Sunday, 24 February 2019

ജാനുവിന്റെ മൗന പ്രേമവും ചില ഭാഷ്യങ്ങളും

കോളേജ് ജീവിതകാലത്തു ഒരിക്കൽ പോലും ഒരു പെണ്ണിന്റെ മുഖത്തു തറച്ചു നോക്കാൻ (പതിമൂന്നു സെക്കൻഡ്) ധൈര്യമില്ലാതിരുന്ന ബാലന് ബാങ്കിൽ ജോലി കിട്ടിയ നാളുകളിൽ ഒന്നിലാണ് അത് സംഭവിച്ചത്.  ഒരു എഴുത്തു.  വായിച്ചപ്പോൾ ബാലൻ ആകെ ചുളിഞ്ഞു പോയി.  സാധാരണ പ്രേമ ലേഖനങ്ങൾ കിട്ടിയാൽ ആൺ കുട്ടികൾ കോരിത്തരിച്ചു പോകുകയാണ് ചെയ്യാറ്.  പക്ഷെ കോരിത്തരിച്ചു പരിചയമില്ലാത്ത ബാലന് ചുളിഞ്ഞു പോകുകയേ വഴിയുണ്ടായിരുന്നുള്ളൂ.  ബാലനിലെ ചുളിവുകൾ കണ്ട് അപ്പുറത്തു ഇരിക്കുകയായിരുന്നു ചാത്തു ചോദിച്ചു.

എന്തെടെ കത്ത് വായിച്ചു ചുളിഞ്ഞു പോയത്.  വല്ലവനും ചത്തോ?

ബാലൻ ഒന്നും പറയാതെ കത്തെടുത്തു ചാത്തുവിന്റെ കയ്യിൽ കൊടുത്തു.  ലപ്പിച്ചു പരിചയം ഉണ്ടായിരുന്നു ചാത്തു പക്ഷെ കത്ത് വായിച്ചു കോരിത്തരിക്കുകയാണ് ചെയ്തത്. ചാത്തു,  കത്തു ഇപ്രകാരം വായിച്ചു. 

പ്രിയപ്പെട്ട ബാലേട്ടന്.  ക്രിക്കറ്റ് കളിക്കുന്ന മൈതാനിയിൽ ബാറ്റ് വീശി  നടക്കുമ്പോഴും,  ക്ലാസ് കട്ട് ചെയ്തു, കാന്റീനിൽ ഉഴപ്പി നടക്കുമ്പോഴും,  നിർത്താത്ത ബസ്സിന്റെ പിന്നാലെ ഓടുമ്പോഴും ഒക്കെ ഞാൻ ബാലേട്ടനെ ശ്രദ്ധിക്കാറുണ്ടായിരുന്നു.  പക്ഷെ എന്തെങ്കിലും പറയാൻ ധൈര്യമില്ലായിരുന്നു .  ഇന്നലെ ഇരുന്നു ചിന്തിച്ചപ്പോഴാണ് തോന്നിയത് ഒരു കത്തെഴുതണം എന്ന്.  കത്തെഴുതി കഴിഞ്ഞപ്പോഴാണ് തോന്നിയത്,  ഒരു കത്തിൽ ഇതൊക്കെ പറയാൻ ആവുമോ എന്ന്.  അപ്പോഴാണ് ഓവർബറീസ് ഫോളിയെ കുറിച്ച് ഓർത്തത്.  ഇന്ന് വൈകുന്നേരം നാലു മണിക്ക് ഞാനും തൊഴിയും അവിടെ എത്തും.  ഒരു മണിക്കൂർ അവിടെ ഇരുന്നു തിരിച്ചു പോകും.  എന്ന് സ്നേഹത്തോടെ ജാനു

എടാ ബാലാ. ഇവളുടെ സാഹിത്യം തീരെ പോരാ.  വായിച്ചിട്ടു ഉള്ളിൽ തട്ടിയുള്ള  എഴുത്താണ്  എന്ന് തോന്നി .  ഉള്ളിൽ തട്ടി എഴുതുമ്പോൾ പെംമ്പിള്ളേർക്കു സാഹിത്യം വരില്ല.  നമുക്കും അങ്ങനെ തന്നെ.  ഏതെങ്കിലും പൈങ്കിളി നോവലിലെ വരികൾ തട്ടുന്നതല്ലേ.  അതൊക്കെ അത്രയേ വരൂ.  ഇവിടെ ഉള്ളത് സ്വന്തം വരികൾ ആണ് . വിശ്വസിക്കാം.  അപ്പോൾ നീ പോകാൻ തന്നെ അല്ലെ തീരുമാനിച്ചത്.  എങ്കിൽ ഞാൻ കൂടെ വരാം. തോഴി കൂടെ ഉള്ളത് കൊണ്ട് എനിക്കും ചെറിയ ഒരു സ്കോപ് ഇല്ലാതില്ല. ഇനി അതിനും വേറെ വല്ലതും ഉണ്ടെങ്കിൽ,  ഞാൻ അപ്പുറത്തുള്ള പവലിയനിൽ കയറി ഇരുന്നു ഒളിഞ്ഞു നോക്കാം.

ഞാനും അത് തന്നെ ആണ് തീരുമാനിച്ചത്.  പക്ഷെ നീ കൂടെ വേണം.  പെണ്പിള്ളാരുടെ അടുത്തു നിൽക്കുമ്പോൾ എനിക്ക് വിറ വരും.  നിന്റെ കയ്യിൽ പിടിച്ചാൽ ഒരു സമാധാനം കിട്ടും.  പിന്നെ പോകുന്നതിനു മുൻപേ നമ്മുടെ ഗുരു മണ്ടോടിയോടു കൂടെ ഒന്ന് ചോദിക്കാം. ഇതിന്റെ താത്വിക വശങ്ങൾ ഒക്കെ മണ്ടോടിയുടെ പരിധിയിൽ വരുന്നതാണ്.

നല്ല ആളോടാ ചോദിക്കേണ്ടത്.  ഇക്കാര്യത്തിൽ മണ്ടോടി പാരയാണ്.  മുൻപ് ഒരു കൊളുത്തു പൊട്ടിയതിനു ശേഷം പുള്ളി എല്ലാ പ്രേമങ്ങളും തകർന്നു പോകണം എന്ന് ശപിച്ചതാണ്.. അത് കൊണ്ട് ഈ കാര്യം അവനോടു മിണ്ടേണ്ട.

അത് സാരമില്ല. വെറുതെ ഒന്ന് പറയാം.  ഉപദേശം കേൾക്കാം . പക്ഷെ സ്വീകരിക്കില്ല

അങ്ങനെ അവർ പുഴക്കരയിൽ ഒരു കഞ്ചാവ് ബീഡിയും വലിച്ചു കാറ്റ് കൊള്ളുന്ന മണ്ടോടിയുടെ അടുത്തെത്തി കാര്യം വിവരിച്ചു.  മണ്ടോടി കുറച്ചു നേരം ചിന്താമഗ്‌ദനായി.  പിന്നീട് ഇങ്ങനെ പറഞ്ഞു.

നല്ല നേരത്താണ് നിങ്ങൾ വന്നത്.  ഞാൻ കഞ്ചാവ് നൽകിയ ആഴത്തിലുള്ള അറിവുകളിൽ പ്രോചോദിതനായിരിക്കുകയാണ്.  പല ചതിക്കുഴികളും ഞാൻ നിങ്ങളുടെ ഈ പ്രശ്നത്തിൽ കാണുന്നുണ്ട്.  ഇതിൽ എവിടെ നോക്കിയിട്ടും എനിക്ക് പ്രേമം കണ്ടെത്താൻ കഴിയുന്നില്ല.  ഉദാഹരണമായി ഒരു കുരങ്ങനെ പോലെ ഇരിക്കുന്ന ബാലനെ പ്രേമിക്കാൻ ഒരു യുവതി ഒരുമ്പെട്ട് വരുന്നു എങ്കിൽ അതിൽ എന്തോ കെണിയുണ്ട്.  (ഈ വിഷയം ഭാവിയിൽ  വരാനിരിക്കുന്ന ഒരു മലയാള സിനിമയിൽ ചർച്ച ചെയ്യും എന്ന് ഞാൻ ഈ ലഹരിയിൽ അറിയുന്നു .  പക്ഷെ അക്കാലത്തു വില കൂടിയ കണ്ണടകൾ കണ്ട് പിടിച്ചിരിക്കും എന്നതിനാൽ ഈ വൈരൂപ്യം  വലിയ പ്രശ്നമാകാൻ ഇടയില്ല).  ഇനി അടുത്ത പോയിന്റ് വളരെ പ്രധാനപ്പെട്ടതാണ്.  കോളേജിൽ തേരാ പാരയായി നടക്കുന്ന നേരത്തു  ഒരു തരത്തിലും മൈൻഡ് ചെയ്യാത്ത ഒരുവൾ , ബാങ്ക് ജോലി കിട്ടി എന്ന് അറിഞ്ഞ നേരത്തു ചാടി കയറി പ്രേമം പ്രഖ്യാപിക്കുക.  അതിൽ തന്നെ വല്ലാത്ത ഒരു തമാശ ഉണ്ട്.  മഹാ മക്കുണന്മാരായ നിങ്ങൾ രണ്ട് പേർക്കും അത് മനസ്സിലായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.  എടാ ബാലാ. ഇത് വെറും മുതലെടുപ്പ് പ്രേമം മാത്രമാണ്.  ഇത് അനശ്വര പ്രേമം പോലെ അല്ല.  വിവാഹത്തിലെ അവസാനിക്കൂ.