Sunday, 14 October 2018

ടൈപ്പിസ്റ്റ് ബാലനും പിയാനിസ്റ്റ് ചാത്തുവും

ബി എ എക്കണോമിക്സ് പരീക്ഷ കഴിഞ്ഞ റിലീഫിൽ ബാലനും ചാത്തുവും മണ്ടോടി തറവാടിന്റെ മുറ്റത്തു,  ലോകത്തു ഇനി  വരാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു വശായിരിക്കുകയായിരുന്നു.  കോലായിലെ ചാരുകസേരയിൽ വിഷണ്ണനായിരിക്കുകയായിരുന്ന മണ്ടോടി ചാപ്പൻ,  തന്റെ മക്കളെ അരികത്തേക്കു വിളിച്ചു ഇപ്രകാരം പറഞ്ഞു.

എടാ മക്കളെ.  നിങ്ങൾ എൻജിനീയറോ ഡോക്ടറോ ആകണമെന്നുള്ള എന്റെ ആഗ്രഹം നിങ്ങൾ കുളമാക്കി.  ഇന്നത്തെ നിങ്ങളുടെ പോക്ക് കണ്ടിട്ടു  നിങ്ങളു പറഞ്ഞ ആ സാധനവും, - എന്തോന്നാ അത് സാമ്പത്തിക ശാസ്ത്രഞ്ജനോ  -   നിങ്ങൾ ആകുന്ന മട്ടില്ല.  അപ്പോൾ ഇനി ആകെ പ്രതീക്ഷിക്കാനുള്ളത് ഏതെങ്കിലും ആപ്പീസിലെ ക്ളാർക്കിന്റെയോ ടൈപ്പിസ്റ്റിന്റെയോ പണി ആണ്.  ഏതായാലും ഇതുവരെ ഞാൻ നിങ്ങള് പറഞ്ഞത് കേട്ട്.  ഇപ്പോൾ അതിൽ കാര്യമില്ല എന്ന് നിങ്ങൾക്കും  എനിക്കും മനസ്സിലായി .  ഇനി ഞാൻ പറയുന്നത് നിങ്ങള് കേൾക്കു.  ചിറക്കരയിൽ ഒരു കോമൻ ഇന്സ്ടിട്യൂട്ടിൽ ടൈപ്പിംഗ് പഠിപ്പിക്കുന്നുണ്ട്.  റിസൾട്ട് വരുന്നത് വരെ നിങ്ങൾ അവിടെ പോയി വല്ലതും കുത്ത്.  ടൈപ്പ് അറിയാത്തവർക്ക് ആപ്പീസുകളിൽ എന്ത് കാര്യം.  പറഞ്ഞത് മനസ്സിലായോ.

ബാലൻ അത്  കേട്ട ഉടനെ തലകുലുക്കി എങ്കിലും,  ചാത്തുവിൽ നിന്ന് കുലുക്കം പുറത്തേക്കു വന്നില്ല.  അവൻ എന്തോ പറയുകയാണ്.

അച്ഛാ.  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ടൈപ്പ് റൈറ്റിങ് അറിയുന്നത് നല്ലതു തന്നെ ആണ്.  ബാലൻ അത് പഠിക്കുന്നെങ്കിൽ അതും നല്ലതു തന്നെ.  പക്ഷെ ഞാൻ ആലോചിക്കുന്നത് അതല്ല.  എനിക്ക് പോലീസിൽ ആണ് പണി കിട്ടുന്നത് എങ്കിൽ ടൈപ്പ് റൈറ്റിംഗ് കൊണ്ട് എന്ത് കാര്യം.  എന്റെ ബോഡി ബാലന്റെ എല്ലിസ്‌കി ബോഡി പോലെ അല്ല.  അത് പോലീസ് പണിക്കു ചേർന്ന ബോഡി ആണ്.  അത് കൊണ്ട് എന്റെ തീരുമാനം അതല്ല .  കോമൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ അപ്പുറത്തു ഒരു രാമൻ ഇസ്റ്റിറ്റിയൂട് ഉള്ളത് അച്ഛൻ ശ്രദ്ധിച്ചോ.  അവിടെ പിയാനോ പഠിപ്പിക്കുന്നുണ്ട് എന്നാണു ഞാൻ അറിഞ്ഞത്.  പോലീസുകാർക്ക് എന്ത് പിയാനോ എന്ന് അച്ഛൻ ചോദിയ്ക്കാൻ വരുന്നത്  ഞാൻ കാണുന്നുണ്ട്.  ചോദ്യം ശരിയും ആണ്. പക്ഷെ പിയാനോ എന്ന യന്ത്രത്തിൽ നിന്ന് ഉയർന്നുവരുന്നത് അലൗകികമായ സംഗീതമാണ്.  റൗഡിക്കും ടൈപ്പിസ്റ്റിനും ജയിൽ ഇരുന്നും, വീട്ടിലിരുന്നും,  നാട്ടിലിരുന്നും,  ഇന്നും നാളെയും ആസ്വദിക്കാൻ ആവുന്ന മഹത്തായ കല.  അങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടായിരിക്കുന്നത് നല്ലതല്ലേ. അച്ഛൻ പല കാര്യങ്ങളിലും ഡെസ്പ് ആയി ഇരിക്കുന്ന നേരം അടുത്ത മുറിയിൽ നിന്ന് പിയാനോ തരംഗങ്ങൾ ഈ വീട്ടിൽ വന്നു നിറയുന്നത് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ.

ചാത്തു പറയുന്നത് മഹത്തായ ഒരു സത്യമാണ് എന്ന് ചാപ്പനും തോന്നി.  അല്ലെങ്കിലും ലോകത്തു എല്ലാവരും ടൈപ്പിംഗ് പഠിച്ചത് കൊണ്ട് ഈ ലോകത്തിനു എന്ത് കാര്യം.  ടൈപ്പിസ്റ്റുകളെ പോലെ പോലീസിനെയും ഒരു സമൂഹത്തിനു ആവശ്യം തന്നെ അല്ല.  യന്ത്രത്തെ കൈ കൊണ്ട് ഇടിക്കുന്നവരെ പോലെ മനുഷ്യരെ കൈ കൊണ്ട് ഇടിക്കുന്നവരും ഇവിടെ വേണ്ടേ.

അങ്ങനെ ബാലൻ , ചാത്തു എന്നീ മണ്ടോടികൾ, യഥാക്രമം,  കോമൻ, രാമൻ ഇൻസ്റ്റിറ്റിയൂട്ടുകളിലേക്കു ടൈപ്പിംഗ്,  പിയാനോ എന്നീ കലകൾ പഠിക്കാനായി ഇറങ്ങി പുറപ്പെടുന്നു.

പത്തു വർഷത്തിന് ശേഷം.

നഗരത്തിലെ ഒരു ആപ്പീസിൽ ടൈപ്പിസ്റ്റ്  ബാലൻ സീനിയർ ടൈപ്പിസ്റ്റ്  ആയി വിരാചിക്കവേ ഒരിക്കൽ തലശേരി ടൌൺ ഹാളിൽ ഒരു പിയാനോ കച്ചേരി.  ആള് മറ്റാരുമല്ല.  പിയാനിസ്റ്റ് ചാത്തു.  വൈകുന്നേരം അഞ്ചു മണിക്ക് ആപ്പീസ് വിട്ട ബാലൻ,  സഹോദരൻ ചാത്തുവിന്റെ പിയാനോ കച്ചേരി കേൾക്കാൻ പോകുന്നു .  എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു എന്നല്ലാതെ ബാലന് മറ്റൊന്നും പിടി കിട്ടിയില്ല.  പക്ഷെ ഓരോ പാട്ടു (മണിമുട്ടൽ എന്ന് പറയുന്നതാവും ഉചിതം)  കഴിയുമ്പോഴും നാട്ടുകാരുടെ കൈ അടി.  ഇവർ എന്ത് പുല്ലു കേട്ടിട്ടാണ് കൈ  മുട്ടുന്നത് എന്ന് ബാലൻ മനസ്സിൽ പറഞ്ഞു.  പരിപാടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പിയാനിസ്റ്റ് ചാത്തു എന്ന തന്റെ ശത്രു  അവിടെ കോലായിൽ  ഇരുന്നു അച്ഛൻ ചാപ്പനോട് പിയാനോ വിശേഷങ്ങൾ ചൊല്ലുകയായിരുന്നു.  വീട്ടിലേക്കു കയറി വന്ന ടൈപ്പിസ്റ്റിനെ ആരും മൈൻഡ് ചെയ്തില്ല.  അപ്പോൾ ബാലന് ചൂടായി  താഴെ പറയുന്ന ഒരു പ്രസംഗം വച്ച് കാച്ചി.

അച്ഛാ. അച്ഛൻ ഓർക്കുന്നോ പത്തു വർഷത്തിന് മുൻപുള്ള ആ കാലം.  ഞാൻ ടൈപ്പ് റൈറ്റിങ്ങിനും,  ചാത്തു പിയാനൊക്കും ചേരുന്നു.  ടൈപ് റൈറ്റിംഗ് ഒരു മാസം പിന്നിട്ട എന്നെ കുറിച്ച്,  അന്ന് ടൈപ്പിംഗ് ടീച്ചർ പറഞ്ഞത് എന്തായിരുന്നു.  ഇവൻ വെറും ഒരു മാസം കൊണ്ട് ഹയർ സ്പീഡിൽ എത്തി.  ഇവന്റെ കഴിവ് അപാരം തന്നെ എന്ന്.  അല്ലെ.  ഓർമ്മയുണ്ടോ.  എന്നാൽ അപ്പുറത്തു പിയാനോ പഠിച്ചു കൊണ്ടിരുന്ന ചാത്തുവിനെ കുറിച്ച് മാഷ് പറഞ്ഞത് എന്താണ്.  ഒരു മാസമല്ല ഒരു കൊല്ലം കഴിഞ്ഞാലും,  ഇവൻ ഒരു മണി പോലും മുട്ടാൻ പഠിക്കില്ല എന്നല്ലേ.  അതും ഓർമ്മയില്ലേ. ഞാൻ നന്നായി പഠിച്ചു പാസായി ഒടുവിൽ ഒരു ആപ്പീസിൽ ഹൈ സ്പീഡിൽ ടൈപ്പ് റൈറ്റിങ് യന്ത്രത്തിൽ മുട്ടാൻ തുടങ്ങി.  ഇവൻ ആമയെ പോലെ നടന്നു രണ്ട് കൊല്ലം കൊണ്ട് എന്തെല്ലാമോ അപശബ്ദങ്ങൾ ഉണ്ടാക്കാൻ പഠിച്ചു .  അച്ചനോടു  ഞാൻ ഒന്ന് ചോദിക്കട്ടെ.  ഈ ടൈപ് റൈറ്റിംഗും പിയാനോ വായനയും തമ്മിൽ എന്താണ് വ്യത്യാസം.  രണ്ടും ഒരു കടലാസിൽ നോക്കി കുറെ കട്ടകളിൽ മുട്ടുന്ന പരിപാടി തന്നെ അല്ലെ.  ഒന്നിൽ നിന്ന് കുറെ ചിത്രങ്ങൾ പുറത്തു വരുന്നു.  മറ്റേതിൽ നിന്ന് കുറെ അപശബ്ദങ്ങളും.  ചിത്രം കാണുന്നതിനേക്കാൾ അച്ഛന് ഇഷ്ടം കൂക്ക് വിളി കേൾക്കുന്നതാണോ.  പറയൂ അച്ഛാ.  പിന്നെ ഇവൻ എങ്ങനെ ആണ് എന്നെക്കാൾ മേലെ ആവുന്നത്.

പക്ഷെ ബാലാ. അവന്റെ യന്ത്രത്തിൽ നിന്ന് പുറത്തു വരുന്നത് സംഗീതമല്ലേ.  നിന്റേതിൽ നിന്ന് പുറത്തു വരുന്നത് ആറു ബോറൻ കത്തുകൾ അല്ലെ.

ഹഹഹ.  അത് കത്തുകൾ നോക്കി അടിക്കുന്നത് കൊണ്ടല്ലേ.  സുകുമാർ  അണ്ടലൂരിന്റെ കവിത നിങ്ങൾ എനിക്ക് ടൈപ്പ് ചെയ്യാൻ തരൂ.  അപ്പോൾ ടൈപ്പ് റൈറ്ററിൽ  നിന്ന് പുറത്തു വരുന്നത് കവിത തന്നെ ആകും. അത് കൊണ്ട് നിങ്ങൾ എന്നെ കവി എന്ന് വിളിക്കുമോ. പ്രതിഭാശാലി എന്ന് വിളിക്കുമോ. ആരോ എഴുതി കൊടുത്തതു നോക്കിയടിക്കാൻ,  കുറച്ചു ട്രെയിനിങ് കിട്ടിയ ആർക്കും പറ്റും.  ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും .  അവൻ അങ്ങനെ ഞെളിയേണ്ട.

മണ്ടോടി ചാപ്പൻ ഒന്നും പറയാതെ ആകാശം നോക്കിയിരുന്നു 

No comments:

Post a Comment