Saturday, 19 October 2013

ചൂളയിൽ രാമൻ

ചൂളയിൽ എന്നത് രാമന്റെ തറവാട്ടു പേരല്ല. അവൻ പണിയെടുക്കുന്ന സ്ഥലത്തിന്റെ പേര് മാത്രമാണ്. കാട്ടം കോരി കോമന്റെ മക്കളും മക്കളുടെ മക്കളും ഐ എ എസ്സും ബാങ്കും ഒക്കെ ആയപ്പോൾ തറവാട് കാട്ടംകൊർ തറവാട് ആയതു പോലെ, കാട്ടിൽ ആട്ടിനെ കണ്ടു നരിയാണെന്നു വിചാരിച്ചു മുണ്ടഴിച്ച് മണ്ടിയ ചാപ്പനെ നാട്ടുകാർ മണ്ടോടി ചാപ്പൻ എന്ന് മക്കാറാക്കി വിളിച്ചതും, ചാപ്പന്റെ മക്കളും മക്കളുടെ മക്കളും അങ്ങ് ദുബായിലും നാട്ടിലും പറമ്പ് കച്ചോടവും വലിയ ജോലിയും ഒക്കെ ആയപ്പോൾ അതും ഒരു നല്ല തറവാട്ടു പേരായി മാറിയതു മൊക്കെ ഗണിച്ചു നോക്കിയാൽ, ഒരു വൈദ്യാഭാസിക വിപ്ലവമോ, സാമ്പത്തിക വിപ്ലവമോ ഈ രാമന്റെ ജോലി സ്ഥലത്തെ ഒരു വലിയ തറവാട്ടു പേരായി മാറ്റി കൂടായ്ക ഇല്ല എന്ന് നമുക്ക് തോന്നിയേക്കും..പക്ഷെ അതിനുളള സാധ്യത തുലോം വിരളമാണ്. എന്തെന്നാൽ രാമൻ സ്ത്രീകളുടെ മുഖത്ത് നോക്കാറെ ഇല്ല . സ്ത്രീകള് രാമന്റെ മുഖത്തും, രാമൻ അത്രയ്ക്ക് വിരൂപനായിരുന്നു.
പുഴക്കരയിലെ കക്ക ചൂളയിൽ ഉരുള് തിരിക്കലായിരുന്നു രാമന്റെ പണി. തിരിപ്പ് കഴിഞ്ഞാൽ പിന്നെ കള്ളു കുടി. വൈകുന്നേരങ്ങളിൽ ഞങ്ങൾ അഞ്ചു പേരുടെ സൈദ്ധാന്തിക ചര്ച്ചകളുടെ വേദിയായിരുന്ന ഈ ചൂളയിൽ , രാമൻ കള്ളു കുടിച്ചു വീണു കിടക്കുന്നത്, ഞങ്ങൾ പലപ്പോഴും അറിയാറില്ലായിരുന്നു. ഒരിക്കൽ ഞങ്ങൾ അത് അറിഞ്ഞത് 'പോടാ പട്ടി' എന്ന ഒരു വിളി കേട്ടപ്പോൾ ആണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ആയുധ പന്തയത്തെ കുറിച്ചും, ശീത സമരത്തെ കുറിച്ചും സംസാരിച്ചു സംസാരിച്ചു തളര്ന്നിരിക്കുന്ന സമയത്താണ് നമ്മൾ അത് കേട്ടത് എന്ന് ഞാൻ ഇപ്പോഴും ഓര്ക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോൾ തന്റെ സ്വന്തം ശർധിയിൽ വളരെ സന്തോഷത്തോടെ കിടക്കുന്ന രാമനെ ആണ് കണ്ടത്. 'എന്തിനാടാ ഇങ്ങനെ കിട്ടിയ പൈസ മുഴുവൻ കുടിച്ചു തുലച്ചു കളയുന്നത്' രാജൻ മാഷ്‌ കുറച്ചു കടുപ്പിച്ചു ചോദിച്ചു. 'പോടാ പട്ടി' രാമന്റെ മറുപടി പഴയത് തന്നെ. തന്റെ ഭാര്യ പോലും തന്നെ അങ്ങനെ വിളിക്കാറില്ലെന്നു, അന്നേരം രാജൻ മാഷ്‌ ദുഖത്തോടെ ഓർത്തു.

ചൂള അന്ന് വിപ്ലവ കാരികളുടെ താവളമായിരുന്നു. അവരിൽ മിക്കവരും പില്ക്കാലത്ത് ദുബായിൽ അറബികളുടെ ജോലിക്കാരോ , ഇവിടെ ഗവന്മേന്റ്റ് ഉദ്യോഗസ്ഥന്മാർ ആയ കൈക്കൂലിക്കാരോ, അതുമല്ലെങ്കിൽ കച്ചവടക്കാരോ ഒക്കെ ആയി തങ്ങളുടെ വിപ്ലവം പൂർവാധികം ശക്തിയായി നാട്ടിലും വിദേശത്തും പ്രചരിപ്പിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. നാട് നന്നാക്കുന്നതിനു മുൻപേ വീട് നന്നാക്കണമെന്ന മഹദ് വചനം ഇടയ്ക്കു വഴിയിൽ എവിടെ നിന്നോ അവര്ക്കൊക്കെ വീണു കിട്ടുകയും, അതിൻ പ്രകാരം തങ്ങളുടെ ചെറിയ വീടുകൾ ഒക്കെ വലിയ മാളികകലാക്കി പുതുക്കി പണിയുകയോ, അതുമല്ലെങ്കിൽ അവയ്ക്ക് പകരം പുതിയ കൊട്ടാരങ്ങൾ തന്നെ നിര്മിക്കുകയോ ചെയ്യുന്ന തിരക്കിലായിരുന്ന പലരും . അവധി കാലങ്ങളിൽ വീണ്ടും തങ്ങളുടെ ചൂളയിൽ തിരിച്ചെത്തി പഴയ ചർച്ചകൾ പുനരാ രംബിക്കാൻ തുനിഞ്ഞെതിയവർ, അന്നും ചൂളയിൽ കണ്ടത്, ഒരു മാറ്റവും ഇല്ലാതെ തുടരുന്ന, തരിമ്പു പോലും സൌന്ദര്യമോ, വയസ്സോ കൂടാതെ അവിടെ കഴിയുന്ന രാമനെ ആണ്.
'രാമൻ ചിരഞ്ജീവി ആണെടാ ' അന്നൊരിക്കൽ , മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള ചർച്ചക്കിടയിൽ ഗംഗൻ പറഞ്ഞു. ' മാറ്റമില്ലാതെ നില നിന്ന് പോകുന്ന മാനുഷിക സ്ഥിതികളെ ആണ് ചിരന്ജീവികളായി വ്യാസൻ സംകൽപ്പിച്ചത്. വൃത്തികെടുകളിൽ നിന്ന് പുറത്തു കടക്കാൻ തുനിയാത്ത , എന്നെന്നും തന്റെ പരിമിതകളിൽ, നിലയുറപ്പിക്കാൻ തീരുമാനിച്ച മനുഷ്യന്റെ പ്രതീകമാണ് രാമൻ' ഗംഗൻ തുടർന്നു. 'പോടാ പട്ടി' ചൂളയുടെ മൂലയിൽ നിന്ന് രാമൻ പ്രതികരിച്ചു.
1985 ജൂണ്‍ മാസം 24 ആം തീയ്യതി , തലേ ദിവസത്തെ വിമാന അപകടത്തെ കുറിച്ചുള്ള ചർച്ചക്കിടയിൽ, പതിവ് പ്രതികരണത്തിന് പകരം ഞങ്ങൾ ചൂളയുടെ മൂലയിൽ നിന്ന് കേട്ടത്, ഒരു ഞരക്കം മാത്രമായിരുന്നു. ചൂളയുടെ മൂലയിൽ രാമൻ വീണു കിടക്കുന്നു. ഒരു ഞരക്കം മാത്രം. കള്ളിന്റെ മണവും ഇല്ല. 'വണ്ടി വിളിക്കെടാ, എന്തോ കുഴപ്പമുണ്ട്.' ഗംഗൻ അലറി. ആശുപത്രിയിൽ വച്ച് ഞാൻ ഡോക്ടറോട് ചോദിച്ചു. 'എന്താ പറ്റിയത് ഡോക്ടറെ.' 'ബോധമില്ല. പാമ്പ് കടിച്ചതാ, നേരം കുറെ ആയി. രക്ഷ പ്പെടില്ല എന്ന് ഉറപ്പാ'. ഡോക്ടർ പറഞ്ഞു.
'പോടാ പട്ടി' ഡോക്ടറെ ഞെട്ടിച്ചു കൊണ്ടു രാമൻ പ്രതികരിച്ചു.
അഞ്ചു രാവും അഞ്ചു പകലും, നിന്നഹായരായ ഡോക്ടർ മാരെ വീണ്ടും നിന്നഹായതയിലേക്ക് തള്ളി വിട്ടു കൊണ്ടു, ആറാം ദിവസം, ചിരഞ്ജീവി ആയ രാമൻ, തന്റെ കെട്ടും മുട്ടിയുമൊക്കെ എടുത്തു, ആശുപത്രിയോട്‌ വിടപറഞ്ഞു, വീണ്ടും തന്റെ ചൂളയിലേക്ക്‌
 
1986 ഇൽ ഏതോ ഒരു ദിവസം നേരമല്ലാത്ത നേരത്ത് അതായത് രാവിലെ പത്തു മണിക്ക്---വൈകുന്നേരം ആറുമണിക്ക് ശേഷമാണ് പൊതുവെ നമ്മുടെ ചൂളയിലെ സമയം--- ചൂളയിൽ കക്ക വാങ്ങാൻ ചെന്ന നേരം, രാമൻ അങ്ങകലെ അനന്തതയിലേക്ക് അതായത് നേരെ മുന്പിലുള്ള ശ്മശാനത്തിലേക്ക് നോക്കി നില്ക്കുകയായിരുന്നു. 'ഓനും ചത്തു' രാമൻ ആരോടുമല്ലാതെ പറഞ്ഞു. ആരാ രാമാ ചത്തത് . എന്റെ തന്തയാ. രാമനു, അവൻ അറിയുന്നൊരു തന്തയുണ്ടെന്നു ഞാൻ അറിയുന്നത്, അന്നാദ്യമാണ്. ചിലപ്പോൾ അത് രാമൻ വെറുതെ പറഞ്ഞതാവാനും മതി. എല്ലാവര്ക്കും തന്ത ഉള്ളത് പോലെ തനിക്കും ഒരു തന്ത ഉണ്ടായിരിക്കും എന്നും, ആ തന്തയും ഇത് പോലെ മരണപ്പെട്ടിരിക്കാൻ ഇടയുണ്ടെന്നും , ആ ശ്മാശാനത്തു നോക്കി നിന്ന ഒരു നിമിഷത്തിൽ രാമൻ ധരിച്ചു പോയി ക്കാണണം. ശ്മാശാനത്തു, അപ്പോഴും രാമൻ പറഞ്ഞ തന്തയുടെ ആത്മാക്കൾ പുക ചുരുളുകളായി ആകാശങ്ങളിലെ സ്വർഗങ്ങലേക്ക് ഉയര്ന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ ഒരു നിമിഷം, ചിലപ്പോൾ താൻ അച്ഛനോടൊപ്പം നടന്ന ചെറുപ്പ കാലങ്ങൾ രാമൻ ഒര്മിച്ചു പോയിരിക്കണം. പക്ഷെ രാമനു അങ്ങനെ ഒരു ചെറുപ്പം ഉണ്ടായിരിക്കുമോ. മാധവി അമ്മ പണ്ടു പറഞ്ഞത്, റോഡരികിൽ ആരോ കൊണ്ടിട്ട കുട്ടിയാണ് അവൻ എന്നാണു. വെറും ഒരാഴ്ച പ്രായമുള്ള നേരത്ത്. പിന്നെ അവൻ ഇവിടെ ഈ അനാഥ മന്ദിരത്തിൽ, ആരുടെ ഒക്കെയോ, മകനായി, അനുജനായി ശത്രുവായി, ചിലപ്പോൾ അതൊന്നും അല്ലാതെ ആയി, എല്ലാവര്ക്കും വേണ്ടവനും, ചിലപ്പോൾ ആര്ക്കും വേണ്ടാത്തവനും ഒക്കെ ആയി വളര്ന്നു ഒടുവിൽ ഈ ചൂളയിലെ ചക്രം തിരിക്കുന്നവനായി മാറിയതിനിടയിൽ എത്രയോ കാലങ്ങൾ കടന്നു പോയി, അല്ലെങ്കിൽ എരഞ്ഞോളി പുഴയിൽ എത്രയോ വെള്ളങ്ങൾ ഒഴുകി മറിഞ്ഞു പോയി.

പുഴയുടെ കാര്യം പറഞ്ഞപ്പോൾ ആണ് മറ്റൊരു കാര്യം ഓർത്തത്‌. 1970 കാലഘട്ടത്തിലെ വെള്ളപ്പൊക്ക സമയത്ത്, വയലിന്റെ നടുവിലെ ചാത്തുവിന്റെ കുടിലിലേക്ക് ആരോ രാമനെ കൊടുവാൾ എടുക്കാൻ പറഞ്ഞയച്ചു. വയലിൽ നിറയെ വെള്ളം ഉണ്ടായിരുന്നെങ്കിലും രാമൻ അതൊന്നും കാര്യമാക്കിയില്ല. ആർത്തു വരുന്ന ജല ശക്തികളെ കൈ കൊണ്ടു തടുത്തു കുടിലിൽ എത്തിയ രാമനു പക്ഷെ തരിച്ചു വരാൻ ആയില്ല. വെള്ളം അത്രയ്ക്ക് ഉയര്ന്നു കഴിഞ്ഞിരുന്നു. നേരെ മുൻപിൽ കണ്ട ഒരു തെങ്ങിന്റെ മണ്ടയിലേക്കു രാമൻ കയറി രക്ഷപ്പെട്ടു. പിന്നെ വെള്ളത്തിന്റെ ആക്രാന്തം ഒട്ടൊന്നു അടങ്ങിയപ്പോൾ , കടപ്പുറത്തുള്ള മുക്കുവന്മാര്, തോണിയുമായി വന്നാണ്, രാമനെ ഒരു വിധം കരക്കടുപ്പിച്ചത്. കരക്കിറങ്ങിയപ്പോൾ രാമൻ ഒരു പൊട്ടിച്ചിരി ആയിരുന്നു. രാമൻ എന്തിനാണ് പൊട്ടിചിരിച്ചതെന്നു , രാമൻ പറയുകയോ ആരെങ്കിലും ചോദിക്കുകയോ ചെയ്തില്ല. കാരണം അതിന്റെ അർഥം എല്ലാവര്ക്കും അറിയാമായിരുന്നു


1990 ചിങ്ങ മാസം നാലാം തീയ്യതി, കോരി ചൊരിയുന്ന മഴയത്, എരഞ്ഞോളി പുഴയിലെ ഉപ്പു അലിഞ്ഞു തീർന്നപ്പോൾ, ചൂളക്കരികിലെ കലക്ക് വെള്ളത്തിൽ ഞാനെന്റെ പത്തു വയസ്സായ മരുമകനെ നീന്താൻ പഠിപ്പിക്കാൻ കൊണ്ടു പോയപ്പോൾ, രാമൻ ചക്രം തിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'ചെക്കനു പേടിയൊന്നും ഇല്ലേ' രാമൻ ചിരിച്ചോണ്ട് ചോദിച്ചു . പേടി തൊണ്ടനായ ചെക്കനേയും വലിച്ചിഴച്ചു വെള്ളത്തിലിറങ്ങി ഞാനൊന്ന് മുങ്ങാം കുഴിയിട്ട് തല ഉയർത്തിയപ്പോൾ ചെക്കനെ കാണാനില്ല. 'എന്റെ പടച്ചോനെ' എന്ന് ഞാൻ അലറി വിളിച്ചപ്പോൾ രാമൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 'കുപ്പായമോന്നും എടുക്കാണ്ടാ ചെക്കൻ ഓടിയത്. പാഞ്ഞെടത്തു പുല്ലു മുളക്കില്ല'. വീട്ടിലെത്തി രണ്ടു അടി കൊടുത്തപ്പോൾ ചെക്കൻ പറഞ്ഞു 'ഇനി എനക്ക് നീന്തം പഠിക്കണ്ടാ ' എന്ന്.

Tuesday, 8 October 2013

കുഴി കക്കൂസുകളിൽ നിന്ന്, ഫ്ലുഷ് ഔട്ട്‌ കക്കൂസുകളിലെക്കുള്ള മനുഷ്യന്റെ വളർച്ച:--



ഒരു ദേശത്തിന്റെ വളർച്ചയുടെ അളവുകോൽ അവിടത്തെ റോഡുകളാണെന്നു ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. പക്ഷെ കക്കൂസുകളുടെ കാര്യം അങ്ങനെ അല്ല. മനുഷ്യന്റെ മുന്നോട്ടെക്കുള്ള പരക്കം പാച്ചിലുകൾ ക്കിടയിൽ, ഒരു സഹയാത്രികനെ പോലെ എന്നെന്നും കൂടെ ഉണ്ടായിരുന്ന ഇവയെ കുറിച്ച്, അവയുടെ നാറ്റം കാരണമാണെന്ന് തോന്നുന്നു, സാന്ദർഭികമായി പൊലുമെങ്കിലും ഒന്ന് പരാമർശിക്കാൻ ഏതെങ്കിലും ബുദ്ധി ജീവികൾ തുനിഞ്ഞതായി കാണുന്നില്ല. കലാ കാലങ്ങളായി ഈ നിത്യോപയോഗ വസ്തുവിൽ വന്നു ചേർന്ന മാറ്റങ്ങളെ കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് മാത്രമാണ് താഴെ കൊടുത്തിട്ടുള്ളത് .

1954 ഇലാണ് ഞാൻ ജനിച്ചത്‌. ഏതൊരു ബാലനെയും പോലെ ഞാനും പ്രാരംഭ ഘട്ടത്തിലെ തൂറൽ നിർവഹിച്ചിരുന്നത്, കിടന്ന കിടക്കയിലോ, അല്ലെങ്കിൽ ചന്തിക്കടിയിൽ അമ്മ എന്ന സ്ത്രീ വച്ച് തന്നിരുന്ന കോളാംബികളിലോ ആയിരുന്നു. നടക്കാൻ പ്രായമായപ്പോൾ ഞങ്ങൾ വളപ്പിൽതൂറി കളായി പരിണമിച്ചു. അന്ന് സ്ഥലത്തെ തെരുവ് പട്ടികൾ, ഈ പ്രക്രിയയിൽ നമ്മെ അനുധാവനം ചെയ്തിരുന്നു എന്ന കാര്യം ഞാൻ ഇന്നും ഓർക്കുന്നു. ചില സ്ഥലങ്ങളിൽ ഈ ജോലി പട്ടികൾക്കു പകരം പന്നികൾ ആയിരുന്നത്രെ ചെയ്തിരുന്നത്. അപ്പോഴൊക്കെയും പറമ്പുകളുടെ കോണുകളിൽ വലിയവർ ഇടക്കിടെ കയറി ഇറങ്ങി കൊണ്ടിരിക്കുന്ന ഒരു ചെറിയ മുറി ഞാൻ കാണാൻ ഇടയുണ്ടായിരുന്നെങ്കിലും, അവയെ കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായത് കുറച്ചു കൂടി വളർന്നപ്പോഴാനെന്നു തോന്നുന്നു. ആദ്യമായി ഞാൻ ഈ മുറിയിലേക്ക് കയറിയപ്പോൾ, ഞാൻ ഇതിനെ കുറിച്ച് മനസ്സിലാക്കിയത് ഇപ്രകാരമാവണം. ഉദ്ദേശ്യം നാല് ചതുരസ്സ്ര മീറ്റർ വിസ്തീര്ണ്ണം ഉള്ള ഒരു കുടുസ്സ് മുറി. ഉയര്ന്നു നില്ക്കുന്ന ഒരു പ്ലാറ്റ്ഫൊം. അതിന്റെ നടുവിൽ ഉദ്ദേശ്യം 20 സെന്റി മീറ്റർ പരിധിയുള്ള ഒരു ദ്വാരം. അതിന്റെ പാര്ശ്വ ഭാഗങ്ങളിൽ കുന്തിച്ചിരിക്കാൻ പാകത്തിൽ കാലുകളുടെ ഭാഗത്ത്‌ രണ്ടു ചെറിയ ഉയർച്ചകൾ. ദ്വാരത്തിൽ നിന്ന് അടിയിലേക്ക് നോക്കിയാൽ കാണുന്നത് , ഉദ്ദേശ്യം ഒരു മീറ്ററോളം താഴ്ചയിൽ സ്ഥിതി ചെയ്യുന്ന മണ്ണിൽ തീർത്ത കഞ്ഞിക്കലം പോലെ ഉള്ള ഒരു പാത്രമാണ്. നമ്മിൽ നിന്ന് പുറത്തേക്കു വമിക്കുന്ന വൃത്തികേടുകൾ സൂക്ഷിച്ചു വെക്കാൻ വേണ്ടി ആരോ അവിടെ കൊണ്ടു വച്ചിട്ടുള്ളത് പോലെ. ഈ കഞ്ഞിക്കലം ഇരിക്കുന്ന ഭാഗത്ത്‌ പുറത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു കവാടം ഉണ്ട്. അതിലൂടെ ആർക്കും ഈ പാത്രം എടുത്തു മാറ്റാവുന്നതും തിരികെ വെക്കാവുന്നതും ആണ്. ഇതിന്റെ പേര് കക്കൂസ് ആണെന്ന് പിന്നീട് മനസ്സിലായി.(കുക്കൂസ് എന്ന് വിളിക്കാതിരുന്നത് നന്നായി. വലിയ വീടുകളിലെ പല കുട്ടികളുടെയും വിളിപ്പേരുകൾ മാറ്റേണ്ടി വന്നേനെ). അക്കാലത്തൊക്കെയും കാലത്ത് ഈ മുറിയിലേക്ക് കയറിയാൽ ഞാൻ താഴോട്ടെക്ക് നോക്കും. പക്ഷെ എപ്പോഴും നമ്മുടെ കഞ്ഞി ക്കലം കാലിയായി കിടക്കുന്നു. ഇതൊക്കെ എന്ത് മറിമായം എന്ന് ചിന്തിച്ചു ചിന്തിച്ചു , ഒടുക്കം ഞാൻ ഒരു തീരുമാനമെടുത്തു. നമ്മൾ ഇടുന്ന അപ്പികൾ ഒക്കെയും രാവിലെ അപ്രത്യക്ഷം ആവുന്നതിൽ എന്തോ നാം അറിയാത്ത സൂത്രമുണ്ട്. അതെന്താണെന്ന് കണ്ടു പിടിക്കുക തന്നെ . അടുത്ത ദിവസം രാവിലെ ഞാൻ നേരത്തെ ഉണർന്നു. എന്താണെന്ന് സംഭവിക്കുന്നതെന്ന് അറിയാൻ പിന്നാമ്പുറത്ത് കാത്തിരുന്നു. ഉദ്ദേശ്യം ആറു മണിയായപ്പോൾ പിന്നിലെ വേലി കൾക്കിടയിൽ ഒരു ഇളക്കം. ഞാൻ ഭീതിയോടെ, ഓടാൻ പാകത്തിൽ കാത്തു നിന്നു. ചെടികൾ വകഞ്ഞു മാറ്റി, അതാ വരുന്നു ഒരു സുന്ദരിയായ സ്ത്രീ. കയ്യിൽ വലിയ ഒരു പാത്രവും ഉണ്ട്. വന്ന പാടെ അവർ അടുത്തുള്ള ഏതോ ചെടികളിൽ നിന്നു രണ്ടോ മൂന്നോ ഇലകൾ പറിച്ചെടുക്കുകയും , കക്കൂസ് ദ്വാരത്തിലേക്ക് കയ്യിട്ടു നമ്മുടെ പരിപാവനമായ കഞ്ഞി ക്കലം വലിച്ചെടുക്കുകയും ചെയ്യുന്നത് ഞാൻ ഉൾക്കിടിലത്തോടെ നോക്കി നിന്നു. വലിച്ചെടുത്ത കലത്തിലെ വസ്‌തുക്കൾ ഒക്കെയും, താൻ കയ്യിൽ കൊണ്ടു വന്ന വലിയ പാത്രത്തിലേക്ക് മാറ്റവേ അവർ എന്നെ കണ്ടു. 'എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നത്, കുറച്ചു വേണോ' അവർ ചോദിച്ചു. ഞാൻ അറുപ്പോടെ അവരെ നോക്കി. കുറെ കഴിഞ്ഞു ഞാൻ അച്ഛനോട് ചോദിച്ചു. 'അച്ഛാ, അവര് ഇതൊക്കെ എവിടെയാ കൊണ്ടു പോകുന്നത്'. അപ്പോൾ അച്ഛൻ പറഞ്ഞു ' അങ്ങ് ടൌണിൽ ഒരു കമ്പനി ഉണ്ട്. അവർ ഇതൊക്കെ കൊണ്ടു പോയി അവിടെ വച്ച് ഇതിനെ വെല്ലമാക്കി മാറ്റും'. അന്ന് അമ്മ കാപ്പി കൊണ്ടു വന്നപ്പോൾ ഞാൻ വേണ്ടാന്നു പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു ' അതൊക്കെ അച്ഛൻ വെറുതെ പറഞ്ഞതാ. അവർ അത് അങ്ങ് ദൂരെ പെട്ടിപാലത്ത് ഒരു വലിയ കുഴിയിൽ ഇട്ടു മൂടുകയാ ചെയ്യുക ' എന്ന്. സമാധാനമായി.
ഒരിക്കൽ അച്ഛൻ വാങ്ങി തന്ന പുതിയ പേനയും കയ്യിൽ പിടിച്ചോണ്ടാണ് ഞാൻ തൂറാൻ പോയത്. അസുഖമായതോ കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു നമ്മുടെ തോട്ടിച്ചി രണ്ടു ദിവസമായി വരാറില്ലായിരുന്നു. കഞ്ഞി ക്കലം നിറഞ്ഞു തുളുമ്പി നിന്ന ആ നേരത്ത് അറിയാതെ എന്റെ പേന ദ്വാരത്തിലൂടെ താഴെ പോയി. വെള്ളപ്പൊക്കത്തിൽ ആർത്തിരമ്പി വരുന്ന ജല പ്രവാഹങ്ങളിൽ മുങ്ങിമരിച്ചു കൊണ്ടിരിക്കുന്ന ബന്ധുവിനെ പുഴക്കരയിൽ നിന്നു നിസ്സഹായരായി നോക്കി നില്ക്കുന്ന ബന്ധുക്കളെ പോലെ, ഞാൻ എന്റെ പെന്നിന്റെ താഴോട്ടെക്കുള്ള യാത്ര വേദനയോടെ നോക്കി നിന്നു.

1965 ഇൽ ആണെന്ന് തോന്നുന്നു (കൊല്ലം ശരിയാണോ എന്ന് അറിയില്ല) തലശ്ശേരിയിൽ ഫ്ലഷ് ഔട്ട്‌ വിപ്ലവം ആരംഭിച്ചത്. മുനിസിപ്പാൾട്ടിക്കാര് വീട് വീടാന്തരം കയറി ഇറങ്ങി ഈ നവീന വിപ്ലവത്തിന്റെ ബീജങ്ങൾ ഓരോ വീട്ടുകാരനിലും പാകി. തല ചുമടായി മലം പേറി നടന്നിരുന്ന പലരോടും ഉള്ള അത്യഗാധമായ സ്നേഹം ഈ പ്രവൃത്തിയുടെ പ്രോദ് ഘാടകൻ മാരായ ഒരു പിടി മനുഷ്യരിൽ ഉണ്ടായിരുന്നിരിക്കണം എന്ന് ഞാൻ കരുതുന്നു. പണം ഇല്ലാത്തവന് പണം കൊടുത്തു പോലും തങ്ങളുടെ വിപ്ലവത്തെ മുന്നോട്ടു കൊണ്ടു പോകും എന്ന വാശിയിലായിരുന്നു അതിന്റെ മുന്നണി പോരാളികൾ. അങ്ങനെ തലശ്ശേരി മെല്ലെ മെല്ലെ ഫ്ലുഷ് ഔട്ട്‌ കക്കൂസുകളുടെ നാടായി മാറിക്കൊണ്ടിരുന്നു. അന്നൊരു ദിവസം എന്റെ ചങ്ങാതിയായ കോമരം ചന്ദ്രൻ (പില്ക്കാലത്ത് കോമരാട്ടൻ എന്ന് എന്റെ മൂന്നു വയസ്സായ മകൾ ഇദ്ദേഹത്തെ സ്നേഹ ബഹുമാനത്തോടെ വിളിച്ചതും, അതിനു എനിക്ക് ചീത്ത കിട്ടിയതും ഞാൻ ഇത്തരുണത്തിൽ ഓര്ക്കുന്നു) എന്നോട് പറഞ്ഞു. 'ചാത്തുയെട്ടന്റെ വീട്ടിലെ പുതിയ കക്കൂസ് ഞാൻ കണ്ടെടാ . എന്തൊരു വൃത്തിയാ. വെണമെങ്കിൽ കേറി കിടക്കാം'. പോയി നോക്കിയപ്പോൾ എനിക്കും തോന്നി ശരിയാണെന്ന്.
വളപ്പിൽ തൂറികൾ, മുറിയിൽ തൂറികൾ ആയി പരിണമിക്കാൻ പിന്നെ അധികം കാലമൊന്നും വേണ്ടി വന്നില്ല. തിന്ന പാടെ തൂറ്റൽ വന്നിരുന്ന മനുഷ്യരെ സംബന്ധിച്ചെടത്തോളം അതൊരു വലിയ സൗകര്യം കൂടിയായിരുന്നു. അക്കാലത്തു നമ്മുടെ ചങ്ങാതി പോക്കറിന്റെ പെങ്ങളുടെ കല്യാണത്തിന്റെ സമയത്ത് പോക്കർ എന്നോട് പറഞ്ഞു 'എടാ, വീട്ടില് അറ്റാച്ച് വേണമെന്ന് ഓന്റെ ആൾക്കാർക്ക്‌ നിര്ബന്ധം'. വരന്റെ വീട്ടുകാരുടെയും, പുതു പത്രാസുകാരുടെയും ഇത്തരം നിർബന്ധങ്ങൾക്കു മുൻപിൽ, നാട്ടുകാരുടെ മുൻപിൽ എന്നും ഒരു ചോദ്യ ചിന്നം പോലെയും, പില്ക്കാലത്ത് ഒരു അപമാനം പോലെയും നിന്നിരുന്ന പ്രാചീന പുറം കക്കൂസുകൾക്ക്, വീടുകളുടെ അറിയപ്പെടാത്ത ഉള്ളുകളിലേക്ക്, നാണം കുണുങ്ങിയായ ഒരു തരുണിയെ പോലെ ഒതുങ്ങി പ്പോകുകയല്ലാതെ മറ്റു നിവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല.
ആധുനിക ഗൃഹങ്ങൾ ആധുനിക മനുഷ്യരെ പോലെയാണ്. പുറമേ നിന്ന് നോക്കിയാൽ ഒരു മനുഷ്യന്റെ ഉളളിൽ എന്തെന്നു മനസ്സിലാക്കാൻ ആവാത്തത് പോലെ, ആധുനിക ഗൃഹങ്ങൾക്ക് മുൻപിൽ നില്ക്കുന്ന ഒരാള്ക്കും പറയാനാവില്ല അതിന്റെ ഉളളിൽ എത്ര കക്കൂസുകൾ ഉണ്ടെന്നു.
സമീപ കാലത്ത് നമ്മുടെ വിരെചനാലയങ്ങൾക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് ഞാൻ ഇവിടെ വിസ്തരിക്കുന്നില്ല. വീടിന്റെ അഭിമാന സ്തംഭങ്ങൾ പോലെ നില നില്ക്കുന്ന ഇവക്കു വേണ്ടി ചിലവാകുന്ന പണം എത്രയെന്നു വീട് ഉണ്ടാക്കുന്ന ഓരോരുത്തര്ക്കും അറിയാം.
ഞാൻ ഇവിടെ പറഞ്ഞ ചരിത്രത്തിൽ, നാം ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിര്ബന്ധിക്ക പ്പെട്ട ഒരു പിടി മനുഷ്യരുടെ വേദനകൾ ഉണ്ട്. പക്ഷെ അവർ ഒരിക്കലും അത് തങ്ങളുടെ വേദനകൾ ആണെന്ന് അറിഞ്ഞിരുന്നെ ഇല്ല. പുതിയ തലമുറയിലെ കുട്ടികൾക്ക്‌, ഇങ്ങനെ ഒരു അത്ബുധ സംഭവം നമ്മുടെ നാട്ടിൽ മുൻപ് നടന്നിരുന്നു എന്ന് പോലും അറിയില്ല. ചരിത്ര സംഭവങ്ങളുടെ ഇടക്കിക്കിടക്കുള്ള ഓർമ്മപ്പെടുത്തലുകളിലൂടെ മാത്രമെ ചരിത്രം ആവര്ത്തിക്കുന്നത്, ഒരു പരിധി വരെ തടയാൻ ആവൂ.

ഞങ്ങളെ വൃത്തിയോടെ പുലർത്താൻ വേണ്ടി, വൃത്തി ഹീനരായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു പിടി മനുഷ്യരുടെ ഓർമ്മകൾക്കു മുൻപിൽ ഞാൻ ഇത് സമര്പ്പിക്കുന്നു