Friday, 16 March 2018

പ്ലാസിബോ

കോരാട്ടന്റെ ചായപ്പീടികയിൽ മണ്ടോടിയും കരാട്ടെ മാഷും മുഖത്തോടു മുഖം  നോക്കിയിരുന്നു ചായകുടിക്കവേ മാഷ് മണ്ടോടിയോടു ചോദിച്ചു

മറ്റൊന്നും തോന്നരുത്.  കരാട്ടെ പഠിക്കാൻ പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടോ.

അങ്ങനെ വല്ല കാരണവും വേണോ.

വേണമെന്നില്ല.  പക്ഷെ പൊതുവെ ആൺകുട്ടികൾ കരാട്ടെ പഠിക്കുന്നത്,  അവർ ഈ അടുത്ത കാലത്തു,  അവരുടെ വിക്രിയകൾ കൊണ്ട് ശത്രുക്കളെ സൃഷ്ടിച്ചു എന്ന് അര്ഥമാക്കുന്നു.  ഏതെല്ലാമോ മൂലകളിൽ നിന്ന് അനർത്ഥങ്ങളായ അടികൾ അവരെ തുറിച്ചു നോക്കുന്നു എന്ന് അവർ ഭയപ്പെടുന്നതായി അര്ഥമാക്കുന്നു.  സ്ത്രീകളുടെ കാര്യത്തിൽ ഇത്തരം ആക്രമണ ഭയങ്ങൾ  സ്ഥിരമായി ഉത്പാദിപ്പിക്കപ്പെടുന്നു എങ്കിലും,  അവരിൽ ചുരുക്കം ചിലരെ കരാട്ടെ പഠിക്കുന്നുള്ളൂ.  ഇനി അതല്ലാതെ മറ്റൊരു കൂട്ടം ആണുങ്ങൾ സമൂഹത്തിലെ തെറ്റുകുറ്റങ്ങൾക്കു നേരെ ആഞ്ഞടിച്ചു കളയാം എന്ന് കരുതിയും ഇതൊക്കെ പഠിച്ചു എന്ന് വരും.  അത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ.

ശരിയാണ്. പഠിക്കാൻ പോകുന്ന പെങ്ങളെ വഴി വക്കിൽ നിന്ന് കശ്മലന്മാർ  തുറിച്ചു നോക്കിയാലോ , വെറുതെ കമ്മന്റ് അടിച്ചാലോ  അവനെ ഒക്കെ തല്ലി ഒതുക്കാൻ ആഗ്രഹിച്ചു പോകാത്ത ആങ്ങളമാർ ഉണ്ടാകില്ല.  പലപ്പോഴും പ്രശ്നം,  ആ ആങ്ങളമാരുടെ ഈർക്കിൽ പോലെ ഉള്ള കൈകൾ ആയിരിക്കും. അതൊന്നു കൊഴുപ്പിച്ചെടുക്കാൻ  ആണല്ലോ നമ്മൾ ആങ്ങളമാർ ജിമ്മിൽ പോകുന്നത്.  ഇത് അതിൽ നിന്ന് ഒരു പടി കൂടെ കടന്നു എന്ന് വിചാരിച്ചാൽ മതി.  ഇവിടെ കരിങ്കല്ലിനെ പോലും കൈ കൊണ്ട് പൊടിച്ചു കളയാം എന്ന ധൈര്യം ഉണ്ടല്ലോ.

ശരിയായ ഉത്തരമാണ് പറഞ്ഞതെങ്കിലും,  അതിൽ നേരിയ ഒരു അധിക പ്രസംഗം ഇല്ലാതില്ല.  തുറിച്ചു നോക്കലോ,  കമ്മന്റ് അടികളോ വീട്ടിൽ പറയുന്ന പെങ്ങള്മാര് ചുരുക്കമാണ് എന്നത്രെ,  ഒരു കരാട്ടെ മാഷ് എന്ന നിലയിലുള്ള എന്റെ അനുഭവം.  നേരിട്ടു ദൃക്‌സാക്ഷികൾ ആകുന്ന ഇത്തരം സംഭവങ്ങൾ ആണ് ആങ്ങളമാരെ പൊതുവെ ചൊടിപ്പിക്കാറ്.  അറിവാണല്ലോ പ്രശ്‌നമാകുന്നത്.  അജ്ഞത മഹത്താണ് എന്ന് ഏതോ സ്വാമി പറഞ്ഞത് അത് കൊണ്ടായിരിക്കുമല്ലോ

അതും മറ്റൊരു ശരി.

പക്ഷെ ശ്രദ്ധിക്കുക.  തപസ്യയാണ് ഏതൊരു പഠനത്തിന്റെയും മുഖ്യ ഘടകം.  സാധന.  പിന്നെ ഹോം വർക്ക്.

ഇത്യാദി വർത്തമാനങ്ങൾക്കു ശേഷം മണ്ടോടി,  ബാലൻ ഗുരുക്കളുടെ വീട്ടിൽ വച്ച് കരാട്ടെ പടിക്കൽ ആരംഭിക്കുന്നു.  കല്ലിനെ അടിച്ചു പൊളിക്കുന്ന സ്ഥിതിയിൽ എത്തിയിട്ടുവേണം,  തന്റെ മുന്നിൽ വച്ച് ഒരു കൂസലും ഇല്ലാതെ സായം കാലങ്ങളിൽ തന്റെ പെങ്ങളെ തുറിച്ചു നോക്കുകയും,  പലപ്പോഴും അനാവശ്യ ഭാഷണങ്ങളാൽ ചികിതയാക്കുകയും ചെയ്യുന്ന ആ ചാത്തുവിന് ഇട്ടു രണ്ട് പൂശാൻ.   ഒരിക്കൽ ഇതിനെ ചോദ്യം ചെയ്തപ്പോൾ ചാത്തുവും അവന്റെ ചങ്ങായി ചാപ്പനും തനിക്കു ഇട്ടു നല്ല പൂശു പൂശിയതും,  താൻ ചളിയിൽ പുരണ്ടതും,  അത് കണ്ട് ബസ് ഷെൽറ്ററിൽ നിൽക്കുന്ന ജാനു ചിരിച്ചതും താൻ ഒരിക്കലും മറക്കില്ല.

മണ്ടോടിയുടെ പഠനം ഒരു മാസം പിന്നിട്ട ഒരു ദിവസം,  വൈകുന്നേരം പാലത്തിനടുത്തു കൂടെ നടക്കുമ്പോഴാണ് മണ്ടോടി ഒരു കാഴ്ച കണ്ടത്.  തന്റെ പെങ്ങൾ വസന്ത മന്ദം മന്ദം നടന്നുവരുന്നു.  പിന്നാലെ  ചാത്തുവും
 ചാപ്പനും ,  എന്തൊക്കെയോ ഭാഷിച്ചു കൊണ്ട് നടക്കുന്നു.  അപ്പുറത്തുള്ള ബസ് ഷെൽറ്ററിൽ ജാനു.  എല്ലാ നിമിത്തങ്ങളും ഒത്തു വന്നിരിക്കുകയാണ്.  വസന്ത ഇപ്പോൾ ,  'ഇതാ ഏട്ടാ ഇവർ എന്നെ കമ്മന്റ് അടിച്ചു ബുദ്ധിമുട്ടിക്കുന്നു '  എന്ന ഭാവത്തിൽ മണ്ടോടിയെ കടന്നു പോയി.  പിന്നിൽ ചാത്തുവും ചാപ്പനും പുച്ഛത്തോടെ മണ്ടോടിയെ നോക്കി.  പെട്ടന്നാണ് മുന്നിൽ നിൽക്കുന്ന ചാപ്പന്റെ  പുറത്തു ഒരു അടി വീണത്,  തടുക്കാൻ വന്ന ചാത്തുവിനും കിട്ടി നല്ലവണ്ണം ഒന്ന് .  പിന്നെ അടി പൂരമായിരുന്നു.  നാട്ടുകാര് അതിശയിച്ചു നിൽക്കെ ചാപ്പനും  ചാത്തുവും,  സീനിൽ നിന്ന് പറപറന്നു.  ഷെൽറ്ററിൽ നിന്ന് ജാനു പ്രേമ പുരസ്സരം മണ്ടോടിയെ നോക്കി.

അനുബന്ധം :  മുകളിൽ പറഞ്ഞ സംഭവം വായനക്കാരിൽ വളരെ അധികം കൺഫൂഷൻ സൃഷ്ടിച്ചു എന്ന് എനിക്കറിയാം.  കാരണം,  ഒരു കരാട്ടെ ക്ലാസിൽ പോയി  ഒരു മാസം കൂക്കി വിളിച്ചത് കൊണ്ട്,  രണ്ട് പേരെ അടിച്ചു പത്തിരി ആക്കാനുള്ള ശാരീരിക ശേഷി , വെറും ഒരു എല്ലിസ്‌കി ആയ മണ്ടോടി ആർജിച്ചോ എന്ന ഒരു സംശയം നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാം.  കൃത്യമായ സംശയം ആണ് ഇത് എന്ന് പറയേണ്ടല്ലോ.  സംഗതി സത്യവും ആണ്.  അങ്ങനെ ഒരു പുല്ലും കരാട്ടെയിൽ ഇല്ല.  രണ്ട് കൊല്ലം തുടർച്ചയായി കരാട്ടെ പഠിച്ചു, ബെൽറ്റ് ഇട്ടു നടന്ന കോമൻ,  ആ പീക്കിരി പാച്ചുവിൻറെ കൈ കൊണ്ട് ഒന്ന് കിട്ടിയ ഉടൻ വടി ആയതു എല്ലാവരും അറിയുന്നതാണ്.  അപ്പോൾ പ്രശ്നം കരാട്ടെയും മറ്റുമല്ല.  ആത്മ വിശ്വാസം.  അലോപ്പതിക്കാര് പറയുന്ന പ്ലാസിബോ എഫക്ട്.  അവിടെ ഒരു പഞ്ചാര ഗുളിക രോഗിക്ക് കൊടുത്താൽ രോഗിയുടെ രോഗം മാറുന്നത് ഇതേ ഒരു വിശ്വാസം കൊണ്ടാണ്.  അതായത് ശരിയായ ഒരു ഗുളികയാണ് ഉള്ളിലേക്ക് ചെന്നത് എന്ന ബോധം.  ഇവിടെ അത് പോലെ,  കല്ലിനെ പോലും പൊടിച്ചു കളയാവുന്ന എന്തോ ഒന്നാണ് താൻ ഇത്ര കാലവും കലക്കി കുടിച്ചത് എന്ന ബോധം  ഒരു കരാട്ടെ വിദ്യാർഥിയിലും ഉണ്ടാകുന്നു .  അത്തരം ഒരു ബോധം ഉണ്ടെങ്കിൽ ചാത്തുവിനെയും ബാലനെയും എന്നല്ല,  ഒപ്പമുള്ള ഒരു നൂറെണ്ണത്തിനെയും അടിച്ചു പത്തിരി ആക്കാൻ ഒരു പ്രയാസവുമില്ല.  ഈ മഹത്തായ സത്യം ഇവിടെ പറഞ്ഞു കൊണ്ട് കഥ അവസാനിപ്പിക്കുകയാണ്  

No comments:

Post a Comment