Sunday, 21 October 2018

സ്വാതന്ത്ര്യം എന്ന കുഴഞ്ഞു മറിഞ്ഞ പ്രശ്നം

സ്‌കൂളിലെ ഫിലിം ഷോ കഴിഞ്ഞു വീട്ടിലെത്തിയ ഉണ്ണിക്കുട്ടൻ , അച്ഛൻ ബാലനോട് താഴെ പറയുന്ന അല്ലെങ്കിൽ  താഴെ  കാണുന്ന  ഒരു സംശയം ചോദിച്ചു.

അച്ഛാ.  സിനിമയുടെ അവസാനം,  എല്ലാ കുട്ടികളും കൂടെ ഒരു പക്ഷിക്കൂട് തുറന്നു അതിലുള്ള പ്രാവുകളെ ഒക്കെയും പുറത്തേക്കു വിടുന്നു.  അവ ആകാശത്തു കൂടെ പറക്കുന്നത് കാണിച്ചു സിനിമ തീരുന്നു.  എന്താ അച്ഛാ അതിന്റെ അർഥം.

സ്വാതന്ത്യ്രം.  അതാണ് ആ രംഗം നിങ്ങളോടു പറയുന്നത്.  ഒരു മനുഷ്യനേയോ ഒരു മൃഗത്തെയോ ഒരു പക്ഷിയെയോ കൂട്ടിലടച്ചു വെക്കുന്നത് ക്രൂരതയാണ്.  അവയെ ആകാശത്തു സ്വാതന്ത്ര്യത്തോടെ പറക്കാൻ വിടണം.

ഉണ്ണിക്കുട്ടന് അച്ഛൻ പറഞ്ഞത് മുഴുവൻ മനസ്സിലായത് കൊണ്ട് അവൻ പിന്നീട് ഒന്നും ചോദിച്ചില്ല.  അന്ന് രാത്രി വീടിന്റെ പിൻഭാഗത്തുള്ള ടെറസിൽ ആരും കാണാതെ കയറിയ ഉണ്ണിക്കുട്ടൻ,  അവിടെ സ്ഥിതി ചെയ്തിരുന്ന ലവ് ബേർഡ്സിന്റെ കൂടു തുറന്നു അവയെ ഒക്കെ പുറത്തേക്കു വിട്ടു.  രാത്രിയായത് കൊണ്ട് അവ ആകാശത്തു പറക്കുന്നത് അവനു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.  വായനക്കാരായ നിങ്ങളെ സംബന്ധിച്ചു ഉണ്ണിക്കുട്ടനെയും അച്ഛനെയും സംബന്ധിക്കുന്ന ഈ കഥ ഇവിടെ ഏകദേശം അവസാനിക്കുകയാണ് .  അതോടൊപ്പം ആകാശത്തേക്ക് തുറന്നു വിട്ട ലവ് ബേർഡ്സിന്റെ കഥയും കഴിഞ്ഞിരിക്കുമെന്നു നിങ്ങൾക്കേവർക്കും അറിയാമായിരിക്കും.

രാവിലെ മുറ്റത്തു പക്ഷിച്ചിറകുകൾ വിതറി കിടക്കുന്നതു കണ്ട് ബാലൻ ഭാര്യ കാർത്യായിനിയെ വിളിച്ചു ഇങ്ങനെ ചോദിച്ചു.

എടീ കാർത്തി .  ഇതെന്താടി കുറെ തൂവലുകൾ മുറ്റത്തു കിടക്കുന്നതു.

കാർത്തിക്ക് പകരം ഓടി വന്നത് ഉണ്ണിക്കുട്ടനാണ്. വന്നപാടെ അവൻ ഒരൊറ്റ കരച്ചിലാണ്.  അച്ഛൻ പൊട്ടൻ.  അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ അവയെ തുറന്നു വിട്ടത്.  എല്ലാം ചത്തു.  അച്ഛൻ കുരങ്ങൻ എന്നിങ്ങനെ ഉള്ള ബഹളം കേട്ട്,  അടുക്കളയിൽ കുമ്പളങ്ങാ മുറിച്ചു കൊണ്ടിരുന്ന കാർത്തി ഉമ്മറത്തേക്ക് ഓടി വന്നു ദാരുണമായ ആ ദൃശ്യം നേരിട്ട് കണ്ട് വല്ലാതെ ദുഖിതയായി.  അവൾ ഇങ്ങനെ പറഞ്ഞു.

കുട്ടികളുടെ മുന്നിൽ നിന്ന് വല്ല പൊട്ടത്തരവും പറയുമ്പോൾ ശ്രദ്ധിക്കണം.
 കുട്ടികളാണ്.  അവര് അത് അത്പോലെ വിശ്വസിക്കും.,  ഇപ്പോൾ ഇത് ആരോട് പറയാനാണ്.  അയ്യായിരം രൂപയല്ലേ വെള്ളത്തിലായതു.   ഇനി ഈ പണി ഇവിടെ വേണ്ട.   പക്ഷികൾ ആകാശത്തു പറന്നു കളിക്കട്ടെ.  വീട്ടിൽ തടവിലാക്കേണ്ട

തന്റെ സ്വാതന്ത്ര്യ സിദ്ധാന്തത്തിൽ വന്ന പാളിച്ചകൾ എന്തൊക്കെ ആയിരുന്നുവെന്നാണ് അന്നേരം ബാലാട്ടൻ ചിന്തിച്ചത്.  ഉണ്ണിക്കുട്ടനും അന്നേരം മനസ്സിൽ ചിന്തിച്ചത്, തന്റെ അച്ഛന്റെയും,  ആ സിനിമയിലെയും  മണ്ടൻ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ ആയിരുന്നു.  രാത്രീ തുറന്നു വിട്ട പക്ഷികൾ രാവിലെ തവിടു പൊടി ആയിപ്പോകുന്ന സ്വാതന്ത്ര്യം എന്ത് കുന്തം സ്വാതന്ത്ര്യമാണ്.  രണ്ട് പേരും ഒരേ സമയം മനസ്സിൽ പറഞ്ഞു .

അനുബന്ധം :  സ്വാതന്ത്ര്യം എന്നത് എല്ലാവരും വിചാരിക്കുന്നത് പോലെ ഉള്ള ഒരു പുല്ലു പരിപാടിയല്ല എന്ന് ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി കാണും.  എല്ലാറ്റിനും പിടിച്ചു സ്വാതന്ത്ര്യം കൊടുത്താൽ രാവിലെ എണീറ്റ് നോക്കിയാൽ അവ ചിന്നിച്ചിതറി കുളമായതു നിങ്ങൾ തന്നെ കാണേണ്ടി വരും.  അത് കൊണ്ട് തൽക്കാലം നമുക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കി മറ്റു വല്ലതും ചിന്തിക്കാം.

No comments:

Post a Comment