Wednesday, 31 October 2018

പഴയ കഥകൾ

1981 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി ഞാൻ എസ് ബി ടിയിൽ ഒരു ഗുമസ്തൻ ആയി ജോലിയിൽ ചേർന്നു.  അത് വരെ ജോലി ചെയ്ത ടെലികോം ഡിപ്പാർട്മെന്റിനോട് ഞാൻ വിട പറഞ്ഞു തിരുവനന്തപുരത്തേക്ക് യാത്രയായി.  അവിടെ വച്ചായിരുന്നു നമ്മുടെ പ്രാരംഭ ട്രെയിനിങ്.  നഗരത്തിലെ ഒരു വലിയ ഹാളിൽ അഞ്ഞൂറിൽ അധികം പുതിയ ആളുകൾക്ക് ബാങ്കിനെ പരിചയപ്പെടുത്തുക എന്ന കർത്തവ്യം ആയിരുന്നു അന്ന് അവിടെ കൂടിയ ബാങ്ക് മേധാവികൾക്ക് ഉണ്ടായിരുന്നത്.  അവർ ഒരു സ്റ്റേജിൽ ഉപവിഷ്ടരാകും.  താഴെ നമ്മളും.  ആദ്യ ദിവസം നമ്മുടെ സർട്ടിഫിക്കറ്റുകൾ ഒക്കെയും പരിശോധിച്ച് നമ്മൾ ഒറിജിനൽ ആണോ അല്ലയോ എന്ന് മനസ്സിലാക്കും.  അതിനു ശേഷം അഞ്ചു ദിവസം ബാങ്കിലെ കാര്യങ്ങൾ സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കി തരും.  അവസാനത്തെ ദിവസം, അതായത് ശനിയാഴ്ചയാണ് ഭാഗ്യക്കുറി ദിവസം.  എല്ലാവരും നിശബ്ദരായി ഇരിക്കുന്ന വേളയിൽ ഓരോ ആളുകളുടെയും പേര് വിളിച്ചു,  നിങ്ങൾ ഇന്നേ ബ്രാഞ്ചിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കും.  കൊടുംകാട്ടിൽ പെട്ട് പോയ ചിലര് മുഖമൊക്കെ വല്ലാതായി അവിടെയും ഇവിടെയും നടക്കുന്നത് കാണാം.  പട്ടണങ്ങളിലേക്കു നറുക്കു  വീണവർ ഉത്സാഹത്തോടെ പാഞ്ഞു നടക്കുന്ന്തും കാണാം.  അങ്ങനെ എന്റെ നറുക്കു വീണു.  മാനന്തവാടി.  വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. വീട്ടിൽ നിന്ന് വെറും എൺപതു കിലോമീറ്റർ അപ്പുറം.  എന്റെ വീട്ടിന്റെ മുന്നിലൂടെ സ്ഥിരമായി മാനന്തവാടി ബസ്സുകൾ പോയി കൊണ്ടിരിക്കുന്നത് ഞാൻ മിക്ക ദിവസങ്ങളിലും കാണുന്നതും  ഉണ്ട്.  അത് കൊണ്ട് അടുത്തുള്ള ഒരിടം പോലെയേ തോന്നിയുള്ളൂ.  അങ്ങനെ അതെ മാസം പത്തൊൻപതാം തീയതി,  രാവിലെ ഏഴു മണിക്കുള്ള ബസ്സിൽ കയറി ഞാൻ യാത്രയാകുന്നു.  എല്ലാ ശനിയാഴ്ചകളിലും കുന്നിറങ്ങി നാട്ടിൽ വന്നു കൊള്ളാം എന്ന്  അമ്മക്ക് വാക്കു കൊടുത്തിട്ടാണ് പടിയിറങ്ങിയത്.  പെരിയ ചുരം കടന്നു,  ചന്ദന തോട് എന്ന ഘോര വനം പിന്നിട്ടു,  വശങ്ങളിൽ ചായ തോട്ടങ്ങളിലെ ചായ മണം ശ്വസിച്ചു ഞാനും ബസ്സും അങ്ങനെ പൊയ്ക്കൊണ്ടേ ഇരുന്നു.  തലപ്പുഴ എത്തിയപ്പോൾ ആണ് ഞാൻ അടുത്തിരിക്കുന്ന ഒരാളോട് ചോദിച്ചത്,  ഈ ചായ തൈകൾ ഒക്കെ ഇത്ര വലിപ്പം വെക്കുമോ.  വളരെ ചെറിയ തൈകൾ ആണ് എന്നാണല്ലോ ഞാൻ വായിച്ചതു എന്ന്.  അപ്പോൾ അയാൾ പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയാണ്.  നിങ്ങൾ ഇപ്പോൾ കാണുന്നത്, കുറെ കാലമായി പൂട്ടി കിടക്കുന്ന ഒരു ടി എസ്റ്റേറ്റ് ആണ്.  അത് ഇനി എന്ന് തുറക്കും എന്ന് അറിയില്ല. തുറന്നാലും ഇവയൊക്കെ മുറിച്ചു മാറ്റിയാലേ തുടർ പരിപാടി നടക്കൂ എന്ന്.

മാനന്തവാടി അന്ന് വളരെ ചെറിയ ഒരു പട്ടണം ആയിരുന്നു.  അതിന്റെ ഒരു വശത്തുകൂടെ മാനന്തവാടി പുഴ ഒഴുകുന്നു. കബനിയുടെ കൈവഴിയായ മാനന്തവാടി  പുഴ.  കബനീ നദി,  അബൂബക്കറിന്റെ ഒരു സിനിമയിലൂടെ ലോക പ്രസക്തി ആർജിച്ച സമയമായിരുന്നു അത്.  പാളിപ്പോയ ഒരു വിപ്ലവത്തിന്റെ കഥ പറഞ്ഞ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ.  വർഗീസ് അക്കാലത്തു  പലരുടെയും മനസ്സിൽ നിറഞ്ഞു നിന്ന ഒരു വലിയ മനുഷ്യൻ ആയിരുന്നു.  മാനന്തവാടിയിൽ ജോലിക്കു ചേർന്ന ഉടനെ തന്നെ നമ്മൾ എല്ലാവരും,  വർഗീസിന് വെടിയേറ്റതോ , അല്ലെങ്കിൽ വർഗീസിനെ വെടിവച്ചു കൊന്നതോ ആയ വർഗീസ് പാറ കാണാൻ പോയി.  അവിടെ എത്തിയപ്പോൾ കണ്ടത്,  കുറെ പുഷ്പ ചക്രങ്ങൾ  ആ പാറക്കു  മുകളിൽ സ്ഥിതി ചെയ്യുന്നതാണ്.  ഇന്നും  പലരും അദ്ദേഹത്തെ മനസ്സിൽ കൊണ്ട് നടക്കുന്നു.

വീണ്ടും തുടക്കത്തിലേക്കു വരാം.  ബാങ്കിലെ ആദ്യത്തെ ദിവസത്തെ കുറിച്ച് അവിടെ ഉണ്ടായിരുന്നു ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ഇവിടെ എഴുതാം,. 

'ഞാൻ രാവിലെ ബാങ്കിന്റെ കോറിഡോറിൽ ഇരുന്നു പത്രം വായിക്കുമ്പോൾ പെട്ടന്ന് പാൻറ്റ് ഇൻസേർട് ചെയ്തു,  കയ്യിൽ ഒരു വലിയ പെട്ടിയും,  കണ്ണിൽ ഒരു കൂളിംഗ് ഗ്ലാസ്സും ഒക്കെ ആയി ഒരു പയ്യൻ കയറി വരുന്നു. ഞാൻ വിചാരിച്ചു വല്ല സി ഐ ഡി യോ മറ്റോ ആയിരിക്കും എന്ന്.  പയ്യൻ നേരെ മാനേജരുടെ മുറിയിലേക്ക് പോയി.  കുറച്ചു കഴിഞ്ഞു മുറിയിൽ നിന്ന് പുറത്തു വന്നപ്പോൾ കൂളിംഗ് ഗ്ളാസ് കാണാനില്ല .  ഇതൊന്നും ഇവിടെ ചിലവാകില്ല എന്ന് തോന്നിയിരിക്കും.  നേരിട്ട് ഡയലോഗ് തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്,  കൂളിംഗ് ഗ്ലാസ് വെക്കേണ്ട പ്രായം ആയിട്ടില്ല എന്ന്."

മാനന്തവാടി ടൗണിൽ നിന്ന് കുറച്ചു അപ്പുറത്തുള്ള എരുമത്തെരുവിൽ ആയിരുന്നു നമ്മുടെ വാടക വീട്.  വീടിനു മുൻപിൽ മാരുതി തിയേറ്റർ.  ഇപ്പുറം ഒരു അറവു ശാല.  പിന്നെ ഒന്ന് രണ്ട് അനാദി പീടികകൾ,  ഒന്ന് രണ്ട് ഹോട്ടൽ. ഒരു തയ്യൽ കട.  മുൻപിൽ ഒരു അരിമില്ലു.  അതിന്റെ വശത്ത് കുന്നിറങ്ങി താഴോട്ടു പോകാൻ ഒരു ചെറിയ വഴി.  ആ വഴി താഴെ ഉള്ള വയലിൽ അവസാനിക്കുന്നു.  ആ വയലിന്റെ ഒരു വശത്തു ഒരു കാട്ടു ചോല.  ആ ചോലയിൽ ഈ പരിസരത്തുള്ള ആണും പെണ്ണും കുളിക്കുന്നു.  പെണ്ണുങ്ങൾ കുളിക്കുന്ന ഇടമാണ് എന്ന് കേട്ട ഉടനെ നമ്മൾ കുളി ഇങ്ങോട്ടേക്കു മാറ്റി.  അവിടെ നിന്ന്  നാം ഒരു കാര്യം മനസ്സിലാക്കിയത്,  കുളി നോക്കിയത് കൊണ്ട് ആർക്കും അവിടെ ഇന്നുവരെ അടി കിട്ടിയിട്ടില്ല എന്നാണ്. നല്ല മനുഷ്യർ.  അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു.  ഒരിക്കൽ ആ പാടത്തു കൂടെ ഞാൻ വെറുതെ നടന്നു കൊണ്ടിരിക്കെ,  കുറച്ചു ദൂരെ  വരമ്പിൽ നിന്ന് ഒരു പുരുഷൻ താഴോട്ടു നോക്കി ആരോടോ കുശലം പറയുന്നു.  ദൂരെ നിന്ന് താഴെ ഉള്ളത് ആരാണ് എന്ന് എനിക്ക്  മനസ്സിലായില്ല.  അടുത്തു എത്തിയപ്പോഴാണ് മനസ്സിലായത് അത് ഒരു യുവതിയാണ് എന്നും അവൾ പുരുഷനോട് സംസാരിക്കുന്ന നേരത്തു തൽക്കാലത്തേക്ക് കഴുത്തുവരെ വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ് എന്നും.  അവൾക്കു വലിയ സങ്കോചം ഉള്ളത് പോലെ തോന്നിയില്ല .  മലയാളത്തിലെ ഒരു ചെറുകഥാകൃത്തു ഒരിക്കൽ എഴുതി.   നമ്മുടെ പെണ്ണുങ്ങൾ നാട്ടു കുളങ്ങളിലും അമ്പല കുളങ്ങളിലും സങ്കോചമേതും ഇല്ലാതെ കുളിച്ചു നടന്ന കാലത്തിലൂടെ നടന്നു വന്നവൻ ആണ് ഞാൻ.  പെണ്ണുങ്ങൾ തങ്ങളുടെ ശരീരത്തെ അത്രയേറെ ഭയപ്പെടാത്ത കാലം.  പിന്നെ എപ്പോഴാണ് അവർ അവരുടെ ശരീരത്തെ ഇത്ര ഏറെ ഭയപ്പെടാൻ തുടങ്ങിയത്.

ആ ഇടയ്ക്കു വള്ളിയൂർ കാവിൽ ഉത്സവം ആയി.  എല്ലാ ദിവസം ഇനി നടത്തം അങ്ങോട്ട്.  വൈകുന്നേരത്തെ അല്ലറ ചില്ലറ പരിപാടികൾ ഒക്കെ കഴിഞ്ഞാൽ നമ്മൾ മാനന്തവാടി  ടൗണിൽ നിന്ന് നേരെ വിടും.  കാവുവരെ ഉള്ള റോഡ്‌ മുഴുവൻ ആളുകൾ ആയിരിക്കും.  അതും രാത്രി മാത്രമല്ല.  രാവുപകൽ. കാവിലേക്കു പോകാൻ വേണ്ടുവോളം ബസ്സുകൾ.  തിരക്കുള്ള ആ ബസ്സുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുക എന്നത് തന്നെ യുവാക്കളുടെ ഒരു കലാപരിപാടി ആയിരുന്നു.   ഒരിക്കൽ നമ്മൾ ആറു പേര് നടക്കാൻ  തുടങ്ങിയതാണ്.  കുറെ കഴിഞ്ഞപ്പോൾ അതിൽ രണ്ട് പേരെ കാണാനില്ല.  എവിടെ നോക്കിയിട്ടും ആളെ കാണുന്നില്ല.  അപ്പോൾ ഒരാള് പറഞ്ഞു , ഇപ്പോൾ ഇതിലെ പോയ ബസ്സു ഇവിടെ അല്പം സ്ലോ ആക്കിയിരുന്നു. രണ്ടും ചിലപ്പോൾ അതിൽ ചാടി കയറിയിരിക്കും.  കാവിൽ എത്തിയപ്പോൾ അതാ രണ്ടും നമ്മുടെ മുന്നിൽ.  എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ സോമൻ പറഞ്ഞു.  പെട്ടന്ന് ഒരു ബസ്സു വന്നു നമ്മുടെ മുന്നിൽ നിന്നു.  അതിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ നിയന്ത്രണം വിട്ടു പോയി മോനെ.  ഉടനെ ഒന്നും നോക്കിയില്ല.  നിങ്ങളോട് ഒരു ബൈ പറയാൻ പോലും നേരം കിട്ടിയില്ല. ക്ഷമിക്കണം.


Sunday, 21 October 2018

സ്വാതന്ത്ര്യം എന്ന കുഴഞ്ഞു മറിഞ്ഞ പ്രശ്നം

സ്‌കൂളിലെ ഫിലിം ഷോ കഴിഞ്ഞു വീട്ടിലെത്തിയ ഉണ്ണിക്കുട്ടൻ , അച്ഛൻ ബാലനോട് താഴെ പറയുന്ന അല്ലെങ്കിൽ  താഴെ  കാണുന്ന  ഒരു സംശയം ചോദിച്ചു.

അച്ഛാ.  സിനിമയുടെ അവസാനം,  എല്ലാ കുട്ടികളും കൂടെ ഒരു പക്ഷിക്കൂട് തുറന്നു അതിലുള്ള പ്രാവുകളെ ഒക്കെയും പുറത്തേക്കു വിടുന്നു.  അവ ആകാശത്തു കൂടെ പറക്കുന്നത് കാണിച്ചു സിനിമ തീരുന്നു.  എന്താ അച്ഛാ അതിന്റെ അർഥം.

സ്വാതന്ത്യ്രം.  അതാണ് ആ രംഗം നിങ്ങളോടു പറയുന്നത്.  ഒരു മനുഷ്യനേയോ ഒരു മൃഗത്തെയോ ഒരു പക്ഷിയെയോ കൂട്ടിലടച്ചു വെക്കുന്നത് ക്രൂരതയാണ്.  അവയെ ആകാശത്തു സ്വാതന്ത്ര്യത്തോടെ പറക്കാൻ വിടണം.

ഉണ്ണിക്കുട്ടന് അച്ഛൻ പറഞ്ഞത് മുഴുവൻ മനസ്സിലായത് കൊണ്ട് അവൻ പിന്നീട് ഒന്നും ചോദിച്ചില്ല.  അന്ന് രാത്രി വീടിന്റെ പിൻഭാഗത്തുള്ള ടെറസിൽ ആരും കാണാതെ കയറിയ ഉണ്ണിക്കുട്ടൻ,  അവിടെ സ്ഥിതി ചെയ്തിരുന്ന ലവ് ബേർഡ്സിന്റെ കൂടു തുറന്നു അവയെ ഒക്കെ പുറത്തേക്കു വിട്ടു.  രാത്രിയായത് കൊണ്ട് അവ ആകാശത്തു പറക്കുന്നത് അവനു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.  വായനക്കാരായ നിങ്ങളെ സംബന്ധിച്ചു ഉണ്ണിക്കുട്ടനെയും അച്ഛനെയും സംബന്ധിക്കുന്ന ഈ കഥ ഇവിടെ ഏകദേശം അവസാനിക്കുകയാണ് .  അതോടൊപ്പം ആകാശത്തേക്ക് തുറന്നു വിട്ട ലവ് ബേർഡ്സിന്റെ കഥയും കഴിഞ്ഞിരിക്കുമെന്നു നിങ്ങൾക്കേവർക്കും അറിയാമായിരിക്കും.

രാവിലെ മുറ്റത്തു പക്ഷിച്ചിറകുകൾ വിതറി കിടക്കുന്നതു കണ്ട് ബാലൻ ഭാര്യ കാർത്യായിനിയെ വിളിച്ചു ഇങ്ങനെ ചോദിച്ചു.

എടീ കാർത്തി .  ഇതെന്താടി കുറെ തൂവലുകൾ മുറ്റത്തു കിടക്കുന്നതു.

കാർത്തിക്ക് പകരം ഓടി വന്നത് ഉണ്ണിക്കുട്ടനാണ്. വന്നപാടെ അവൻ ഒരൊറ്റ കരച്ചിലാണ്.  അച്ഛൻ പൊട്ടൻ.  അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ അവയെ തുറന്നു വിട്ടത്.  എല്ലാം ചത്തു.  അച്ഛൻ കുരങ്ങൻ എന്നിങ്ങനെ ഉള്ള ബഹളം കേട്ട്,  അടുക്കളയിൽ കുമ്പളങ്ങാ മുറിച്ചു കൊണ്ടിരുന്ന കാർത്തി ഉമ്മറത്തേക്ക് ഓടി വന്നു ദാരുണമായ ആ ദൃശ്യം നേരിട്ട് കണ്ട് വല്ലാതെ ദുഖിതയായി.  അവൾ ഇങ്ങനെ പറഞ്ഞു.

കുട്ടികളുടെ മുന്നിൽ നിന്ന് വല്ല പൊട്ടത്തരവും പറയുമ്പോൾ ശ്രദ്ധിക്കണം.
 കുട്ടികളാണ്.  അവര് അത് അത്പോലെ വിശ്വസിക്കും.,  ഇപ്പോൾ ഇത് ആരോട് പറയാനാണ്.  അയ്യായിരം രൂപയല്ലേ വെള്ളത്തിലായതു.   ഇനി ഈ പണി ഇവിടെ വേണ്ട.   പക്ഷികൾ ആകാശത്തു പറന്നു കളിക്കട്ടെ.  വീട്ടിൽ തടവിലാക്കേണ്ട

തന്റെ സ്വാതന്ത്ര്യ സിദ്ധാന്തത്തിൽ വന്ന പാളിച്ചകൾ എന്തൊക്കെ ആയിരുന്നുവെന്നാണ് അന്നേരം ബാലാട്ടൻ ചിന്തിച്ചത്.  ഉണ്ണിക്കുട്ടനും അന്നേരം മനസ്സിൽ ചിന്തിച്ചത്, തന്റെ അച്ഛന്റെയും,  ആ സിനിമയിലെയും  മണ്ടൻ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ ആയിരുന്നു.  രാത്രീ തുറന്നു വിട്ട പക്ഷികൾ രാവിലെ തവിടു പൊടി ആയിപ്പോകുന്ന സ്വാതന്ത്ര്യം എന്ത് കുന്തം സ്വാതന്ത്ര്യമാണ്.  രണ്ട് പേരും ഒരേ സമയം മനസ്സിൽ പറഞ്ഞു .

അനുബന്ധം :  സ്വാതന്ത്ര്യം എന്നത് എല്ലാവരും വിചാരിക്കുന്നത് പോലെ ഉള്ള ഒരു പുല്ലു പരിപാടിയല്ല എന്ന് ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി കാണും.  എല്ലാറ്റിനും പിടിച്ചു സ്വാതന്ത്ര്യം കൊടുത്താൽ രാവിലെ എണീറ്റ് നോക്കിയാൽ അവ ചിന്നിച്ചിതറി കുളമായതു നിങ്ങൾ തന്നെ കാണേണ്ടി വരും.  അത് കൊണ്ട് തൽക്കാലം നമുക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കി മറ്റു വല്ലതും ചിന്തിക്കാം.

Sunday, 14 October 2018

ക്ലാസിക്കൽ കണ്ടീഷനിംഗ്

ബിഹേവിയർ സയൻസ് ട്രെയിനിങ് ക്ലാസിൽ വച്ചായിരുന്നു ആദ്യമായി ക്ലാസിക്കൽ കണ്ടീഷനിംഗിനെ കുറിച്ച് കേട്ടത്. പാവ്‌ലോവിന്റെ അതി പ്രശസ്തമായ നായ കഥയോടെ ആണ് തുടക്കം. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത് പാവ്ലോവ് നായയുടെ ഉദാഹരണം പറഞ്ഞത്, മൃഗങ്ങളിൽ പോലും ക്ലാസിക്കൽ കണ്ടീഷനിങ്ങിന്റെ പ്രാഭവം ഉണ്ട് എന്ന് പറയാൻ വേണ്ടി ആവണം. മനുഷ്യന്റെ കാര്യത്തിൽ ആണെങ്കിൽ അതിന്റെ ഉദാഹരണങ്ങൾ സർവത്ര.
പാവ്ലോവിന്റെ സിദ്ധാന്തം ഏകദേശം ഇങ്ങനെ ആണ്. എല്ലാ ദിവസവും നിങ്ങൾ നിങ്ങളുടെ നായക്ക് ഭക്ഷണം കൊടുക്കുന്ന വേളയിൽ ഒരു പാട്ടു പാടുന്നു. ഒരേ പാട്ടു . ആ പാട്ടു നിങ്ങൾ കുറെ ദിവസം തുടരുകയും അതോടൊപ്പം നായയുടെ മുന്നിൽ ഭക്ഷണം വച്ച് കൊടുക്കുകയും ചെയ്യുന്നു. ഇപ്പോൾ നായയുടെ മനസ്സിൽ ഒരു പ്രത്യേക രീതിയിലുള്ള ഒരു ചേർച്ച രൂപം കൊള്ളുകയാണ്. ഭക്ഷണം എന്ന അർത്ഥവത്തായ ഒരു സംഭവവും, ഭക്ഷണവുമായി പുല ബന്ധമില്ലാത്ത പാട്ടു എന്ന ശബ്ദവും കൂടിച്ചേർന്ന വിചിത്രമായ ഒരു ചേർച്ച. ഇനി അങ്ങോട്ട് നിങ്ങൾ പാടിയ പാട്ടു ഒരു പ്രചോദക ബിന്ദുവായി ആയി പ്രവർത്തിക്കുകയാണ്. ആ പാട്ടു കേൾക്കുമ്പോഴേക്കും നായ ഉഷാറാവുകയാണ്. നായയിൽ ചില ശാരീരിക പ്രക്രിയകൾ നടക്കുകയാണ്. അതിന്റെ വായിൽ ഉമിനീർ വരികയാണ്. പാവ്‌ലോവിന്റെ ഈ കണ്ടെത്തൽ അസാമാന്യമാണ്‌ എന്ന് പറയാതെ നിവൃത്തിയില്ല. ഇന്ന് നായയെ ട്രെയിൻ ചെയ്യുന്നവർക്ക് ഈ സിദ്ധാന്തം അറിയാം. അവർ ഇത് തങ്ങളുടെ നായകളിൽ പ്രയോഗിക്കുന്നു.
അന്ന് ക്ലാസിൽ വന്നത് പ്രശസ്തനായ ഒരു മനഃശാസ്ത്ര ഗവേഷകൻ ആയിരുന്നു. അങ്ങേരു പറഞ്ഞ ഒരു കാര്യം ഇന്നും ഞാൻ ഓർക്കുന്നു. ക്ലാസിക്കൽ കണ്ടീഷനിങ്ങിന്റെ ഉദാഹരണങ്ങൾ മനുഷ്യരായ നമ്മുടെ ചുറ്റിലും എത്രയോ. ഒരു ഉദാഹരണം മാത്രം പറഞ്ഞാൽ നിങ്ങള്ക്ക് അതിന്റെ വ്യാപ്തി മനസ്സിലാകും. ഞാൻ ഇവിടെ ഇരിക്കുന്ന മണ്ടോടിയെ പട്ടി എന്ന് വിളിക്കുകയാണ്. എന്താണ് മിസ്റ്റർ മണ്ടോടിയുടെ പ്രതികരണം. ക്രോധം. എന്നെ അടിക്കണം എന്ന തോന്നൽ. ശരിയല്ലേ. എന്ത് കൊണ്ടാണ് നിങ്ങള്ക്ക് ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ നേരെ ക്രോധം ഉല്പാദിപ്പിക്കപ്പെട്ടതു. വ്യക്തമാക്കാൻ പറ്റുമോ. അനർത്ഥങ്ങളായ അനേകം ശബ്‍ദങ്ങളെ ആണ് നാം ഭാഷയായി പരിണമിപ്പിച്ചത്. പല ടോണുകളിൽ ഉള്ള പല പല ശബ്ദങ്ങളുടെ അസോസിയേഷൻ. നമ്മുടെ ചുറ്റുപാടുകളിൽ ചേർത്ത് കൊണ്ടാണ് നാം അവക്ക് അർത്ഥങ്ങൾ പ്രദാനം ചെയ്തത്. ശരിയായ കണ്ടീഷനിംഗ് ആണ് അവിടെ നടന്നത്. ചിത്രങ്ങളും വികാരങ്ങളും ശബ്ദവും ഒക്കെ ഇഴ ചേർന്ന് കിടക്കുന്ന ഈ അസാമാന്യ പ്രക്രിയയെ കുറിച്ചായിരുന്നു ഞാൻ എന്റെ ഇതിനു മുൻപുള്ള ഒരു പോസ്റ്റിൽ വ്യക്തമാക്കിയത്. ചിലർക്കെങ്കിലും അത് മനസ്സിലായില്ല എന്ന് ഞാൻ വിചാരിക്കുന്നു
ഒരു നിമിഷം നിങ്ങൾ ഓരോരുത്തരും ചിന്തിച്ചു നോക്കുക. ഇന്ന് നിങ്ങൾ നിങ്ങളുടെ ഭാഷകൾക്ക് നേരെ പ്രതികരിക്കുന്നത് എങ്ങനെ ആണ്. ശരിയായ കണ്ടീഷനിംഗ് തന്നെ അല്ലെ അവിടെ നടക്കുന്നത്. ഭാഷ എന്നത് ചിത്രവും ശബ്ദവും ഒരേ ഇടത്തു സമ്മേളിച്ച ഒരു അത്ഭുത പ്രതിഭാസമാണ്. നിങ്ങൾ അതിനെതിരെ പ്രതികരിക്കുന്നതിനു അർഥം, അനര്ഥമായ ഒരു ചിത്രം കണ്ടോ, അനര്ഥമായ ഒരു ശബ്ദം കേട്ടോ നിങ്ങൾ പ്രതികരിക്കുന്നു എന്നാണ്. ആ ശബ്ദങ്ങൾക്കോ ചിത്രങ്ങൾക്കോ അർഥം ഉണ്ടായത് ചിര പരിചയം കൊണ്ട് തന്നെ ആണ്

ടൈപ്പിസ്റ്റ് ബാലനും പിയാനിസ്റ്റ് ചാത്തുവും

ബി എ എക്കണോമിക്സ് പരീക്ഷ കഴിഞ്ഞ റിലീഫിൽ ബാലനും ചാത്തുവും മണ്ടോടി തറവാടിന്റെ മുറ്റത്തു,  ലോകത്തു ഇനി  വരാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു വശായിരിക്കുകയായിരുന്നു.  കോലായിലെ ചാരുകസേരയിൽ വിഷണ്ണനായിരിക്കുകയായിരുന്ന മണ്ടോടി ചാപ്പൻ,  തന്റെ മക്കളെ അരികത്തേക്കു വിളിച്ചു ഇപ്രകാരം പറഞ്ഞു.

എടാ മക്കളെ.  നിങ്ങൾ എൻജിനീയറോ ഡോക്ടറോ ആകണമെന്നുള്ള എന്റെ ആഗ്രഹം നിങ്ങൾ കുളമാക്കി.  ഇന്നത്തെ നിങ്ങളുടെ പോക്ക് കണ്ടിട്ടു  നിങ്ങളു പറഞ്ഞ ആ സാധനവും, - എന്തോന്നാ അത് സാമ്പത്തിക ശാസ്ത്രഞ്ജനോ  -   നിങ്ങൾ ആകുന്ന മട്ടില്ല.  അപ്പോൾ ഇനി ആകെ പ്രതീക്ഷിക്കാനുള്ളത് ഏതെങ്കിലും ആപ്പീസിലെ ക്ളാർക്കിന്റെയോ ടൈപ്പിസ്റ്റിന്റെയോ പണി ആണ്.  ഏതായാലും ഇതുവരെ ഞാൻ നിങ്ങള് പറഞ്ഞത് കേട്ട്.  ഇപ്പോൾ അതിൽ കാര്യമില്ല എന്ന് നിങ്ങൾക്കും  എനിക്കും മനസ്സിലായി .  ഇനി ഞാൻ പറയുന്നത് നിങ്ങള് കേൾക്കു.  ചിറക്കരയിൽ ഒരു കോമൻ ഇന്സ്ടിട്യൂട്ടിൽ ടൈപ്പിംഗ് പഠിപ്പിക്കുന്നുണ്ട്.  റിസൾട്ട് വരുന്നത് വരെ നിങ്ങൾ അവിടെ പോയി വല്ലതും കുത്ത്.  ടൈപ്പ് അറിയാത്തവർക്ക് ആപ്പീസുകളിൽ എന്ത് കാര്യം.  പറഞ്ഞത് മനസ്സിലായോ.

ബാലൻ അത്  കേട്ട ഉടനെ തലകുലുക്കി എങ്കിലും,  ചാത്തുവിൽ നിന്ന് കുലുക്കം പുറത്തേക്കു വന്നില്ല.  അവൻ എന്തോ പറയുകയാണ്.

അച്ഛാ.  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ടൈപ്പ് റൈറ്റിങ് അറിയുന്നത് നല്ലതു തന്നെ ആണ്.  ബാലൻ അത് പഠിക്കുന്നെങ്കിൽ അതും നല്ലതു തന്നെ.  പക്ഷെ ഞാൻ ആലോചിക്കുന്നത് അതല്ല.  എനിക്ക് പോലീസിൽ ആണ് പണി കിട്ടുന്നത് എങ്കിൽ ടൈപ്പ് റൈറ്റിംഗ് കൊണ്ട് എന്ത് കാര്യം.  എന്റെ ബോഡി ബാലന്റെ എല്ലിസ്‌കി ബോഡി പോലെ അല്ല.  അത് പോലീസ് പണിക്കു ചേർന്ന ബോഡി ആണ്.  അത് കൊണ്ട് എന്റെ തീരുമാനം അതല്ല .  കോമൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ അപ്പുറത്തു ഒരു രാമൻ ഇസ്റ്റിറ്റിയൂട് ഉള്ളത് അച്ഛൻ ശ്രദ്ധിച്ചോ.  അവിടെ പിയാനോ പഠിപ്പിക്കുന്നുണ്ട് എന്നാണു ഞാൻ അറിഞ്ഞത്.  പോലീസുകാർക്ക് എന്ത് പിയാനോ എന്ന് അച്ഛൻ ചോദിയ്ക്കാൻ വരുന്നത്  ഞാൻ കാണുന്നുണ്ട്.  ചോദ്യം ശരിയും ആണ്. പക്ഷെ പിയാനോ എന്ന യന്ത്രത്തിൽ നിന്ന് ഉയർന്നുവരുന്നത് അലൗകികമായ സംഗീതമാണ്.  റൗഡിക്കും ടൈപ്പിസ്റ്റിനും ജയിൽ ഇരുന്നും, വീട്ടിലിരുന്നും,  നാട്ടിലിരുന്നും,  ഇന്നും നാളെയും ആസ്വദിക്കാൻ ആവുന്ന മഹത്തായ കല.  അങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടായിരിക്കുന്നത് നല്ലതല്ലേ. അച്ഛൻ പല കാര്യങ്ങളിലും ഡെസ്പ് ആയി ഇരിക്കുന്ന നേരം അടുത്ത മുറിയിൽ നിന്ന് പിയാനോ തരംഗങ്ങൾ ഈ വീട്ടിൽ വന്നു നിറയുന്നത് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ.

ചാത്തു പറയുന്നത് മഹത്തായ ഒരു സത്യമാണ് എന്ന് ചാപ്പനും തോന്നി.  അല്ലെങ്കിലും ലോകത്തു എല്ലാവരും ടൈപ്പിംഗ് പഠിച്ചത് കൊണ്ട് ഈ ലോകത്തിനു എന്ത് കാര്യം.  ടൈപ്പിസ്റ്റുകളെ പോലെ പോലീസിനെയും ഒരു സമൂഹത്തിനു ആവശ്യം തന്നെ അല്ല.  യന്ത്രത്തെ കൈ കൊണ്ട് ഇടിക്കുന്നവരെ പോലെ മനുഷ്യരെ കൈ കൊണ്ട് ഇടിക്കുന്നവരും ഇവിടെ വേണ്ടേ.

അങ്ങനെ ബാലൻ , ചാത്തു എന്നീ മണ്ടോടികൾ, യഥാക്രമം,  കോമൻ, രാമൻ ഇൻസ്റ്റിറ്റിയൂട്ടുകളിലേക്കു ടൈപ്പിംഗ്,  പിയാനോ എന്നീ കലകൾ പഠിക്കാനായി ഇറങ്ങി പുറപ്പെടുന്നു.

പത്തു വർഷത്തിന് ശേഷം.

നഗരത്തിലെ ഒരു ആപ്പീസിൽ ടൈപ്പിസ്റ്റ്  ബാലൻ സീനിയർ ടൈപ്പിസ്റ്റ്  ആയി വിരാചിക്കവേ ഒരിക്കൽ തലശേരി ടൌൺ ഹാളിൽ ഒരു പിയാനോ കച്ചേരി.  ആള് മറ്റാരുമല്ല.  പിയാനിസ്റ്റ് ചാത്തു.  വൈകുന്നേരം അഞ്ചു മണിക്ക് ആപ്പീസ് വിട്ട ബാലൻ,  സഹോദരൻ ചാത്തുവിന്റെ പിയാനോ കച്ചേരി കേൾക്കാൻ പോകുന്നു .  എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു എന്നല്ലാതെ ബാലന് മറ്റൊന്നും പിടി കിട്ടിയില്ല.  പക്ഷെ ഓരോ പാട്ടു (മണിമുട്ടൽ എന്ന് പറയുന്നതാവും ഉചിതം)  കഴിയുമ്പോഴും നാട്ടുകാരുടെ കൈ അടി.  ഇവർ എന്ത് പുല്ലു കേട്ടിട്ടാണ് കൈ  മുട്ടുന്നത് എന്ന് ബാലൻ മനസ്സിൽ പറഞ്ഞു.  പരിപാടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പിയാനിസ്റ്റ് ചാത്തു എന്ന തന്റെ ശത്രു  അവിടെ കോലായിൽ  ഇരുന്നു അച്ഛൻ ചാപ്പനോട് പിയാനോ വിശേഷങ്ങൾ ചൊല്ലുകയായിരുന്നു.  വീട്ടിലേക്കു കയറി വന്ന ടൈപ്പിസ്റ്റിനെ ആരും മൈൻഡ് ചെയ്തില്ല.  അപ്പോൾ ബാലന് ചൂടായി  താഴെ പറയുന്ന ഒരു പ്രസംഗം വച്ച് കാച്ചി.

അച്ഛാ. അച്ഛൻ ഓർക്കുന്നോ പത്തു വർഷത്തിന് മുൻപുള്ള ആ കാലം.  ഞാൻ ടൈപ്പ് റൈറ്റിങ്ങിനും,  ചാത്തു പിയാനൊക്കും ചേരുന്നു.  ടൈപ് റൈറ്റിംഗ് ഒരു മാസം പിന്നിട്ട എന്നെ കുറിച്ച്,  അന്ന് ടൈപ്പിംഗ് ടീച്ചർ പറഞ്ഞത് എന്തായിരുന്നു.  ഇവൻ വെറും ഒരു മാസം കൊണ്ട് ഹയർ സ്പീഡിൽ എത്തി.  ഇവന്റെ കഴിവ് അപാരം തന്നെ എന്ന്.  അല്ലെ.  ഓർമ്മയുണ്ടോ.  എന്നാൽ അപ്പുറത്തു പിയാനോ പഠിച്ചു കൊണ്ടിരുന്ന ചാത്തുവിനെ കുറിച്ച് മാഷ് പറഞ്ഞത് എന്താണ്.  ഒരു മാസമല്ല ഒരു കൊല്ലം കഴിഞ്ഞാലും,  ഇവൻ ഒരു മണി പോലും മുട്ടാൻ പഠിക്കില്ല എന്നല്ലേ.  അതും ഓർമ്മയില്ലേ. ഞാൻ നന്നായി പഠിച്ചു പാസായി ഒടുവിൽ ഒരു ആപ്പീസിൽ ഹൈ സ്പീഡിൽ ടൈപ്പ് റൈറ്റിങ് യന്ത്രത്തിൽ മുട്ടാൻ തുടങ്ങി.  ഇവൻ ആമയെ പോലെ നടന്നു രണ്ട് കൊല്ലം കൊണ്ട് എന്തെല്ലാമോ അപശബ്ദങ്ങൾ ഉണ്ടാക്കാൻ പഠിച്ചു .  അച്ചനോടു  ഞാൻ ഒന്ന് ചോദിക്കട്ടെ.  ഈ ടൈപ് റൈറ്റിംഗും പിയാനോ വായനയും തമ്മിൽ എന്താണ് വ്യത്യാസം.  രണ്ടും ഒരു കടലാസിൽ നോക്കി കുറെ കട്ടകളിൽ മുട്ടുന്ന പരിപാടി തന്നെ അല്ലെ.  ഒന്നിൽ നിന്ന് കുറെ ചിത്രങ്ങൾ പുറത്തു വരുന്നു.  മറ്റേതിൽ നിന്ന് കുറെ അപശബ്ദങ്ങളും.  ചിത്രം കാണുന്നതിനേക്കാൾ അച്ഛന് ഇഷ്ടം കൂക്ക് വിളി കേൾക്കുന്നതാണോ.  പറയൂ അച്ഛാ.  പിന്നെ ഇവൻ എങ്ങനെ ആണ് എന്നെക്കാൾ മേലെ ആവുന്നത്.

പക്ഷെ ബാലാ. അവന്റെ യന്ത്രത്തിൽ നിന്ന് പുറത്തു വരുന്നത് സംഗീതമല്ലേ.  നിന്റേതിൽ നിന്ന് പുറത്തു വരുന്നത് ആറു ബോറൻ കത്തുകൾ അല്ലെ.

ഹഹഹ.  അത് കത്തുകൾ നോക്കി അടിക്കുന്നത് കൊണ്ടല്ലേ.  സുകുമാർ  അണ്ടലൂരിന്റെ കവിത നിങ്ങൾ എനിക്ക് ടൈപ്പ് ചെയ്യാൻ തരൂ.  അപ്പോൾ ടൈപ്പ് റൈറ്ററിൽ  നിന്ന് പുറത്തു വരുന്നത് കവിത തന്നെ ആകും. അത് കൊണ്ട് നിങ്ങൾ എന്നെ കവി എന്ന് വിളിക്കുമോ. പ്രതിഭാശാലി എന്ന് വിളിക്കുമോ. ആരോ എഴുതി കൊടുത്തതു നോക്കിയടിക്കാൻ,  കുറച്ചു ട്രെയിനിങ് കിട്ടിയ ആർക്കും പറ്റും.  ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും .  അവൻ അങ്ങനെ ഞെളിയേണ്ട.

മണ്ടോടി ചാപ്പൻ ഒന്നും പറയാതെ ആകാശം നോക്കിയിരുന്നു