പ്രേതോച്ചാടനം ആയിരുന്നു വിഷയം. അതും ഒരു പെണ്ണിൽ കയറി കൂടിയത്. വീട്ടുകാര് അത് വന്നു പറഞ്ഞപ്പോൾ ബാലൻ ഗുരുക്കൾ കോരി തരിച്ചു പോയി. നമ്മൾ ഉച്ചക്ക് മുന്നേ അവിടെ എത്തിക്കോളാം എന്ന വാക്കും ഒപ്പം വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും വീട്ടുകാർ വശം കൊടുത്തയച്ചു. അസിസ്റ്റന്റ് ചാത്തുവിനെ , മണിയടക്കമുള്ള പൂജാ വസ്തുക്കൾ സഞ്ചിയിലാക്കാൻ ശട്ടം കെട്ടി.
ആന പിണ്ഡം എന്നായിരുന്നു ആ കുഗ്രാമത്തിന്റെ പേര്. അവിടേക്കുള്ള ഒരേയൊരു ബസ്സു ഒരു മണിക്ക് ആകയാൽ, ഉച്ചക്കുള്ള ചോറും തിന്നു ബാലനും ചാത്തുവും നേരത്തെ പുറപ്പെട്ടു. കൃത്യ സമയത്തു ബസ്സു വന്നു. ആന പിണ്ഡത്തിൽ എത്തിയപ്പോൾ രണ്ട് പേര് ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ചുറ്റും നോക്കിയപ്പോൾ ആകെ കണ്ടത് ഒരു മുറുക്കാൻ കടയും, ഒരു ചായ പീടികയും. വഴികാട്ടികൾ നടന്ന വഴിയിലൂടെ അവരെ പിന്തുടർന്ന് വീട്ടിൽ എത്തി. ഓല മേഞ്ഞ ചെറിയ ഒരു കുടിൽ. മുറ്റത്തു ഗുരുക്കളുടെ വരവും കാത്തു കുറച്ചു പേര് നിൽപ്പുണ്ടായിരുന്നു. അതിൽ രണ്ട് പേര് ഒത്ത തടിയും ജിം ബോഡിയും ഉള്ള പിള്ളേരാണ് എന്ന് ബാലൻ ഗുരുക്കൾ ഞെട്ടലോടെ മനസ്സിലാക്കി. പരിസര പ്രദേശങ്ങൾ ഒക്കെയും ബാലൻ ഒന്ന് അവലോകനം ചെയ്തു. ചാത്തുവും കൂടെ കൂടി. പ്രേതത്തെ ഓടിക്കാനുള്ള വഴികൾ ഏതൊക്കെ എന്ന് ഗുരുക്കൾ പഠിക്കുകയാകാം എന്ന് നാട്ടുകാര് കരുതുന്നുണ്ടാവും. വീട്ടിന്റെ വശത്തുള്ള രണ്ട് ഇടവഴികൾ ചാത്തുവിന് ദൃഷ്‌ടീഭവിച്ചതു ചാത്തു ബോസിനെ അറിയിച്ചു. ബോസ് ഉടനെ ആ വഴി എങ്ങോട്ടു പോകുന്നു എന്ന് നോക്കിവരാൻ ചാത്തുവിനെ അറിയിച്ചു. എന്നിട്ടു പെണ്ണിന്റെ അച്ഛനോട് ഇങ്ങനെ പറഞ്ഞു.
പരിസരം കണ്ടിട്ടു , പ്രേതം കാൽ നടയായി വന്നതാണ് എന്ന് തോന്നുന്നു. കാൽ നടയായി വന്ന പ്രേതം ഭൂമിയിലൂടെ ഓടിക്കൊണ്ട് മാത്രമേ തിരിച്ചു പോകുള്ളൂ. അപ്പോൾ പോകുന്ന വഴിക്കു ബ്ളോക് ഉണ്ടാകാൻ പാടില്ല. ചാത്തു വഴികൾ നോക്കിയിട്ടു വരട്ടെ. അപ്പോൾ ഞാൻ പ്രേത ബാധിതയെ ഒന്ന് കാണട്ടെ.
കട്ടിലിൽ അർദ്ധ മയക്കത്തിൽ കിടന്ന ജാനു എന്ന പ്രേതബാധിതയെ കണ്ട് ബാലൻ വികാരഭരിതനായി. മുപ്പതിനോട് അടുത്തു പ്രായം. സുന്ദരി. തുടുത്തു നിൽക്കുന്ന അവയവങ്ങൾ. പ്രേതത്തെ പുറത്തു ചാടിക്കാൻ കുറച്ചു സമയം എടുക്കും എന്ന് ബാലൻ മനസ്സിൽ പറഞ്ഞു. പൂജ നടത്തേണ്ട മുറിയിൽ കയറി ആ മുറി ആകമാനം ബാലൻ പരിശോദിച്ചു. ജനാലയിൽ വല്ല തുളകളും ഉണ്ടോ എന്നാണ് ആദ്യം നോക്കിയത്. ഇതിനു മുൻപ് ഒരു യുവതിയുടെ പ്രേത ബാധ ഒഴിപ്പിക്കാൻ പോയപ്പോൾ ജനാലയിലെ ചെറിയ തുളയാണ് പ്രശ്നമുണ്ടാക്കിയത്. ഏതോ ഒരു കുരുത്തം കേട്ട ചെക്കൻ അതിലൂടെ ഒളിഞ്ഞു നോക്കി തടവിയൊഴിപ്പിക്കുന്ന പരിപാടിയെ കുറിച്ച് നാട്ടുകാർക്കു വിവരം കൊടുത്തു. അന്ന് കൊണ്ട അടിയുടെ ചൂട് ഇപ്പോഴും മാറിയിട്ടില്ല. അമ്മാതിരി റിസ്ക് ഒന്നും ഇനി എടുക്കാൻ പറ്റില്ല. അപ്പോഴേക്കും പുറത്തു പോയ ചാത്തു തിരിച്ചു വന്നു. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ല എന്നും പ്രേതം നേരെ ഓടിയാൽ അങ്ങ് ദൂരെ കടപ്പുറത്തു എത്തുമെന്നും പിന്നെ ഉള്ളത് സുഗമമായ വഴികൾ ആണെന്നും, അവിടെ നിന്ന് പ്രേതത്തിനു രക്ഷപ്പെടാൻ വഴികൾ ഏറെയുണ്ടെന്നും ചാത്തു ധരിപ്പിച്ചു. എളുപ്പ വഴികളെ കുറിച്ച് ഒന്ന് രണ്ട് നാട്ടുകാരോട് ചോദിച്ചു സംഗതി ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയും സംഗതി ബോസിനെ ബോധിപ്പിച്ചതിനു ശേഷം ചാത്തു മുറി തൂത്തു വാരാൻ തുടങ്ങി. പൂജാ വസ്തുക്കൾ ഒക്കെയും മുറിയിൽ ഒരുക്കിയതിനു ശേഷം മുറിയിൽ ഒരുക്കിയ ഒരു പായയിൽ ജാനു എന്ന പ്രേത ബാധിതയെ കിടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. പെണ്ണിന്റെ മുറിയിൽ കയറിയപ്പോൾ തന്നെ ചാത്തു ഒന്ന് ഞെട്ടി. തന്റെ ഞെട്ടൽ കണ്ട ബോസിനെ നോക്കി ചാത്തു കണ്ണിറുക്കി. പെണ്ണ് ആ സമയത്തു എന്തൊക്കെയോ അവരെ നോക്കി പറയുന്നുണ്ടായിരുന്നു. ഇടയ്ക്കു എഴുന്നേറ്റു ഓടാനും നോക്കുന്നുണ്ടായിരുന്നു. ചാത്തുവും ബാലനും ബലപൂർവം അവളെ പായയിൽ കിടത്തി. അപ്പോൾ ചാത്തു ബാലനോട് ഇങ്ങനെ പറഞ്ഞു.
കുറച്ചു പ്രയാസപ്പെടേണ്ടി വരും. നല്ല പവർ ഉള്ളത് പോലെ തോന്നുന്നു.
അത് സാരമില്ല. നീ പ്രേതത്തെ ഒഴിപ്പിക്കുമ്പോൾ ഞാൻ പിടിച്ചു വെക്കാം. ഞാൻ ഒഴിപ്പിക്കുമ്പോൾ നീ പിടിച്ചു വച്ചാൽ മതി. നിലവിളിയൊന്നും പ്രശ്നമില്ല. അത് ഏതു പ്രേതബാധയിലും ഉള്ളതാണ് എന്ന് നാട്ടുകാർക്ക് അറിയാം. അപ്പോൾ നീ അവളുടെ അച്ഛനെ വിളിക്കു. എനിക്ക് അയാളോട് കാര്യങ്ങൾ ബോധിപ്പിക്കണം.
ചാത്തു പെണ്ണിന്റെ അച്ഛനെ വിളിച്ചു കൊണ്ട് വന്നപ്പോൾ ബാലൻ ഗുരുക്കൾ അദ്ദേഹത്തോട് ഇങ്ങനെ ചില കാര്യങ്ങൾ ബോധിപ്പിച്ചു.
കാര്യങ്ങൾ നമ്മള് വിചാരിച്ചതു പോലെ അല്ല. നല്ല സ്ട്രോങ്ങ് പ്രേതമാണ്. ഇറക്കാൻ കുറച്ചു പാട് പെടേണ്ടി വരും. മർദ്ദനം പോലെ ഉള്ള കടുത്ത രീതികൾ പ്രയോഗിക്കേണ്ടി വരും. നിലവിളി കേട്ട് ഞെട്ടരുത്. ചിലപ്പോൾ പരിപാടി പാതി രാത്രി വരെ നീണ്ടു പോകും. അത് കൊണ്ട് ആളുകൾ ഇവിടെ തങ്ങി നിൽക്കേണ്ട എന്ന് പറഞ്ഞേക്കു. എന്തിനാണ് എല്ലാവരും ഇവിടെ ഇങ്ങനെ അവനവന്റെ പണിയും മിനക്കെട്ടു പാതി രാത്രിവരെ നിൽക്കേണ്ട കാര്യം
പെണ്ണിന്റെ അച്ഛൻ പുറത്തു പോയി അവിടെ തങ്ങിയ ആളുകളോട് കാര്യം ബോധിപ്പിക്കാൻ പോയപ്പോൾ ചാത്തു പൂജാമുറിയിൽ നിന്ന് പുറത്തിറങ്ങി, നാട്ടുകാരുടെ മുഖഭാവം പഠിച്ചു കൊണ്ടിരിന്നു. ഉള്ളിൽ തിരിച്ചു വന്ന ചാത്തു ബാലൻ ഗുരുക്കളോടു ഇങ്ങനെ പറഞ്ഞു.
ബോസ്. പഹയന്മാര് പിരിഞ്ഞു പോകുന്ന മട്ടൊന്നും ഇല്ല. ആ രണ്ട് ജിം ബോഡി പിള്ളേരെ കണ്ടോ. അവര് അത്ര ശരിയല്ല എന്ന് തോന്നുന്നു. ഇടയ്ക്കു അവരെ നിരീക്ഷിക്കുന്നത് നല്ലതാണ്. ഏതായാലും വാതിൽ അടച്ചു പരിപാടി തുടങ്ങാം. ഇടയ്ക്കു പുറത്തു ഇറങ്ങി നാട്ടുകാരുടെ സംഭാഷണം ശ്രദ്ധിക്കുകയും ചെയ്യാം. ഞാൻ വാതിൽ അടക്കുകയാണ്. പതിവ് പോലെ നമുക്ക് ആദ്യ പടിയായി പ്രേതത്തെ തടവി പുറത്താക്കാൻ നോക്കാം. പെണ്ണ് അധികം ബഹളം ഉണ്ടാക്കുന്നു എങ്കിൽ ആരെങ്കിലും ഒരാള് ഉച്ചത്തിൽ മണി മുട്ടിയാൽ മതി. തടവൽ കഴിഞ്ഞാൽ ഞാൻ കലശ വെള്ളം വീട്ടിനു പുറത്തു തളിക്കാൻ ഇറങ്ങും. അപ്പോൾ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയാനും പറ്റും. അങ്ങനെ പൂജാമുറിയുടെ വാതിലുകൾ അടഞ്ഞു. തടവൽ തുടങ്ങി. പെണ്ണ് ബഹളം വെക്കാൻ തുടങ്ങി. മണിമുട്ടൽ തകൃതിയായി നടന്നു. പുറത്തുള്ളവർ നേരിയ ഞരക്കങ്ങൾ മാത്രം കേട്ടിരിക്കണം. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ ചാത്തു ഒരു കുടം വെള്ളവുമായി വാതിൽ തുറന്നു പുറത്തിറങ്ങി. തൊടിയിലെ ഇരുട്ടുള്ള ഇടത്തു ജിം പിള്ളാര് എന്തോ കുശു കുശുക്കുന്നു. ചാത്തു അവരെ അറിയാതെ അവരുടെ പിന്നിലുള്ള ചെടികൾക്ക് ഉള്ളിൽ മറഞ്ഞു നിന്ന് അവര് പറയുന്നത് ശ്രദ്ധിച്ചു. അവർ രണ്ടുപേരും പരസ്പരം എന്തോ പറയുകയാണ്.
ആ രാമൻ പിന്നാം പുറത്തു ഭിത്തിയിൽ ഉള്ള തുളയിലൂടെ ഒളിഞ്ഞു നോക്കിയപ്പോൾ അവർ പെണ്ണിനെ തടവുകയാണ് എന്ന് പറഞ്ഞു. പ്രേതത്തെ ഒഴിപ്പിക്കാൻ തടവുകയൊക്കെ വേണോ.
തടവൽ മാത്രമല്ല ചിലപ്പോൾ ചൂരൽ പ്രയോഗം പോലും വേണ്ടി വന്നേക്കും എന്നാണ് കേട്ടത്. പ്രേതോച്ചാടനം നിങ്ങൾ യുക്തിവാദികൾ വിചാരിക്കുന്നത് പോലെ
ഞാൻ എന്റെ രണ്ട് മൂന്നു പിള്ളാരോട് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട്. ഗുരുക്കന്മാര് ബാധ ഒഴിപ്പിച്ചു ഇറങ്ങുമ്പോൾ നമ്മള് അവരുടെ ബാധ എന്തായാലും ഒഴിപ്പിക്കും. രണ്ടും കേറി ഇങ്ങോട്ടു വരുമ്പോഴേ എനിക്ക് തോന്നിയിരുന്നു അലവലാതികൾ ആണെന്ന്. ഇന്ന് അവരെ തവിടു പൊടിയാക്കിയിട്ടേ ഞാൻ ഇവിടെ നിന്ന് ഇറങ്ങൂ.
എടാ ഭാർഗവ . നീ പ്രശ്നം ഒന്നും ഉണ്ടാകരുത്. പ്രേതമാണ് ഇവിടത്തെ പ്രശ്നം.
നിങ്ങൾ ഇനിയൊന്നും പറയേണ്ട അപ്പുവേട്ടാ. ഞാൻ എല്ലാം തീരുമാനിച്ചു.
ചെടികൾക്ക് ഇടയിൽ മറഞ്ഞു നിന്ന ചാത്തു ഇതൊക്കെ കേട്ടു ഞെട്ടി വിറച്ചു. ഒന്നും സംഭവിക്കാത്തത് പോലെ കലശവും എടുത്തു പൂജാമുറിയിൽ എത്തിയ ചാത്തു ബാലനോട് ഇങ്ങനെ പറഞ്ഞു.
ബോസ്. മുറിയിൽ നാം കാണാത്ത ഒരു തുളയുണ്ട്. പ്രശ്നം ഗുരുതരം. ഉടനെ ഓടിയില്ല എങ്കിൽ അടി ഉറപ്പു. ഒന്നും നോക്കേണ്ട മണി എടുത്തു ഒരു മന്ത്രം ചൊല്ലി ഇടവഴിയുടെ തുടക്കം വരെ നടന്നു പോകാം. അത് ചിലപ്പോൾ ആരും ശ്രദിച്ചെന്നു വരില്ല. പൂജയുടെ ഭാഗമാണ് എന്ന് കരുതും. ഇടവഴിയിൽ എത്തിയാൽ പിന്നെ ഒരൊറ്റ ഓട്ടമായിരിക്കണം. പിന്നോട്ട് തിരിഞ്ഞു നോക്കരുത്.
പൂജാ മുറിയുടെ വാതിൽ തുറന്നു മണി മുട്ടി മന്ത്രങ്ങൾ ചൊല്ലി കൊണ്ട് ഇപ്പോൾ ഗുരുവും ശിഷ്യനും പതുക്കെ നടന്നു വരികയാണ്. കൂടി നിന്നവർ അവർക്കു പോകാൻ വഴി ഒരുക്കി. കോലായി ഇറങ്ങിയപ്പോൾ ചാത്തു പുറത്തു കൂടി നിന്ന നാലഞ്ചു പേരെ ഇടം കണ്ണിട്ടു നോക്കി. അവരിൽ തല്ക്കാലം ഭാവ ഭേദങ്ങൾ ഒന്നുമില്ല.. ജിമ്മിന്റെ ചങ്ങായിമാർ എത്തിയത് പോലെ ഇല്ല. മെല്ലെ മെല്ലെ നടന്നു ഇടവഴിയുടെ അടുത്തു എത്തിയപ്പോൾ ചാത്തു ബാലാട്ടനോട് ഇങ്ങനെ പറഞ്ഞു.
ഇനി ഒന്നും നോക്കേണ്ട . എല്ലാം വലിച്ചെറിഞ്ഞു ഓടിക്കൂ.
അങ്ങനെ അവർ ഓടാൻ തുടങ്ങി. പിന്നിൽ നാട്ടുകാരും . സ്‌കൂളിൽ പഠിക്കുമ്പോൾ എന്നും ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുവിനെയും ശിഷ്യനെയും ഓട്ടത്തിൽ തോൽപിക്കാൻ ഏതു നാട്ടുകാർക്ക് കഴിയും. കണ്ട ഊടുവഴികളിലൂടെ ഒക്കെയും അവർ ഓടി. പക്ഷെ നാട്ടുകാര് പുറകെ തന്നു. അപ്പോൾ ബാലൻ ഗുരുക്കൾ ചാത്തുവിനോട് ഇങ്ങനെ ചോദിച്ചു.
എടാ ചാത്തൂ. ഈ നാട്ടുകാർക്ക് മണത്തറിയാനുള്ള വല്ല കഴിവുകളും ഉണ്ട്. നമ്മൾ വളഞ്ഞു പുളഞ്ഞു ഏതൊക്കെയോ ഊടു വഴികളിലൂടെ ഓടിയിട്ടും ഇവന്മാര് നമ്മുടെ പുറകെ തന്നെ ഉണ്ടല്ലോ.
അപ്പോഴാണ് ചാത്തു ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത്. താൻ മണിയും എടുത്തു കൊണ്ടാണ് ഓടുന്നത് എന്ന കാര്യം. മണി ഉടനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇപ്പോൾ നാട്ടുകാരുടെ ആരവം ചുരുങ്ങി ചുരുങ്ങി വരികയാണ്. ഇപ്പോൾ അത് ദൂരെ എവിടെയോ ആണ്