സ്‌കൂളിൽ
പഠിക്കുന്ന കാലത്തു രാമൻ ഒരു അത്ഭുതമായിരുന്നു . മദ്രാസിലുള്ള അച്ഛൻ
വട്ടചിലവിനു അയച്ചു കൊടുക്കുന്ന പണം പകുതിയും പുസ്തകം വാങ്ങാൻ
ഉപയോഗിക്കുന്ന വട്ടൻ . കോളേജിൽ പഠിക്കുമ്പോൾ ചില വൈകുന്നേരങ്ങളിൽ, കാണുന്ന
തെരുവ് പിള്ളാർക്കൊക്കെ മിട്ടായി വാങ്ങിച്ചു കൊടുക്കുന്ന ഞരമ്പ് രോഗി .
പിന്നീടൊരിക്കൽ അവൻ ഗൾഫിൽ ജോലി കിട്ടി പോയപ്പോൾ കൂടെ പോയത് ഒരു വലിയ
ഇരുമ്പു പെട്ടി നിറച്ചു പുസ്തകങ്ങൾ ആയിരുന്നു . ആ പുസ്തകങ്ങളിൽ പത്തെണ്ണം
എന്റേതായിരുന്നു . പുലർ കാലത്തു എണീറ്റപ്പോൾ താൻ ഒരു പ്രാണിയായി പോയി
എന്നറിഞ്ഞ ഒരു പയ്യന്റെ കഥകൂടി അതിൽ ഉണ്ടായിരുന്നു . ഒരിക്കൽ ഗൾഫിൽ
നിന്ന് മടങ്ങി വന്ന അവന്റെ ജീവനറ്റ ശരീരം വീട്ടിന്റെ കോലായിൽ തൂങ്ങി
നിന്നു. അത് കണ്ട് ആരും കരഞ്ഞില്ല എന്നാണു കേട്ടത് . വീട്ടിൽ എഴുതി വച്ച
ആത്മഹത്യാ കുറിപ്പിൽ ഇത്രമാത്രം . പുസ്തകങ്ങൾ ലൈബ്രറിയിൽ കൊടുക്കുക . അവ
വായിച്ചു ഇനിയും പലരും തൂങ്ങി മരിക്കട്ടെ
***************
***************