Sunday, 29 December 2013

കോളേജ് കഥകൾ 2


കഥകൾ എന്ന് പേരിട്ടെങ്കിലും ഇവയൊന്നും കഥകൾ അല്ല. യഥാർത്ഥ സംഭവങ്ങൾ തന്നെ ആയിരുന്നു. കാല പഴക്കം കൊണ്ടുള്ള പൊടിപ്പും തൊങ്ങലുകളും ഒരു പരിധി വരെ ഇവയെ കഥയെന്ന പേരിനു അർഹമാക്കുന്നു

1. പാച്ചുവും കോവാലനും :
മണ്ടോടി ചപ്പന്റെ ഇളയ സന്തതികൾ. ടീച്ചറെ ചീത്ത വിളിച്ചതിന്റെ പേരിൽ കൊവാലാൻ അഞ്ചാം ക്ലാസ്സിൽ ഒരു വര്ഷം കൂടുതൽ ഇരിക്കേണ്ടത് വന്നത് കൊണ്ടു മാത്രം, ഒരേ വർഷം എസ് എസ് എൽ സീ പാസ്സായ ഇവർ രണ്ടു പേരും യഥാക്രമം  ഡോക്ടർ, എഞ്ചിനീയർ എന്നീ പദവികളിൽ ഏതെങ്കിലും ഒന്ന് വഹിക്കുന്നത് കണ്ടു കൊണ്ടു വഴിയരികിലൂടെ ഗമയിൽ നടക്കണമെന്ന ഒരു ആഗ്രഹം ചാപ്പന്റെ മനസ്സില് എപ്പോഴോ ഉദിച്ചിരുന്നു. പക്ഷെ കുട്ടികളുടെ അഭിരുചിക്കൊത്തു കുട്ടികളെ പഠിക്കാൻ വിടണമെന്ന്, ഒരിക്കൽ രാമൻ മാഷ്‌ പറഞ്ഞതും ചാപ്പന്റെ മനസ്സിൽ ഒരു വേദനയായി നില്ക്കുന്നുണ്ടായിരുന്നു. സന്ദേഹ ഭരിതമായ അത്തരം ചുറ്റുപാടുകളിൽ ഒരു ദിവസം ചാപ്പൻ തന്റെ സന്തതികളെ അരികിൽ വിളിച്ചു താഴെ പറയുന്ന ചില ചോദ്യങ്ങൾ ചോദിച്ചു

ചാപ്പൻ : എടാ മക്കളെ . നിങ്ങളെ ഞാൻ കോളേജ് ഇലേക്ക് പഠിക്കാൻ വിടുകയാണ്. ഏതു ശാസ്ത്രമാണ് നിങ്ങള്ക്ക് പഠിക്കേണ്ടത് ?

പാച്ചു , കൊവാലാൻ (ഒരേ സമയം) : എകനോമിക്സ്

ഇങ്ങനെയും ഒരു പടിപ്പുണ്ടോ എന്ന് ചാപ്പൻ ഞെട്ടലോടെ ചിന്തിച്ചു വീണ്ടും തന്റെ ചോദ്യങ്ങൾ തുടർന്നു

ചാപ്പൻ: അപ്പൊ ഈ പറഞ്ഞത് എന്താടാ.

മക്കൾ : സാമ്പത്തിക ശാസ്ത്രം.

ചാപാൻ: അപ്പൊ നിങ്ങൾക്ക് ഡോക്ടറോ എന്ജിനീരോ ആകേണ്ടേ?

മക്കൾ: അവരൊക്കെ ഇപ്പൊ തന്നെ വേണ്ടുവോളം ഉണ്ട്. സാമ്പത്തിക ശാസ്ത്രഞ്ഞരെ ആണ് ഇന്ന് നമ്മുടെ നാട്ടിന് ആവശ്യം.

മക്കളുടെ ഇത്തരം ഉദാത്തമായ ചിന്താഗതികൾ കേട്ട് ചാപ്പൻ കോരി തരിച്ചു പോയി.

ഫ്ലാഷ് ബാക്ക് : (പാച്ചുവും കോവാലനും , റൌഡി പരമുവും ചിറക്കര കണ്ടിയിലെ മരത്തിൻ കീഴിൽ ഇരുന്നു സംസാരിക്കുന്നു. റൌഡി പരമു ബ്രെണ്ണൻ കോളേജിൽ അഞ്ചു വർഷം പയറ്റി തോറ്റ കഥാപാത്രം.)

പാച്ചു: എടെ പരമു. നമ്മള് കോളേജിൽ പഠിക്കാൻ പോകുകയാ. ഡോക്ടറോ എന്ജിനീരോ. ഏതാ നല്ലത്.

പരമു : ബയോളജിയാ. ക്ലാസ്സ് കട്ട്‌ ചെയ്യാൻ പറ്റില്ല. മാറ്റ്സും അങ്ങനെ തന്നെ.

കൊവാലാൻ : അപ്പൊ നമ്മക്ക് പറ്റിയത് ഏതാ.

പരമു : എകനോമിക്സ് . ക്ലാസ്സിൽ പോയില്ലെങ്കിലും വലിയ കുഴപ്പമില്ല. ആരും ശ്രദ്ധിക്കില്ല. രണ്ടാമത്തെ കൊല്ലം അവസാനം ഒന്ന് എല്ലാം കൂട്ടി കലക്കിയാൽ രണ്ടാമത്തെ ചാൻസിൽ പാസാകാനും പറ്റും.

പാച്ചു : എന്നാ പിന്നെ ആ വഴി തന്നെ നോക്കാം 

********************************************************************
അങ്ങനെ പാച്ചുവും കോവാലനും കോളേജിൽ പഠിച്ചു വരവേ, ഉച്ച ഭക്ഷണത്തിന് മീത്തലെ പീടികയിലെ മൂസയുടെ പീടികയിൽ മാസപറ്റിനു ചേർന്ന് മൃഷ്ടാന്നം തട്ടാൻ തുടങ്ങി. വീട്ടിൽ നിന്ന് കൊടുക്കുന്ന മെസ്സ് അലവൻസുകൾ സിനിമ കണ്ടും മറ്റു തരത്തിൽ ജോളി ആക്കിയും തീർക്കും. പറ്റു ആയിരം കടന്നപ്പോൾ അവിടന്ന് മുങ്ങി, ഭക്ഷണം മറ്റൊരിടത്തേക്ക് മാറ്റി. ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കെ, ഒരിക്കൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് മൂസ രണ്ടു പേരയും കയ്യോടെ പിടി കൂടി.
മൂസ: എന്താടാ തിന്നു മുടിച്ചു മുങ്ങി നടക്കുകയാണോ. പണമെടുക്ക് 
(കേട്ടപാടെ പാച്ചു ഒറ്റ കരച്ചിൽ)
അപ്പോൾ കോവാലൻ : മൂസ്സക്കാ, വീട്ടില് വെല്ല്യ കഷ്ടമാ. വീട്ടു സാധനങ്ങൾ എടുത്തു വിറ്റിട്ടാ ഇപ്പൊ കഴിഞ്ഞു പോകുന്നത്. ഇനി അവിടെ ഒന്നോ രണ്ടോ നല്ല ബെഞ്ചുകളും കുറച്ചു കസേരകളും മാത്രമേ ബാക്കിയുള്ളൂ. നിങ്ങളുടെ പണം തരണമെന്ന് ഉണ്ട്. പക്ഷെ ബെഞ്ച്‌ ആയിട്ട് തരാൻ പറ്റില്ലല്ലോ.
മൂസ്സ : ബെഞ്ച്‌ ആയാലും സാരമില്ല മക്കളെ. അങ്ങനെ എങ്കിലും കിട്ടിയാൽ മതി.
പാച്ചു. : ഉവ്വോ, എങ്കിൽ നാളെ രാവിലെ ഏഴു മണിക്ക് നമ്മൾ സാധനം കൊണ്ടു ഇവിടെ എത്തും 

അന്ന് വൈകുന്നേരം തലശ്ശേരി ടൌണിൽ എത്തിയ പാച്ചുവും കോവാലനും, കമ്മത്തിന്റെ പീടികയിൽ നിന്ന് ഒരു പൂഴി കടലാസ് വാങ്ങി പിറ്റേന്ന് രാവിലെ ആറു മണിക്കുള്ള ആദ്യത്തെ ബസ്സിൽ കോളേജിൽ എത്തി. ചിറക്കര കണ്ടി ശ്മശാനത്തിന്റെ ശാന്തതയാണ് അന്നേരം അവിടെ കടന്നു ചെന്നപ്പോൾ പാച്ചുവും കോവാലനും ഓർത്തത്‌. ആ മൂകതയിൽ കെമിസ്ട്രി ക്ലാസിന്റെ കവാടങ്ങൾ തങ്ങൾക്കു വേണ്ടി തുറന്നു വച്ചതായി അവർ അറിഞ്ഞു. നേരെ കേറി അവസാനത്തെ വരിയിലുള്ള ഒരു മുഴു മുഴുപ്പൻ ബഞ്ചിന്റെ മാറിടത്തിൽ ഒരു പേനിനെ പോലെ ഒട്ടി പിടിച്ചിരിക്കുന്ന കോളേജിന്റെ പേരുകൾ കയ്യിൽ കരുതി വച്ച പൂഴി കടലാസ് കൊണ്ടു ഉരച്ചു മാറ്റി , ഒരിക്കൽ ഈ കലാലയത്തിലെ സുന്ദരികളുടെയും സുന്ദരന്മ്മരുടെയും ചന്തികൾ ഉറപ്പിച്ചിരുന്ന ശരീരമാണ് തന്റേതു എന്നുള്ള ഓർമ്മകൾ പോലും ബെഞ്ചിന്റെ മനസ്സിൽ നിന്ന് കഴുകി കളഞ്ഞു, പ്രസ്തുത ബെഞ്ചിനെ അകാല ചരമം പ്രാപിച്ച ഒരു മനുഷ്യന്റെ ശവം പോലെ ചുമന്നു രാവിലെ കൃത്യം ഏഴു മണിക്ക് മൂസ്സക്കയുടെ കടയിൽ എത്തിക്കുകയും മൂസ്സക്കയുടെ പീടികയിലെ പുസ്തകത്തിൽ തങ്ങളുടെ പേരിനു നേരെ ഉള്ള ആയിരം അവർ ഒരു വൃത്തം വരച്ചു ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെ യാതൊരു വിധ കടവും ഇല്ലാത്ത മനുഷ്യരായി അവർ അവിടെ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. പോകുന്ന പോക്കിൽ പാച്ചു മൂസ്സക്കയോട് ഇത്രയും പറഞ്ഞു 
മൂസ്സക്കാ, ഒരു ബെഞ്ച് കൂടെ വീട്ടില് വില്ക്കാതെ വച്ചിട്ടുണ്ട്.

Tuesday, 17 December 2013

AN ODE TO THE COMING YEAR

1
The year passes in silence
Through an unending passage
With infinite curves and infinite stops
Infinite pains and infinite joys
The year passes from one stop to other
And at  one you are to exit 
To see a neighbor , a friend
Or to attend a funeral
Or yet not to return for ever
Do not cry or laugh
The year passes in silence
Through an unending passage

2
 In this forlorn beaches
When the sun is going to set
I sit here mourning the death of someone

In this forlorn beaches
When the sun is going to set
I sit here awaiting the cry of the new borne
I am not sad
Even as I am not in joy
Even then I adore you
Even when I knew that 
You are simply an extension of my present
Even when I knew that
You cannot have another face

Sunday, 15 December 2013

ഇനി ഒരിക്കലും കായ്ക്കില്ലെന്നു തീരുമാനിച്ച പ്ലാവ് :

തറവാട്ടിൽ അന്ന് ജാനു അമ്മ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നും രാവിലെ ഒരു പാത്രം വെള്ളവുമായി ജാനു അമ്മ പ്ലാവിൻ ചോട്ടിൽ ഇരിക്കും. വേരിൽ വെള്ളമൊഴിച്ച് കൊണ്ടു ജാനു അമ്മ പ്ലാവിനോട് സംസാരിക്കും. തന്റെ ആയിരം ചില്ലകളിലൂടെ, പച്ച പല്ലുകൾ പോലുള്ള ഇലകളിലൂടെ പ്ലാവ് ചിരിച്ചു കൊണ്ടെ ഇരിക്കും. ആ തലോടലുകൾ പ്ലാവിനെ പുഷ്പിണി ആക്കുകയും ഗര്ഭിണി ആക്കുകയും അങ്ങനെ ആയിരം ചക്കകൾ വളരുന്ന മഹാ മരമാക്കുകയും ചെയ്തു വരവേ ഒരിക്കൽ മണ്ടോടി മന്നി അമ്മ അവരോടു വീട് ഒഴിയാൻ പറഞ്ഞു. ഒന്നും പറയാതെ ആരോടും കയർക്കാതെ കയ്യിൽ ഇരിപ്പുള്ള ഒരു ജോഡി മുണ്ടും തന്റെ ഒരു ചെറിയ പെട്ടിയുമായി ജാനു അമ്മ വീട് വിട്ടിറങ്ങി. പോകുന്ന നേരം മുറ്റത്തെ പ്ലാവിനെ ഒന്ന് വലം വച്ച് , അതിനെ കെട്ടി പിടിച്ചു കരഞ്ഞു ജാനു അമ്മ ഇത്രയും പറഞ്ഞു 'പോട്ടെ മോളെ'. അവർ എങ്ങു പോയെന്നു പിന്നെ ആരും അന്വേഷിക്കുകയോ, പിന്നെ ആരെങ്കിലും അവരെ കണ്ടതായി പറയുകയോ ചെയ്തില്ല. മുറ്റത്തെ പ്ലാവ് പിന്നെ ഒരിക്കലും കായ്ച്ചില്ല . വർഷങ്ങൾക്ക് ശേഷം പ്ലാവിന് താഴെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മണ്ടോടി രമേശൻ തന്റെ അമ്മയോട് ചോദിച്ചു. 'എന്താ അമ്മെ ഈ പ്ലാവിൽ ചക്ക ഇല്ലാത്തത്'. പക്ഷെ അമ്മ അതിനു ഉത്തരം പറഞ്ഞില്ല

തികച്ചും പ്രാകൃതമായ ചില സാമ്പത്തിക ശാസ്ത്ര കുറിപ്പുകൾ

ആമുഖം : ഉദ്ദേശ്യം പത്തു വർഷങ്ങൾക്കു മുൻപ് മാഹിയിൽ നിന്ന് തലശ്ശേരിയിലേക്ക് ബസ്‌ കയറിയപ്പോൾ ബസ്സിനുള്ളിൽ യുദ്ധം നടക്കുകയായിരുന്നു. വെളുത്തു തടിച്ച ഒരു മദാമ്മ, പാട്ടുകാരനല്ല്ലാത്ത കണ്ടക്ടർക്ക് നേരെ കയർക്കുകയാണ്‌. കാര്യം അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത്‌ ഇതാണ്. കണ്ടക്ടർ മഹതിക്കു കൊടുത്ത ബാക്കി അക്കാലത്തെ രണ്ടു രൂപ നോട്ടായിരുന്നു. ശരീരം ആകാമാനം പ്ലാസ്ടർ ഇട്ട ഒരു രോഗിയെ പോലെ തോന്നിക്കുന്ന അന്നത്തെ രണ്ടു രൂപ നോട്ട്. വാട്ട്‌ സ്ക്രാപ്പ് ഈസ്‌ ദിസ്‌ ? മദാമ്മ അരിശം കൊണ്ടത്രേ. സുന്ദരനും സമാധാന കാംക്ഷിയും, വിനയനും, സർവ്വോപരി എസ് എസ് എസ് എൽ സീ പാസായവനും ആയ കണ്ടക്ടർ രാമൻ കുട്ടി അന്ന് പറഞ്ഞ കാര്യങ്ങളാണ് താഴെ പറയുന്ന കുറിപ്പെഴുതുവാനുള്ള പ്രചോദനം. രാമൻ കുട്ടി തന്റെ പണ സഞ്ചിയിൽ നിന്ന് ഒരു അടി പൊളി രണ്ടിന്റെ നോട്ടെടുത്ത് കാണിച്ചു താഴെ പറയുന്ന ഡയ ലോഗ് കാച്ചി.
madam, this is a piece of paper. how can you accept this? you accept this because you can purchase any thing you want with this clean note. if the other note can also be used in the same way, why cant you accept that?
മാതാമ്മ ആകെ കറുത്ത് വിളർത്തു പോയി.(കറുത്ത വർഗക്കാരാണ് വെളുത്തു വിളർത്തു പോകുക. വെള്ളക്കാർ ഇങ്ങനെ ആണ് ). മണ്ടോടി മന്നിയുടെ ഭാഷയിൽ പറഞ്ഞാൽ നായ പോലും തിരിഞ്ഞു നോക്കാത്ത വസ്തുവാണ് തന്റെ കയ്യിലുള്ളതെന്ന മഹാ സത്യം മാതാമ്മ ജീവിതത്തിൽ ആദ്യമായി അറിയുകയാണെന്ന് തോന്നി.
സിംബ്ബാവേ എന്ന രാജ്യത്ത് നോട്ടുകൾ വലിയ ചാക്കിൽ കെട്ടിയാണത്രെ ആൾക്കാർ സാധനം വാങ്ങാൻ പോകുന്നത്. അവിടെ സാധനം വാങ്ങാൻ പോകുമ്പോഴാണത്രേ ഗുഡ്സ് വണ്ടി വേണ്ടത്. ഇങ്ങോട്ട് വരുമ്പോൾ നടന്നു വരാം
'വിശ്വാസം അതല്ലേ എല്ലാം'.. നോട്ടുകളെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ വേറെ ഇല്ല. എന്നെങ്കിലും ഈ വിശ്വാസം പോയാൽ നമ്മള് നില്ക്കുന്ന വീടും അതിലെ വസ്തുക്കളും പിന്നെ അങ്ങനെ ചിലതും, മാത്രം ബാക്കി. ബാങ്കിലെ ഡിപോസിറ്റ്‌ അരി ആയിട്ട് തിരിച്ചു തന്നാൽ മതി എന്ന് പറയുന്ന കാലവും ഉണ്ടായേക്കാം.
ബാർറ്റർ രീതിയിൽ കേട്ടറിവില്ലാത്ത പ്രശ്നങ്ങളാണ് മേൽ പ്രസ്താവിച്ചവ. ഇങ്ങനെ ഒരു പ്രശ്നമുണ്ടോ എന്ന് നമ്മളാരും ചിന്തിച്ചിട്ട് കൂടി ഇല്ല എന്ന് തോന്നുന്നു.


പണം എന്നത് ഒരു രൂപകം പോലെ ആണ്. തികച്ചും വ്യത്യസ്തമായ രണ്ടു വസ്തുക്കളെ വളരെ വിചിത്രമായ രീതിയിൽ അത് തുലനം ചെയ്യുന്നു. ഒരു രൂപകം നമ്മെ ഓർമിപ്പിക്കുന്നത്‌ മറ്റൊന്നിനെ ആണെങ്കിൽ പണം നമ്മെ ഓർമിപ്പിക്കുന്നത്‌ എല്ലാറ്റിനെയും ആണ്. എല്ലാറ്റിനും പകരം നില്ക്കാവുന്ന ഒരു ശക്തമായ പ്രതീകം.
വളരെ പുരാതനമായ ഒരു ചോദ്യം ഞാൻ ഇവിടെ ആവർത്തിക്കുകയാണ്. ഒരു വസ്തുവിന്റെ വില എന്നാൽ യഥാർത്ഥത്തിൽ എന്താണ്? ഈ ചോദ്യവും 'ഒരു വസ്തുവിന്റെ വില നിയന്ത്രിക്കുന്നത്‌ എന്താണ് ?' എന്ന ചോദ്യവും യഥാർത്ഥത്തിൽ ഒന്ന് തന്നെ ആണോ? ഒരു വസ്തുവിന്റെ വില അതിൽ അന്തർലീനമായിട്ടുള്ള അധ്വാനത്തിന്റെ മൂല്യമാണെന്നു പണ്ടു മാർക്സ് പറഞ്ഞതിന് ഇന്നും പ്രസക്തി ഉണ്ടോ? അത് എന്ത് തന്നെ ആയാലും മാർക്സ് വിഭാവനം ചെയ്യാത്ത ഒരു പുതിയ അധ്വാനം നമ്മുടെ ഇന്നത്തെ മിക്ക വസ്തുക്കളിലും അന്തർലീനമായി കിടക്കുന്നുണ്ട് എന്ന് നാം സമ്മതിച്ചേ ഒക്കൂ. പരസ്യം എന്ന അധ്വാനത്തെ ആണ് ഞാൻ ഉദ്ദേശിച്ചത് . മാർക്സ് സ്വപ്നം കാണാത്ത മറ്റൊരു അപകടം കൂടെ ഈ ലോകത്ത് സംഭവിച്ചു. ഇട നിലക്കാരനായ ഈ 'പണം' തന്നെ ഒരു പ്രത്യേക ഘട്ടത്തിൽ ഒരു 'ചരക്ക്' ആയി പ്രഖ്യാപിക്കപ്പെട്ടു. മറ്റു വസ്തുക്കളെ പോലെ പണവും ഇന്ന് വിനിമയം ചെയ്യ പ്പെടുകയും, പൂഴ്ത്തി വെക്ക പ്പെടുകയും , വിലപേശലിനു വിധേയമാക്കപ്പെടുകയും ചെയ്യുന്നു .
ഇനി അടുത്ത ചോദ്യത്തിലേക്ക് കടക്കാം . ആവശ്യമാണോ ഒരു വസ്തുവിന്റെ വില നിയന്ത്രിക്കുന്നത്‌? ഒരു പരിധി വരെ ആയിരിക്കാം, പക്ഷെ അതിനു ശേഷം അല്ല. പ്രളയ നാശം വന്ന ഒരു സ്ഥലത്ത് പൂഴ്ത്തി വെപ്പുകാർ ഒരു കിലോ അരിക്ക് 100 രൂപ വരെ വാങ്ങിച്ചു എന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അവർ എന്ത് കൊണ്ടു 150 ചോദിച്ചില്ല? അല്ലെങ്കിൽ ആയിരം ചോദിച്ചില്ല? ഒരു പരിധിക്കപ്പുറം വില ആവശ്യപ്പെടുന്നതിനെ നിരുല്സാഹപ്പെടുത്തുന്ന എന്തെങ്കിലും ഒരു വസ്തുവിൽ അന്തർ ലീനമായി കിടക്കുന്നുണ്ടോ? അല്ലെങ്കിൽ നമ്മുടെ സാമ്പത്തിക സ്ഥിതി, വിലകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? വിലകൾ പലപ്പോഴും നമ്മുടെ നിർവ്വചനങ്ങൾക്ക് അപ്പുറത്ത് എവിടെ ഒക്കെ അലയുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

Sunday, 1 December 2013

എൻ സീ സീ ----

പോക്കര് മാഷ്‌ ക്ലാസിൽ കയറിയ ഉടനെ ചോദിച്ചു...ആരിക്കെല്ലാടാ എൻ സീ സീല് ചെരണ്ടേ. ബൈന്നേരം അന്റെ മുറീല് ബെരുആ.
വൈകുന്നേരങ്ങളിൽ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞു പോകുമ്പോൾ, എൻ സീ സീ പിള്ളാർ മുട്ടയും പപ്സും തട്ടുന്നത് സ്ഥിരമായി കണ്ടിരുന്നത്‌ കൊണ്ടു അധികമൊന്നും ആലോചിക്കാതെ കൈ പൊക്കി. 
വൈകുന്നേരം പോക്കര് മാഷിന്റെ മുറിയിൽ പോയപ്പോൾ മാഷ്‌ പറഞ്ഞു 'എല്ലാരേയും യുണി ഫോം അപ്പുറത്തെ മുറീല് ഇണ്ട്. ചേരുന്ന നോക്കി എടുത്തോ. ഓരോ ജോഡി ഷൂസും എടുത്തോ.
മുറീല് കയറി തിരഞ്ഞപ്പോളാ മനസ്സിലായത്‌ ആനക്കുട്ടികൾക്ക്‌ പറ്റിയ കുപ്പായങ്ങളെ അവിടെ ഉള്ളൂ എന്ന്. ഷൂസു മാത്രമേ ഒപ്പിക്കെണ്ടതുള്ളൂ. മറ്റേതു എന്തായാലും കുഴപ്പമില്ല. ഒരു വിധം പറ്റിയതെടുത്തു ധരിച്ചു നോക്കിയപ്പോൾ , കുഞ്ഞിരാമാട്ടന്റെ കണ്ടത്തിൽ കാക്കയെ ആട്ടുന്നതിനു വച്ച കോലം പോലെ തോന്നി. 'പടച്ചോനെ, ഇതും ഇട്ടോണ്ട് നടക്കുന്നത് ഏതെങ്കിലും പെമ്പിള്ളാരോ മറ്റോ കണ്ടാൽ പിന്നെ കോളേജു ജീവിതം പോക്ക് തന്നെ' എന്ന് മനസ്സില് കരുതി നടന്നപ്പോൾ ഒന്നാം കൊല്ല ക്ലാസിലെ സാവിത്രി എന്നെ കാണാത്തത് പോലെ നടന്നു പോയി. 'ഭാഗ്യം, കണ്ടില്ലെന്നു തോന്നുന്നു'. കഴിഞ്ഞ മാസം അരി സഞ്ചിയും പിടിച്ചോണ്ട് റേഷൻ പീടികയിൽ നിൽക്കുമ്പോൾ കോളേജ് ബസ്സു വന്നു റേഷൻ പീടികക്ക് മുൻപിൽ നിർത്തിയപ്പോൾ സഞ്ചി ഒളിപ്പിക്കാൻ വേണ്ടി ഞാൻ പെട്ട പാടു എനിക്ക് മാത്രമേ അറിയാവൂ. റേഷൻ വാങ്ങാൻ വന്ന കോമരം ചന്ദ്രനോട് രണ്ടു വര്ത്തമാനം പറഞ്ഞു, ഞാൻ ഇവിടെ റേഷൻ വാങ്ങാൻ വന്നതൊന്നുമല്ല, ഇവനോട് ഒന്ന് വെറുതെ സംസാരിക്കാൻ വേണ്ടി മാത്രം വന്നതാണെന്ന ഭാവം മുഖത്ത് വരുത്തിയാണ് അന്ന് ഒരു വിധം രക്ഷപ്പെട്ടത് . ഇന്നത്തെ സ്ഥിതിയുംഏതാണ്ട് അത് പോലെ തന്നെ ആയിരുന്നു . ചിലപ്പോൾ സാവിത്രി എന്നെ ഡായിവോസ് ചെയ്തതാകാനും മതി. 

പ്രൊഫസർ രാമു -- ഒരു അധ്യാപകന്റെ പേരാണെന്ന് ധരിച്ചു പോകരുത്. വെറും ഒരു വിദ്യാർഥിയുടെ പേര് മാത്രമാണ്. പലകാര്യങ്ങളിലും ആധികാരിത പ്രകടിപ്പിക്കുന്നത് കൊണ്ടു അങ്ങനെ വിളിപ്പേര് ഇട്ടതാണെന്ന് മാത്രം.
1971 ഇൽ ഒരു വൈകുന്നേരം പോക്കര് മാഷും കുട്ടികളായ നമ്മളും അങ്ങനെ നമ്മുടെ എൻ സീ കലാപരിപാടി നടത്തി കൊണ്ടിരിക്കവേ മാഷുടെ ഘര്ജ്ജനം കേട്ടു.'തേസ് ചൽ'. അർഥം പിടി കിട്ടിയില്ല അല്ലെ. കാര്യമായി ഒന്നും ഇല്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ വേഗം നടക്കുക. അംഗ്രേസിയിൽ ആണെങ്കിൽ 'മാർച്ച്‌ '. അങ്ങനെ നമ്മൾ പട്ടാളക്കാര് നടക്കുന്നത് പോലെ കയ്യും കാലും പൊക്കി അടിച്ചു നടക്കവേ അത്ബുധ കരമായ ഒരു സംഭവം നടന്നു. നമ്മൾ നടന്നു പോകുന്ന വരിയിൽ നിന്ന് ഉദ്ദേശ്യം 45 ഡിഗ്രീ ചരിവിൽ നമ്മുടെ പ്രൊഫസർ രാമു 'തേസ് ചൽ' നടത്തി കൊണ്ടിരിക്കയാണ്. നമ്മള് ഇങ്ങനെ കുറെ ആള്ക്കാര് ഇപ്പുറത്ത് നേർ വഴിയിൽ നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ശ്രീമാൻ രാമുവിന് ഒരു ചിന്തയും ഇല്ല, അല്ലെങ്കിൽ ശ്രീമാൻ രാമു അത് ശ്രദ്ധിക്കുന്നില്ല . അതാ വീണ്ടും വന്നു പോക്കര് മാഷുടെ അലർച്ച 'തം'. നില്ക്കാൻ പറഞ്ഞതാണ്. പോക്കര് മാഷ്‌ സംസാരിക്കാൻ തുടങ്ങി 'എടാ , മുൻപിൽ പോന്നോന്റെ ചന്തിയും നോക്കി നടക്കാൻ എല്ലാ ഞാൻ പഠിപ്പിച്ചേ . നേരെ നടക്കാനാ. രാമു മാത്രമാ നേരെ നടക്കുന്നത്. ഇങ്ങളെല്ലാം 45 ഡിഗ്രീ ചരിഞ്ഞിട്ടാ നടക്കുന്നത്.

TINY CREATURES CONFRONTING AN IMMENSE WORLD ---‘LANDSCAPE IN THE MIST’ A SAGA OF COMMUNICATION ERRORS.


The train crossing the frontiers, to Germany, is yet to start, and Voula and Alexander are yet to begin their journey in search of their unknown father, when Alexander relates a very recent dream that he has of his father. The train departs, before the children enter, and at the brim of the platform they stood sad and motionless. The red light of the train slowly merges with the infinite , when we hear for the first time the heart freezing ‘Adagio’ of Eleni karaindrou.
This is the opening sequence of Theo Angelopoulos’ ‘landscape in the mist’, a heart renting drama of the invisible, who are searching for a medium to communicate with the immense, and somewhat apathetic world.
The departed train, never bars the kids from searching their unknown father, but they are still adamant in their attitude. For them , their father is a bridge that connects them to the world of the unknowns, it is their dream, which always provoke them to move, and Voula’s monologue at some point is this.’ ‘We've been traveling like a leaf blowing in the wind. What a strange world! Suitcases...freezing railway stations.. words and gestures we don't understand... and the night which scares us! But we are happy. We are moving on.’
This mystic quest for the unknown, in a world, harsh most times, yet showing occasional glimpses of love, a world populated by gigantic heights and forsaken landscapes, where the children are dropped in proportion to infinitely small insects, is a theme , that we are not much familiar with. The severed communications between the man and the world is the main theme, that Angelopoulose has always tried to portray. In many, they were people, lost in a world of unknown languages – as in the case of refugees in most of his films.

marx

തലശ്ശേരിയിലെ പ്രസിദ്ധനായ ഒരു ചിത്രകാരൻ ഒരിക്കൽ ഒരു സദസ്സിൽ വച്ച് മാർക്സിന്റെ 'on religion' എന്ന പുസ്തകത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹം അന്ന് പറഞ്ഞത് ഇതാണ്. ''മാർക്സ് മതങ്ങളെ നിരാകാരിച്ചിരുന്നില്ല എന്ന് ഈ പുസ്ടകം വായിക്കുന്ന ഏതൊരു ആൾക്കും മനസ്സിലാകും. കാരണം മാർക്സ് പറഞ്ഞത് ഇതാണ്. 'Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of spiritless conditions. it is the opium of people'. അടിച്ചമർത്തപ്പെട്ടവന്റെ ദീർഘ നിശ്വാസമാണ് മതം, ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ് മതം, ചേതന ഇല്ലാത്ത ഒരു സ്ഥിതി വിശേഷത്തിലെ ചേതനയാണ്‌ മതം എന്നൊക്കെ പറഞ്ഞതിന് ശേഷമത്രേ മാർക്സ് 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് പറഞ്ഞത്. അങ്ങനെ ഒക്കെ പറഞ്ഞ മാർക്സ് മതങ്ങളെ നിരാകരിക്കുന്നു എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് നമ്മുടെ ചിത്രകാരൻ പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ഒരു ചെറിയ പയ്യൻ എഴുന്നേറ്റു നിന്ന് കൊണ്ടു പറഞ്ഞു 'താങ്കളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളരെ മോശമാണ്' എന്ന് . ചിത്രകാരൻ വളരെ ചൂടാകുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്തു. പക്ഷെ പയ്യൻ അവിടെ സമചിത്തതയോടെ ഇരിക്കുക മാത്രം ചെയ്തു. മാർക്സ് പറഞ്ഞ കാര്യങ്ങൾ വളരെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്ക പെടുന്നു എന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് പറഞ്ഞത്. ബുദ്ധി ജീവികൾ എന്ന് ഭാവിക്കുന്നവർ പോലും അതിൽ പിറകിലല്ല എന്ന് മേൽ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം. മനുഷ്യൻ അടിച്ചമർത്തപ്പെടാ തിരിക്കുന്നെടത്ത് മതത്തിനു സ്ഥാനമില്ല. പരസ്പര സ്നേഹം ജീവിത രീതിയായിട്ടുള്ള ഇടത്ത് മതത്തിനു സ്ഥാനമില്ല. ചേതനാ പൂർണ്ണമായ ഒരു സ്ഥിതി വിശേഷത്തിൽ മതത്തിനു തീരെ സ്ഥാനമില്ല. മാർക്സ് പറഞ്ഞത് എത്ര വ്യക്തമാണ്. (തീര്ച്ചയായും ആ പയ്യൻ ഞാൻ ആയിരുന്നില്ല. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ മാത്രമായിരുന്നു. അവനെ അത് പറയാൻ ഞാൻ പ്രേരിപ്പിച്ചു എന്നുള്ളത് സത്യമായിരുന്നു. കാരണം എനിക്ക് ധൈര്യം ഇല്ലായിരുന്നു )

ഇന്നലെ കണ്ട ഭീകര സ്വപ്നം


പുലർച്ചെ രണ്ടു മണി സമയം. അനാദിയായ ഇരുട്ട് സർവ്വ ചരാചരങ്ങളിലും വ്യാപിച്ചു കിടക്കുന്നു. അങ്ങകലെ ഒരു സ്ത്രീയുടെ നിലവിളി കേട്ട് ഞാൻ ഉണരുന്നു. കട്ടിലിന്നരികിൽ ചേർത്ത് വച്ച ടോർച്ചെടുത്ത്‌ വാതിൽ തുറന്നു ഞാൻ പുറത്തേക്കു കടന്നു. വഴി വിളക്കുകൾ നിരന്നു കത്തുന്ന വഴിത്താരയിലൂടെ വേഗത്തിൽ ഓടുമ്പോൾ മനസ്സിലായി , പയ്യെ പയ്യെ വിളക്കുകാലുകൾ അസ്തമിക്കുകയും പാത ഇരുട്ടിലാവുകയും ചെയ്യുന്നു എന്ന കാര്യം. ടോർച്ച് തെളിക്കാൻ ശ്രമിച്ചപ്പോഴാണ് ടോർച്ചിൽ ബാറ്ററി ഇല്ലെന്ന കാര്യം ഓർത്തത്‌ . പാന്റിന്റെ കീശയിൽ ബാറ്ററി പരതിയപ്പോൾ , പകരം കിട്ടിയത് ഒരു ചെറിയ നേന്ത്ര പഴം മാത്രമാണ്. ഒന്നും ആലോചിക്കാതെ അത് ടോർച്ചിലേക്ക് തിരുകി കയറ്റി. ഇപ്പോൾ ടോർച്ച് കൃത്യമായും നല്ല പ്രകാശത്തോടെ കത്തുന്നുണ്ട്. അങ്ങ് ദൂരെ കുറ്റി കാട്ടിൽ ഒരു സ്ത്രീ മലർന്ന് കിടക്കുന്നു. പൂർണ്ണ നഗ്നയാണ്‌. അടുത്ത് ചെന്ന് ഞാൻ പതിയെ ചോദിച്ചു. 'എന്താ കുട്ടീ പറ്റിയത്'.
'വല്ലാതെ വിശക്കുന്നു . കഴിക്കുവാൻ ഒരു മാംസ കഷണം തരൂ' അവൾ ഞരങ്ങി കൊണ്ടു പറഞ്ഞു. 'മാംസമില്ലല്ലൊ, എന്റെ ടോർച്ചിൽ വെറുമൊരു നേന്ത്ര പഴം മാത്രമേ ഉള്ളുവല്ലോ' ഞാൻ അതീവ ദുംഖതോടെ പറഞ്ഞു. അതായാലും മതിയെന്ന് പറഞ്ഞു അവൾ നേന്ത്ര പഴം വാങ്ങി ആര്ത്തിയോടെ കഴിക്കാൻ തുടങ്ങി. അവളുടെ ഞരക്കം ആഹ്ലാദ മാകുന്നതും, അവളോടൊപ്പം ഞാനും നിദ്രയിലേക്ക് മെല്ലെ മെല്ലെ ഊര്ന്നിരങ്ങുന്നതും ഞാൻ അറിഞ്ഞു.

ചില പഴയകാല ദുഷ്ട കഥാപാത്രങ്ങൾ

 
1. വീ കെ രുണൻ
മാർച്ച് മാസം നാലാം തീയ്യതി പാലത്തിനു മുകളിലൂടെ നടക്കുമ്പോൾ ശ്രീമാൻ രുണൻ ആ കാഴ്ച കണ്ടു. അപ്പുറത്ത് നിന്ന് ഒരുത്തൻ പുഴയിലേക്ക് ഏന്തി നോക്കുന്നു. ഇവനെന്താ ചാകാൻ പോകുകയാണോ എന്ന് രുണൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും ആ ഒരുത്തൻ പുഴയിലേക്ക് ചാടി കഴിഞ്ഞിരുന്നു. എന്റെ മുൻപിൽ നിന്ന് ഒരുത്തൻ ചാകാനൊ എന്ന് മനസ്സിൽ പ്രാകി കൊണ്ടു ശ്രീമാൻ രുണനും പുഴയിലേക്ക് എടുത്തു ചാടുന്നു. പുഴയിൽ എന്തൊക്കെയോ സംഭവിക്കുന്നു ആരോ നീന്തുന്നു. ഒരു തുള്ളി വെള്ളം കുടിക്കുന്നതിനു മുൻപേ ആ ഒരുത്തനെ ശ്രീമാൻ രുണൻ കരക്കടുപ്പിക്കുന്നു. കരയിൽ എത്തിയപാടെ അവന്റെ രണ്ടു കവിളത്തും രുണൻ ഓരോന്ന് പൊട്ടിക്കുകയും ഇത്രയും പറയുകയും ചെയ്യുന്നു. 'ചാകേണ്ടവനെല്ലാം അങ്ങ് പഴയ പാലത്തിന്റെ അടുത്തു പോയി ചത്താ മതി. . ഇവിടെ ഈ പുതിയ പാലത്തിന്റെ അടുത്തു നിന്റെ ഒന്നും ഈ കളി വേണ്ടാ.

2. കാന്റ് എസ് ധരൻ ---
രാത്രി ഒന്പത് മണിക്ക് ശ്രീമാൻ കാന്റ് എസ് ധരൻ ഡ്രൈവർ പണിയും കഴിഞ്ഞു വീട്ടിലേക്കു പോകവേ റോഡരികിലെ വീട്ടിലെ മാന്തി അമ്മ ധരനെ വിളിച്ചു ഒരു രഹസ്യം പറഞ്ഞു. 'മോനെ ധരാ ഇപ്പോഴേ ഇതിലെ പോയ ആ നായ ഉണ്ടല്ലോ. അതിനു ഭ്രാന്താണ്. ആരെയെങ്കിലും കൂട്ടിനു വിളിച്ചു അതിനെ ശരിയാക്കണം മോനെ'.
'ശ്ശെടാ, പാലത്തിനടുത്തു പ്രാന്തൻ നായോ' ധരൻ അതിശയത്തോടെ മൊഴിഞ്ഞു. മാന്തി അമ്മയുടെ കയ്യിൽ ടോര്ച്ചു ഉണ്ടെങ്കിൽ ഇങ്ങോട്ട് എടുക്കൂ. ഞാൻ ഇപ്പൊ പോയി വരാം'. മാന്തി അമ്മയുടെ കയ്യിൽ നിന്ന് ടോര്ച്ചും വാങ്ങി ഏകനായി ശ്രീമാൻ കാന്റ് എസ് ധരൻ ഇരുളിലേക്ക് മറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു ഇരുളിൽ ഒരു മുദ്രാവാക്യം വിളി കേട്ടാണ് ചെറിയ ഒരു മയക്കത്തിലേക്കു വീണു പോയ മാന്തി അമ്മ ഉണർന്നത്‌. ധരന്റെ ഒരു തെറിപ്പാട്ടും ഇടക്കിടക്ക് കേൾക്കുന്നുണ്ട്. പാവം നായി ശവമായി എന്ന് മാന്തി അമ്മക്ക് മനസ്സിലായി. സമാധാനത്തോടെ മാന്തി അമ്മ ഉറങ്ങാൻ കിടന്നു.