Friday, 19 August 2016

മാതാവിനെ ഭോഗിച്ചവർ

ഫിയോഡർ പാവ്‌ലോവിച് കരമസോവ് എന്ന തന്ത കൊല്ലപ്പെട്ടതിന്റെ ബാക്കി പത്രമാണ് ഡെസ്റ്റോവിസ്കിയുടെ പ്രസിദ്ധ ആഖ്യായികയായ 'ബ്രതെഴ്സ് കരമസോവ്'.  മക്കളായ ദിമിത്രിയും ,  ഐവാനും കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നു.  തന്റെ വിചാരണക്കിടയിൽ മകനായ ഐവാൻ കോടതിയിൽ വച്ച് പൊട്ടിത്തെറിക്കുന്നു.  അവന്റെ ഉദീരണം ഇങ്ങനെ.

ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം തന്തയെ കൊല്ലണം എന്ന് ആഗ്രഹിച്ചു പോകാത്ത ആൺ മക്കൾ ആരെങ്കിലും ഉണ്ടാകുമോ

തികച്ചും അസംബന്ധം ആയ ഒരു ചോദ്യമെന്നു അന്ന് ആഖ്യായിക വായിച്ച പലർക്കും തോന്നിയിരിക്കാം.  പക്ഷെ ഡെസ്റ്റോവിസ്‌കിക്ക്  ശേഷം ലോകത്തു ജനിച്ച സിഗ്മണ്ട് ഫ്രോയ്ഡ് എന്ന പ്രതിഭ ഇന്നും ആദരിക്കപ്പെടുന്നതു  അദ്ദേഹത്തിന്റെ അതി പ്രശസ്ത സിദ്ധാന്തം ആയ ഈഡിപ്പസ് കോമ്പ്ലെസ് ന്റെ പേരിലാണ് എന്ന് നാം ഓർക്കുക.   അവിടെയും ഫ്രോയ്ഡ് പറഞ്ഞത് ഐവാൻ പറഞ്ഞതിന്റെ മാറ്റൊലി തന്നെ ആയിരുന്നു.    ജനിച്ചു വീഴുന്ന ഓരോ ആൺ കുട്ടിയും തന്റെ അച്ഛനെ നിഗ്രഹിച്ചു അമ്മയെ ഭോഗിക്കാൻ ആഗ്രഹിക്കുന്നു എന്ന്.  പക്ഷെ തന്റെ സിദ്ധാന്തത്തിനു പ്രോചോദനം ആയതു ഡെസ്റ്റോവിസ്കിയുടെ ആഖ്യായികയാണ് എന്ന് ഫ്രോയ്ഡ് എവിടെയെങ്കിലും പറഞ്ഞതായി ഞാൻ വായിച്ചിട്ടില്ല.  പക്ഷെ, തന്നെ ഈ സിദ്ധാന്തത്തിലേക്കു നയിച്ചത് യവന പുരാണത്തിലെ ഈഡിപ്പസിന്റെ കഥയാണ് എന്നും,  മറ്റൊരു സ്വാധീനം ഷേക്സ്പിയറുടെ ഹാംലെറ്റ് ആയിരുന്നു എന്നും ഫ്രോയ്ഡ് വ്യക്തമായും പറഞ്ഞിട്ടുണ്ട്.  എന്തായിരുന്നു ഈഡിപ്പസിന്റെ കഥ.  അദ്ദേഹം ഈ ഈഡിപ്പൽ സ്വഭാവം സ്വന്തം ജീവിതത്തിൽ കാണിച്ച മനുഷ്യൻ ആയിരുന്നോ.

ലിയൂസിന്റെയും , ജെകോസ്റ്റയുടെയും മകനായി ജനിച്ച ഈഡിപ്പസ് പിതൃ ഹന്താവായി തീരും എന്ന് ഡെൽഫിയിലെ വെളിച്ചപ്പാട് പ്രവചിക്കുന്നു.   ഈ ദുരന്തം ഒഴിവാക്കാൻ കുട്ടിയെ കാട്ടിൽ കൊണ്ട് പോയി വധിച്ചു കളയാൻ , രാജാവ് ഒരു അജപാലനെ ശട്ടം കെട്ടുന്നു.  ബാല ഹത്യ എന്ന പാപത്തിൽ നിന്ന് വിമോചനം നേടാൻ ആഗ്രഹിച്ച പ്രസ്തുത മനുഷ്യൻ കുട്ടിയെ കാട്ടിൽ ഉപേക്ഷിച്ചു പോരുകയും, അടുത്ത നാട്ടിലെ അജപാലർ കുട്ടിയെ രാജ സന്നിധിയിൽ എത്തിക്കുകയും ചെയ്യുന്നു.  മക്കൾ ഇല്ലാത്ത ദുഃഖം അനുഭവിക്കുകയായിരുന്നു പോളിബസും  രാജ്ഞി മെറോപിയും,  തങ്ങൾക്കു ദൈവം തന്ന സന്തതിയാകും ഇവൻ എന്ന് തീരുമാനിച്ചു, അവനെ മകനായി വളർത്തുന്നു.   ഒരിക്കൽ ലോക സഞ്ചാരത്തിന് പുറപ്പെട്ട യുവാവായ ഈഡിപ്പസ്,  വെറുതെ ഡെൽഫിയിലെ വെളിച്ചപ്പാടിനെ കണ്ട് തന്റെ ഭാവിയെന്തെന്നു ചോദിച്ചറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ ഉത്തരം കേട്ട് ഞെട്ടി.  താൻ തന്റെ തന്തയെ കൊന്നു അമ്മയെ വെൾക്കും എന്നത്രെ ദൈവ ദൂതൻ പറഞ്ഞത്.  പിതൃ ഹത്യ എന്ന പാപത്തിൽ നിന്ന് മോചനം നേടാൻ വീട് വിടുകയേ നിവൃത്തിയുള്ളൂ എന്ന് ഈഡിപ്പസ് തീരുമാനിച്ചു.  അവൻ തന്റെ പാലായന തിനിടയിൽ,  കാട്ടിൽ വച്ച് തന്റെ വഴി മുടക്കി എന്നതിൽ കുപിതനായ അയൽ രാജ്യത്തെ രാജാവിനോട് ശണ്ഠ കൂടേണ്ടി വന്നു.  അവിടെ ഒരു ദ്വന്ദ യുദ്ധം നടക്കുകയും പോരാളിയായ ഈഡിപ്പസ് രാജാവിനെയും രാജ കിങ്കരരേയും വധിക്കുകയും ചെയ്യുന്നു.  അയൽ രാജ്യത്തു എത്തിയ ഈഡിപ്പസ് അവിടെ കാണുന്നത് നിതാന്ത ദുഃഖത്തിൽ നിമഗ്നരായ ഒരു ജനത്തെ ആണ്.  കാരണം അനേഷിച്ചപ്പോഴാണ് സ്പിന്ക്സ് എന്ന ഭീകര സത്വത്തിന്റെ കുരുട്ടു ചോദ്യത്തെ കുറിച്ച് അറിയുന്നത് .  ആരെങ്കിലും അതിന്റെ ചോദ്യത്തിന് ഉത്തരം പറയാത്ത കാലത്തോളം കുന്നിന്മേൽ വസിക്കുന്ന ഈ ഭീകര ജീവി തന്റെ ഹിംസ തുടരുക തന്നെ ചെയ്യും എന്ന് അറിഞ്ഞ ധീരനായ ഈഡിപ്പസ് കുന്നിൽ കയറി ഭീകര ജീവിയുടെ ചോദ്യത്തിന് മറുപടി പറയുകയും അങ്ങനെ അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.  തങ്ങളുടെ രക്ഷകനെ തലയിൽ ഏറ്റി രാഞ്ജിയുടെ സവിധത്തിൽ എത്തിയ  നാട്ടുകാർ അറിയുന്നത് മറ്റൊരു ദുരന്ത വാർത്തയാണ്.  രാജാവ് വനത്തിൽ കൊല്ലപ്പെട്ടു പോയി എന്ന വാർത്ത.  രക്ഷകനായ ഈഡിപ്പസ് അങ്ങനെ രാജ സിംഹാസത്തിൽ അവരോധിക്കപ്പെടുന്നു.  അന്നത്തെ സമൂഹ നീതി അനുസരിച്ചു, മരിച്ച രാജാവിന്റെ ഭാര്യ ഈഡിപ്പസിന്റെ ഭാര്യയായി തീരുകയും ചെയ്യുന്നു.  അങ്ങനെ ഡെൽഫിയിലെ വെളിച്ചപ്പാടിന്റെ വചനങ്ങൾ യാഥാർഥ്യമായി തീരുന്നു.

രാജ്യത്തു വീണ്ടും ദുരന്തങ്ങൾ ആവർത്തിച്ചപ്പോൾ അതിന്റെ കാരണം അറിയാൻ ഒരു ദൂതനെ ഡെൽഫിയിലേക്കു പറഞ്ഞയച്ച ഈഡിപ്പസ്സിനു കിട്ടിയ മറുപടി വെറും ഒരു ചെറിയ വാചകത്തിൽ ഒതുങ്ങി.  അത് ഇതായിരുന്നു.  രാജാവിന്റെ കൊലയാളിയെ ഉടൻ കണ്ടെത്തി ശിക്ഷിക്കുക എന്ന് മാത്രം.  കൊലപാതകി ആരെന്നു വെളിച്ചപ്പാട് വ്യക്തമാക്കിയതേ ഇല്ല.  കൊലപാതകിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു എങ്കിലും, ആ സംഭവം നേരിട്ട് കണ്ട ആരും ജീവിച്ചിരിക്കുന്നില്ലായിരുന്നു.  അങ്ങനെ വന്ദ്യ വയോധികനും അന്ധനും,   എല്ലാ അറിയുന്നവനും ആയ തെറീഷ്യസിന്റെ മുന്നിൽ എല്ലാവരും എത്തുന്നു.  ഈഡിപ്പസിന്റെ ചോദ്യത്തിന് തെറീഷ്യസ് പറഞ്ഞ മറുപടി മറ്റൊരു കടം കഥ ആയിരുന്നു.  കൊലപാതകിയുടെ മക്കൾ തങ്ങളുടെ അച്ഛനെ സഹോദരൻ ആയും കണക്കാക്കുന്നവർ ആയിരിക്കും എന്ന്.  കൊലയുടെ ഉത്തര വാദി ഇന്ന് സിംഹാസനത്തിൽ ഇരിക്കുകയാണ് എന്ന ഭീകര സത്യം ഈഡിപ്പസ് അവിടെ വച്ച് അറിയുന്നു.  രാജാവ് അത് അവിശ്വസിക്കാൻ തുനിഞ്ഞപ്പോൾ  തെറീഷ്യസ് രാജാവിനോട് ഇങ്ങനെ ചോദിക്കുന്നു. തങ്ങൾക്കു താങ്കളുടെ മാതാവോ പിതാവോ ആരെന്നു അറിയാമോ എന്ന്. അന്നേരം അവിടെ എത്തിയ വൃദ്ധനായ അജപാലൻ  പണ്ട് സംഭവിച്ച ആ കഥ ഈഡിപ്പസ്സിനെ അറിയിക്കുന്നു.  അമ്മയായ ജാകോസ്റ്റ ഈ വാർത്ത അറിഞ്ഞ ഉടൻ ഒരു കയറിൽ തന്റെ ജീവിതം അവസാനിപ്പിക്കുന്നു.  ഈഡിപ്പസ് തന്നെ പാപിയാക്കിയ ഈ ലോകത്തെ ഇനി ഞാൻ കാണില്ല എന്ന് തീരുമാനിച്ചു രണ്ട് കണ്ണുകളും കുത്തി പൊട്ടിക്കുന്നു.

ഈ കഥയിൽ എവിടെയും ഈഡിപ്പസ് മാതാവിനെ ഭോഗിച്ചു എന്ന പാപം ചെയ്തതായി നമുക്ക് തോന്നില്ല.   കാരണം മാതൃ പ്രേമം പാപമാണ് എന്ന് അറിയുന്ന ഒരു ഈഡിപ്പസിനെ തന്നെ ആണ് നാം ഇവിടെ കാണുന്നത്.  ഒരു പാപത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ , തന്റെ വിധിയെ തന്റെ പ്രവർത്തിയിലൂടെ മറി കടക്കാൻ ശ്രമിച്ച ഒരു പാവം മനുഷ്യൻ.   പക്ഷെ ആ ഓട്ടം വ്യര്ഥമായിരുന്നു എന്ന് ഒടുവിൽ ഈഡിപ്പസ് മനസ്സിലാക്കുന്നു.  അതായത് ഈഡിപ്പസിന് ഈഡിപ്പൽ സ്വഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു.

പക്ഷെ വികാര ജീവിയായ ഹാംലെറ്റിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.  തന്റെ പിതൃ ഘാതകൻ ആയ മന്ത്രിയെ കൊല ചെയ്യുന്ന കാര്യത്തിൽ  ഹാംലറ്റ്  എന്ത് കൊണ്ടോ  അമാന്തം കാണിക്കുക തന്നെ ചെയ്തു എന്നുള്ളത് സത്യമാണ്.  അവൻ എല്ലാം നാളത്തേക്ക് നീട്ടി വച്ച് കൊണ്ടേ ഇരുന്നു.  അവിടെ വേണമെങ്കിൽ നമുക്ക് ആരോപിക്കാം, തന്റെ അച്ഛനെ കൊന്നവനോട് അദ്ദേഹം സഹതാപം കാണിച്ചു എന്ന്.  പക്ഷെ അതും ഇവിടെ ഒടുവിൽ പരിപൂർണ ദുരന്തത്തിൽ അവസാനിച്ചു.

പക്ഷെ ഇതിൽ നിന്നൊക്കെ നാം മനസ്സിലാക്കുന്ന മറ്റൊരു തത്വം ഉണ്ട്. പ്രതിഭാ ശാലികൾ മുന്നേ നടക്കുന്നു എന്നുള്ള കാര്യം.

ഈ കഥക്ക് ഒരു അനുബന്ധം തീര്ച്ചയായും വേണം എന്ന് ഞാൻ കരുതുന്നു.  എന്ന് മുതലാണ് മനുഷ്യനിൽ അവന്റെ 'അമ്മ അറപ്പു ഉളവാക്കാൻ തുടങ്ങിയത്.  സൃഷ്ടിയുടെ ആരംഭത്തിൽ മറ്റേതു സ്ത്രീയെയും പോലെ തന്നിൽ കാമം ജനിപ്പിച്ച സ്ത്രീ തന്നെ ആയിരിക്കും അവന്റെ 'അമ്മ.  അഗമ്യ ഗമനം ആദി മനുഷ്യന്റെ ഒരു രീതി ആയിരുന്നില്ല എങ്കിൽ ആദത്തിൽ നിന്നും ഹവ്വയിൽ നിന്ന് ആരംഭിച്ച മനുഷ്യൻ അവിടെ അവസാനിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു.  അവൻ അവന്റെ അമ്മയെയും പെങ്ങളെയും മകളെയും ഭോഗിച്ചു കൊണ്ടേ ഇരുന്നു.  അങ്ങനെ നാം എണ്ണത്തിൽ കൂടി വന്നു കൊണ്ടേ ഇരുന്നു.  അപ്പോൾ എന്നോ ഒരിക്കൽ നാം ഒരു തീരുമാനം എടുത്തു. ഇനി അങ്ങോട്ട് കൂടപ്പിറപ്പുകളും ആയുള്ള ഈ ബന്ധം നാം തുടരില്ല എന്ന്. എന്നായിരുന്നു അത് സംഭവിച്ചത്.  എന്ത് കൊണ്ട് മനുഷ്യൻ അത്തരം ഒരു തീരുമാനം എടുത്തു.  ശാസ്ത്രത്തിനു ഈ തീരുമാനത്തിൽ ഒരു പങ്കും ഇല്ല എന്ന് നമുക്ക് അറിയാം. അപ്പോൾ എന്ത് കൊണ്ട്

അപ്പോൾ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഒരു പ്രധാന സത്യം ഇതാണ്.  സ്ത്രീയോടുള്ള നമ്മുടെ വികാരം കാമത്തിൽ കുതിർന്നതായി തുടരുമ്പോഴും നാം ഏതാനും ചില സ്ത്രീകളെ നമ്മുടെ ആസക്തിയുടെ പരിധിയിൽ നിന്ന് പുറത്താക്കുകയാണ്.  അതിൽ നമ്മുടെ അമ്മയുണ്ട് പെങ്ങളുണ്ട് , നാം ബഹുമാനിക്കുന്ന അസംഖ്യം സ്ത്രീകൾ ഉണ്ട്.  അതായത് നമുക്ക് ഒരു സ്ത്രീയോട് തോന്നുന്ന ആസക്തി നമ്മുടെ ഒരു തീരുമാനം ആണ് എന്നർത്ഥം.  ആ തീരുമാനം എത്ര മാത്രം ശക്തമാണ് എന്ന് നാം മനസ്സിലാക്കുന്നത് , അത് വിധിയുടെ കരങ്ങളാൽ ഭഞ്ജിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ തന്റെ കണ്ണ് രണ്ട് കുത്തി പൊട്ടിച്ചു പ്രായശ്ചിത്തം ചെയ്യുന്നത് കാണുമ്പോഴാണ്.  എന്ത് കൊണ്ട് മനുഷ്യന് തന്റെ മനസ്സിന്റെ അപാരമായ ഈ കഴിവ് മറ്റെല്ലാ സ്ത്രീകളുടെ നേരെയും പ്രയോഗിച്ചു കൂടാ

No comments:

Post a Comment