Sunday, 18 November 2018

മണിമുട്ടി ഓട്ടം (ഒരു പഴങ്കഥ)

പ്രേതോച്ചാടനം ആയിരുന്നു വിഷയം. അതും ഒരു പെണ്ണിൽ കയറി കൂടിയത്. വീട്ടുകാര് അത് വന്നു പറഞ്ഞപ്പോൾ ബാലൻ ഗുരുക്കൾ കോരി തരിച്ചു പോയി. നമ്മൾ ഉച്ചക്ക് മുന്നേ അവിടെ എത്തിക്കോളാം എന്ന വാക്കും ഒപ്പം വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും വീട്ടുകാർ വശം കൊടുത്തയച്ചു. അസിസ്റ്റന്റ് ചാത്തുവിനെ , മണിയടക്കമുള്ള പൂജാ വസ്തുക്കൾ സഞ്ചിയിലാക്കാൻ ശട്ടം കെട്ടി.
ആന പിണ്ഡം എന്നായിരുന്നു ആ കുഗ്രാമത്തിന്റെ പേര്. അവിടേക്കുള്ള ഒരേയൊരു ബസ്സു ഒരു മണിക്ക് ആകയാൽ, ഉച്ചക്കുള്ള ചോറും തിന്നു ബാലനും ചാത്തുവും നേരത്തെ പുറപ്പെട്ടു. കൃത്യ സമയത്തു ബസ്സു വന്നു. ആന പിണ്ഡത്തിൽ എത്തിയപ്പോൾ രണ്ട് പേര് ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ചുറ്റും നോക്കിയപ്പോൾ ആകെ കണ്ടത് ഒരു മുറുക്കാൻ കടയും, ഒരു ചായ പീടികയും. വഴികാട്ടികൾ നടന്ന വഴിയിലൂടെ അവരെ പിന്തുടർന്ന് വീട്ടിൽ എത്തി. ഓല മേഞ്ഞ ചെറിയ ഒരു കുടിൽ. മുറ്റത്തു ഗുരുക്കളുടെ വരവും കാത്തു കുറച്ചു പേര് നിൽപ്പുണ്ടായിരുന്നു. അതിൽ രണ്ട് പേര് ഒത്ത തടിയും ജിം ബോഡിയും ഉള്ള പിള്ളേരാണ് എന്ന് ബാലൻ ഗുരുക്കൾ ഞെട്ടലോടെ മനസ്സിലാക്കി. പരിസര പ്രദേശങ്ങൾ ഒക്കെയും ബാലൻ ഒന്ന് അവലോകനം ചെയ്തു. ചാത്തുവും കൂടെ കൂടി. പ്രേതത്തെ ഓടിക്കാനുള്ള വഴികൾ ഏതൊക്കെ എന്ന് ഗുരുക്കൾ പഠിക്കുകയാകാം എന്ന് നാട്ടുകാര് കരുതുന്നുണ്ടാവും. വീട്ടിന്റെ വശത്തുള്ള രണ്ട് ഇടവഴികൾ ചാത്തുവിന് ദൃഷ്‌ടീഭവിച്ചതു ചാത്തു ബോസിനെ അറിയിച്ചു. ബോസ് ഉടനെ ആ വഴി എങ്ങോട്ടു പോകുന്നു എന്ന് നോക്കിവരാൻ ചാത്തുവിനെ അറിയിച്ചു. എന്നിട്ടു പെണ്ണിന്റെ അച്ഛനോട് ഇങ്ങനെ പറഞ്ഞു.
പരിസരം കണ്ടിട്ടു , പ്രേതം കാൽ നടയായി വന്നതാണ് എന്ന് തോന്നുന്നു. കാൽ നടയായി വന്ന പ്രേതം ഭൂമിയിലൂടെ ഓടിക്കൊണ്ട് മാത്രമേ തിരിച്ചു പോകുള്ളൂ. അപ്പോൾ പോകുന്ന വഴിക്കു ബ്ളോക് ഉണ്ടാകാൻ പാടില്ല. ചാത്തു വഴികൾ നോക്കിയിട്ടു വരട്ടെ. അപ്പോൾ ഞാൻ പ്രേത ബാധിതയെ ഒന്ന് കാണട്ടെ.
കട്ടിലിൽ അർദ്ധ മയക്കത്തിൽ കിടന്ന ജാനു എന്ന പ്രേതബാധിതയെ കണ്ട് ബാലൻ വികാരഭരിതനായി. മുപ്പതിനോട് അടുത്തു പ്രായം. സുന്ദരി. തുടുത്തു നിൽക്കുന്ന അവയവങ്ങൾ. പ്രേതത്തെ പുറത്തു ചാടിക്കാൻ കുറച്ചു സമയം എടുക്കും എന്ന് ബാലൻ മനസ്സിൽ പറഞ്ഞു. പൂജ നടത്തേണ്ട മുറിയിൽ കയറി ആ മുറി ആകമാനം ബാലൻ പരിശോദിച്ചു. ജനാലയിൽ വല്ല തുളകളും ഉണ്ടോ എന്നാണ് ആദ്യം നോക്കിയത്. ഇതിനു മുൻപ് ഒരു യുവതിയുടെ പ്രേത ബാധ ഒഴിപ്പിക്കാൻ പോയപ്പോൾ ജനാലയിലെ ചെറിയ തുളയാണ് പ്രശ്നമുണ്ടാക്കിയത്. ഏതോ ഒരു കുരുത്തം കേട്ട ചെക്കൻ അതിലൂടെ ഒളിഞ്ഞു നോക്കി തടവിയൊഴിപ്പിക്കുന്ന പരിപാടിയെ കുറിച്ച് നാട്ടുകാർക്കു വിവരം കൊടുത്തു. അന്ന് കൊണ്ട അടിയുടെ ചൂട് ഇപ്പോഴും മാറിയിട്ടില്ല. അമ്മാതിരി റിസ്ക് ഒന്നും ഇനി എടുക്കാൻ പറ്റില്ല. അപ്പോഴേക്കും പുറത്തു പോയ ചാത്തു തിരിച്ചു വന്നു. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ല എന്നും പ്രേതം നേരെ ഓടിയാൽ അങ്ങ് ദൂരെ കടപ്പുറത്തു എത്തുമെന്നും പിന്നെ ഉള്ളത് സുഗമമായ വഴികൾ ആണെന്നും, അവിടെ നിന്ന് പ്രേതത്തിനു രക്ഷപ്പെടാൻ വഴികൾ ഏറെയുണ്ടെന്നും ചാത്തു ധരിപ്പിച്ചു. എളുപ്പ വഴികളെ കുറിച്ച് ഒന്ന് രണ്ട് നാട്ടുകാരോട് ചോദിച്ചു സംഗതി ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയും സംഗതി ബോസിനെ ബോധിപ്പിച്ചതിനു ശേഷം ചാത്തു മുറി തൂത്തു വാരാൻ തുടങ്ങി. പൂജാ വസ്തുക്കൾ ഒക്കെയും മുറിയിൽ ഒരുക്കിയതിനു ശേഷം മുറിയിൽ ഒരുക്കിയ ഒരു പായയിൽ ജാനു എന്ന പ്രേത ബാധിതയെ കിടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. പെണ്ണിന്റെ മുറിയിൽ കയറിയപ്പോൾ തന്നെ ചാത്തു ഒന്ന് ഞെട്ടി. തന്റെ ഞെട്ടൽ കണ്ട ബോസിനെ നോക്കി ചാത്തു കണ്ണിറുക്കി. പെണ്ണ് ആ സമയത്തു എന്തൊക്കെയോ അവരെ നോക്കി പറയുന്നുണ്ടായിരുന്നു. ഇടയ്ക്കു എഴുന്നേറ്റു ഓടാനും നോക്കുന്നുണ്ടായിരുന്നു. ചാത്തുവും ബാലനും ബലപൂർവം അവളെ പായയിൽ കിടത്തി. അപ്പോൾ ചാത്തു ബാലനോട് ഇങ്ങനെ പറഞ്ഞു.
കുറച്ചു പ്രയാസപ്പെടേണ്ടി വരും. നല്ല പവർ ഉള്ളത് പോലെ തോന്നുന്നു.
അത് സാരമില്ല. നീ പ്രേതത്തെ ഒഴിപ്പിക്കുമ്പോൾ ഞാൻ പിടിച്ചു വെക്കാം. ഞാൻ ഒഴിപ്പിക്കുമ്പോൾ നീ പിടിച്ചു വച്ചാൽ മതി. നിലവിളിയൊന്നും പ്രശ്നമില്ല. അത് ഏതു പ്രേതബാധയിലും ഉള്ളതാണ് എന്ന് നാട്ടുകാർക്ക് അറിയാം. അപ്പോൾ നീ അവളുടെ അച്ഛനെ വിളിക്കു. എനിക്ക് അയാളോട് കാര്യങ്ങൾ ബോധിപ്പിക്കണം.
ചാത്തു പെണ്ണിന്റെ അച്ഛനെ വിളിച്ചു കൊണ്ട് വന്നപ്പോൾ ബാലൻ ഗുരുക്കൾ അദ്ദേഹത്തോട് ഇങ്ങനെ ചില കാര്യങ്ങൾ ബോധിപ്പിച്ചു.
കാര്യങ്ങൾ നമ്മള് വിചാരിച്ചതു പോലെ അല്ല. നല്ല സ്ട്രോങ്ങ് പ്രേതമാണ്. ഇറക്കാൻ കുറച്ചു പാട് പെടേണ്ടി വരും. മർദ്ദനം പോലെ ഉള്ള കടുത്ത രീതികൾ പ്രയോഗിക്കേണ്ടി വരും. നിലവിളി കേട്ട് ഞെട്ടരുത്. ചിലപ്പോൾ പരിപാടി പാതി രാത്രി വരെ നീണ്ടു പോകും. അത് കൊണ്ട് ആളുകൾ ഇവിടെ തങ്ങി നിൽക്കേണ്ട എന്ന് പറഞ്ഞേക്കു. എന്തിനാണ് എല്ലാവരും ഇവിടെ ഇങ്ങനെ അവനവന്റെ പണിയും മിനക്കെട്ടു പാതി രാത്രിവരെ നിൽക്കേണ്ട കാര്യം
പെണ്ണിന്റെ അച്ഛൻ പുറത്തു പോയി അവിടെ തങ്ങിയ ആളുകളോട് കാര്യം ബോധിപ്പിക്കാൻ പോയപ്പോൾ ചാത്തു പൂജാമുറിയിൽ നിന്ന് പുറത്തിറങ്ങി, നാട്ടുകാരുടെ മുഖഭാവം പഠിച്ചു കൊണ്ടിരിന്നു. ഉള്ളിൽ തിരിച്ചു വന്ന ചാത്തു ബാലൻ ഗുരുക്കളോടു ഇങ്ങനെ പറഞ്ഞു.
ബോസ്. പഹയന്മാര് പിരിഞ്ഞു പോകുന്ന മട്ടൊന്നും ഇല്ല. ആ രണ്ട് ജിം ബോഡി പിള്ളേരെ കണ്ടോ. അവര് അത്ര ശരിയല്ല എന്ന് തോന്നുന്നു. ഇടയ്ക്കു അവരെ നിരീക്ഷിക്കുന്നത് നല്ലതാണ്. ഏതായാലും വാതിൽ അടച്ചു പരിപാടി തുടങ്ങാം. ഇടയ്ക്കു പുറത്തു ഇറങ്ങി നാട്ടുകാരുടെ സംഭാഷണം ശ്രദ്ധിക്കുകയും ചെയ്യാം. ഞാൻ വാതിൽ അടക്കുകയാണ്. പതിവ് പോലെ നമുക്ക് ആദ്യ പടിയായി പ്രേതത്തെ തടവി പുറത്താക്കാൻ നോക്കാം. പെണ്ണ് അധികം ബഹളം ഉണ്ടാക്കുന്നു എങ്കിൽ ആരെങ്കിലും ഒരാള് ഉച്ചത്തിൽ മണി മുട്ടിയാൽ മതി. തടവൽ കഴിഞ്ഞാൽ ഞാൻ കലശ വെള്ളം വീട്ടിനു പുറത്തു തളിക്കാൻ ഇറങ്ങും. അപ്പോൾ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയാനും പറ്റും. അങ്ങനെ പൂജാമുറിയുടെ വാതിലുകൾ അടഞ്ഞു. തടവൽ തുടങ്ങി. പെണ്ണ് ബഹളം വെക്കാൻ തുടങ്ങി. മണിമുട്ടൽ തകൃതിയായി നടന്നു. പുറത്തുള്ളവർ നേരിയ ഞരക്കങ്ങൾ മാത്രം കേട്ടിരിക്കണം. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ ചാത്തു ഒരു കുടം വെള്ളവുമായി വാതിൽ തുറന്നു പുറത്തിറങ്ങി. തൊടിയിലെ ഇരുട്ടുള്ള ഇടത്തു ജിം പിള്ളാര് എന്തോ കുശു കുശുക്കുന്നു. ചാത്തു അവരെ അറിയാതെ അവരുടെ പിന്നിലുള്ള ചെടികൾക്ക് ഉള്ളിൽ മറഞ്ഞു നിന്ന് അവര് പറയുന്നത് ശ്രദ്ധിച്ചു. അവർ രണ്ടുപേരും പരസ്പരം എന്തോ പറയുകയാണ്.
ആ രാമൻ പിന്നാം പുറത്തു ഭിത്തിയിൽ ഉള്ള തുളയിലൂടെ ഒളിഞ്ഞു നോക്കിയപ്പോൾ അവർ പെണ്ണിനെ തടവുകയാണ് എന്ന് പറഞ്ഞു. പ്രേതത്തെ ഒഴിപ്പിക്കാൻ തടവുകയൊക്കെ വേണോ.
തടവൽ മാത്രമല്ല ചിലപ്പോൾ ചൂരൽ പ്രയോഗം പോലും വേണ്ടി വന്നേക്കും എന്നാണ് കേട്ടത്. പ്രേതോച്ചാടനം നിങ്ങൾ യുക്തിവാദികൾ വിചാരിക്കുന്നത് പോലെ
ഞാൻ എന്റെ രണ്ട് മൂന്നു പിള്ളാരോട് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട്. ഗുരുക്കന്മാര് ബാധ ഒഴിപ്പിച്ചു ഇറങ്ങുമ്പോൾ നമ്മള് അവരുടെ ബാധ എന്തായാലും ഒഴിപ്പിക്കും. രണ്ടും കേറി ഇങ്ങോട്ടു വരുമ്പോഴേ എനിക്ക് തോന്നിയിരുന്നു അലവലാതികൾ ആണെന്ന്. ഇന്ന് അവരെ തവിടു പൊടിയാക്കിയിട്ടേ ഞാൻ ഇവിടെ നിന്ന് ഇറങ്ങൂ.
എടാ ഭാർഗവ . നീ പ്രശ്നം ഒന്നും ഉണ്ടാകരുത്. പ്രേതമാണ് ഇവിടത്തെ പ്രശ്നം.
നിങ്ങൾ ഇനിയൊന്നും പറയേണ്ട അപ്പുവേട്ടാ. ഞാൻ എല്ലാം തീരുമാനിച്ചു.
ചെടികൾക്ക് ഇടയിൽ മറഞ്ഞു നിന്ന ചാത്തു ഇതൊക്കെ കേട്ടു ഞെട്ടി വിറച്ചു. ഒന്നും സംഭവിക്കാത്തത് പോലെ കലശവും എടുത്തു പൂജാമുറിയിൽ എത്തിയ ചാത്തു ബാലനോട് ഇങ്ങനെ പറഞ്ഞു.
ബോസ്. മുറിയിൽ നാം കാണാത്ത ഒരു തുളയുണ്ട്. പ്രശ്നം ഗുരുതരം. ഉടനെ ഓടിയില്ല എങ്കിൽ അടി ഉറപ്പു. ഒന്നും നോക്കേണ്ട മണി എടുത്തു ഒരു മന്ത്രം ചൊല്ലി ഇടവഴിയുടെ തുടക്കം വരെ നടന്നു പോകാം. അത് ചിലപ്പോൾ ആരും ശ്രദിച്ചെന്നു വരില്ല. പൂജയുടെ ഭാഗമാണ് എന്ന് കരുതും. ഇടവഴിയിൽ എത്തിയാൽ പിന്നെ ഒരൊറ്റ ഓട്ടമായിരിക്കണം. പിന്നോട്ട് തിരിഞ്ഞു നോക്കരുത്.
പൂജാ മുറിയുടെ വാതിൽ തുറന്നു മണി മുട്ടി മന്ത്രങ്ങൾ ചൊല്ലി കൊണ്ട് ഇപ്പോൾ ഗുരുവും ശിഷ്യനും പതുക്കെ നടന്നു വരികയാണ്. കൂടി നിന്നവർ അവർക്കു പോകാൻ വഴി ഒരുക്കി. കോലായി ഇറങ്ങിയപ്പോൾ ചാത്തു പുറത്തു കൂടി നിന്ന നാലഞ്ചു പേരെ ഇടം കണ്ണിട്ടു നോക്കി. അവരിൽ തല്ക്കാലം ഭാവ ഭേദങ്ങൾ ഒന്നുമില്ല.. ജിമ്മിന്റെ ചങ്ങായിമാർ എത്തിയത് പോലെ ഇല്ല. മെല്ലെ മെല്ലെ നടന്നു ഇടവഴിയുടെ അടുത്തു എത്തിയപ്പോൾ ചാത്തു ബാലാട്ടനോട് ഇങ്ങനെ പറഞ്ഞു.
ഇനി ഒന്നും നോക്കേണ്ട . എല്ലാം വലിച്ചെറിഞ്ഞു ഓടിക്കൂ.
അങ്ങനെ അവർ ഓടാൻ തുടങ്ങി. പിന്നിൽ നാട്ടുകാരും . സ്‌കൂളിൽ പഠിക്കുമ്പോൾ എന്നും ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുവിനെയും ശിഷ്യനെയും ഓട്ടത്തിൽ തോൽപിക്കാൻ ഏതു നാട്ടുകാർക്ക്‌ കഴിയും. കണ്ട ഊടുവഴികളിലൂടെ ഒക്കെയും അവർ ഓടി. പക്ഷെ നാട്ടുകാര് പുറകെ തന്നു. അപ്പോൾ ബാലൻ ഗുരുക്കൾ ചാത്തുവിനോട് ഇങ്ങനെ ചോദിച്ചു.
എടാ ചാത്തൂ. ഈ നാട്ടുകാർക്ക് മണത്തറിയാനുള്ള വല്ല കഴിവുകളും ഉണ്ട്. നമ്മൾ വളഞ്ഞു പുളഞ്ഞു ഏതൊക്കെയോ ഊടു വഴികളിലൂടെ ഓടിയിട്ടും ഇവന്മാര് നമ്മുടെ പുറകെ തന്നെ ഉണ്ടല്ലോ.
അപ്പോഴാണ് ചാത്തു ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത്. താൻ മണിയും എടുത്തു കൊണ്ടാണ് ഓടുന്നത് എന്ന കാര്യം. മണി ഉടനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇപ്പോൾ നാട്ടുകാരുടെ ആരവം ചുരുങ്ങി ചുരുങ്ങി വരികയാണ്. ഇപ്പോൾ അത് ദൂരെ എവിടെയോ ആണ്

Friday, 16 November 2018

കൊച്ചു കവിതകൾ

പഠിച്ചതൊക്കെയും 
പറഞ്ഞു തീർന്നു 
ഇനിവല്ലതും 
വായിക്കണം 
അല്ലെങ്കിൽ 
തെരുവിലിറങ്ങണം

*********************

നാരികൾ തള്ളിയാ-
ലത്  ദുഃഖം
നാറികൾ തള്ളാ-
തിരുന്നാലത്‌ 

മഹാ ദുഃഖം



Friday, 9 November 2018

short notes

ബ്രൂസ്ലി ആക്രമിക്കുമ്പോൾ ഒരു വലിയ കരച്ചിൽ കേൾക്കാം . കേൾക്കുമ്പോൾ വിചാരിക്കും ആരുടെയോ അടികൊണ്ട് ബ്രൂസ്ലി കരയുകയാണ് എന്ന്. പക്ഷെ സംഭവം നേരെ തിരിച്ചായിരിക്കും. അപ്പുറത്തു എതിരാളി നിലത്തു വീണു പുളയുന്നുണ്ടാകും. പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഒരാൾ അയ്യോ എന്ന് കരയുന്നതു കേട്ടാൽ അത് ചിലപ്പോഴെങ്കിലും അവർ അപകടത്തിൽ പെട്ട് എന്നല്ല വെളിവാക്കുന്നത്. മറിച്ചു എതിരാളി വീണു എന്നായിരിക്കും. പണ്ട് സ്പെയിൻ കാരൻ അമേരിക്കയിൽ കയറി കൂടിയപ്പോൾ നമ്മൾ ഈ സ്‌പെയിൻ കാരന്റെ കരച്ചിൽ പലപ്പോഴായി കേട്ടതാണ്. അന്ന് ആ കരച്ചിൽ കേട്ട പലരും വിചാരിച്ചു, അമേരിക്കയിലെ ആദിവാസികൾ ആയ ചുവന്ന ഇന്ത്യക്കാർ ഈ സ്പെയിൻ കാരനെ അമ്പെയ്തു വീഴ്ത്തി കൊന്നു തിന്നു എന്ന്. കുറെ കാലം അതായിരുന്നു ഇവിടത്തെ കഥ. കുറെ കഴിഞ്ഞപ്പോഴാണ് നാം അറിഞ്ഞത്, നിലവിളിച്ചവൻ ആ നാട് കയ്യേറി എന്നും, അമ്പെയ്ത ആക്രമണകാരി ഏകദേശം ഇല്ലാതായി എന്നും . പണ്ട് ബാലാട്ടൻ ഒരു കഥ പറഞ്ഞിട്ടുണ്ട് . ഒരു പറമ്പത്തു കയറി കുറെ പാവങ്ങള് തേങ്ങാ ഇട്ടപ്പോൾ , നാട്ടിലെ ഗുണ്ടകൾ അവരെ തല്ലി ശരിയാക്കി. തല്ലു കൊണ്ടവർ പേടിച്ചു ഓടി പോയി. തല്ലിയവർ തങ്ങളുടെ ഭാഗം കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടി ആശുപത്രിയിൽ പോയി കിടന്നു. പക്ഷെ ഗതികേടിനു തല്ലു കൊണ്ട ഒരുവൻ ചത്തുപോയി. പോലീസുകാർക്ക് കൊന്നവനെ തേടി അധികം നടക്കേണ്ടി വന്നില്ല . കാരണം അവരൊക്കെ കിടക്കുകയായിരുന്നല്ലോ

Sunday, 4 November 2018

തൊഴിൽ വിഭജനം

ലോകത്തു രണ്ട് തരം തൊഴിലുകൾ ഉണ്ട്. ഒന്ന് മെയ് അനങ്ങിയുള്ള തൊഴിലുകൾ. മറ്റൊന്ന് തല അനങ്ങിയുള്ള തൊഴിലുകൾ. ഈ മെയ് അനങ്ങിയുള്ള തൊഴിലുകളിൽ , ലൈറ്റ് ആയി മെയ് അനക്കിക്കൊണ്ടുള്ള തൊഴിലുകൾ മുതൽ, ശരിക്കും ബോഡി ആകെ ആട്ടിക്കൊണ്ടുള്ള കഠിന ശാരീരിക ജോലികൾ വരെ ഉണ്ട്. തല അനങ്ങിയുള്ള ജോലികളിൽ, നമ്മളെ പോലെ ഉള്ള സാദാ ക്ളാർക്കുമാരുടെ ജോലി മുതൽ, ഐൻസ്റ്റീൻ പോലെ ഉള്ളവരുടെ കഠിന തല ഇളക്കി ജോലികൾ വരെയുണ്ട്. ഇനി അതിനിടയിൽ ഒരു മധ്യ മാർഗവും ഉണ്ട്. തലയും മെയ്യും ഒരു പോലെ ചില അനുപാതങ്ങളിൽ ഇളക്കി കൊണ്ടുള്ള ജോലികൾ . ആപ്പീസിൽ ക്ളാർക്കുമാറ് സ്വയം ലെഡ്ജറുകൾ ചുമന്നു നടക്കുന്നത് പോലെ ഉള്ള ജോലി. അല്ലെങ്കിൽ ആപ്പീസ് ക്ളാർക് ആയ ഞാൻ മീൻ മുറിക്കുന്നത് പോലെ ഉള്ള ജോലി . എല്ലാ കാലത്തും മുഴു നേരം ബോഡി ആട്ടുന്ന ജോലിക്കു വലിയ മാന്യതയൊന്നും ഉണ്ടായിരുന്നില്ല. തലയാട്ടൽ ജോലി തന്നെ ആയിരുന്നു എന്നും മുഖ്യം. അത് കൊണ്ട് പണി ഒന്നും എടുക്കാതെ വെറുതെ ഇരിക്കുന്നവനും, താൻ തല കൊണ്ട് എന്തൊക്കെയോ ചെയ്യുകയാണ് എന്നുള്ള ഒരു മിഥ്യാ ബോധം മറ്റുള്ളവരിൽ സൃഷ്ടിക്കാൻ എല്ലാ കാലവും ശ്രമിച്ചിരുന്നു. തന്റെ ജോലി, പറമ്പിൽ കൃഷി ചെയ്യുന്ന നിന്റെ ജോലിയെക്കാൾ മേന്മയുള്ള ജോലിയാണ് എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവരിൽ തികച്ചും മൂരാച്ചികൾ ആയ ചിലർ, ബുദ്ധി ഒന്നും ഇല്ല എങ്കിലും, ബുദ്ധിയുള്ള ചിലരെ തങ്ങളുടെ ശിങ്കിടികൾ ആയി വച്ച് കൊണ്ട്, തങ്ങൾ പറയുന്ന വിഡ്ഢിത്തങ്ങൾക്കു ആഴത്തിലുള്ള അർഥങ്ങൾ കണ്ടെത്താൻ അവരെ ശട്ടം കെട്ടിയിരുന്നു. ബുദ്ദൂസ് , കൈകൊണ്ട് തലയിൽ തൊട്ടാൽ , അങ്ങേരു ഉദ്ദേശിച്ചത് ബുദ്ധി ആണ് ലോകത്തു ഏറ്റവും മഹനീയമായ കാര്യം എന്ന് അർഥം കണ്ടെത്തുന്നത് പോലെ. നിങ്ങൾ വെറുതെ വിരലൊന്നു ചൂണ്ടിയാലും അവർ അതിനു ഒരു അർഥം ഉണ്ടാക്കി നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കും . ഇത്തരത്തിൽ തല ജോലികൾ പ്രാമുഖ്യം നേടുന്ന ഇടത്തു, സമൂഹത്തിൽ ശക്തി കൂടുതൽ ഉള്ള വിഭാഗം അത്തരം ജോലികൾ കൈ അടക്കുവാനും, അത്തരം ജോലികൾക്കു മേത്തരം കൂലികൾ നിശ്ചയിക്കാനും സാദ്ധ്യതകൾ ഏറെ ആണ്. അത് കൊണ്ടാണ് തലയും, മെയ്യും ഒന്നിച്ചു ചേർന്ന് നടത്തുന്ന ചില വൃത്തികെട്ട ജോലികൾ ഇന്ന് സിംഹാസനത്തിൽ കരേറിയതു. തലയില്ലാതെ , മെയ് കൊണ്ട് മാത്രം നടത്തുന്ന വൃത്തികെട്ട ജോലികൾ ഇന്നും വൃത്തികെട്ട ജോലികൾ തന്നെ ആണ്. ഓവ് ചാല് വൃത്തിയാക്കുന്നതോ, കക്കൂസ് വൃത്തിയാക്കുന്നതോ തല വേണ്ടാത്ത വെറും മെയ് അഭ്യാസം മാത്രമാണ്. എന്നാൽ ഒരുത്തന്റെ വായിൽ കയ്യിട്ടു അതിലെ ചളി വാരുന്നതോ, ഒരാളുടെ മലദ്വാരത്തിൽ കയ്യിട്ടു അവിടത്തെ വൃത്തികേടുകൾ സഹിച്ചു കൊണ്ട് പരിശോധനകൾ നടത്തുന്നതോ, മെയ് അഭ്യാസത്തെക്കാൾ തലയുടെ അഭ്യാസമാക കൊണ്ട് അവയൊക്കെ ആഢ്യ ജോലികളാണ്

കവർച്ചക്കാരായ പൂച്ചകൾ

ഞാൻ ഒരു പൂച്ച പ്രേമിയാണെന്നും,  എന്റെ പറമ്പിൽ ഇരുപതോളം പൂച്ചകൾ ഉണ്ടെന്നും,  അവയ്‌ക്കൊക്കെ ആവശ്യത്തിന് മീനും ചോറും സപ്ലൈ ചെയുന്നത് ഞാനാണ് എന്നും  ഇവിടെ ഉള്ള പലർക്കും അറിയാം.  ആ അറിവിൽ മുങ്ങി കുളിച്ച നാട്ടുകാരായ ചില ഫേസ് ബുക്ക് സുഹൃത്തുക്കൾ പൂച്ചകളെ എന്റെ പറമ്പിൽ കൊണ്ട് പോയി വിടുന്നത് ഒരു ശീലമാക്കി എന്നും  എനിക്കും അറിയാം.  കഴിഞ്ഞ ആഴ്ച തന്നെ അശരണരായ ചില മാർജാര കുരുന്നുകൾ എന്നെ നോക്കി കരഞ്ഞപ്പോൾ,  ഇത് എന്റെ സുഹൃത്തുക്കളിൽ ആരോ ചെയ്തു വച്ച വേലയാണ് എന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തിരുന്നു.   പൂച്ചകൾ പൊതുവെ നായകളെ പോലെ ഡീസന്റ്റ് അല്ല.  ഒരു എല്ലിൻ കഷ്ണം സൂക്ഷിക്കാൻ നായയെ ഏൽപ്പിച്ചാൽ അത് യജമാനൻ വരുന്നത് വരെ അതിനെ പൊന്നുപോലെ കാത്തു കൊള്ളും.  നേരെ മറിച്ച്‌ ഒരു പ്ളേറ്റ് മത്തിക്ക് നിങ്ങൾ ഒരു പൂച്ചയെ കാവൽ ഇരുത്തി നോക്കൂ.  നിങ്ങൾ വരുമ്പോഴേക്കും  അത് നിങ്ങളുടെ മത്തിയും തിന്നു വീട്ടിലെ പാത്രത്തിൽ മൂടി വച്ച പൊരിച്ച ഉണ്ടെങ്കിൽ അതും  കമഴ്ത്തിയിട്ടു തിന്നു സ്ഥലം വിട്ടിരിക്കും.  ആകയാൽ,  എന്ത് മാത്രം സ്നേഹം ഉണ്ടായാലും ഞാൻ മാർജാര വർഗത്തെ വീട്ടിൽ കയറ്റില്ല.  അവർക്കു താമസിക്കാൻ,  ഇവിടെ മൂന്ന് കൂടകൾ പുറത്തുള്ളത് കൊണ്ട് അവരെ ഗൃഹത്തിൽ വസിപ്പിക്കേണ്ട കാര്യത്തെ കുറിച്ച് ഞാൻ ചിന്തിക്കാറേ ഇല്ല.  എന്നാലും അവരിൽ ചിലർക്ക് അത്യന്തം വാശിയാണ്.  ഒരിക്കലെങ്കിലും വീട്ടിൽ കയറി,  ഇതുവരെ തന്നെ കയറ്റാത്തതിന്റെ പ്രതികാരമായി കിടക്കയിൽ തൂറി വച്ചിട്ടേ പോകൂ എന്ന വാശി .  അതും പോരാഞ്ഞു  ചാൻസ് കിട്ടിയാൽ,  അഥവാ കണ്ണ് തെറ്റിയാൽ അടുക്കളയിൽ കയറി വല്ലതും മോഷ്ടിച്ചിട്ടേ പോകൂ എന്ന ശാഠ്യം.  എന്റെ ഭാര്യ പറയുന്നത് പോലെ പൂച്ചയുടെ ബാക്കി തിന്നാൻ വിധിക്കപ്പെട്ട ജീവിതം.

ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ഇവിടെ ഉള്ള പൂച്ചകളെ ഞാൻ തല്ലി ഓടിച്ചു കളയും എന്നൊന്നും സുഹൃത്തുക്കൾ വിചാരിച്ചു കളയരുത്.  പൂച്ചകൾ പറമ്പിലും , ഞാൻ വീട്ടിലും ആയി ഇനിയും കഴിഞ്ഞു കൂടും.  പക്ഷെ മിസ്റ്റർ മണ്ടോടിയെ വീട്ടിൽ പോയി കാണണം എന്ന് ആഗ്രഹിക്കുന്ന ചില ഫേസ് ബുക്ക് ജീവികൾ ഇവിടെ ഉണ്ട് എന്ന് എനിക്കറിയാം.  അവർക്കു വേണ്ടിയുള്ള ഒരു താക്കീതു കൂടി ആണ് ഈ കുറിപ്പ്.  കാരണം അവർ എന്റെ വീട്ടിൽ വന്നു വല്ലതും കഴിക്കുകയാണ് എങ്കിൽ,  മിക്കാവാറും അത് ഈ പറമ്പിലെ ഏതെങ്കിലും പൂച്ചകൾ കഴിച്ചതിന്റെ ബാക്കിയാവാൻ സാധ്യത ഏറെ ആണ്.  പൂച്ചകളുടെ ഉമിനീര് വീണ ഭക്ഷണം കഴിച്ചാൽ ,  റാബീസ് പോലെ ഉള്ള മാരക രോഗങ്ങൾ വരുമെന്ന് നിങ്ങൾക്കേ ഏവർക്കും അറിയാം.  അത് കൊണ്ട് സ്വന്തം ആരോഗ്യം മുൻ നിർത്തി,  വീട്ടിൽ വന്നു കയറുമ്പോൾ, തന്നെ ഞാൻ ചായയോ മറ്റോ പുറത്തു ഒരു വീട്ടിൽ നിന്നും കഴിക്കാറില്ല എന്ന് പ്രഖ്യാപിച്ചാൽ നിങ്ങള്ക്ക് നല്ലതു. 

Thursday, 1 November 2018

സഹകരണത്തിൽ നിന്നു മാത്സര്യത്തിലേക്കു

ഇത് രണ്ട് കാലഘട്ടങ്ങളെ താരത്യപ്പെടുത്താൻ വേണ്ടി എഴുതുന്ന ലേഖനം അല്ല. നാം സഹകരണ കാലഘട്ടത്തിലൂടെ കടന്നു മാത്സര്യ കാലഘട്ടത്തിൽ കാലെടുത്തു കുത്തിയ തലമുറയാണ്. എന്നെ പോലെ ഉള്ള ആളുകൾ ഇതിൽ ഒന്നാമത്തേതിൽ ജീവിച്ചു രണ്ടാമത്തേതിൽ എത്തി. ഇനിയുള്ളവർ രണ്ടാമത്തേതിൽ ജീവിക്കേണ്ടി വരും. ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് പണ്ട് ജോലിയിൽ ഇരിക്കുന്ന കാലത്തു, നമ്മുടെ സ്വഭാവം പരുവപ്പെടുത്തി എടുക്കാൻ വേണ്ടി, നമ്മളെ പഠിപ്പിച്ച ഒരു കളിയെ കുറിച്ചാണ്. ബിഹേവിയർ സയൻസിന്റെ ഭാഗമായി വരുന്ന കൊച്ചു കളിയാണ് ഇത്. നമ്മൾ എങ്ങനെ എന്ന് നമ്മളെ മനസ്സിലാക്കി തരാനും, ഇനി നമ്മൾ അങ്ങനെ ആയിക്കൂടാ എന്ന് ഉത്ബോധിപ്പിക്കാനും വേണ്ടിയാണു അന്ന് അത്തരം കളികൾ ആസൂത്രണം ചെയ്തത്. ആദ്യമായി ഈ കളി എങ്ങനെ നടത്തുന്നു എന്ന് കാണാം.
ആദ്യം ട്രെയിനിംഗ്‌ ക്‌ളാസിലെ കുട്ടികളെ ഏതാനും ഗ്രൂപ്പുകൾ ആയി തരം തിരിക്കും. ഓരോ ടീമിനും ഒരു ലീഡറെ അവർ തന്നെ തിരഞ്ഞെടുക്കും. കളി ആരംഭിക്കുമ്പോൾ, നാല് ഗ്രൂപ്പുകൾ ഉണ്ട് എന്ന് വിചാരിക്കുക. അവരുടെ മുന്നിൽ പല ഷേപ്പിലും ഉള്ള മരക്കട്ടകൾ ചേർത്ത് ഉണ്ടാക്കിയ നാല് സമചതുരങ്ങൾ അദ്ദേഹം പ്രദർശിപ്പിക്കും. ഇവ പൊട്ടിച്ചിട്ടാൽ നമുക്ക് വേണമെങ്കിൽ വീണ്ടും അവ കൂട്ടി ചേർത്ത് അതെ സമചതുരം ഉണ്ടാക്കാം. പക്ഷെ ഇവിടെ ചെയ്യുന്നത് അതല്ല. ഈ നാല് സമചതുരങ്ങളും പൊട്ടിച്ചു ഇട്ടു, അതിലെ കട്ടകൾ കൂട്ടി കലർത്തുന്നു. എന്നിട്ടു അതിൽ കുറച്ചു ഒരാൾക്ക് എന്നതരത്തിൽ നാലുപേർക്കും വീതിക്കുന്നു. ഇനി ഇവിടെ ഉള്ള ഓരോ ഗ്രൂപ്പും അവരുടെ സമചതുരം പൂർത്തീകരിക്കണം. തീർച്ചയായും അത് പറ്റില്ല. കാരണം അവരുടെ സമചതുരത്തിന്റെ ചില ഭാഗങ്ങൾ മറ്റേ ഗ്രൂപ്പിൽ ആയിരിക്കും. പക്ഷെ ഈ ഗേമിൽ ഒരു നിബന്ധന ഉണ്ട്. എന്തെങ്കിലും ഒരു ഗ്രൂപ്പിലെ ആർക്കെങ്കിലും തങ്ങളുടെ കയ്യിലുള്ള കട്ടകളിൽ ഒന്ന് തങ്ങളുടെ സമചതുരത്തിനു ചേരില്ല എന്ന് തോന്നിയാൽ, അത് ആവശ്യമുള്ള ഗ്രൂപ്പുകൾക്ക് അങ്ങോട്ട് കൊടുക്കാം. അവർ ഇങ്ങോട്ടു ചോദിച്ചാൽ ഫൗൾ ആണ്. അങ്ങോട്ട് കൊടുക്കൽ മാത്രം. ചോദിച്ചു വാങ്ങൽ ഇല്ല.
കളി ആരംഭിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ കളി മരവിച്ചു. ആർക്കും തങ്ങളുടെ സമ ചതുരം പൂർത്തീകരിക്കാൻ ആവുന്നില്ല. ബാക്കിയുള്ള കഷണങ്ങൾ കയ്യിൽ വച്ച് ഓരോരുത്തരും വീണ്ടും വീണ്ടും മാറ്റിയും മറിച്ചും സമ ചതുരം വീണ്ടും ഉണ്ടാക്കി കൊണ്ട് ഇരുന്നു. പക്ഷെ അതിനിടയിൽ ഒരു അത്ഭുതം ഉണ്ടായി. ആ ഗ്രൂപുകളിൽ ഒന്നിലെ പയ്യൻ, തന്റെ സമചതുരത്തിനു ആവശ്യമില്ല എന്ന് കണ്ട നാല് കട്ടകൾ എടുത്തു മറ്റുള്ളവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. എന്നിട്ടു അവൻ തന്നെ അതിനു അപ്പുറത്തുള്ള ഗ്രൂപ്പിലെ ചതുരത്തിൽ വിട്ടു പോയ ഭാഗത്തു തന്റെ കയ്യിലുള്ള കട്ട ചേരുമോ എന്ന് നോക്കി. ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ അവന്റെ കയ്യിലുള്ള നാലു കട്ടകളും, മറ്റുളള ഇടങ്ങളിൽ യോചിപ്പിച്ചു. അത് കണ്ടപ്പോൾ മറ്റുള്ളവരും ഉഷാർ ആയി . അവരും തങ്ങളുടെ കയ്യിൽ ബാക്കിയുള്ള കട്ടകൾ എടുത്തു നടക്കാൻ തുടങ്ങി. അങ്ങനെ പരിപാടി വിജയകരമായി അവസാനിച്ചു. അപ്പോൾ അധ്യാപകൻ കൈ മുട്ടുന്നുണ്ടായിരുന്നു. അദ്ദേഹം ആസമയത്തു സംസാരിച്ചത് ഇതായിരുന്നു. കുട്ടികളെ എത്രയോ തവണ ഈ കളി ഇവിടെ അരങ്ങേറിയിട്ടുണ്ട്. ഇന്നുവരെ ആരും ഈ കളി മുഴുമിപ്പിച്ചിട്ടില്ല. പക്ഷെ ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഒരാളിൽ നിന്നുള്ള പ്രോചോദനം ഉൾക്കൊണ്ടു കൊണ്ട് നിങ്ങൾ സഹകാരികൾ ആയി തീർന്നിരിക്കുന്നു. നമ്മുടെ സമൂഹത്തിനു ഈ രീതിയിൽ മാത്രമേ രക്ഷപെടാൻ പറ്റൂ. അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനു മുൻപേ, നമ്മൾ ആവശനു വേണ്ടത് അവൻ ചോദിക്കാതെ തന്നെ കൊടുക്കാൻ പഠിക്കണം