Monday, 30 November 2015

വ്യത്യസ്തമായ ഒരു പ്രേത സിനിമ

നിങ്ങൾ ഏതെങ്കിലും പ്രേത സിനിമ കണ്ടു വേദനിചിട്ടുണ്ടോ.  ചോദ്യം കേട്ടപാടെ നിങ്ങളിൽ മിക്കവരും ചിരിക്കും എന്ന് എനിക്കറിയാം.  പക്ഷെ ഞാൻ കണ്ട പ്രേത സിനിമകളിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒന്നിലധികം പ്രേത സിനിമകൾ ഉണ്ട്.  സിനിമ മോശമായത് കൊണ്ടുള്ള വേദന അല്ല ഉദ്ദേശിച്ചത്.  മനുഷ്യന്റെ പല പല വേദനകൾ ഭീതിപ്പെടുന്ന ചുറ്റുപാടുകൾക്ക് ഇടയിലും അതി മനോഹരമായി (വേദനിപ്പിക്കുന്ന രീതിയിൽ) അവതരിപ്പിച്ചത്  കൊണ്ടാണ്.  ഗില്ലെർമൊ ദെൽ ടോറോ എന്ന മെക്സിക്കൻ സംവിധായകന്റെ  'സാത്താന്റെ നട്ടെല്ല്' എന്ന സിനിമയാണ് അതിൽ പ്രധാനപ്പെട്ടത്.

'പാൻസ്‌ ലാബിരിന്ത്' എന്ന തന്റെ അതി മനോഹര സിനിമ റിലീസ് ചെയ്ത സമയത്ത് ദെൽ ടോറോ പറഞ്ഞത് ഈ  സിനിമ  മുൻപ് ഇറങ്ങിയ തന്റെ പ്രേത സിനിമയുടെ തുടര്ച്ച മാത്രമാണ് എന്നത്രെ.  പക്ഷെ സിനിമ കണ്ട ആര്ക്കും അത്തരം ഒരു തുടര്ച്ച കണ്ടെത്താൻ കഴിയില്ല എന്നതാണ് വാസ്തവം.  പക്ഷെ ദെൽ ടോറോ ഉദ്ദേശിച്ചത് കഥയിലെ തുടര്ച്ചയല്ല എന്ന്  രണ്ടു സിനിമകളെയും കുറിച്ച് താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകും.  പ്രേത സിനിമ ആരംഭിക്കുന്നത് ഒരു വിഷ്വൽ കേപ്ഷനോടെ   ആണ്.

പ്രേതം എന്നാൽ എന്താണ്.
കാല ചക്രത്തിൽ പുനര്ജനിക്കാൻ
വിധിക്കപ്പെട്ട ഒരു ഭീകര സംഭവം
ചിലപ്പോൾ വേദനയുടെ ഒരു നിമിഷം.
മരിച്ചിട്ടും ജീവിക്കുന്നു എന്ന് തോന്നുന്ന എന്തോ ഒന്ന്
കാലത്തിൽ തൂങ്ങി നിൽക്കുന്ന ഒരു വികാരം
മാഞ്ഞുപോയ ഒരു ചിത്രം പോലെ
ഒരു ഫൊസ്സിലിൽ അടക്ക പ്പെട്ട പ്രാണിയെ പോലെ


അനന്തമായി പരന്നു കിടക്കുന്ന ഒരു മരുഭൂമിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു വാഹനം അടുത്ത ദൃശ്യത്തിൽ വരുന്നു.  അവർ മരുഭൂമിയിലെ ഒരു അനാഥാലയത്തിൽ എത്തിയപ്പോൾ അവിടെ മുറ്റത്ത്‌ പണ്ടൊരിക്കൽ യുദ്ധ സമയത്ത് താഴെ പതിച്ചു പൊട്ടാതെ ഭൂമിയിൽ ഒരു ഗോപുരം പോലെ സ്ഥിതി ചെയ്ത  വലിയ ഒരു ബോംബിനെ നോക്കി കഥാ നായകനായ കൊച്ചു കുട്ടി (കാർലോസ്) അതിശയിച്ചു നില്ക്കുന്നു.  അപ്പോൾ പിന്നിൽ നിന്ന് അശരീരി പോലെ ഒരു വാക്യ ശകലം കേൾക്കുന്നു.  അനാഥാലയത്തിലെ അധ്യാപികയുടെ ശബ്ദമാണ് കേട്ടത് എന്ന് പിന്നീട് നമുക്ക് മനസ്സിലാകുന്നു.  പാൻസ്‌ ലാബിരിന്ത് എന്ന സിനിമയും ആരംഭിക്കുന്നത് ഏതാണ്ട് ഇങ്ങനെ തന്നെ ആണ് എന്ന് കാണാം.  വിഷ്വൽ  കേപ്ഷന് പകരം ഇവിടെ ശബ്ദമാണ്.  പിന്നെ കൊടും കാടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാഹനം.  അത് ഇടയിൽ ഒരിടത്ത് നിർത്തിയപ്പോൾ കഥാ നായികയായ ഒഫീലിയ എന്ന കൊച്ചു കുട്ടി,  വഴിയരികിൽ കണ്ട ഒരു സ്തൂപത്തിനു അരികിൽ അതിശയിച്ചു നിൽക്കുന്നു.  അടുത്ത രംഗത്തിൽ പരിത്യക്തമായ ഒരു ഊടു വഴിയിൽ എത്തിയ ഒഫീലിയ ഇരുളടഞ്ഞ ആ വഴിയിൽ അന്തിച്ചു നിൽക്കുമ്പോൾ പിന്നിൽ നിന്ന് അശരീരി പോലെ ഒരു വാക്യ ശകലം കേൾക്കുന്നു.  കാമ്പിലെ പരിചാരികയുടെ ശബ്ദമായിരുന്നു അത് എന്ന് നമുക്ക് പിന്നീട് മനസ്സിലാകുന്നു.  പിന്നെ മറ്റൊരു തരത്തിലും ഈ സിനിമകൾ തുടർച്ചകൾ ആണെന്ന് പറയാം.  പ്രേത സിനിമയുടെ കാലഘട്ടം സ്പെയിനിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലഘട്ടമാണ്.  പാൻ ലാബിരിന്ത് എന്ന സിനിമ ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള കാല ഘട്ടത്തിൽ  ഫ്രാങ്കോ  എന്ന ഫാസിസ്റ്റ് അധികാരത്തിൽ ഇരിക്കുമ്പോൾ നടന്നതാണ്.

1939. റിപ്പബ്ലിക്കൻ സേനകളെ തൂത്തു വാരി ക്കൊണ്ട് ഫ്രാങ്കോ അധികാരത്തിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. പ്രോഫസ്സർ കസാരെസ്സ് , കാർമെൻ എന്നീ അധ്യാപകര് നടത്തുന്ന അനാധാലയത്തിലേക്ക്  യുദ്ധത്തിൽ മരിച്ചു പോയ ഒരു വിപ്ലവകാരിയുടെ പുത്രനായ കാർലോസ് എത്തുകയാണ്. അനാഥാലയത്തിൽ  ഭീകരമായ  രണ്ടു സൃഷ്ടികൾ ഉണ്ടായിരുന്നു. ഒന്ന് അതിന്റെ നടത്തിപ്പ് കാരനായ ജാസിന്ടോ എന്ന ക്രൂരൻ . മറ്റൊന്ന് അസമയത്ത് കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു കുട്ടി പ്രേതം.  ഇനിയും ഇവിടെ പലരും മരിച്ചു വീഴും എന്നുള്ള കുട്ടി പ്രേതത്തിന്റെ ഭാഷണങ്ങൾ കുട്ടികളെ എപ്പോഴും പിൻ തുടർന്ന് കൊണ്ടെ ഇരിക്കുന്നു. പുറത്തു യുദ്ധം അകത്തു ഇങ്ങനെ എന്നുള്ള സ്ഥിതി. അവയ്ക്കിടയിൽ കുട്ടികള്ക്ക് സ്നേഹം മാത്രം പകരുന്ന കുറെ മനുഷ്യർ.  ബാല സാഹചമായ കുസൃതികൾക്കും സ്പര്ധകൾക്കും ഇടയിൽ അവർക്കിടയിൽ അസാധാരണമായ ഒരു സൌഹൃദം രൂപപ്പെട്ടു വരുന്നു. ആ സൌഹൃദ സംഭാഷണങ്ങൾക്ക് ഇടയിൽ പുറത്തെ യുദ്ധത്തെ കുറിച്ചും അകത്തെ ഭീകരതകളെ കുറിച്ചും പരസ്പരം പറയുന്ന കുട്ടികള്ക്ക് ഏതാണ് കൂടുതൽ ഭീകരം എന്ന് മനസ്സിലാവുന്നില്ല.  ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു ലോകത്ത് അകപ്പെടുന്നവൻ എവിടേ ആയാലും ഒന്ന് പോലെ.

ഭീകരരായ പ്രേതങ്ങളെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ.  ദുർബലരായ പ്രേതങ്ങൾ എവിടെയും ഇല്ല.  പക്ഷെ ഇവിടെ അനാഥാലയത്തിലെ കുട്ടികളോട് ചങ്ങാത്തം കൂടുന്ന കുട്ടി പ്രേതം കുട്ടികളിൽ നിന്ന് ആവശ്യപ്പെടുന്നത് ഒരു ചെറിയ സഹായം മാത്രമാണ്.  തന്റെ ജീവിതം അകാലത്തിൽ പൊഴിയാൻ കാരണമായ ജാസിണ്ടോ എന്ന ദുഷ്ടനെ, തന്റെ ശക്തി അപാരമായി നില കൊള്ളുന്ന അനാഥാലയത്തിലെ കുളത്തിലേക്ക്‌ ആനയിച്ചു കൊണ്ടു വരിക. അത് മാത്രം.

പക്ഷെ ദെൽ ടോറോ കഥ പറയുന്നത്, അല്ലെങ്കിൽ ദൃശ്യങ്ങൾ നമ്മുടെ മുന്നില് വിന്യസിപ്പിക്കുന്നത് നമ്മെ ഭീതിപ്പെടുതാൻ വേണ്ടിയേ അല്ല. ഇനി അഥവാ നാം എവിടെ എങ്കിലും പേടിച്ചു പോയി എങ്കിൽ അത് പ്രേതത്തെ കാണുന്നത് കൊണ്ടല്ല താനും.   പ്രേതതെക്കാൾ നമ്മെ ഭയപ്പെടുത്തുന്നത്‌ യഥാര്ത ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ആണ്.  സിനിമയിൽ എല്ലായ്പ്പോഴും  ചോര ഇറ്റു വീഴുന്നില്ല.  പക്ഷെ അപ്പോഴും നാം അറിയുന്നു,എല്ലായ്പ്പോഴും  ചോര ഇറ്റു വീഴുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്  എന്ന്.  കുട്ടി പ്രേതം അനാഥാലയത്തിന്റെ കവാടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഓരോ പ്രാവശ്യവും നാം നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം ഇതാണ്.  'ഇനിയും പലരും ഇവിടെ മരിച്ചു വീഴും ' എന്നുള്ള പ്രേതത്തിന്റെ പ്രവചനത്തിന്റെ അർഥം എന്താണ്.  അത് അനാഥാലയത്തിന്റെ നാല് ചുവരുകൾക്ക് ഉള്ളിൽ മാത്രം സംഭവിക്കാനുള്ളതല്ല എന്ന് നാം ഓരോ നിമിഷം കഴിയുമ്പോഴും അറിഞ്ഞു കൊണ്ടെ ഇരിക്കുന്നു.

സാത്താന്റെ നട്ടെല്ല് യഥാർത്ഥത്തിൽ പറയുന്നത് ഒരു പ്രേത കഥ തന്നെ എങ്കിലും അതിലും കവിഞ്ഞ പലതും ഈ സിനിമയിൽ ഉടനീളം നമുക്ക് കാണാവുന്നതാണ്.  പ്രേത ലോകത്തേക്കാൾ ഭീകരമായ യഥാര്ത ലോകത്തെ കുറിച്ചാണ് സംവിധായകാൻ ഇവിടെ സംസാരിക്കുന്നത്   (പാൻസ്‌ ലാബിരിന്ത് എന്ന സിനിമ പറയുന്നതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്.  ഒഫീലിയയുടെ ബാല ഭാവനയിൽ ഉയിർകൊള്ളുന്ന നാടോടി കഥയിലൂടെ ദെൽ ടോറോ അതി മനോഹരമായി പറഞ്ഞു വെക്കുന്നത്ഫാസിസത്തിന്റെ കഥയാണ്.  ഒരു പക്ഷെ ഫാസിസത്തിന്റെ പതനത്തെ  ഇത്രയും സുന്ദരമായി അവതരിപ്പിച്ച മറ്റൊരു സിനിമ ഇല്ല എന്ന് തന്നെ പറയാം)

പുറത്തു നടക്കുന്ന സംഭവങ്ങൾക്ക് സമാന്തരമായാണ്‌ അനാഥാലയത്തിലെ സംഭവങ്ങളും നടക്കുന്നത്.  വിരുദ്ധങ്ങളായ രണ്ടു തത്വങ്ങളുടെ സംഘര്ഷം എന്ന് വേണമെങ്കിൽ പറയാം.  യാതാതതത്വതിനു വേണ്ടി നില കൊള്ളുന്ന കസാരസ് എല്ലാറ്റിനും ശാസ്ത്രീയമായ ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോഴും,  താൻ വിൽക്കാൻ ശ്രമിക്കുന്ന,  ഒരു തരത്തിലുള്ള ഗുണവും ഇല്ല എന്ന് താൻ തന്നെ വിശ്വസിക്കുന്ന ഭ്രൂണ ലായിനി ,  തന്റെ ഷണ്ണത്വതിനു പരിഹാരമാകും എന്ന് ചില നിമിഷങ്ങളിൽ വിശ്വസിച്ചു പോകുന്നു.   ഫാസിസത്തിന് നേരെ ഉള്ള ജനങ്ങളുടെ മനോഭാവങ്ങളും ചില നേരങ്ങളിൽ ഇങ്ങനെ ആയിരുന്നു എന്ന് ചരിത്രം വായിച്ചാൽ മനസ്സിലാകും.  പ്രേതം  ഭീതിയുള്ള മനസ്സിന്റെ വിഹ്വലതകളിൽ ജനിച്ചു വീഴുന്ന ഒരു മിഥ്യ ആണെന്ന് പറഞ്ഞ കസാരസ് കഥാന്ത്യത്തിൽ സ്വയം ഒരു പ്രേതമായി മാറുന്നു.  സ്നേഹമുള്ള പ്രേതം എന്ന് വേണമെങ്കിൽ പറയാം.

സ്പെയിനിലെ ആഭാന്തര യുദ്ധം എന്നത് ലോകം മുഴുവൻ ദൂര വ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയ ഒരു ഭീകര കാല ഘട്ടം ആയിരുന്നു.  കുട്ടികൾ അനാഥാലയത്തിൽ എത്തുവാനുള്ള കാരണവും,  ഈ ആഭ്യന്തര യുദ്ധത്തിലെ ആൾ നാശത്തിന്റെ ഫലമായിരുന്നു എന്ന് തുടക്കത്തിൽ തന്നെ നാം മനസ്സിലാക്കുന്നു.  ആഭ്യന്തര യുദ്ധത്തിൽ മരിച്ചത് ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേരായിരുന്നു.  ഇടതു പക്ഷ ചായ്‌വുള്ള ജന മുന്നേറ്റം അതി ദാരുണമായി പരാജയപ്പെടുകയാൽ അടുത്ത നാല്പതു വര്ഷത്തോളം സ്പെയിൻ ഫാങ്കോയുടെ സ്വെചാധിപത്യത്തിൽ അമര്ന്നു.  പ്രസ്തുത കാലഘട്ടത്തിലുള്ള സിനിമകൾ മിക്കതും ഗുപ്തമായ രീതിയിൽ ഭരണ കൂടാതെ വിമര്ശിക്കുന്ന രീതിയിൽ ഉള്ളവ ആയിരുന്നു.  പ്രേതവും ഭൂതവും ഒക്കെ അത്തരം ഒരു രീതിയുടെ സൃഷ്ടിയാണ് എന്ന് നിരൂപിക്കുന്നതാണ് യുക്തി.  കാരണം പ്രേതം എന്നത് അനീതി തുറന്നു കാണിക്കുവാനുള്ള ഒരു വഴികൂടി ആണ്.

തന്റെ രണ്ടു സിനിമകളിലും ദെൽ ടോറോ നമുക്ക് കാണിച്ചു തരുന്ന ലോകം കുട്ടികളുടെ ദൃഷ്ടി കോണുകളിലൂടെ ഉള്ള ലോകമാണ്.  പ്രത്യയ ശാസ്ത്ര ചായ്‌വുകൾ ഇല്ലാത്ത നിഷ്കളങ്കമായ കാഴ്ച.   അനാഥാ ലയതിനുള്ളിലും പുറത്തുള്ള ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ ചേരി തിരിവ് ഗുപ്തമായ രീതിയിൽ അവതരിപ്പിച്ചതായി കാണാം.  ജാസിണ്ടോ എന്ന നടത്തിപ്പുകാരന്റെ സൃഷ്ടിയിലൂടെ ടോറോ നമുക്ക് മുന്നില് അവതരിപ്പിക്കുന്നത്‌ ദാക്ഷിണ്യം ഇല്ലാത്ത ഫാസിസത്തിന്റെ പ്രതീകത്തെ ആണ്.  അതിനെ നശിപ്പിക്കാനുള്ള ഒരു കൂട്ടായ്മയാണ് നാം ഇവിടെ കാണുന്നത്.

ചുരുക്കി പറഞ്ഞാൽ ഒരു പ്രേത കഥയിലൂടെ ഒരു രാജ്യത്തിന്റെ പതനത്തെ കുറിച്ചും,  അതിനെതിരെ ഉള്ള ജനങ്ങളുടെ ഉയര്തെഴുന്നെല്പ്പിനെ കുറിച്ചും പറയാൻ തുനിഞ്ഞ ദെൽ ടോറോ എന്ന പ്രതിഭയുടെ ഈ സൃഷ്ടി അസാമാന്യമാണ് എന്ന് പറയാം.

DEVIL'S BACKBONE -
PANS LABYRINTH

( guillermo del toro)







No comments:

Post a Comment