Monday, 18 July 2016

വർണ കടലാസും കച്ചവടവും

1960 കാലത്തു നാം അനാദി സാധനങ്ങൾ വാങ്ങിയിരുന്നത് വീടിന്റെ അടുത്തുള്ള ഒരു അനാദി കടയിൽ നിന്നായിരുന്നു .  അവിടെ പത്തിരുപതു ആളുകൾ കൂടി നിൽക്കുന്നുണ്ടാവും.  ഓരോരുത്തർക്കും അവരുടെ പ്രായവും തരവും നോക്കി സാധനങ്ങൾ എടുത്തു കൊടുക്കാൻ നാലഞ്ചു പേര് പീടികക്കു ഉള്ളിലും ഉണ്ടാകും.  കടലാസു കൊണ്ടുള്ള ഉറകളിലായിരുന്നു അന്ന് സാധനങ്ങൾ പാക്ക് ചെയ്തു തന്നിരുന്നത്.  സ്വന്തമായി സഞ്ചി  കൊണ്ട് വരുന്ന ആളാണ് എങ്കിൽ സാധനങ്ങൾ നേരിട്ടു സഞ്ചിയിലേക്കു ചെല്ലും.  ന്യൂസ് പേപ്പർ കൊണ്ട് ഉണ്ടാക്കിയ ഉറകളും , പഴം തുണി കൊണ്ട് ഉണ്ടാക്കിയ സഞ്ചികളും മാത്രമേ അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നുള്ളൂ.   എല്ലാം കൊണ്ടും സൗന്ദര്യത്തിനു അത്ര ഏറെ പ്രാമുഖ്യം കൊടുക്കാത്ത ഒരു തരം കച്ചവടം.  അരി മണത്തു നോക്കി അതിന്റെ ഗുണം അറിയാൻ പഠിച്ച മനുഷ്യർ.  ചായപ്പൊടിയുടെ നിറം നോക്കി അതിന്റെ കടുപ്പം നിശ്ചയിക്കാൻ അറിയാവുന്ന മനുഷ്യർ എന്നിവരെ ഒക്കെ അവിടെ കാണാം.  അതു അറിയാത്തവർക്ക് കച്ചവടക്കാരൻ തന്നെ അവയുടെ ഗുണ ദോഷങ്ങൾ പറഞ്ഞു കൊടുക്കുന്ന കാലം. ചില നേരങ്ങളിൽ ആരെങ്കിലും തോന്ന്യവാസങ്ങൾ കളിച്ചാൽ, ഇനി നിനക്കു ഇവിടെ നിന്നു സാധനമില്ല എന്നു പറയാൻ മാത്രം കാർക്കശ്യ സ്വഭാവമുള്ള കച്ചവടക്കാരൻ.  ഒരിറ്റു മായം പോലും ഒരു വസ്തുവിലും ഇല്ലാത്ത നല്ല കാലം.

ചെറിയ പീടികയുടെ സ്ഥാനം വലിയ പീടികകൾ അപഹരിച്ചതോടു കൂടി ഇതിനൊക്കെ മാറ്റം വന്നു.  ആദ്യം ന്യൂസ് പേപ്പർ കവറുകളും സഞ്ചിയും അപ്രത്യക്ഷമായി.  പകരം വർണ കടലാസുകളിൽ പൊതിഞ്ഞു സാധനങ്ങൾ പ്രദർശനത്തിന് വെക്കുന്ന പുതിയ രീതി വന്നു. നിറം നോക്കിയോ, മണം പിടിച്ചോ  സാധനങ്ങളുടെ നിലവാരം അറിയാൻ കഴിവുള്ളവർ അപ്രത്യക്ഷരായി.  അവര് ഉണ്ടായിട്ടും വല്യ കാര്യമില്ല.  കാരണം  സാധനങ്ങളുടെ പെട്ടികൾ താഴിട്ടു പൂട്ടപ്പെട്ടിരിക്കുന്നു.  അതു തുറന്നു നോക്കാൻ ആർക്കും അവകാശമില്ല.  തുറക്കാതെ എടുത്തു കൊണ്ട് പോകാം. അത്ര മാത്രം.  അനാദി പീടികകൾ ഉത്സവ പറമ്പുകൾ പോലെ ആയി.  എല്ലാം വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ്.  ഒരു സ്വർഗ്ഗ ലോകത്തിൽ പെട്ടു പോയ അവസ്ഥ.  ആ വെളിച്ച പ്രളയത്തിൽ നമ്മുടെ ചിന്താ ശക്തി നഷ്ടപ്പെട്ടു പോകുന്നത് പോലെ.  അവിടെ വച്ചു നാം നമ്മുടെ ആവശ്യങ്ങൾ മറന്നു പോകുന്നു.  അല്ലെങ്കിൽ അവിടെ വച്ചു ആരൊക്കെയോ നമ്മിൽ പല പല പുതിയ ആവശ്യങ്ങളും കുത്തി ചെലുത്തുന്നു.  നമ്മൾ എന്തൊക്കെയോ വാങ്ങുന്നു. എന്തൊക്കെയോ വാങ്ങാതിരിക്കുന്നു.  കൈ കഴുകുന്ന സോപ്പും,  മുഖം കഴുകുന്ന ലായനിയും നാം എന്തു കൊണ്ടോ വാങ്ങുന്നു.  നിലം തൂക്കാൻ നാലു തരത്തിലുള്ള ലായിനികൾ വെറുതെ പരീക്ഷിച്ചു നോക്കാമെന്നു നാം തീരുമാനിക്കുന്നു.   പണ്ട് കാലത്തെ വികൃതമായ സഞ്ചിയിൽ നിന്നു നാം വർണ ശബളമായ പാക്കേജുകളുടെ ലോകത്തേക്ക് എത്തി പെട്ടിരിക്കുന്നു.  ഒന്നും തൂക്കി നോക്കേണ്ട, നേരെ പോയി എടുത്താൽ മതി.  എല്ലാം കണിശമായി മില്ലി ഗ്രാം കണക്കാക്കി പാക്ക് ചെയ്തിരിക്കുന്നു.  പണവും കൃത്യമായി അവിടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.  അവിടെ ചതിയില്ല വഞ്ചനയില്ല. എള്ളോളമില്ല പൊളി വചനം.  അച്ചടിച്ച  വില എന്നത് പരമമായ സത്യമാണ്  എന്നു നാം മനസ്സിലാക്കാൻ തുടങ്ങിയത് ഈ കാലഘട്ടം മുതലാണ്.  അച്ചടിച്ച വിലയിൽ ഒരു പൈസ കൂടിയാൽ നാം കയർക്കാൻ തുടങ്ങും.  അതിൽ ഒരു പൈസ കുറഞ്ഞാൽ നാം അതിനെ ഡിസ് കൗണ്ട് എന്ന ഓമന പേരിട്ടു വിളിക്കും.

ഇതല്ലാതെ  മറ്റൊന്ന് കൂടി അവിടെ സംഭവിച്ചു .  നാം വാങ്ങുന്നവൻ അല്ലാതായി തീര്ന്നു.  അതിനു പകരം നാം എല്ലാം നോക്കി എടുക്കുന്നവരായി  രൂപാന്തരപ്പെട്ടു.  നമുക്ക് വേണ്ടതും, നമുക്ക് ഇഷ്ടമുള്ളതും മാത്രം എടുക്കാനുള്ള നമ്മുടെ അതിരു കവിഞ്ഞ ആ സ്വാതന്ത്ര്യത്തെ നാം മതി വരുവോളം ആസ്വദിച്ചു.   ആ സോപ്പോ. അതു എനിക്കു വേണ്ട. എനിക്കു ഈ കറുത്ത സോപ്പ് മതി എന്നോ.  ആ ചായപ്പൊടി മോശം . അതു എനിക്കു വേണ്ട. മറ്റേതു മതി എന്നോ  ഉള്ള ധാർഷ്ട്യം നിറഞ്ഞ ജല്പനങ്ങൾ അവിടങ്ങളിൽ മുഖരിതമായി. നമ്മൾ സർവ സ്വതന്ത്രരായി അവിടങ്ങളിൽ വിഹരിച്ചു.  പഴയ കാലങ്ങളിലെ കൊയ്തു ഉത്സവങ്ങളെക്കാൾ വലിയ ഉത്സവങ്ങൾ ആയി തീർന്നു നമ്മുടെ ഈ വാങ്ങൽ ഉത്സവങ്ങൾ. 

No comments:

Post a Comment