ഫാഷൻ
നിരത്തിലൂടെ പർദ്ദ അണിഞ്ഞു നടന്നു പോയ കുട്ടിയെ നോക്കി ബാലാട്ടൻ പറഞ്ഞു. എല്ലാവരും ഒരു പോലെ ധരിക്കാൻ നിര്ബന്ധിക്കപ്പെടുന്ന വസ്ത്രത്തിൽ നമ്മൾ കാണാത്ത ചില നന്മകൾ ഉണ്ട്. ഒരു പക്ഷെ അതായിരിക്കാം നമ്മുടെ വിദ്യാലയങ്ങളിൽ യൂണിഫോം നിലവിൽ വന്നതിനു കാരണം. വസ്ത്രങ്ങളിൽ എങ്കിലും കുട്ടികൾ ഒരു പോലെ ഇരിക്കണം എന്ന ഏതോ പ്രതിഭാ ശാലിയുടെ തീരുമാനം. പർദ്ദകൾക്കു എതിരെ ഉള്ള വാചകങ്ങൾ ഇവിടെ കുന്നു കൂടുമ്പോൾ ഇവിടെ ഒരാൾ ഒരു വിയോജന കുറുപ്പ് എഴുതുന്നതിൽ പലർക്കും അതൃപ്തി തോന്നിയേക്കും. പക്ഷെ ഇതിനെ ഒരു വിയോജന കുറിപ്പ് മാത്രം ആയി കണക്കിലാക്കിയാൽ പോരാ. മറ്റു പലതും ഞാൻ പറയാൻ ഉദ്ദേശിക്കുന്നുണ്ട്. സ്ത്രീകളുടെ മുഖം മൂടി ധരിച്ചുള്ള യാത്രയെ ഒരു തരത്തിലും അംഗീകരിക്കാത്ത മനുഷ്യനാണ് ഞാൻ. പക്ഷെ പർദ്ദ എന്നത് പലരും മനസ്സിലാക്കിയത് പോലെ മുഖം മൂടുന്ന വസ്ത്രം അല്ല എന്നും എനിക്ക് അറിയാം. ഇനി പറയുന്ന കാര്യങ്ങളിൽ ഞാൻ പർദ്ദയോടൊപ്പം നമ്മുടെ വീടുകളിലെ മാക്സിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനു വേണ്ടി ആയിരുന്നു ഞാൻ ഇതിനു മുൻപ് മാക്സി നിർബന്ധം ആക്കുന്നതിനെ കുറിച്ച് ഒരു ലേഖനം എഴുതിയതും.
ഒരിക്കൽ ബാലാട്ടൻ പറഞ്ഞു. നമ്മൾ പലരും വിചാരിക്കുന്നത് പോലെ എല്ലാവരും ഒന്നിച്ചണിയാൻ നിര്ബന്ധിക്കപ്പെടുന്ന ഒരു പോലെ ഉള്ള ഏതു സാധാരണ വസ്ത്രവും, പ്രകോപിക്കുന്നതു എതിർ മതക്കാരെ അല്ല. നമ്മൾ ആരും കാണാതെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വിഭാഗത്തെ ആണ്. ആരാണ് അവർ. വസ്ത്ര നിർമ്മാണ കുത്തകകൾ. ഏതു സാധാരണ വസ്ത്രവും അവരുടെ കഴുത്തിനാണ് കത്തി വെക്കുന്നത്. ജനതയിൽ ഒരാൾ പോലും തങ്ങളുടെ വസ്ത്ര ധാരാളിത്തത്തിൽ നിന്ന് പുറകോട്ടു പോകുന്നത് സഹിക്കാൻ പറ്റാത്ത വിഭാഗം ആണ് അത്. ഇനി അതിന്റെ പുരാവൃത്തത്തിലേക്കു കടക്കാം.
1960 കാലഘട്ടത്തിൽ ലോകത്തെ മുൻ നിര കാറ് കച്ചവടക്കാരൻ ആയ ജനറൽ മോട്ടോർസ്, തന്റെ കമ്പനിയിൽ ഒരു പറ്റം ഫാഷൻ ടെക്നൊളജിസ്റ്റുകളെ ഇറക്കുമതി ചെയ്തപ്പോൾ മറ്റുള്ള കാറ് കച്ചവടക്കാർ ഒക്കെ അമ്പരന്നു പോയി. പൂച്ചക്കെന്തു പൊന്നു ഉരുക്കുന്നേടത്തു കാര്യം എന്ന് അവർ ഓരോരുത്തരും ചോദിച്ചു. അന്ന് ഫാഷൻ എന്നത് വസ്ത്ര രംഗത്ത് പോലും ആരംഭിച്ചു കഴിഞ്ഞതേ ഉള്ളൂ. പിന്നെ എങ്ങനെ അത് കാറ് കച്ചവടക്കാർക്ക് സഹിക്കും. പക്ഷെ ഒരു വ്യവസായി ഭാവി കാലങ്ങൾ ഭൂത കണ്ണാടിയിലൂടെ കാണുന്നവൻ ആണ്. എന്ത് കൊണ്ട് വസ്ത്ര നിർമാണ വ്യാപാര രംഗത്ത് ഫാഷൻ എന്ന മനോരോഗം ഇറക്കുമതി ചെയ്യപ്പെട്ടു എന്നുള്ളതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആണ് നാം വ്യവസായം നേരിടുന്ന ചില പ്രതിസന്ധികളിൽ എത്തി ചേരുന്നത്.
എന്താണ് ഫാഷൻ
ഒരു മനോരോഗം എന്ന നിലയിൽ ആണ് ഞാൻ മുൻപ് ഇതിനെ വിശേഷിപ്പിച്ചത്. അത് കുറച്ചു കടുത്തു പോയി എന്ന് ചിലർക്കെങ്കിലും തോന്നിയേക്കും. അവരോടു ഞാൻ ഒന്ന് കൂടെ ചോദിക്കുകയാണ് എന്താണ് ഫാഷൻ. ഞാൻ അണിഞ്ഞു കൊണ്ടിരിക്കുന്ന ഷർട്ട് ഒരു ദിവസം രാവിലെ എന്നിൽ അറപ്പു ഉണ്ടാക്കുന്നു. ഇനി അത് ധരിക്കാൻ എനിക്ക് തോന്നുന്നില്ല. സൂക്ഷമായി പരിശോദിച്ചാൽ ഈ ഷർട്ടിൽ ഒരു കുഴപ്പവും കണ്ടെത്താൻ നിങ്ങൾക്കോ എനിക്കോ സാധിച്ചു എന്ന് വരില്ല. അതിന്റെ നിറം മങ്ങിയിട്ടില്ല. കുടുക്കുകൾ പോയിട്ടില്ല. വാങ്ങിച്ചിട്ടു വെറും ഒരു വര്ഷം ആയതേ ഉള്ളൂ. എന്നിട്ടും എനിക്ക് അതിനോട് അതൃപ്തി തോന്നിയിരിക്കുന്നു. ഒരു പുരാതന കാല മനുഷ്യൻ ഇറങ്ങി വന്നു, എന്റെ ഈ പ്രവർത്തി നേരിട്ട് കണ്ടാൽ അവൻ ആദ്യം പറയുക ഞാൻ മനോരോഗി ആയി തീർന്നു എന്നാണു. ആ ദൃഷ്ടികോണിലൂടെ മാത്രം എന്റെ അഭിപ്രായത്തെ കണ്ടാൽ മതി. പക്ഷെ അത്ഭുതകരമായ ഒരു ചോദ്യം ഇവിടെ ബാക്കി കിടക്കുന്നു. എങ്ങനെ വ്യവസായ മേഖല ഇത് സാധിച്ചെടുത്തു എന്ന്. എന്ത് സാധിച്ചെടുത്തു എന്ന്. അതായത്, യാതൊരു പോറലും ഏൽക്കാതെ ഉപയോഗ യോഗ്യമായി വസിക്കുന്ന ഒരു വസ്തുവിന് നേരെ അറപ്പു തോന്നാൻ മാത്രമുള്ള ഒരു മാനസിക പ്രക്ഷാളനം എന്നിൽ ഉണ്ടാക്കി തീർക്കാൻ വ്യവസായ മേഖലക്ക് എങ്ങനെ സാധിച്ചു എന്ന്. ദൈവത്തിനു മാത്രമേ ഇതിനു ഉത്തരം തരാൻ പറ്റൂ. പക്ഷെ മറ്റൊന്നിനു വ്യക്തമായ മറുപടി ഉണ്ട്. എന്ത് കൊണ്ട് ഫാഷൻ എന്ന ചോദ്യത്തിന്. മറുപടി ഇതാണ്. വ്യവസായ മേഖല തനിക്കു ആവശ്യമുള്ളതെന്തും മനുഷ്യന്റെ സ്വഭാവമാക്കും എന്ന്.
ഫാഷൻ എന്നത് നമ്മള് വിചാരിക്കുന്നത് പോലെ ഒരു ദിവസം പൊട്ടി മുളച്ച കാര്യമല്ല. അതിൽ എത്രയോ മനഃശാസ്ത്ര വിദഗ്ധരുടെ പഠനം ഉണ്ട്. മാർക്കറ്റ് മാന്ദ്യത്തെ മറി കടക്കാൻ കണ്ടെത്തിയ ഒട്ടനവധി വിദ്യകളിൽ ഒന്ന് മാത്രമാണ് ഫാഷൻ. അതിന്റെ പിന്നിൽ കൃത്യമായ കണക്കു കൂട്ടലുകൾ ഉണ്ട്. ത്രോ എവേ കൾച്ചർ, പ്ലാൻഡ് ഒബ്‌സെലീസെന്സ് എന്നിങ്ങനെ ഉള്ള മറ്റു മാർഗങ്ങളും ഉണ്ട്. ഇവയൊക്കെ ഒന്നിച്ചു പഠിച്ചാൽ മാത്രമേ , മാർക്കറ്റു പൂരിതാവസ്ഥ മറികടക്കാൻ വേണ്ടി മുതലാളിത്തം ചെയ്തു വച്ച വേലകൾ എന്തൊക്കെ എന്ന് മനസ്സിലാകുകയുള്ളൂ. പണ്ട് ധാന്യത്തിനു വില കുറഞ്ഞപ്പോൾ അമേരിക്കക്കാരു ലോഡ് കണക്കിന് ധാന്യം കടലിൽ നശിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഭൂമികൾ തരിശിടാനും, അമിതമായി വസ്തുക്കൾ ഉപയോഗിക്കാനും പ്രഖ്യാപിച്ചതും ഇതേ അമേരിക്കക്കാരൻ തന്നെ ആണ്.
നശീകരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണ് എന്ന് പലരും എഴുതിയിട്ടുണ്ട്. മുതലാളിത്തം ഇന്നത്തെ രീതിയിൽ തുടരുന്നു എങ്കിൽ പ്രകൃതി ഇല്ലാതാകും എന്നത് തർക്കമറ്റ കാര്യമാണ്. തോണി കഥയിൽ ഞാൻ അതിന്റെ കുറിച്ച് വളരെ വ്യക്തമായി എഴുതിയിരുന്നു. ദാരിദ്ര്യത്തിന്റെ തത്വ ശാസ്ത്രം ലോകത്തു പ്രചരിപ്പിച്ച എല്ലാ പ്രതിഭകളും മനസ്സിൽ അറിഞ്ഞ ഒരു സത്യമായിരുന്നു അത്. ആ ദൃഷ്ടികോണിലൂടെ ആണ് ഞാൻ ഇന്ന് വസ്ത്രത്തിലെ സാധാരണത്വം എന്ന ഈ നവീന ചിന്താഗതിയെ നോക്കിക്കാണുന്നത്. വസ്ത്ര സാധാരണത്വം, ഫാഷന് എതിരെ ഉള്ള ഒരു നീക്കമാണ് എന്ന് ഞാൻ ഇതുവരെ എഴുതിയതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കും. അത് സമയമാകുന്നതിനു മുൻപേ കാലാഹരണപ്പെടുത്തുന്ന നവീന മുതലാളിത്ത രീതികളെ തിരസ്കരിക്കുന്നു. എനിക്ക് ഒരു വർഷത്തേക്ക് ധരിക്കാൻ ആകെ വേണ്ടത് മൂന്നോ നാലോ വസ്ത്രങ്ങൾ മാത്രമാണ് എന്നുള്ള ഉറച്ച ഒരു പ്രഖ്യാപനം ആണ് അത്. ഓർക്കുക നിങ്ങൾ എതിരിടുന്നത് വസ്ത്ര നിർമാണ രംഗത്തെ കുത്തകളോടാണ് . പക്ഷെ ഇത് വളരെ ശാന്തമായ , ക്രിയാത്മകമായ ഒരു പ്രതിഷേധം കൂടിയാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ത്യാഗമാണ് ഈ വിപ്ലവത്തിന്റെ ആപ്ത വാക്യം. ആർക്കും നിങ്ങളുടെ ഈ വിപ്ലവത്തെ അടിച്ചമർത്താൻ പറ്റില്ല. എനിക്ക് ചികിത്സ വേണ്ട എന്ന് തീരുമാനിച്ച ഒരു രോഗിയുടെ നിശ്ചയ ദാർഢ്യം പോലെ ആണ് ഇത്. ഒരു മരുന്ന് കുത്തകക്കും അവനെ എതിരിടാൻ പറ്റില്ല. പത്തു വസ്ത്രം എടുത്തണിയുന്നവൻ , ഒരു ദിവസം തനിക്കു നാല് വസ്ത്രം മതി എന്ന് പ്രഖാപിച്ചാൽ അവനോടൊപ്പം ചിരിക്കുന്ന ഒരു അമ്മയുണ്ട് . അവളാണ് പ്രകൃതി. ഇന്ന് നീ വേണ്ടെന്നു പറഞ്ഞ ആറു വസ്ത്രങ്ങൾ , എത്രയോ കോടാലികൾക്കു പണി ഇല്ലാതാക്കുന്നു. എത്രയോ മരങ്ങളുടെ വേദന അതിലെ ഇല്ലാതായി പോകുകയാണ്.
വസ്ത്രാഡംബരത്തിനെതിരെ ഉള്ള ഈ നീക്കം എന്ത് കൊണ്ട് അതിഭോഗത്തിനെതിരെ ഉള്ള പ്രതിഷേധം ആയി വളർന്നു വന്നുകൂടാ. ഇടപാടുകാരൻ ആയ ഞാൻ ഇന്ന് രാജാവാണ് എന്ന് എല്ലാവരും സമ്മതിച്ച കാര്യമാണ്. ആ രാജാവായ ഞാൻ പലതും വേണ്ട എന്ന് പറയുന്നതിലൂടെ ഇനി എല്ലാവരെയും ഞെട്ടിക്കാൻ പര്യാപ്‌തനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരു പുതിയ തുടക്കം ആകട്ടെ. മനുഷ്യ വിരുദ്ധമായ പല തീരുമാനങ്ങളെയും മാറ്റാൻ പലരും ഇതിലൂടെ നിര്ബന്ധിക്കപ്പെടും എന്നാണു എന്റെ വിശ്വാസം.