Friday, 22 December 2017

സ്വർണമെന്ന രാജലോഹം

ആടിനെ കൊടുത്തു പശുവിനെ വാങ്ങുന്ന ബാർട്ടർ സിസ്റ്റത്തിൽ, സാധനങ്ങൾ സൂക്ഷിച്ചു വച്ച് വിപണനം ചെയ്യാനുള്ള ഗോ ഡൌൺ സംവിധാനങ്ങൾ വരുന്നതോടെ ( അതായത് മാർക്കറ്റ് ) കടലാസു കറൻസി പ്രചാരത്തിൽ വരാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായി നമുക്ക് കാണാം. എല്ലാ കാലത്തും വില കല്പിക്കപ്പെട്ട സ്വർണ നാണയങ്ങൾ ആണ് അതിന്റെ തുടക്കക്കാരൻ എന്ന് മൈക് മലാനി പറയുന്നു എങ്കിലും, കടലാസു കറൻസി ആരംഭിക്കുന്നതിനു, സ്വർണ നാണയ വ്യവസ്ഥിതിയിലൂടെ കടന്നു പോകേണ്ട കാര്യമില്ലായിരുന്നു എന്ന് വ്യക്തമാണ് . നിങ്ങൾ നിങ്ങളുടെ കയ്യിലുള്ള നൂറു ആടുകളെ മാർക്കറ്റിലേക്ക് കൊടുക്കുന്നു. മാർക്കറ്റ് നടത്തിപ്പുകാരൻ അതിനു പകരമായി നിങ്ങള്ക്ക് ഒരു രസീതി തന്നേ ഒക്കൂ. അത് രസീതി ആയാൽ മാത്രം പോരാ. നിങ്ങള്ക്ക് ആ രസീതിൽ പൂർണ്ണ വിശ്വാസവും വേണം. അതായത് നാളെ ആ രസീതി തിരിച്ചു കൊടുത്താൽ നിങ്ങള്ക്ക് നൂറു ആടിനെ തിരിച്ചു കിട്ടണം. അതായത് വിശ്വസ്തനായ ഒരാളുടെ കയ്യൊപ്പു ആ രസീതിൽ വേണം. വർത്തമാന കാല കറൻസിയുടെ പ്രാഗ് രൂപമാണ് ഈ രസീതി എന്ന് പറയാറായിട്ടില്ല. തന്റെ കയ്യിലുള്ള ഈ രസീതി നൂറു ആടുകൾക്ക് തുല്യമാണ് എന്ന് സാമാന്യ ജനം മനസ്സിലാക്കിയാൽ, നൂറു ആട്ടിന് പകരമായി, എനിക്ക് ഇന്ന് മുതൽ ഈ രസീതി വിനിമയം നടത്താവുന്നതാണ്. വിനിമയം നടത്തപ്പെട്ട ഈ രസീതി ആണ് പിൽക്കാലത്ത് പേപ്പർ കറൻസി ആയി മാറിയത്. എല്ലാവര്ക്കും സ്വീകാര്യമായ ഈ രസീതി അടിച്ചു മാർക്കറ്റിൽ എത്തിക്കുന്നവനെ നാം ബാങ്കർ എന്ന് വിളിച്ചു.
അപ്പോൾ ഇതിനിടയിൽ കളിച്ച സ്വർണ നാണയത്തിന്റെ സ്ഥാനം എന്താണ്. സ്വർണം നാണയ സ്ഥാനത്തു അവരോധിക്കപ്പെട്ടതോടെ വിനിമയ രംഗത്ത് ചൂഷണം നിലവിൽ വന്നത് നമുക്ക് കാണാം. സ്ഥാപിത താല്പര്യങ്ങൾ തന്നെയാണ്, സ്വർണത്തിനു രാജ പദവി ഉണ്ടാക്കി കൊടുത്തത്. സ്വർണം ഇല്ലായിരുന്നു എങ്കിലും ഈ ലോകത്തിനു കാര്യമായ അപകടങ്ങൾ ഒന്നും വരാനില്ല. വിരളമായിരുന്ന ഈ ലോഹം, രാജാക്കളുടെ ഇഷ്ട ലോഹം ആയി ആദ്യമേ സ്ഥാനാരോഹണം നടത്തി. അതോടെ അത് കയ്യിൽ വരുന്നവൻ ധനികൻ ആയി. ഒരു പണിയും എടുക്കാതെ ധനികൻ ആകാനുള്ള എളുപ്പ വഴി ആയി സ്വർണം. നാണയം എന്ന നിലയിൽ ഈ സ്വർണം സ്ഥാപിതമായതോടു കൂടി ഈ ചിത്രം പൂർത്തി ആയി. കാരണം സ്വർണത്തിനു നാണ്യം എന്ന സ്ഥാപനത്തിന് പുറത്തും വേറിട്ട് നില നില്പുണ്ടായിരുന്നു. വിപണത്തിന്റെ മാധ്യമം എന്ന നിലയിൽ സ്വർണം നില നിന്നതിനു സമാന്തരമായി, അത് വിപണനം ചെയ്യപ്പെടുന്ന ഒരു ചരക്കു കൂടി ആയിരുന്നു . വിപണനത്തിൽ ഉപയോഗിക്കപ്പെടേണ്ട നാണയം തന്നേ വിപണനം ചെയ്യപ്പെടുന്ന അവസ്ഥ പണ്ടേ ഉണ്ടായിരുന്നു എന്ന് അർഥം. സ്വർണം ആയിരുന്നു അതിന്റെ തുടക്കക്കാരൻ. . പക്ഷെ ഒരു വ്യത്യാസം ഉണ്ടായിരുന്നു. അന്ന് നാണയം ആയി ഉപയോഗിക്കപ്പെട്ട സ്വർണത്തിനു എല്ലായിടത്തും ഒരേ വില ആയിരുന്നു. പക്ഷെ ഇന്ന് ഡോളറിന്റ്റെ സ്ഥിതി അങ്ങനെ അല്ല. അതിനു പല ഇടങ്ങളിലും പല വിലയാണ്. അദ്ധ്വാനവുമായി താരതമ്യം ചെയ്താൽ, ഇന്ന് സ്വർണത്തിന്റെ വില പോലും അങ്ങനെ ആണ്. ഓരോ ഇടത്തും ഓരോ വില
പേപ്പർ നാണയത്തിന്റെ അടിസ്ഥാനം സ്വർണം ആണ് എന്നുള്ള ഒരു മിഥ്യ ധാരണ പടർത്തിയത്, ആരംഭകാലത്തു നാണ്യമായി അവരോധിക്കപ്പെടുകയും, അതോടൊപ്പം , വിലയേറിയ ഒരു ചരക്കായി വിപണനം ചെയ്യപ്പെടുകയും ചെയ്ത സ്വർണമാണ് എന്ന് വ്യക്തം. സ്വർണം ലോകത്തു ഇല്ലാതായി പോയാലും ഈ ലോകത്തിനു ഒരു ചുക്കും സംഭവിക്കില്ല എന്നത് സത്യമായിരിക്കെ, ഇന്നും ഒരു രാജ്യത്തിന്റെ നാണ്യ വ്യവസ്ഥയെ താങ്ങി നിർത്താൻ , ഖജനാവിൽ സ്വർണ കട്ടികൾ വേണമെന്ന ധാരണ പടർത്തുന്നത് എന്തിനു വേണ്ടിയാണ്.
(പെട്ടന്ന് തോന്നിയ ചില കാര്യങ്ങൾ എഴുതിയതാണ്. അത് കൊണ്ട് തെറ്റുകൾ ഉണ്ടാവാം. ചൂണ്ടി കാണിച്ചാൽ ധാരണകൾ മാറ്റുന്നതിന് ഒരു പ്രയാസവും ഇല്ല )

Thursday, 14 December 2017

ശാരീരിക പീഡനങ്ങൾ

മനുഷ്യന്റെ ക്രൂര ചെയ്തികളെ മൃഗീയം എന്ന് വിളിക്കുന്നത് മൃഗങ്ങളെ അപമാനിക്കൽ ആണെന്ന് ഒരിക്കൽ ഒരു സാഹിത്യകാരൻ പറഞ്ഞു.  കാരണം ഒരു മൃഗത്തിനും തന്റെ ശത്രുവിനെ ആണി അടിച്ചു മുകളിൽ തൂക്കി ഇടാൻ കഴിയില്ല.  മനുഷ്യൻ ക്രൂരതകൾ കലാപരമാക്കി.  ഇത് പ്രാകൃത മനുഷ്യന്റെ ചെയ്തികൾ മാത്രമല്ല.  തികച്ചും ആധുനികൻ എന്ന് അഹങ്കരിക്കുന്ന ഇന്നത്തെ മനുഷ്യനും പീഡനങ്ങൾ കൂടുതൽ കൂടുതൽ കലാപരമാക്കുകയും,  തന്റെ ശത്രുവിനെ ഉപദ്രവിക്കുകയോ, ശത്രുവിനെ ശിക്ഷിക്കുകയോ,  അവനിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ചോർത്തുകയോ,  അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയോ,  അങ്ങനെ ഉള്ള പല കാര്യങ്ങൾ  പലതിനും വേണ്ടിയോ ഇവ  ഉപയോഗിക്കുന്നു

ഒട്ട്ക്കാർ വാവറയുടെ 'വിച്ചസ് ഹാമർ' എന്ന സിനിമ,  മധ്യ കാലഘട്ടത്തിൽ  ദുർമന്ത്രവാദിനികളെ എങ്ങനെ ഭീകര പീഡനങ്ങൾക്കു ഇടയാക്കി എന്ന് വ്യക്തമാക്കുന്നുണ്ട്.  ശരിക്കും ജന പ്രാതിനിധ്യത്തോടെ തന്നെ ആണ് ഇത്തരം പീഡന  മുറകൾ നടപ്പിൽ വരുത്തിയത് എന്ന് സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകും.  ആദ്യം ചില സ്ത്രീകളെ കുറിച്ചുള്ള ധാരണ  (മിക്കവാറും   അനാചാരങ്ങളോട് പ്രതിഷേധിക്കുന്നവരോ,  ലൂസ് മോറൽ  ഉള്ളവരോ ഒക്കെ ദുര്മന്ത്രവാദിനകളായി  ചാപ്പ കുത്തപ്പെടും)  സമൂഹ മധ്യത്തിൽ തകർക്കുക.   ഒരു സാധാരണ നായയെ,  ഭ്രാന്തൻ നായ ആയി  പ്രഖ്യാപിക്കുന്നതു പോലെ ഉള്ള പ്രവർത്തി.  അത്തരം ഒരു ബോധം ജനമനസ്സിൽ അടിച്ചു കയറ്റിയാൽ പിന്നെ ജനങ്ങൾ അത്തരക്കാരുടെ നേരെ നടത്തുന്ന ഏതു തരം പീഡനങ്ങളെയും അംഗീകരിക്കും .  ചിലപ്പോൾ ജനങ്ങൾ പോലും ഇത്തരത്തിലുള്ള പീഡനങ്ങളിലെ പങ്കാളികൾ ആകും.    സ്ത്രീ,  പിശാച് ബാധ ഏറ്റവർ ആണെന്ന്   പീഢകർ ആദ്യമേ തീരുമാനിക്കുന്നു.  പിശാച് ബാധ ഏറ്റവരിൽ കുടിയിരിക്കുന്ന പിശാച് ഒരു വിധം പീഡനങ്ങൾ കൊണ്ടോന്നും സത്യം പറയില്ല എന്നും അത് കൊണ്ട് അത്തരത്തിലുള്ള സ്ത്രീകളെ ഭീകര താഡനങ്ങൾക്കു വിധേയർ ആക്കണം എന്നും ആയിരുന്നു അന്നത്തെ നിയമം.  താൻ ദുര്മന്ത്രവാദിനിയാണ് എന്ന് പീഡന തളർച്ചയിൽ സമ്മതിക്കുന്നത് വരെയും പീഡനങ്ങൾ തുടരും.

ടോർച്ചർ എന്ന വാക്കിന്റെ മൂല രൂപം,  പിടിച്ചു തിരിക്കുക എന്ന് അർഥം വരുന്ന ടോർക്കുറെ എന്ന ലാറ്റിൻ പദമാണ്.  അവയങ്ങൾ പിടിച്ചു തിരിച്ചു പീഡിപ്പിക്കൽ തന്നെ ആയിരുന്നു ആദ്യകാല കൃസ്ത്യൻ പീഡന മുറകൾ.  ചില  സമയങ്ങളിൽ,  ശരീരത്തിൽ നിന്ന് ചോര ചിന്തിയുള്ള പീഡനം നിരോധിക്കപ്പെട്ടിരുന്നു.  പെരുവിരലിൽ തൂക്കി ഇടുക,  കാലിൽ തീപ്പന്തങ്ങൾ തൂക്കി ഇടുക,  തലയിൽ മുൾക്കിരീടം ചാർത്തുക, തല മുഴുവൻ ഇരുമ്പു കവചം കൊണ്ട് മൂടി വെക്കുക,  കഴുത്തിൽ ഭാരമുള്ള ഇരുമ്പു കോളർ ഘടിപ്പിക്കുക,   ചലിക്കാൻ ആകാത്തവിധം ഇടുങ്ങിയ ഇരുമ്പു വസ്തങ്ങൾ (സ്ട്രൈറ്റ് ജാക്കറ്റ്) അണിയിക്കുക എന്നിവയൊക്കെ അന്നത്തെ കലകൾ ആയിരുന്നു.   മധ്യകാല യൂറോപിയൻ കോടതികൾ ,  കുറ്റവാളികളുടെ  സമൂഹ നിലയും , കുറ്റത്തിന്റെ കാഠിന്യവും, കണക്കിലെടുത്തു കൊണ്ട് പീഡനങ്ങൾ നടത്തുന്നതിനെ അനുകൂലിച്ചിരുന്നു.  രാജ്യത്തെ ഒറ്റു കൊടുക്കുന്നവരുടെ കാര്യത്തിൽ പീഡനം ഒരു നിയമം പോലെ ആയിരുന്നു.  മത വിശ്വാസങ്ങൾക്കെതിരായ ഏതു നീക്കവും ദൈവ നിന്ദ ആകയാൽ എല്ലാകാലവും മത നിന്ദകർ ക്രൂര പീഡനങ്ങൾക്കു വിധേയരായിരുന്നു.