പണ്ട് ബംഗാളിൽ ബാലൻ എന്നുപേരായ ഒരു ചിത്രകാരൻ ഉണ്ടായിരുന്നു. ഒരിക്കൽ കൂറ (ചാത്തുവിന്റെ വിളിപ്പേര്) ബംഗാളിൽ പോയപ്പോൾ വഴിവക്കിൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്ന ബാലനെ കാണാൻ ഇടയായി. ചാത്തു അപ്പോൾ അങ്ങേരോട് ഇങ്ങനെ പറഞ്ഞു.
അല്ല ചങ്ങായീ. ഇങ്ങളുടെ ചിത്രം മനിഷന്മാർക്കു കണ്ടാൽ മനസ്സിലാകുമോ? എനിക്ക് നിന്റെ ചിത്രം കാണുമ്പോൾ നിനക്ക് ഇട്ടു ഒന്ന് പൊട്ടിക്കണം എന്നാണ് തോന്നുന്നത്. ഇപ്പണി ഒഴിവാക്കീട്ടു വേറെ വല്ല പണിക്കും പൊയ്ക്കൂടേ .
അപ്പോൾ ബാലൻ ചിത്രകാരൻ ചൂടായിട്ടു ചാത്തുവിനോട് ഇങ്ങനെ ചോദിച്ചു.
എടാ ഹമുക്കേ .. നിനക്ക് ചൈനീസ് കവിത ഇഷ്ടമാണോ.?
ഇഷ്ടമാകാൻ എനിക്ക് ചൈനീസ് ഭാഷ അറിഞ്ഞിട്ടു വേണ്ടേ.
അപ്പോൾ ഭാഷ പഠിച്ചാൽ കവിത വായിക്കാം എന്ന് അർഥം. അത്രയേ ഉള്ളൂ.
ഈ സംഭാഷണം ഇവിടെ നിർത്തി നമുക്ക് ഇതിനെ കുറിച്ച് താത്വികമായി അവലോകിച്ചു നോക്കാം. ബാലൻ പറയുന്നത് ഭാഷപോലെ പഠിക്കാനുള്ള ഒന്നാണ് കലയുടെ ഭാഷ എന്നാണ്. കവിത വായിക്കാൻ ഭാഷ പഠിക്കണം എന്നാണെങ്കിൽ ചിത്രം വായിക്കാൻ, ചിത്രത്തിന്റെ ഭാഷ പഠിക്കണം എന്ന്. അപ്പോൾ കല എന്നത് പഠിച്ചു ഉണ്ടാക്കി എടുക്കേണ്ട എന്തോ ഒന്നാണ് എന്ന് അർഥം. എന്നെ കുറിച്ച് അവൻ ജന്മനാ ഒരു കവി ആയിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനേക്കാൾ വലിയ ആന മണ്ടത്തരം ഇല്ല എന്ന് അർഥം. ജനിച്ചതിനു ശേഷം ഞാൻ മലയാള ഭാഷ എന്നല്ല ഒരു ഭാഷയും പഠിക്കേണ്ട എന്ന് തീരുമാനിച്ചു മര്യാസ്ഥനായി വീട്ടിലിരുന്നാൽ കവിത പോയിട്ട് ഒരു വാക്കു പോലും ഞാൻ സൃഷ്ടിക്കില്ലായിരുന്നു എന്ന് അർഥം . കവിതയുടെ കാര്യം മാത്രമല്ല കവിതാസ്വാദനത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി ഈ ഭാഷ എന്നത് എന്താണ്. മനുഷ്യനെ ചില ചിത്രങ്ങൾ കാണിച്ചു, അല്ലെങ്കിൽ ചില ശബ്ദങ്ങൾ തുടർച്ചയായി കേൾപ്പിച്ചു കണ്ടീഷൻ ചെയ്യുന്ന പരിപാടി അല്ലെ. ഭാഷ അറിയാത്ത ഒരു കൊച്ചു കുട്ടിക്ക് "പൂച്ച" എന്ന് കടലാസിൽ എഴുതി കാണിച്ചിട്ടുണ്ട്, മോനെ ഇതാ പൂച്ച എന്ന് പറഞ്ഞാൽ കുട്ടി വിചാരിക്കും മണ്ടോടിക്ക് വട്ടാണ് എന്ന്. പൂച്ചയുടെ ചിത്രം ഇങ്ങനെ ആണോ എന്ന് അവൻ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോഴേക്കും അവന്റെ ചന്തിക്കു ചൂരൽ കൊണ്ട് അടി വീണിരിക്കും. പഠിക്കെടാ ഇതാണ് പൂച്ച. വായിക്കെടാ . പൂച്ച..... അങ്ങനെ പൂച്ചയുമായിട്ടു പുല ബന്ധം പോലും ഇല്ലാത്ത ഒരു ചിത്രം കാണിച്ചു അതിനെ പൂച്ചയാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന പരിപാടി ആണ് ഭാഷ. ശരിയായ കണ്ടീഷനിംഗ്. ഈ കണ്ടീഷനിങ്ങിന്റെ തുടർച്ച തന്നെ അല്ലെ എല്ലാ കലകളും . അപ്പോൾ അത് പഠിച്ചെഴുത്തും, പഠിച്ചു ആസ്വദിക്കലും മാത്രമാണ്. പഠിക്കാത്തവന് എഴുത്തും ഇല്ല ആസ്വാദനവും ഇല്ല
ഞാൻ കലയും കണ്ടീഷനിങ്ങും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതാൻ ഒരു കാരണം ഉണ്ടായിരുന്നു. ബാലേട്ടൻ ആണ് ഈ ലോകത്തു ആൻഡ്രിയ ബോസെല്ലി എന്ന മഹാനായ ഗായകൻ ഉണ്ട് എന്നും, അങ്ങേരുടെ പാട്ടു നീ കേൾക്കണം എന്നും എന്നോട് പറഞ്ഞത്. ഞാൻ പാട്ടു കേട്ടതിനു ശേഷം ബാലാട്ടനോട് പറഞ്ഞു. ബാലേട്ടാ. ഏതാണ്ട് ഒരു പശു കരയുന്ന ശബ്ദം ആണ് അങ്ങേര്ക്ക് ഉള്ളത്. നമുക്ക് കുയിലിന്റെ ശബ്ദമേ പിടിക്കൂ എന്ന്. അപ്പോൾ ബാലാട്ടൻ പറഞ്ഞു. എടാ മണ്ടൂസ്, പാട്ടു എന്നത് പരിചയത്തിലൂടെ ആണ് ആസ്വദിക്കുന്നത്. പരിചയം കൂടുമ്പോൾ ആസ്വാദന നിലവാരം കൂടും. ഇന്നലത്തെ പശു കരച്ചിൽ നാളത്തെ കുയിൽ നാദം ആകും. അത് കൊണ്ട് നീ ഒരു കാര്യം ചെയ്യുക. ഒരു ദിവസം അഞ്ച് മിനുട്ടു അങ്ങേരുടെ ഏതെങ്കിലും പാട്ടു കേൾക്കുക. പിന്നെ നിർത്തുക. അങ്ങനെ ഒന്നോ രണ്ടോ ആഴ്ച നീ ഈ പരിപാടി തുടർന്നാൽ നിനക്ക് തോന്നും പാട്ടിൽ എന്തോ ഒരു സൗന്ദര്യം ഉണ്ട്. എന്ന്. പണ്ട് ചാത്തുവിന്റെ കഥ നിന്നോട് പറഞ്ഞിട്ടില്ലേ. അവന്റെ ആപ്പീസിൽ കറുത്ത് കരിക്കട്ട പോലെ ഉള്ള ഒരു പെണ്ണ് വന്ന ദിവസം അവൻ എന്നോട് എന്താണ് പറഞ്ഞത്. ഹോ. എന്റെ ബാലാട്ട. എന്റെ അപ്പുറത്തു ഒരു സാധനത്തിനെ കൊണ്ട് വന്നു ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ ആപ്പീസിൽ പോകാൻ ഒരു താല്പര്യം പോലും ഇല്ലാതായി എന്ന്. പിന്നീട് എന്താണ് സംഭവിച്ചത്. അവൻ അവളെ കെട്ടി. അത് തന്നെ ആണ് ഇവിടെയും സംഭവിക്കുക. കുറെ കഴിഞ്ഞാൽ നിനക്ക് ആ പാട്ടു കേട്ടല്ലാതെ ഉറക്കം വരില്ല എന്ന നില വരും.
ഇന്നലെ ബോസെല്ലിയുടെ, കാന്റോ ഡെല്ലാ ടെറാ എന്ന പാട്ടു പത്തു തവണയാണ് കേട്ടത്. അവസാനത്തെ തവണ അത് കേട്ട് കൊണ്ടിരുന്നപ്പോൾ ഭാര്യ പറഞ്ഞു, നിങ്ങക്ക് ഈ പശു കരയുന്ന പോലെ ഉള്ള പാട്ടെ ഇഷ്ടമാകൂ. നിങ്ങൾ മോഡിയുടെ ആളാണോ എന്ന്. പറഞ്ഞിട്ട് കാര്യമില്ല, അവൾ കണ്ടീഷൻഡ് ആയിട്ടില്ല. അടുക്കള പണിക്കു ഇടയിൽ പാട്ടു കേൾക്കാൻ നേരമില്ലത്ത് കൊണ്ട് ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നു കൂടി ഇല്ല.
