ചെറിയ കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ, വീട്ടിന്റെ പിന്നിലുള്ള അനാഥ മന്ദിരത്തിലെ സൂപ്രണ്ട് എന്റെ അമ്മയുടെ അടുത്തു വന്നു ഇങ്ങനെ പറഞ്ഞു. കൗസു അമ്മെ. നിങ്ങളുടെ മകൻ വൈകുന്നേരം വന്നാൽ, അനാഥമന്ദിരത്തിൽ വരണം എന്ന് അവനോടു പറയണം എന്ന്. 'അമ്മ കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അവനു അവിടെ ഉള്ള കുട്ടികളുടെ കൂടെ കളിച്ചാൽ പോരെ. പത്തിരുപതു കുട്ടികൾ അവിടെ ഉണ്ട്. കളിക്കാനുള്ള പല വസ്തുക്കളും അവിടെ ഉണ്ട്. അവൻ അവരോടൊപ്പം കളിച്ചു അവരുടെ വേദനകൾ അറിയട്ടെ എന്ന്. അന്ന് മുതൽ കുട്ടിക്കാലം കഴിയുന്നത് വരെയും, എന്റെ സായാഹ്നങ്ങൾ ഞാൻ ചെലവിട്ടത് ആ അനാഥ മന്ദിരത്തിൽ ആയിരുന്നു. അച്ഛനെയും അമ്മയെയും വിട്ടു നിൽക്കുന്ന എത്രയോ കുട്ടികൾ അവിടെ ഉണ്ടായിരുന്നു. അച്ഛനോ അമ്മയോ ആരെന്നു അറിയാത്തവരും . ആ വേദന അറിയുന്ന ഒരാൾക്ക് തന്റെ വേദന വെറും തുച്ഛമാണ് എന്ന് തോന്നുന്നത് സ്വാഭാവികമാണ്. അവരുടെ അത്തരം വേദനകൾ അറിഞ്ഞവന് തന്റെ തുച്ഛമായ വേദനകൾ കാരണം , മരിക്കാൻ തോന്നുക പോയിട്ട് ഒന്ന് കരയാൻ പോലും തോന്നില്ല. നമ്മൾ നമ്മുടെ കുട്ടികളെ കഷ്ടപ്പാടുകൾ അറിയാതെ വളർത്താൻ ആഗ്രഹിക്കുന്നു. അത് തെറ്റാണ് എന്ന് ഞാൻ പറയില്ല. പക്ഷെ ലോകത്തു കഷ്ടപ്പാടുകൾ തെല്ലും ഇല്ല എന്നും, ഇപ്പോൾ എനിക്ക് അനുഭവിക്കേണ്ടി വന്ന ഈ തുറിച്ചു നോട്ടം, ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് എന്നും ധരിക്കുന്ന കുട്ടി, അത്ര നല്ല കുട്ടിയാണ് എന്ന് ഞാൻ കരുതുന്നില്ല. അത് കൊണ്ട് തുറിച്ചു നോട്ടത്തിൽ കവിഞ്ഞുള്ള പല വേദനകളും ഈ ലോകത്തുണ്ട്, എന്ന് നാം നമ്മുടെ കുട്ടികളെ അറിയിക്കുക തന്നെ വേണം. അവൻ സ്‌കൂളിൽ വച്ച്, ക്ലാസ് തൂത്തു വരാൻ നിര്ബന്ധിക്കപ്പെട്ടു എങ്കിൽ നാം അതിൽ കുപിതരാകരുതു. അതിനെ ബാല പീഡനം ആയി കണക്കാക്കരുത്. എത്രയോ കുട്ടികൾ അതിനേക്കാൾ ഭീകരമായ പരിതഃസ്ഥിതികളിൽ ജീവിക്കുന്നു എന്ന സത്യം അവനെ മനസ്സിലാക്കാൻ, ഇത്തരം ചെറിയ വേലകളുടെ സമയത്തു നാം ശ്രമിക്കണം. ഒരു കാറ്റടിച്ചാൽ ചിന്നി ചിതറി പോകുന്ന ഇലയായി വളരാനല്ല നാം അവനെ പഠിപ്പിക്കേണ്ടത്, ഏത് കൊടുങ്കാറ്റിലും പതറാതെ നിൽക്കുന്ന ഒരു മാമരമാകാനാണ് .
തവരച്ചെടിയും കുട്ടികളും
തലവാചകത്തിൽ കുട്ടികൾ എന്നുള്ളത് കൊണ്ട് ഞാൻ കുട്ടികളെ കുറിച്ചാണ് പറയുന്നത് എന്ന് ധരിക്കരുത്. ഞാൻ ഇവിടെ കുട്ടികളെ കുറിച്ച് ഒരു വാക്കു പോലും ഉരിയാടില്ല. അത് ഉരിയാടേണ്ടത് ഇത് വായിക്കുന്ന നിങ്ങളാണ്.
എല്ലാ പുറം പോക്ക് ഭൂമികളിലും കാണുന്ന ഒരു ചെടിയാണ് തവര. ചിലയിടങ്ങളിൽ അതിനു തകര എന്ന് പറയും എന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. അത് ഞാൻ ഉദ്ദേശിക്കുന്ന ചെടിയാണോ എന്ന് അറിയില്ല. ഒരു ചിത്രം ഇവിടെ കൊടുക്കണം എന്ന് വിചാരിച്ചു, ഞാൻ ഇവിടെ പല ഇടങ്ങളിലും തെണ്ടി നടന്നു. പക്ഷെ രക്ഷയില്ല. അവയുടെ വേരറ്റു പോയിരിക്കുന്നു.
എന്റെ വീടിന്റെ മുന്നിലുള്ള പുറമ്പോക്കു ഭൂമിയിൽ ആയിരുന്നു ഞാൻ ഇവയെ ആദ്യമായി കാണാൻ തുടങ്ങിയത്. മനുഷ്യന്റെ പാദ പതനം അധികം ഏൽക്കാത്ത ഭൂമി. ചില്പ്പോൾ മാത്രം ഞാൻ തവര ഇലകൾ പറിക്കാൻ മാത്രം, ഒരു കാലിയെ പോലെ അവിടെ മേയും. ചെടി അറിയാതെ ഞാൻ അവയെ പറിച്ചെടുക്കും. അവ എന്റെ ഇഷ്ട ഭക്ഷണം ആയിരുന്നു , അന്നും ഇന്നും.
ആരും താലോലിക്കാത്ത ചെടി. ആരും വെള്ളമൊഴിക്കാത്ത ചെടി. മെയ് മാസത്തിലെ കടുത്ത വേനലിൽ അത് കാറ്റിൽ തലയാട്ടി കൊണ്ട് ആ പുറം പോക്കിൽ ജീവിച്ചു. ഇനി അഥവാ അത്യഷ്ണത്തിൽ അവ കരിഞ്ഞു പോയാലും അടുത്ത മഴയിൽ അവ നിബിഢമായി വളർന്നു കഴിഞ്ഞു. വേനലിനും നശിപ്പിക്കാൻ പറ്റാത്ത ഒരു വല്ലാത്ത അസ്തിത്വം.
ഒരിക്കൽ അമ്മയോട് ഞാൻ ചോദിച്ചു . ഈ ചെടിയെന്താണ് ഇങ്ങനെ. അതിനു വെള്ളം വേണ്ടേ . വളം വേണ്ടേ എന്നൊക്കെ. 'അമ്മ ചിരിക്കുക മാത്രം ചെയ്തു. അന്ന് അമ്മക്ക് അതിനു ഉത്തരം ഇല്ലാഞ്ഞിരുന്നത് പോലെ, ഇന്നു എനിക്കും അതിനു ഉത്തരമില്ല . പക്ഷെ അന്ന് 'അമ്മ പറഞ്ഞ മറ്റൊരു കാര്യം ഞാൻ ഇന്നും ഓർക്കുന്നു. നീ അവയുടെ ഇലകളെ നോക്കൂ. അവയിൽ ഏതെങ്കിലും ഒന്നിനെ ഏതെങ്കിലും പ്രാണി കടിച്ചിട്ടുണ്ടോ എന്ന് നോക്കി വരൂ എന്ന്. ഞാൻ ഒരു ദിവസം മിനക്കെട്ടിരുന്നു അതിലെ ഓരോ ഇലകളിലെയും പരിശോദിച്ചു. ഒന്നിലും ഒരു പോറലും ഇല്ല.
പിന്നീടൊരിക്കൽ ആരോ ആ പറമ്പു ഉഴുതു മറിച്ചു
തവരകൾ എന്നത്തേക്കുമായി അപ്രത്യക്ഷമായി.
ഞാൻ ഇപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം
എന്ത് കൊണ്ട്?