Friday, 27 May 2016

യുക്തി രാഹിത്യതിന്റെ ശക്തി.

ബാലാട്ടന്റെ ഏക മകൻ മരിച്ചു.  അത് വരെ ബാലാട്ടൻ കൂടെ കൊണ്ടു നടന്ന ദൈവം ബാലാട്ടന് സഹായത്തിനു എത്തിയില്ല.  ബാലാട്ടൻ രോഗ ശയ്യയിലായി.  ഒരിക്കൽ ബാലാട്ടൻ ശയ്യ വിട്ടു  എഴുന്നേറ്റു കോലായിലെ ചാര് കസേരയിൽ കിടക്കവേ, കസേര പടി മേൽ ഒരു പ്രാവ് വന്നിരുന്നു.  എത്ര ആട്ടി ഓടിച്ചിട്ടും പ്രാവ് പോകുന്നില്ല എന്നായപ്പോൾ ബാലാട്ടൻ കയ്യിലുള്ള ഒരു പഴം പ്രാവിന് തിന്നാൻ കൊടുത്തു.  പ്രാവ് അത് തിന്നതിന് ശേഷം പറന്നു പോയി. പിറ്റേന്നും  അതിന്റെ പിറ്റേന്നും വൈകുന്നേരങ്ങളിൽ ഈ സംഭവം ആവര്ത്തിച്ചു കൊണ്ടേ ഇരുന്നു.  ഒരു ശനിയാഴ്ച വൈകുന്നേരം തന്നെ കാണാൻ വന്ന ചാത്തു മാഷോട്  ബാലാട്ടൻ ഇക്കാര്യം പറഞ്ഞപ്പോൾ ചാത്തു മാഷ്‌ ഇങ്ങനെ പറഞ്ഞു.

മകനായിരിക്കാം.  തീര്ച്ചയായും മകനായിരിക്കാം.  ഇനി വന്നാൽ അവനൊരു കൂട് പണിയിച്ചു കൊടുക്കണം.  അതിൽ ഭക്ഷണം വച്ച് കൊടുക്കണം. ഒരിക്കലും കൂട് പൂട്ടിയിടരുത്.  അവൻ സ്വതന്ത്രമായി പറന്നു കളിക്കട്ടെ.

മാഷ്‌ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നാണു ഞാൻ കരുതിയത്‌. ഇതൊക്കെ സത്യം തന്നെ അല്ലെ മാഷെ.

മനുഷ്യന് മനസ്സിലാക്കാത്ത പലതും ഇവിടെ ഉണ്ട്.  അതിൽ ഒന്നായി ഇതിനെ കൂട്ടിയാൽ മതി.

യാത്രയും പറഞ്ഞു മാഷ്‌ പോയി.  ബാലാട്ടൻ മകന് വേണ്ടി ഒരു കൂട് പണിയുകയും, എല്ലാ ദിവസവും കൃത്യമായി അതിൽ ഭക്ഷണം വെക്കുകയും പ്രാവ് എല്ലാ ദിവസവും വന്നു അതി കഴിച്ചു പറന്നു പോകുകയും ചെയ്യുന്നത് ഒരു രീതി ആയി തീർന്നു.  ബാലാട്ടൻ ദിവസങ്ങൾക്കകം രോഗ ശയ്യ വിട്ടു എഴുന്നേൽക്കുകയും ശിഷ്ടകാലം പ്രാവിനോടൊപ്പം സന്തോഷവാനായി ജീവിക്കുകയും ചെയ്തു.

വർഷങ്ങൾക്കു ശേഷം ഈ കഥ അറിഞ്ഞ ഞാൻ ചാത്തു മാഷോട് ഇതിനെ കുറിച്ച് ചോദിച്ചു.  അപ്പോൾ മാഷ്‌ ഇങ്ങനെ പറഞ്ഞു.

നിന്റെ ചോദ്യം ചിലപ്പോൾ കാലാഹരണപ്പെട്ട ഒരു ചോദ്യമായി തോന്നിയേക്കാം.  പക്ഷെ കാലം എല്ലാറ്റിന്റെയും ന്യായാധിപൻ ആണെങ്കിൽ  അന്ന് ഞാൻ നല്കിയ യുക്തി രഹിതമായ ഉത്തരം, ഇന്ന് വലിയ ഒരു യുക്തിയായി പരിണമിച്ചത്‌ കാണാം.   ഇന്നാണ് ആ ചോദ്യത്തിന് വളരെ പ്രസക്തിയുള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നു.  അന്ന് ആരെങ്കിലും ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നു എങ്കിൽ എനിക്ക് അതിനു ഉത്തരം പറയാൻ പറ്റില്ലായിരുന്നു.  പക്ഷെ ഇന്ന് ഉത്തരം വ്യക്തമാണ്.  മനുഷ്യന് സന്തോഷവാനായി ജീവിക്കാൻ യുക്തി വേണമെന്നില്ല.  ഇപ്പോൾ ഞാൻ ആലോചിക്കുന്നത് പണ്ടു വായിച്ച ഒരു കഥയും ഒരു നോവലും ആണ്.  അവിടെ മരിക്കാറായ ഒരു ധനികൻ, തന്റെ ഭൂ സ്വത്തു മക്കളുടെ പേരില് ഒസ്യത് എഴുതി വെക്കാൻ തീരുമാനിക്കുന്നു.  അദ്ദേഹത്തിന് മറ്റാരും അറിയാത്ത ഒരു പുത്രി കൂടെ ഉണ്ടായിരുന്നു.  ആയതിനാൽ താൻ ഒസ്യത് എഴുതാതെ മരിച്ചു പോയാൽ ആ കുട്ടിക്ക് ശിഷ്ടകാലം കഷ്ടമായിരിക്കും എന്ന് ചിന്തിക്കുകയാൽ അദ്ദേഹം തന്നെ ചികിത്സിച്ച വൈദ്യനോട് തന്റെ  വ്യാകുലത പറയുകയും,  മരിക്കുമെന്ന് ഉറപ്പാണെങ്കിൽ അത് തന്നോട് പറയാൻ കനിവുണ്ടാകണം എന്ന് അഭ്യര്തിക്കുകയും ചെയ്യുന്നു.  ഡോക്ടർക്ക്‌ അറിയാമായിരുന്നു അയാള് ഒന്നോ രണ്ടോ ദിവസം കൊണ്ടു മരിക്കും എന്ന്.  പക്ഷെ ആ ഡോക്ടര അദ്ധേഹത്തിന്റെ ശരിയായ മക്കളുടെ സുഹൃത്ത്‌ ആയിരുന്നു.  അത് കൊണ്ടു തന്നെ അദ്ധേഹത്തിന്റെ സ്വത്തു ഒരു അജ്ഞാത യുവതി എടുത്തു കൊണ്ടു പോകുന്നത്  ഇഷ്ടപ്പെട്ടില്ല.  ആയതിനാൽ ഒസ്യത് എഴുതുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി അയാള് ഒരു കള്ളം പറഞ്ഞു.  'ഇല്ല നിങ്ങള് ഈ അടുത്ത കാലത്ത് ഒന്നും മരിക്കില്ല.  നിങ്ങൾ ഇപ്പോഴും ആരോഗ്യവാൻ തന്നെ ആണ്' എന്ന്.  മരണ ഭയം വിട്ടു മാറിയ അദ്ദേഹം ആരോഗ്യവാനായി തീർന്നു എന്നും,  കിടക്ക വിട്ടു എഴുന്നേറ്റു തനിക്കു ഇഷ്ടമുള്ള രീതിയിൽ വിൽ പത്രം എഴുതുന്നു എന്നും പറഞ്ഞു കഥ അവസാനിക്കുന്നു .

ഇനി മറ്റൊരു കഥയിൽ സംഭവം ഇങ്ങനെ ആണ്.  വല്ലാത്തൊരു വിപത്തിലും മാനസിക സംഘർഷത്തിലും പെട്ട് പോയ ഒരു മനുഷ്യൻ മരണത്തെ കുറിച്ച് പോലും ചിന്തിക്കുന്നു.  അദ്ദേഹം തന്റെ പ്രയാസങ്ങൾ തന്റെ അടുത്ത സുഹൃത്തായ ഒരു ഡോക്ടറോട് പറയുന്നു. അപ്പോൾ ഡോക്ടര അയാൾക്ക്‌ ഒരു ചെറിയ നീല ഗുളിക കൊടുക്കുന്നു.  എന്നിട്ട് ഇങ്ങനെ പറഞ്ഞു

ഇത് കഴിച്ച ഉടനെ നീ മരിക്കും.  എപ്പോൾ മരിക്കണം എന്ന് തോന്നിയാലും ഇതെടുത്തു കഴിക്കുക.  പക്ഷെ ഒരു കാര്യം നീ എനിക്ക് വാക്ക് തരണം.  സഹന ശക്തിയുടെ പരിധി വിട്ടാലേ നീ ഗുളിക കഴിക്കൂ എന്ന്.

മരണം തനിക്കു എടുത്തു ഉപയോഗിക്കാവുന്ന തരത്തിൽ സൌകര്യത്തിൽ കീശയിൽ കൊണ്ട് നടക്കുന്നു എന്ന ധൈര്യത്തിൽ അയാള് എത്രയോ കാലം ജീവിച്ചു.  ഒടുവിൽ എല്ലാ സംഘര്ഷങ്ങളും വിട്ടു മാറി  സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന വേളയിൽ അവിചാരിതമായി അയാള് അറിയുന്നു ഡോക്ടര അയാൾക്ക്‌ കൊടുത്തത് ഒരു വിഷ ഗുളിക അല്ല എന്ന്.  താൻ ഇത്രയും കാലവും ജീവിച്ചിരുന്നതു  ആ മിഥ്യാ ധാരണയിൽ ആണെന്ന്.   അത് പകര്ന്നു തന്ന ധൈര്യതിലൂടെ ആണെന്ന്.

ചാത്തു മാഷ്‌ തുടർന്നു  'അപ്പോൾ ഞാൻ ഇനി ഒരു കാര്യം കൂടെ നിന്നോട് പറയാം.   ആഴമേറിയ ഒരു കൊല്ലിക്ക് മേലെ ഒരു ഒറ്റ അടി പാത.  അതിലൂടെ നടന്നു പോകാൻ ആരും ധൈര്യ പ്പെടുന്നില്ല.  അത് കണ്ടു അതിന്റെ ഉടമ അതിനു നല്ല ശക്തിയുള്ള ഒരു കൈവരി കെട്ടി കൊടുത്തു.  ജനങ്ങള് എല്ലാം അതിലെ നടക്കുവാൻ തുടങ്ങി.   പക്ഷെ അന്നേരവും പലരും അറിഞ്ഞില്ല തങ്ങള് കൈവരി പിടിക്കാതെ ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന്.

കൈവരി അനാവശ്യമായിരിക്കാം. പക്ഷെ അത് അവിടെ ഉണ്ടാവണം എന്ന് നമുക്ക് നിർബന്ധമാണ്‌ 

No comments:

Post a Comment