങൾ അവന്റെ തന്നെ ശരീരത്തിൽ പ്രകൃതി നൽകിയിരിക്കണം. ഓർമ്മ ശക്തി പോലെ ഉള്ള ഒരു കഴിവ് എന്ന് വിചാരിക്കാം.  ഓർമ്മ ശക്തിക്കു കമ്പ്യൂട്ടർ പകരം നിൽക്കുകയും അന്ന് മുതൽ,  മനുഷ്യനിൽ സ്വത സിദ്ധമായി ഉണ്ടായിരുന്നു ഓര്മ ശക്തിക്കു പരിക്കേൽക്കുകയും   ചെയ്തു എങ്കിൽ അതിനു അർഥം,  ശരീരത്തിന്റെ സ്വയം ചികിത്സാ സാമഗ്രികൾക്കും പകരം നിൽക്കാൻ ബാഹ്യമായ വിഗ്രഹങ്ങൾ നടപ്പിൽ വരുന്നതോടു കൂടി, അവനിൽ നിലനിന്ന സ്വാഭാവിക പ്രതിരോധത്തിനും പരിക്കേൽക്കും.

ഈ ഒരു കാര്യമാണെന്ന് തോന്നുന്നു ഇവിടത്തെ പ്രകൃതി ചികിത്സകർ എല്ലാകാലവും പറഞ്ഞു കൊണ്ടിരുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. ആധുനിക വൈദ്യവും ഇന്ന് ഇത് ഒരു പരിധിവരെ അംഗീകരിച്ചിരിക്കുന്നു.

യന്ത്രങ്ങൾ , ബാഹ്യ വസ്തുക്കൾ എന്നിവ  മനുഷ്യന്റെ നീട്ടി വച്ച കൈകളുടെ സ്ഥാനം അലങ്കരിക്കുന്ന കാലത്തോളം അതിൽ അപകടങ്ങൾ ഇല്ല.  പക്ഷെ എന്ന് അവ നമ്മുക്ക് ആരാധിക്കാനായുള്ള വിഗ്രഹങ്ങൾ ആയി തീരുന്നോ, അന്ന് മുതൽ അവ  മനുഷ്യനെ നിയന്ത്രിക്കാൻ തുടങ്ങും.  മനുഷ്യൻ തന്റെ തന്നെ സൃഷ്ടിയുടെ അടിമയായി തീരും.

Sunday, 8 July 2018

എലികളുടെ അവകാശികൾ ശരിക്കും ആരാണ് പൂച്ചകളോ പാമ്പുകളോ ?

അനാദി കാലം മുതൽ, അതായത്, പൂച്ചകളും പാമ്പുകളും എലികളും ഉണ്ടായ കാലംമുതൽ നില നിൽക്കുന്ന ഒരു തർക്കമാണിത്. ഇന്ന് വീടുകളുടെ പറമ്പുകളിലും ചിലപ്പോൾ മുറ്റങ്ങളിലും ഈ തർക്കം തുറന്ന യുദ്ധങ്ങളിൽ കലാശിക്കുന്നു.

രാവിലെ മുറ്റത്തിറങ്ങിയപ്പോൾ ഒരു ഫുട്ബാളിന് ചുറ്റും പത്തോളം പൂച്ചകൾ . അഞ്ചു പൂച്ചകൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള ഫൈവ്സ് ഫുട്ബാൾ പരിപാടിയാണോ എന്ന് സംശയിച്ചു ഞാൻ കളികാണാൻ നിന്നു. അപ്പോൾ ഫുട്ബാൾ ഉരുളുന്നതും , അതിനു രണ്ട് തലകളുള്ളതും ഞാൻ കാണുന്നു. രണ്ട് തലയുള്ള ഏതോ ജീവി ഒരു ഫുട്ബാൾ പോലെ സ്വയം ചുരുട്ടി കൂട്ടിയിരിക്കുന്നു. പൂച്ചകളുടെ ഫോർവേഡ് ഇപ്പോൾ ബാളിൽ തട്ടുകയാണ്. ഒരു സുന്ദരിപ്പെണ്ണിന്റെ തിരുമുടിക്കെട്ടു അഴിഞ്ഞു വീഴുന്നത് പോലെ ഇപ്പോൾ ബാൾ തകർന്നിരിക്കുകയാണ്. രണ്ട് തലകൾ ഇരുതലകളുള്ള ജീവിയുടേതല്ലെന്നും, പ്രത്യേകം പ്രത്യേകം തലകളും ബുദ്ധിയുമുള്ള രണ്ട് ജീവികളുടേതാണ് എന്നും ഇപ്പോൾ വ്യക്തമാവുകയാണ്. ഒന്ന് നീർക്കോലി എന്ന ചേരയും, മറ്റേതു മാർജാരരുടെ സ്ഥിര ശത്രുക്കളെന്നു കേൾവികേട്ട എലിയും. അപ്പോൾ പ്രശ്നം എന്തെന്ന് വ്യക്തമായല്ലോ. ഒരാളുടെ ടെറിട്ടറിയിൽ കയറി മറ്റെയാൾ കളിച്ചു എന്ന് വ്യക്തം. ഓഫ് സൈഡ്. എലി ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മാർജാരരിൽ ഒരുവൻ അതിനെ തട്ടിയെടുത്തു ഓടി രക്ഷപ്പെട്ടു. ഇത്രയും നേരത്തെ പ്രയത്നം വ്യർത്ഥമായി എന്ന് മനസ്സിലാക്കിയ പാമ്പ് വിഷണ്ണനായി കിടക്കുന്നു. ഞാൻ സമാധാനിപ്പിച്ചു. ഇതൊക്കെ ലോക നീതിയാണ് പാമ്പേ. തല്ക്കാലം എലിയുടെ മണമെങ്കിലും അനുഭവിക്കാൻ പറ്റിയല്ലോ. ഇരുപതു പൂച്ചകൾ ജീവിക്കുന്ന ഇവിടെ വച്ച് അതെങ്കിലും സാധിച്ചല്ലോ എന്ന് ചിന്തിച്ചു നിർവൃതിയടയുക.

പാമ്പ് താങ്ക്സ് പറഞ്ഞു കൊണ്ട് അടുത്ത പറമ്പുകളിൽ കുറ്റിച്ചെടികൾക്കു ഇടയിലേക്ക് മറയുകയാണ്. ഗുഡ് ബൈ