Friday, 22 December 2017

സ്വർണമെന്ന രാജലോഹം

ആടിനെ കൊടുത്തു പശുവിനെ വാങ്ങുന്ന ബാർട്ടർ സിസ്റ്റത്തിൽ, സാധനങ്ങൾ സൂക്ഷിച്ചു വച്ച് വിപണനം ചെയ്യാനുള്ള ഗോ ഡൌൺ സംവിധാനങ്ങൾ വരുന്നതോടെ ( അതായത് മാർക്കറ്റ് ) കടലാസു കറൻസി പ്രചാരത്തിൽ വരാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായി നമുക്ക് കാണാം. എല്ലാ കാലത്തും വില കല്പിക്കപ്പെട്ട സ്വർണ നാണയങ്ങൾ ആണ് അതിന്റെ തുടക്കക്കാരൻ എന്ന് മൈക് മലാനി പറയുന്നു എങ്കിലും, കടലാസു കറൻസി ആരംഭിക്കുന്നതിനു, സ്വർണ നാണയ വ്യവസ്ഥിതിയിലൂടെ കടന്നു പോകേണ്ട കാര്യമില്ലായിരുന്നു എന്ന് വ്യക്തമാണ് . നിങ്ങൾ നിങ്ങളുടെ കയ്യിലുള്ള നൂറു ആടുകളെ മാർക്കറ്റിലേക്ക് കൊടുക്കുന്നു. മാർക്കറ്റ് നടത്തിപ്പുകാരൻ അതിനു പകരമായി നിങ്ങള്ക്ക് ഒരു രസീതി തന്നേ ഒക്കൂ. അത് രസീതി ആയാൽ മാത്രം പോരാ. നിങ്ങള്ക്ക് ആ രസീതിൽ പൂർണ്ണ വിശ്വാസവും വേണം. അതായത് നാളെ ആ രസീതി തിരിച്ചു കൊടുത്താൽ നിങ്ങള്ക്ക് നൂറു ആടിനെ തിരിച്ചു കിട്ടണം. അതായത് വിശ്വസ്തനായ ഒരാളുടെ കയ്യൊപ്പു ആ രസീതിൽ വേണം. വർത്തമാന കാല കറൻസിയുടെ പ്രാഗ് രൂപമാണ് ഈ രസീതി എന്ന് പറയാറായിട്ടില്ല. തന്റെ കയ്യിലുള്ള ഈ രസീതി നൂറു ആടുകൾക്ക് തുല്യമാണ് എന്ന് സാമാന്യ ജനം മനസ്സിലാക്കിയാൽ, നൂറു ആട്ടിന് പകരമായി, എനിക്ക് ഇന്ന് മുതൽ ഈ രസീതി വിനിമയം നടത്താവുന്നതാണ്. വിനിമയം നടത്തപ്പെട്ട ഈ രസീതി ആണ് പിൽക്കാലത്ത് പേപ്പർ കറൻസി ആയി മാറിയത്. എല്ലാവര്ക്കും സ്വീകാര്യമായ ഈ രസീതി അടിച്ചു മാർക്കറ്റിൽ എത്തിക്കുന്നവനെ നാം ബാങ്കർ എന്ന് വിളിച്ചു.
അപ്പോൾ ഇതിനിടയിൽ കളിച്ച സ്വർണ നാണയത്തിന്റെ സ്ഥാനം എന്താണ്. സ്വർണം നാണയ സ്ഥാനത്തു അവരോധിക്കപ്പെട്ടതോടെ വിനിമയ രംഗത്ത് ചൂഷണം നിലവിൽ വന്നത് നമുക്ക് കാണാം. സ്ഥാപിത താല്പര്യങ്ങൾ തന്നെയാണ്, സ്വർണത്തിനു രാജ പദവി ഉണ്ടാക്കി കൊടുത്തത്. സ്വർണം ഇല്ലായിരുന്നു എങ്കിലും ഈ ലോകത്തിനു കാര്യമായ അപകടങ്ങൾ ഒന്നും വരാനില്ല. വിരളമായിരുന്ന ഈ ലോഹം, രാജാക്കളുടെ ഇഷ്ട ലോഹം ആയി ആദ്യമേ സ്ഥാനാരോഹണം നടത്തി. അതോടെ അത് കയ്യിൽ വരുന്നവൻ ധനികൻ ആയി. ഒരു പണിയും എടുക്കാതെ ധനികൻ ആകാനുള്ള എളുപ്പ വഴി ആയി സ്വർണം. നാണയം എന്ന നിലയിൽ ഈ സ്വർണം സ്ഥാപിതമായതോടു കൂടി ഈ ചിത്രം പൂർത്തി ആയി. കാരണം സ്വർണത്തിനു നാണ്യം എന്ന സ്ഥാപനത്തിന് പുറത്തും വേറിട്ട് നില നില്പുണ്ടായിരുന്നു. വിപണത്തിന്റെ മാധ്യമം എന്ന നിലയിൽ സ്വർണം നില നിന്നതിനു സമാന്തരമായി, അത് വിപണനം ചെയ്യപ്പെടുന്ന ഒരു ചരക്കു കൂടി ആയിരുന്നു . വിപണനത്തിൽ ഉപയോഗിക്കപ്പെടേണ്ട നാണയം തന്നേ വിപണനം ചെയ്യപ്പെടുന്ന അവസ്ഥ പണ്ടേ ഉണ്ടായിരുന്നു എന്ന് അർഥം. സ്വർണം ആയിരുന്നു അതിന്റെ തുടക്കക്കാരൻ. . പക്ഷെ ഒരു വ്യത്യാസം ഉണ്ടായിരുന്നു. അന്ന് നാണയം ആയി ഉപയോഗിക്കപ്പെട്ട സ്വർണത്തിനു എല്ലായിടത്തും ഒരേ വില ആയിരുന്നു. പക്ഷെ ഇന്ന് ഡോളറിന്റ്റെ സ്ഥിതി അങ്ങനെ അല്ല. അതിനു പല ഇടങ്ങളിലും പല വിലയാണ്. അദ്ധ്വാനവുമായി താരതമ്യം ചെയ്താൽ, ഇന്ന് സ്വർണത്തിന്റെ വില പോലും അങ്ങനെ ആണ്. ഓരോ ഇടത്തും ഓരോ വില
പേപ്പർ നാണയത്തിന്റെ അടിസ്ഥാനം സ്വർണം ആണ് എന്നുള്ള ഒരു മിഥ്യ ധാരണ പടർത്തിയത്, ആരംഭകാലത്തു നാണ്യമായി അവരോധിക്കപ്പെടുകയും, അതോടൊപ്പം , വിലയേറിയ ഒരു ചരക്കായി വിപണനം ചെയ്യപ്പെടുകയും ചെയ്ത സ്വർണമാണ് എന്ന് വ്യക്തം. സ്വർണം ലോകത്തു ഇല്ലാതായി പോയാലും ഈ ലോകത്തിനു ഒരു ചുക്കും സംഭവിക്കില്ല എന്നത് സത്യമായിരിക്കെ, ഇന്നും ഒരു രാജ്യത്തിന്റെ നാണ്യ വ്യവസ്ഥയെ താങ്ങി നിർത്താൻ , ഖജനാവിൽ സ്വർണ കട്ടികൾ വേണമെന്ന ധാരണ പടർത്തുന്നത് എന്തിനു വേണ്ടിയാണ്.
(പെട്ടന്ന് തോന്നിയ ചില കാര്യങ്ങൾ എഴുതിയതാണ്. അത് കൊണ്ട് തെറ്റുകൾ ഉണ്ടാവാം. ചൂണ്ടി കാണിച്ചാൽ ധാരണകൾ മാറ്റുന്നതിന് ഒരു പ്രയാസവും ഇല്ല )

Thursday, 14 December 2017

ശാരീരിക പീഡനങ്ങൾ

മനുഷ്യന്റെ ക്രൂര ചെയ്തികളെ മൃഗീയം എന്ന് വിളിക്കുന്നത് മൃഗങ്ങളെ അപമാനിക്കൽ ആണെന്ന് ഒരിക്കൽ ഒരു സാഹിത്യകാരൻ പറഞ്ഞു.  കാരണം ഒരു മൃഗത്തിനും തന്റെ ശത്രുവിനെ ആണി അടിച്ചു മുകളിൽ തൂക്കി ഇടാൻ കഴിയില്ല.  മനുഷ്യൻ ക്രൂരതകൾ കലാപരമാക്കി.  ഇത് പ്രാകൃത മനുഷ്യന്റെ ചെയ്തികൾ മാത്രമല്ല.  തികച്ചും ആധുനികൻ എന്ന് അഹങ്കരിക്കുന്ന ഇന്നത്തെ മനുഷ്യനും പീഡനങ്ങൾ കൂടുതൽ കൂടുതൽ കലാപരമാക്കുകയും,  തന്റെ ശത്രുവിനെ ഉപദ്രവിക്കുകയോ, ശത്രുവിനെ ശിക്ഷിക്കുകയോ,  അവനിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ചോർത്തുകയോ,  അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയോ,  അങ്ങനെ ഉള്ള പല കാര്യങ്ങൾ  പലതിനും വേണ്ടിയോ ഇവ  ഉപയോഗിക്കുന്നു

ഒട്ട്ക്കാർ വാവറയുടെ 'വിച്ചസ് ഹാമർ' എന്ന സിനിമ,  മധ്യ കാലഘട്ടത്തിൽ  ദുർമന്ത്രവാദിനികളെ എങ്ങനെ ഭീകര പീഡനങ്ങൾക്കു ഇടയാക്കി എന്ന് വ്യക്തമാക്കുന്നുണ്ട്.  ശരിക്കും ജന പ്രാതിനിധ്യത്തോടെ തന്നെ ആണ് ഇത്തരം പീഡന  മുറകൾ നടപ്പിൽ വരുത്തിയത് എന്ന് സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകും.  ആദ്യം ചില സ്ത്രീകളെ കുറിച്ചുള്ള ധാരണ  (മിക്കവാറും   അനാചാരങ്ങളോട് പ്രതിഷേധിക്കുന്നവരോ,  ലൂസ് മോറൽ  ഉള്ളവരോ ഒക്കെ ദുര്മന്ത്രവാദിനകളായി  ചാപ്പ കുത്തപ്പെടും)  സമൂഹ മധ്യത്തിൽ തകർക്കുക.   ഒരു സാധാരണ നായയെ,  ഭ്രാന്തൻ നായ ആയി  പ്രഖ്യാപിക്കുന്നതു പോലെ ഉള്ള പ്രവർത്തി.  അത്തരം ഒരു ബോധം ജനമനസ്സിൽ അടിച്ചു കയറ്റിയാൽ പിന്നെ ജനങ്ങൾ അത്തരക്കാരുടെ നേരെ നടത്തുന്ന ഏതു തരം പീഡനങ്ങളെയും അംഗീകരിക്കും .  ചിലപ്പോൾ ജനങ്ങൾ പോലും ഇത്തരത്തിലുള്ള പീഡനങ്ങളിലെ പങ്കാളികൾ ആകും.    സ്ത്രീ,  പിശാച് ബാധ ഏറ്റവർ ആണെന്ന്   പീഢകർ ആദ്യമേ തീരുമാനിക്കുന്നു.  പിശാച് ബാധ ഏറ്റവരിൽ കുടിയിരിക്കുന്ന പിശാച് ഒരു വിധം പീഡനങ്ങൾ കൊണ്ടോന്നും സത്യം പറയില്ല എന്നും അത് കൊണ്ട് അത്തരത്തിലുള്ള സ്ത്രീകളെ ഭീകര താഡനങ്ങൾക്കു വിധേയർ ആക്കണം എന്നും ആയിരുന്നു അന്നത്തെ നിയമം.  താൻ ദുര്മന്ത്രവാദിനിയാണ് എന്ന് പീഡന തളർച്ചയിൽ സമ്മതിക്കുന്നത് വരെയും പീഡനങ്ങൾ തുടരും.

ടോർച്ചർ എന്ന വാക്കിന്റെ മൂല രൂപം,  പിടിച്ചു തിരിക്കുക എന്ന് അർഥം വരുന്ന ടോർക്കുറെ എന്ന ലാറ്റിൻ പദമാണ്.  അവയങ്ങൾ പിടിച്ചു തിരിച്ചു പീഡിപ്പിക്കൽ തന്നെ ആയിരുന്നു ആദ്യകാല കൃസ്ത്യൻ പീഡന മുറകൾ.  ചില  സമയങ്ങളിൽ,  ശരീരത്തിൽ നിന്ന് ചോര ചിന്തിയുള്ള പീഡനം നിരോധിക്കപ്പെട്ടിരുന്നു.  പെരുവിരലിൽ തൂക്കി ഇടുക,  കാലിൽ തീപ്പന്തങ്ങൾ തൂക്കി ഇടുക,  തലയിൽ മുൾക്കിരീടം ചാർത്തുക, തല മുഴുവൻ ഇരുമ്പു കവചം കൊണ്ട് മൂടി വെക്കുക,  കഴുത്തിൽ ഭാരമുള്ള ഇരുമ്പു കോളർ ഘടിപ്പിക്കുക,   ചലിക്കാൻ ആകാത്തവിധം ഇടുങ്ങിയ ഇരുമ്പു വസ്തങ്ങൾ (സ്ട്രൈറ്റ് ജാക്കറ്റ്) അണിയിക്കുക എന്നിവയൊക്കെ അന്നത്തെ കലകൾ ആയിരുന്നു.   മധ്യകാല യൂറോപിയൻ കോടതികൾ ,  കുറ്റവാളികളുടെ  സമൂഹ നിലയും , കുറ്റത്തിന്റെ കാഠിന്യവും, കണക്കിലെടുത്തു കൊണ്ട് പീഡനങ്ങൾ നടത്തുന്നതിനെ അനുകൂലിച്ചിരുന്നു.  രാജ്യത്തെ ഒറ്റു കൊടുക്കുന്നവരുടെ കാര്യത്തിൽ പീഡനം ഒരു നിയമം പോലെ ആയിരുന്നു.  മത വിശ്വാസങ്ങൾക്കെതിരായ ഏതു നീക്കവും ദൈവ നിന്ദ ആകയാൽ എല്ലാകാലവും മത നിന്ദകർ ക്രൂര പീഡനങ്ങൾക്കു വിധേയരായിരുന്നു.

Monday, 6 November 2017

ചട്ടികളി, ചുള്ളിയും കോലും പിന്നെ ക്രിക്കറ്റും ഗോൾഫും

വിമാനം കണ്ട് പിടിച്ചത്,  എന്റെ ആദി പിതാവായ മണ്ടോടി ചാപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് എന്നും,  ലോകത്തു ഒരു കാലത്തു ശാസ്ത്രത്തിൽ കോളിളക്കം സൃഷ്ടിച്ച പല കണ്ട് പിടുത്തങ്ങളിലും മണ്ടോടി തറവാടിന്റെ കയ്യൊപ്പു ദർശിക്കാമെന്നും ഞാൻ ഇവിടെ എഴുതിയത് ഓർക്കുമല്ലോ.  പക്ഷെ കളി കാര്യങ്ങളിൽ (ഗെയിംസ്) നമ്മുടെ തറവാടിന്റെ ശ്രദ്ധ കേവലം തല്ലിൽ മാത്രം ഒതുങ്ങി  പോയി  എന്ന് ഞാൻ സംശയിക്കുന്നു.  എന്ത് തന്നെ ആയാലും  ലോകത്തു ഇന്ന് നടമാടുന്ന പല കളികളും തലശ്ശേരിയെന്ന ദേശത്തു നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് എന്ന് ,  മണ്ടോടിയിലെ   ഊഹ ശാസ്ത്രജ്ഞൻ ശ്രീമാൻ ബാലൻ തന്റെ ഊഹ പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു .  ക്രിക്കറ്റ് എന്ന സായിപ്പിന്റെ  കളി ആയിരുന്നു ശ്രീമാൻ ബാലൻ പഠന വിഷയം ആക്കിയത്.  ശ്രീമാൻ ബാലൻ ആദ്യമേ ചോദിച്ച ഒരു ചോദ്യം ഇതാണ്.  തലശേരി ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളിച്ച ഇടമാണോ.  അല്ലെങ്കിൽ ക്രിക്കറ്റ് എന്ന കളിയുടെ ഉത്ഭവം തന്നെ തലശേരി ആണോ.  അദ്ദേഹത്തിന്റെ  ഊഹ പഠനങ്ങളിൽ നിന്ന് വ്യക്തമായ ചില കാര്യങ്ങൾ ആണ് ഇവിടെ വ്യക്തമാക്കുന്നത്.  അത്തരം ഒരു വ്യക്തമാക്കലിന് മുന്നേ നിങ്ങൾ ഓരോരുത്തരും ആവശ്യം അറിഞ്ഞിരിക്കേണ്ടത്,  തലശേരിയിലെ പ്രാചീനമായ രണ്ട് കളികളെ കുറിച്ചാണ്.  അതിനു ശേഷം ക്രിക്കറ്റ് എന്ന ആധുനിക കളി എപ്രകാരം മേല്പറഞ്ഞ രണ്ട് നാടൻ കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പ്രസ്താവിക്കുന്നതായിരിക്കും

ചുള്ളിയും കോലും.

രണ്ടടി നീളമുള്ള ഒരു കോല്.  സൗകര്യത്തിനു വേണ്ടി നമുക്ക് അതിനെ വിക്കറ്റ് എന്ന് വിളിക്കാം.  പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ചുള്ളി  .  നമുക്ക് അതിനെ ബെയിൽസ് എന്ന് വിളിക്കാം. ഈ ചുള്ളി അതിന്റെ രണ്ടറ്റവും കോണാകൃതിയിൽ കൂർപ്പിച്ചു വച്ചിരിക്കും.  എഴുതാൻ ഉപയോഗിക്കുന്ന പെൻസിൽ പോലെ. പിന്നെ അഞ്ചു സെന്റിമീറ്ററോളം വ്യാസമുള്ള ഒരു ചെറിയ കുഴി.  ഇത്രയും മാത്രമാണ് തികച്ചും സിമ്പിൾ ആയ ഈ  കളിക്ക് വേണ്ട ഇൻഫ്രാ സ്ട്രക്ച്ചർ .   വെറും രണ്ട് പേര് മാത്രമേ ഈ കളി കളിക്കാൻ ആവശ്യമുള്ളൂ.  കൂടുതൽ പേർക്കും ഈ കളി കളിക്കാമെങ്കിലും,  ആളധികമാവുമ്പോൾ കളി തല്ലിൽ കലാശിക്കാനും,  സ്നേഹത്തിന്റെ ചിഹ്നമായ കോല്,  മനുഷ്യനെ മർദിക്കാനായുള്ള വടിയായി പരിണമിക്കാനും ഇടയുണ്ട് എന്ന്  ഭയക്കുകയാൽ,  നമുക്ക് കളിക്കാരെ വെറും രണ്ടിൽ ചുരുക്കുകയാവും നല്ലതു.

കളി തുടങ്ങുകയായി.  കോലൻ  അതായത് കോല് കയ്യിലുള്ളവൻ .  തന്റെ കയ്യിലുള്ള ചുള്ളി  നിലത്തുള്ള കുഴിക്കു വിലങ്ങനെ വെക്കുന്നു.  അതിനു ശേഷം തന്റെ വിക്കറ്റു എന്ന  കോല് , ബെയിൽസ് എന്ന ചുള്ളിക്കു പുറകിലായി സ്ഥാപിക്കുകയാണ്.  ഇപ്പോൾ അദ്ദേഹം തന്റെ ഇടതു കൈ കൊണ്ട് കോല് പിടിച്ചിരിക്കുകയാണ് .  വലതു കൈ ഇപ്പോൾ കോലിന്റെ പുറകിൽ അതിനെ ആഞ്ഞടിക്കാൻ തയ്യാറായിരിക്കുന്നു.  ഇപ്പോൾ എന്ത് സംഭവിക്കും എന്ന് വായനക്കാരായ നിങ്ങള്ക്ക് ഒക്കെ അറിയാം.  കോലിനെ വലതു കൈ കൊണ്ട് ശക്തിയായി തള്ളുമ്പോൾ, അതിന്റെ മുന്നിലുള്ള ചുള്ളി എന്ന വെയിൽസ് വായുവിലൂടെ പറക്കും.  അപ്പോൾ എതിരാളിക്ക് ആ ചുള്ളി കാച്ച് ചെയ്തു കൊണ്ട് കൊലനെ പുറത്താക്കാം.  മിക്കവാറും അതിനു സാധ്യതയില്ല .  കാരണം കോലൻ എതിരാളി നിൽക്കുന്ന ഇടത്തേക്ക് ചുള്ളി പറത്താൻ യാതൊരു സാധ്യതയും ഇല്ല.  ചുള്ളി എന്ന ബെയിൽസ് ഇപ്പോൾ എതിരാളിയുടെ ഏരിയയിൽ ഉള്ള ഗ്രൗണ്ടിൽ എവിടെയോ വീണു കിടക്കുകയാണ്.  എതിരാളി അതിനെ കൈ കൊണ്ട് എടുത്തു അതിന്റെ ആരംഭ സ്ഥാനമായ കുഴിയിലേക്ക് തിരിച്ചെറിയുകയാണ്.  അത് കുഴിയിലോ , കുഴിക്കരികിലോ ചെന്ന് വീണാൽ കോലൻ ഔട്ട്.  കുഴിക്കരികിൽ എന്നതിന് കൃത്യമായ കണക്കുണ്ട്. കുഴിയുടെ ഒത്ത മദ്യത്തിൽ നിന്ന് ചുള്ളി വീണു കിടക്കുന്ന സ്ഥലത്തേക്ക് കയ്യിലുള്ള കോലിന്റെ അത്രയും ദൂരം ഇല്ലെങ്കിൽ അത് കുഴിക്കരികിൽ നിയമത്തിൽ വരികയും കോലൻ ഔട്ട് ആകുകയും ചെയ്യും.  പക്ഷെ ഭയപ്പെടരുത്.  കൊലന്റെ കയ്യിൽ കോലുണ്ട്.  അത് ഒരു പ്രതിരോധ ആയുധം കൂടിയാണ്.  എതിരാളി ചുള്ളി എടുത്തു എറിയുമ്പോൾ, കോലൻ തന്റെ കോലുമായി തയ്യാറെടുത്തിരിക്കുകയാണ്.  വായുവിലൂടെ പറന്നു വരുന്ന ചുള്ളിയെ തന്റെ കയ്യിലുള്ള കോല് കൊണ്ട് അടിച്ചു പറത്താൻ.  ചുള്ളി എത്ര ദൂരെ പോകുന്നോ കോലൻ വിജയിക്കാൻ സാധ്യത കൂടുന്നു.  അടുത്തതായി കോലൻ തന്റെ ചുള്ളി വീണുകിടക്കുന്ന സ്ഥലം അന്വേഷിച്ചു  നടക്കുകയാണ് .  ഇതാ അത്  കണ്ടെത്തി കഴിഞ്ഞു. ഇനിയാണ് കളിയുടെ  ഏറ്റവും സുന്ദരമായ ഭാഗം.  കോലൻ തന്റെ കോല് കൊണ്ട് നിലത്തു വീണു കിടക്കുന്ന ചുള്ളിയെ, അതിന്റെ ഒരറ്റത്ത് അടിച്ചു വായുവിലേക്ക് ഉയർത്തുകയാണ്.  വായുവിലേക്ക് ഉയർന്നു വരുന്ന ചുള്ളിയെ കോലൻ വീണ്ടും  തന്റെ കോലുകൊണ്ട് തട്ടി കളിക്കുകയാണ്.  ഒന്ന് രണ്ട് മൂന്നു എന്നിങ്ങനെ.  ചുള്ളി കോലിൽ നിന്ന് തെന്നി വീഴും എന്ന് തോന്നിയാൽ ഉടനെ അതിനെ ക്രൂരമായി മർദിച്ചു, ദൂരേക്ക് പറത്തുന്നു.  (പക്ഷെ ശ്രദ്ധിക്കണം.  കൊലനെ സംബന്ധിച്ചു ഏറ്റവും അപകടകരമായ ഒരു കാര്യം ഇതിനിടയിൽ ഒളിച്ചിരിക്കുന്നു.  കോലൻ ചുള്ളി , കോല് കൊണ്ട് അടിച്ചു വായുവിൽ ഉയർത്തുന്ന വേളയിൽ എപ്പോഴും,  എതിരാളിക്ക് ചുള്ളി ക്യാച്ച് ചെയ്തു കൊണ്ട് കൊലനെ ഔട്ട് ആക്കാവുന്നതാണ്.)  ചുള്ളി വീണു കിടക്കുന്ന മേച്ചിൽ സ്ഥലം അന്വേഷിച്ചു വീണ്ടും കളിക്കാർ നീങ്ങുകയാണ്.  അവിടെ എത്തി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചുള്ളി വീണു കിടക്കുന്ന പോയിന്റ് മുതൽ ,  ആരംഭത്തിലുള്ള കുഴി വരെയുള്ള ദൂരം കോല് കൊണ്ട് അളക്കുക.  ഇതാണോ സ്‌കോർ.  അല്ല.  നേരത്തെ നാം ചുള്ളി വായുവിലേക്ക് തട്ടി കളിച്ചപ്പോൾ എണ്ണിയത് ഓർക്കുമല്ലോ. എത്ര പ്രാവശ്യം അതിനെ അമ്മാനമാടി എന്ന് നോക്കുക.  ആ സംഖ്യയെ ഇപ്പോൾ അളന്നു കിട്ടിയ സംഖ്യാ കൊണ്ട് ഗുണിക്കുക.  അതാണ് സ്‌കോർ.  ഇനി ഈ കളി എതിരാളി തുടരുന്നു.

Saturday, 28 October 2017

കുട്ടികളും നമ്മളും

ചെറിയ കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ, വീട്ടിന്റെ പിന്നിലുള്ള അനാഥ മന്ദിരത്തിലെ സൂപ്രണ്ട് എന്റെ അമ്മയുടെ അടുത്തു വന്നു ഇങ്ങനെ പറഞ്ഞു. കൗസു അമ്മെ. നിങ്ങളുടെ മകൻ വൈകുന്നേരം വന്നാൽ, അനാഥമന്ദിരത്തിൽ വരണം എന്ന് അവനോടു പറയണം എന്ന്. 'അമ്മ കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അവനു അവിടെ ഉള്ള കുട്ടികളുടെ കൂടെ കളിച്ചാൽ പോരെ. പത്തിരുപതു കുട്ടികൾ അവിടെ ഉണ്ട്. കളിക്കാനുള്ള പല വസ്തുക്കളും അവിടെ ഉണ്ട്. അവൻ അവരോടൊപ്പം കളിച്ചു അവരുടെ വേദനകൾ അറിയട്ടെ എന്ന്. അന്ന് മുതൽ കുട്ടിക്കാലം കഴിയുന്നത് വരെയും, എന്റെ സായാഹ്നങ്ങൾ ഞാൻ ചെലവിട്ടത് ആ അനാഥ മന്ദിരത്തിൽ ആയിരുന്നു. അച്ഛനെയും അമ്മയെയും വിട്ടു നിൽക്കുന്ന എത്രയോ കുട്ടികൾ അവിടെ ഉണ്ടായിരുന്നു. അച്ഛനോ അമ്മയോ ആരെന്നു അറിയാത്തവരും . ആ വേദന അറിയുന്ന ഒരാൾക്ക് തന്റെ വേദന വെറും തുച്ഛമാണ് എന്ന് തോന്നുന്നത് സ്വാഭാവികമാണ്. അവരുടെ അത്തരം വേദനകൾ അറിഞ്ഞവന് തന്റെ തുച്ഛമായ വേദനകൾ കാരണം , മരിക്കാൻ തോന്നുക പോയിട്ട് ഒന്ന് കരയാൻ പോലും തോന്നില്ല. നമ്മൾ നമ്മുടെ കുട്ടികളെ കഷ്ടപ്പാടുകൾ അറിയാതെ വളർത്താൻ ആഗ്രഹിക്കുന്നു. അത് തെറ്റാണ് എന്ന് ഞാൻ പറയില്ല. പക്ഷെ ലോകത്തു കഷ്ടപ്പാടുകൾ തെല്ലും ഇല്ല എന്നും, ഇപ്പോൾ എനിക്ക് അനുഭവിക്കേണ്ടി വന്ന ഈ തുറിച്ചു നോട്ടം, ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് എന്നും ധരിക്കുന്ന കുട്ടി, അത്ര നല്ല കുട്ടിയാണ് എന്ന് ഞാൻ കരുതുന്നില്ല. അത് കൊണ്ട് തുറിച്ചു നോട്ടത്തിൽ കവിഞ്ഞുള്ള പല വേദനകളും ഈ ലോകത്തുണ്ട്, എന്ന് നാം നമ്മുടെ കുട്ടികളെ അറിയിക്കുക തന്നെ വേണം. അവൻ സ്‌കൂളിൽ വച്ച്, ക്ലാസ് തൂത്തു വരാൻ നിര്ബന്ധിക്കപ്പെട്ടു എങ്കിൽ നാം അതിൽ കുപിതരാകരുതു. അതിനെ ബാല പീഡനം ആയി കണക്കാക്കരുത്. എത്രയോ കുട്ടികൾ അതിനേക്കാൾ ഭീകരമായ പരിതഃസ്ഥിതികളിൽ ജീവിക്കുന്നു എന്ന സത്യം അവനെ മനസ്സിലാക്കാൻ, ഇത്തരം ചെറിയ വേലകളുടെ സമയത്തു നാം ശ്രമിക്കണം. ഒരു കാറ്റടിച്ചാൽ ചിന്നി ചിതറി പോകുന്ന ഇലയായി വളരാനല്ല നാം അവനെ പഠിപ്പിക്കേണ്ടത്, ഏത് കൊടുങ്കാറ്റിലും പതറാതെ നിൽക്കുന്ന ഒരു മാമരമാകാനാണ് .

തവരച്ചെടിയും കുട്ടികളും
തലവാചകത്തിൽ കുട്ടികൾ എന്നുള്ളത് കൊണ്ട് ഞാൻ കുട്ടികളെ കുറിച്ചാണ് പറയുന്നത് എന്ന് ധരിക്കരുത്. ഞാൻ ഇവിടെ കുട്ടികളെ കുറിച്ച് ഒരു വാക്കു പോലും ഉരിയാടില്ല. അത് ഉരിയാടേണ്ടത്‌ ഇത് വായിക്കുന്ന നിങ്ങളാണ്.
എല്ലാ പുറം പോക്ക് ഭൂമികളിലും കാണുന്ന ഒരു ചെടിയാണ് തവര. ചിലയിടങ്ങളിൽ അതിനു തകര എന്ന് പറയും എന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. അത് ഞാൻ ഉദ്ദേശിക്കുന്ന ചെടിയാണോ എന്ന് അറിയില്ല. ഒരു ചിത്രം ഇവിടെ കൊടുക്കണം എന്ന് വിചാരിച്ചു, ഞാൻ ഇവിടെ പല ഇടങ്ങളിലും തെണ്ടി നടന്നു. പക്ഷെ രക്ഷയില്ല. അവയുടെ വേരറ്റു പോയിരിക്കുന്നു.
എന്റെ വീടിന്റെ മുന്നിലുള്ള പുറമ്പോക്കു ഭൂമിയിൽ ആയിരുന്നു ഞാൻ ഇവയെ ആദ്യമായി കാണാൻ തുടങ്ങിയത്. മനുഷ്യന്റെ പാദ പതനം അധികം ഏൽക്കാത്ത ഭൂമി. ചില്പ്പോൾ മാത്രം ഞാൻ തവര ഇലകൾ പറിക്കാൻ മാത്രം, ഒരു കാലിയെ പോലെ അവിടെ മേയും. ചെടി അറിയാതെ ഞാൻ അവയെ പറിച്ചെടുക്കും. അവ എന്റെ ഇഷ്ട ഭക്ഷണം ആയിരുന്നു , അന്നും ഇന്നും.
ആരും താലോലിക്കാത്ത ചെടി. ആരും വെള്ളമൊഴിക്കാത്ത ചെടി. മെയ് മാസത്തിലെ കടുത്ത വേനലിൽ അത് കാറ്റിൽ തലയാട്ടി കൊണ്ട് ആ പുറം പോക്കിൽ ജീവിച്ചു. ഇനി അഥവാ അത്യഷ്ണത്തിൽ അവ കരിഞ്ഞു പോയാലും അടുത്ത മഴയിൽ അവ നിബിഢമായി വളർന്നു കഴിഞ്ഞു. വേനലിനും നശിപ്പിക്കാൻ പറ്റാത്ത ഒരു വല്ലാത്ത അസ്തിത്വം.
ഒരിക്കൽ അമ്മയോട് ഞാൻ ചോദിച്ചു . ഈ ചെടിയെന്താണ് ഇങ്ങനെ. അതിനു വെള്ളം വേണ്ടേ . വളം വേണ്ടേ എന്നൊക്കെ. 'അമ്മ ചിരിക്കുക മാത്രം ചെയ്തു. അന്ന് അമ്മക്ക് അതിനു ഉത്തരം ഇല്ലാഞ്ഞിരുന്നത് പോലെ, ഇന്നു എനിക്കും അതിനു ഉത്തരമില്ല . പക്ഷെ അന്ന് 'അമ്മ പറഞ്ഞ മറ്റൊരു കാര്യം ഞാൻ ഇന്നും ഓർക്കുന്നു. നീ അവയുടെ ഇലകളെ നോക്കൂ. അവയിൽ ഏതെങ്കിലും ഒന്നിനെ ഏതെങ്കിലും പ്രാണി കടിച്ചിട്ടുണ്ടോ എന്ന് നോക്കി വരൂ എന്ന്. ഞാൻ ഒരു ദിവസം മിനക്കെട്ടിരുന്നു അതിലെ ഓരോ ഇലകളിലെയും പരിശോദിച്ചു. ഒന്നിലും ഒരു പോറലും ഇല്ല.
പിന്നീടൊരിക്കൽ ആരോ ആ പറമ്പു ഉഴുതു മറിച്ചു
തവരകൾ എന്നത്തേക്കുമായി അപ്രത്യക്ഷമായി.
ഞാൻ ഇപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം
എന്ത് കൊണ്ട്?

Tuesday, 3 October 2017

സ്റ്റാസ്റ്റിസ്റ്റിക്കൽ ഫാലസികൾ

യാത്രക്കിടയിൽ പരിചയപ്പെട്ട ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥി എന്നോട് മുൻപൊരിക്കൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിനു ആധാരം.  അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ അതെ പോലെ ഇവിടെ പകർത്തുകയാണ്.  അതിൽ യുക്തിയുണ്ട് എന്ന് തോന്നുന്നത് കൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ചെയ്യുന്നത്.  ഇതിന്റെ തുടക്കം ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യമാണ്..  എന്റെ ചോദ്യം ഇതായിരുന്നു.  ചില വാക്സിനുകളിൽ വിജയം 97 ശതമാനം വരുമെന്ന് ഞാൻ ഒരിടത്തു വായിച്ചിട്ടുണ്ട്.  ആ കണക്കു തെറ്റാണ് എന്ന് താങ്കൾ ഇപ്പോൾ പറഞ്ഞത് ഞാൻ കേട്ട് .  എന്താണ് താങ്കളുടെ ഈ വാദത്തിനു അടിസ്ഥാനം.  അദ്ദേഹത്തിന്റെ ഉത്തരത്തിന്റെ പൂർണ രൂപമാണ് ഇവിടെ കൊടുക്കുന്നത്.

മരുന്നും വാക്സിനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് എന്ന് അറിയാമോ.  മരുന്നുകൾ രോഗിക്ക് കൊടുക്കുന്നവ ആണ്. വാക്സിനുകൾ രോഗമില്ലാത്തവനും.  നൂറു പേർക്ക് ഒരു മരുന്ന് കൊടുത്തു അതിൽ മൂന്നു പേർക്ക് ആ രോഗം വന്നാൽ അതിനർത്ഥം,  മരുന്ന് 97 ശതമാനം വിജയം ആണെന്ന് തന്നെ ആണ്.  സംശയമില്ല.  പക്ഷെ ഈ നീതി വാക്സിനിൽ പ്രയോഗിക്കുന്നത് തികച്ചും യുക്തി ഹീനമാണ്.  കാരണം വാക്സിൻ എന്നത് രോഗം വരുന്നവനോ , രോഗം വരുമെന്ന് ഉറപ്പുള്ളവനോ കൊടുക്കുന്ന മരുന്നല്ല.  ഒരു മാരക പകർച്ച വ്യാധിയും,  അത് കൊടുമ്പിരിക്കൊണ്ട ഇടങ്ങളിൽ പോലും എല്ലാവര്ക്കും വന്നിട്ടില്ല.  ജനതയിൽ ഒരു വലിയ ശതമാനം ആളുകൾ ഏതു രോഗത്തിനെതിരെയും പ്രതിരോധം നേടിയവർ ആയിരുന്നു.  അതിനർത്ഥം ഇന്ന് നാം വാക്സിൻ കൊടുക്കുന്നത് എല്ലാവര്ക്കും രോഗം വരാൻ സാധ്യതയുണ്ട്  എന്നുള്ള വിശ്വാസം കൊണ്ടല്ല.  മറിച്ചു നൂറിൽ മൂന്നു പേർക്ക് മാത്രമേ രോഗം വരാനെ സാധ്യത ഉള്ളൂ എങ്കിലും എല്ലാവര്ക്കും വാക്സിൻ കൊടുത്തിരിക്കണം എന്ന് നിര്ബന്ധമാണ്.  പകർച്ച വ്യാധി തടയുന്നതിനും ആ മൂന്ന് പേരെ രക്ഷിക്കുന്നതിനും അത് ആവശ്യമാണ്.  അപ്പോൾ ഇനി നമുക്ക് ഇത്രയും കാര്യങ്ങൾ മനസ്സിൽ വച്ച് കൊണ്ട് നമ്മുടെ ഒരു ഉദാഹരണത്തിലേക്കു കടക്കാം.   അതിനുള്ള സ്പെസിമെൻ താഴെ പറയുന്നതാണ്.  ആദ്യം ഇരുനൂറു പേരുള്ള ഒരു സമൂഹത്തെ മനസ്സിൽ കാണുക.  അവർക്കു ഏതെങ്കിലും ഒരു പകർച്ച വ്യാധിക്ക് വേണ്ടി വാക്സിൻ കൊടുക്കാൻ പോകുകയാണ്.  ഈ ഉദാഹരണത്തിന് വേണ്ടിയുള്ള ഒരു പോസ്റ്റുലേറ്റു ഇതാണ്.  ജനതയിൽ മൂന്നു ശതമാനം പേർക്ക് വരാൻ ഇടയുള്ള  ഒരു രോഗത്തിനാണ് നാം വാക്സിൻ കൊടുക്കുന്നത്.  ഇത് ഒരു ഊഹം മാത്രമാണ്.  യാഥാർഥ്യം അല്ല.  ഇരുനൂറു പേരുള്ള ഈ ഗ്രൂപ്പിനെ ഞാൻ നൂറു വീതമുള്ള രണ്ട് ഭാഗം ആക്കുകയാണ്.  അടുത്തതായി ആദ്യത്തെ ഗ്രൂപ്പിലെ എല്ലാവര്ക്കും വാക്സിൻ കൊടുക്കുകയാണ്.  ഇനി അടുത്ത ഗ്രൂപ്പിന്റെ കാര്യമോ.  അവിടെ ആർക്കും ഒരു വാക്സിനും കൊടുക്കുന്നില്ല.  വാക്സിൻ കൊടുത്ത ഗ്രൂപ്പിൽ ആർക്കും രോഗം വന്നില്ല എന്ന് അനുമാനിക്കുക.  ഇനി അടുത്ത ഗ്രൂപ്പിന്റെ കാര്യമോ.  നേരത്തെ പോസ്റുലേറ്ററിൽ പറഞ്ഞ കാര്യത്തിൽ നിന്ന് തന്നെ വ്യക്തമാണ് വാക്സിൻ കൊടുക്കാത്ത ഗ്രൂപ്പിൽ മൂന്നു പേർക്ക് രോഗം വന്നു കഴിഞ്ഞു എന്ന്.   ശരിയല്ലേ.  വാക്സിൻ കൊടുത്ത ഗ്രൂപ്പിൽ ആർക്കും രോഗം വന്നില്ല .  കൊടുക്കാത്ത ഗ്രൂപ്പിൽ മൂന്നു പേർക്ക് രോഗം വന്നു.  ഇത് വരെ കുഴപ്പമില്ല.  എന്നാൽ ഇനി ഈ വാക്സിൻ കൊടുത്ത ഗ്രൂപ്പിൽ മൂന്നു പേർക്ക് രോഗം വന്നു എന്ന് വിചാരിക്കുക.  അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് ശഠിക്കാൻ പറ്റില്ല.  കാരണം ഈ ലേഖനം തുടങ്ങിയത് 97  ശതമാനം വിജയം എന്ന സംഖ്യയിൽ നിന്നാണ് എന്ന് ഓർക്കുക.  അപ്പോൾ ഈ ഉദാഹരണത്തിൽ നമുക്ക് എന്ത് കിട്ടുന്നു.  രണ്ട് ഭാഗത്തും മൂന്നു പേർക്ക് രോഗം വന്നു എന്ന്. എന്താണ് ഇതിന്റെ അർഥം. ഇത് ഒരു എക്സ്ട്രീം ഉദാഹരണം മാത്രമാണ്.  പക്ഷെ ഇതിൽ നിന്ന് കിട്ടുന്ന ഉത്തരവും ഒരു എക്സ്ട്രീം ഉത്തരം ആണ് എന്ന് കണക്കാക്കിയാൽ മതി.  അപ്പോൾ യുക്തി പൂർവം ഇങ്ങനെ പറയാം.  പരാജയം മൂന്നു ശതമാനം മുതൽ നൂറു ശതമാനം വരെ ആകാം എന്ന്.  നൂറു ശതമാനം പേർക്കും രോഗം വരാൻ ഇടയുള്ള ഒരു സാഹചര്യത്തിൽ ആണ് നാം വാക്സിൻ കൊടുക്കുന്നത് എങ്കിൽ വിജയം 97 ശതമാനവും,   നേരെ മറിച്ചു വെറും മൂന്നു പേർക്ക് മാത്രം രോഗം വരാൻ ഇടയുള്ള സാഹചര്യത്തിൽ ആണ് വാക്സിൻ കൊടുത്തിരുന്നത് എങ്കിൽ പാരാജയം നൂറു ശതമാനവും.  പക്ഷെ ഇവിടെ പറഞ്ഞ നൂറു ശതമാനമോ മൂന്നു ശതമാനമോ തീരുമാനിക്കാൻ ഇന്ന് മാർഗങ്ങൾ ഒന്നും ഇല്ല.

സ്റ്റാറ്റിസ്റ്റിക്സ് കൊണ്ട് സർക്കസ് കളിക്കുന്ന ഒരു ബുദ്ധി ജീവിയുടെ വാദങ്ങൾ മാത്രമാണ് ഇത്. ഈ വാദത്തിലും നമുക്ക് കാണാൻ പറ്റാത്തതോ , നമുക്ക് മനസ്സിലാക്കാൻ പറ്റാത്തതോ ആയ ചതിക്കുഴികൾ വേണ്ടുവോളം ഉണ്ടാവാം.  കണക്കോ ശാസ്ത്രമോ സത്യങ്ങൾ മാത്രമേ പറയുള്ളൂ.  പക്ഷെ സ്ഥാപിത താല്പര്യങ്ങൾ തങ്ങളുടെ അസത്യ പ്രചാരണത്തിന് ഇവയെ ഉപയോഗിക്കുന്നു എന്നുള്ളതും മറ്റൊരു സത്യമാണ്

ഈ പറഞ്ഞ കാര്യങ്ങൾ എത്രമാത്രം ആധികാരികങ്ങൾ ആണ് എന്ന് എനിക്ക് അറിയില്ല.  കാരണം ഞാൻ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ച ഒരു വ്യക്തി അല്ല.  പുറമെ നിന്ന് നോക്കുമ്പോൾ ഇതിൽ പറഞ്ഞതിന് യുക്തി ഉണ്ട് എന്ന് തോന്നി. അത്ര മാത്രം.  ഇനി ഇതിലെ യുക്തി ഹീനതകൾ ചൂണ്ടി കാണിക്കേണ്ടത് വായിക്കുന്നവരുടെ കർത്തവ്യം ആണ്..


Sunday, 1 October 2017

മണ്ടോടിയുടെ കൊച്ചു കവിതകൾ


പെട്ടിയിലടച്ചത് കഴിക്കൂ
കാർഡ് ബോർഡ് പെട്ടിയി-
ലടച്ചത് മാത്രം കഴിക്കൂ
വളരെ വേഗം പെട്ടിയിലേറി
മുകളിലേക്ക് പോകാം

*********

കുയിലിന്റെ
പാട്ടു  കേൾക്കൂ
കുയിലിനെ
തേടി പോകാതെ
കുയിലിന്റെ
കഥയറിയാതെ
കുയിലിന്റെ
പാട്ടു കേൾക്കൂ

*******************

 കഴുകനും മടുക്കും 
കരളു കൊത്തിപറിക്കുന്ന 
കഴുകനും മടുക്കും 
കുറെ കുടിച്ചാൽ 
പായസവും മടുക്കും 
കുറെ കഴിച്ചാൽ 
ജീവിതവും

*****************

പ്രസവാശുപത്രിയിൽ 
പരേതാത്മാക്കളുടെ 
തിക്കും തിരക്കും 
പറ്റിയ ബോഡിയിൽ
ചാടിപ്പിടിക്കാനുള്ള 
തിക്കും തിരക്കും



*****************

മുല മുറിച്ചു മാറ്റിയപ്പോള- 
വളവളുടെ മാറിടം തുറന്നു കാട്ടി 
അത് കണ്ട നമ്മളിലിപ്പോഴില്ല കാമം
മറിച്ചുള്ളിലൊരു പിടച്ചിൽ മാത്രം

*******************

ചാത്തുയേട്ടൻ 
തിന്നാണ്ട് കുടിക്കാണ്ട് 
പണം കൂട്ടി വച്ചു
ചത്തപ്പോൾ മോൻ പാച്ചു 
അത് കൊണ്ട് പുട്ടടിച്ചു 

മക്കൾക്ക് പുട്ടടിക്കാൻ വേണ്ടി 
പണം കൂട്ടി വെക്കാതിരിക്കുക.

പാപ്പിലോൺ ബിജോയിസ്‌
ഓൾഡ് പോർട്ട് എന്നിങ്ങനെ
നൂറു കൂട്ടം സാധനങ്ങൾ
മാർക്കറ്റിൽ കിട്ടുമെന്ന്
മറന്നു പോകരുത്

പിന്നെ ഇതല്ലാതെ
മനുഷ്യരുമെത്രയോ
നിന്നെ സുഖിപ്പിക്കാൻ
കാത്തു നിൽക്കുന്നു


***************************

നുണപറച്ചിലാണ് 
കല, പിന്നെ ഞാനൊരു 
നുണപറഞ്ഞതിനെന്തിത്ര 
കോപം സഹോദരാ


************************

നന്മ 
തിന്നു 
മടുത്തു 
ഇനി
ഒരു 
പ്ലെയ്റ്റ്
തിന്മ 
വരട്ടെ


************************
ഉരച്ചു നോക്കി 
പൊന്നിന്റെ 
മാറ്ററിയൂ
വല്ലതു മുരയ്ച്ചു
നോക്കിപ്പെണ്ണിന്റെ 

മാറ്ററിയൂ

**********************

നരവന്നാൽ കരയല്ലേ 
നിന്നുടെവീട്ടിൽ കരിയില്ലേ


നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ
നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ


നരവന്നാൽ 
കരയല്ലേ നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേനിന്നുടെ വീട്ടിൽ 
കരിയില്ലേരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ


 നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ

ഉരച്ചു ഉരച്ചു നോക്കി 
പൊന്നിന്റെ മാറ്ററിയൂ
വല്ലതുമുരയ്ച്ചു നോക്കി 
പെണ്ണിന്റെ മാറ്ററിയൂനോക്കി 
പൊന്നിന്റെ മാറ്ററിയൂ
വല്ലതുമുരയ്ച്ചു നോക്കി 
പെണ്ണിന്റെ മാറ്ററിയൂ


Sunday, 24 September 2017

കടൽ കടക്കുന്ന തൊഴിൽ/വിഭവങ്ങൾ

ദുബായിയെ നോക്കുക. എണ്ണയില്ലാതായാൽ അവിടെ ഒന്നുമില്ല.  ഏകദേശം ഇന്നത്തെ അവസ്ഥ.  കാടും മേടും ഒന്നുമില്ല.  അത് ഇന്ന് ഒരു സുഖവാസ  കേന്ദ്രം പോലെ ആണ്.  അത്രയേ ഉളളൂ.  താങ്ങാൻ പ്രകൃതി വിഭവങ്ങൾ ഉള്ള മറ്റൊരിടം വേണം.  അദ്ധ്വാന ശേഷിയും തൊഴിൽ നിപുണതയും കപ്പലിൽ കയറ്റി കൊണ്ട് പോകാൻ കഴിയാത്ത വസ്തുക്കൾ അല്ല.  ഇത്ര കാലവും അത് അങ്ങനെ ആയിരുന്നു.  ഇപ്പോൾ അത്രയും ചിലവിന്റെ ആവശ്യമുണ്ടോ എന്ന് അവര് ചോദിക്കാൻ തുടങ്ങി..  കടൽ കടത്തി കൊണ്ട് വന്നാൽ അവനു ജീവിക്കാൻ വേണ്ട കൂലി കൊടുക്കണം.  നാട്ടിൽ തന്നെ ആയാൽ ആ കൂലി തുച്ഛമായ കൂലി ആണെന്ന് സായിപ്പിന് മനസ്സിലായി.  പോരാത്തതിന് പ്രകൃതി വിഭവങ്ങൾ കപ്പലിൽ കയറ്റി തങ്ങളുടെ നാട്ടിൽ എത്തിക്കേണ്ടതിന്റെ ചിലവും കുറഞ്ഞു കിട്ടി.  പെട്രോൾ ഡീസൽ എന്നിവ അമേരിക്കയിൽ വെറുതെ കിട്ടുന്ന വസ്തുക്കൾ പോലെ ആണെന്ന് ഒരിക്കൽ അവിടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു.  കാരണം മൂന്നാം ലോകത്തു നിന്ന് അത് ഏകദേശം വെറുതെ കിട്ടും.  അമേരിക്കയിൽ  ൦.70 ഡോളറിനു  കിട്ടുന്ന ഈ വസ്തു ഏതു ദരിദ്രനും തന്റെ വരുമാനത്തിന്റെ ചെറിയ അംശം കൊണ്ട് വാങ്ങാവുന്ന വസ്തു ആണ്.  അത് കൊണ്ട് ആ വസ്തു അവര് റോഡിൽ ഒഴുക്കുന്നു.  ലോകത്തു ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 24 ശതമാനവും അവർ ഉപഭോഗിക്കുന്നു .  ലോക ജന സംഖ്യയുടെ വെറും ആറു ശതമാനം മാത്രം ഉള്ളവർ.  ലോകത്തു ബലം നിശ്‌ചയിച്ചതു എന്നും ആയുധങ്ങൾ തന്നെ ആയിരുന്നു.  അത് കൂടുതൽ ഉള്ളവൻ എന്നും ജേതാവ് തന്നെ ആണ്.  ഒന്നാം ലോകം ഇന്ന് വലിയ തോതിൽ ആയുധങ്ങൾ നിർമിക്കുന്നത് രണ്ട് ഉദ്ദേശത്തോടു കൂടി ആണ് എന്ന് ഞാൻ വിചാരിക്കുന്നു .  ഒന്ന് വിൽപ്പനയിലൂടെ മൂന്നാം ലോകത്തെ വിദേശ നാണയത്തിന്റെ  ആവശ്യക്കാരാക്കി നില നിർത്തുക.   മറ്റൊന്ന്എന്നെങ്കിലും ആവശ്യം വന്നാൽ അവ ഉപയോഗിക്കുക.

നാണയം ലോകത്തെ കീഴടക്കുന്നത് എങ്ങനെ എന്ന് ആഴത്തിൽ പഠിക്കേണ്ട വിഷയം ആണ് എന്ന് ഞാൻ കരുതുന്നു.  ഗുപ്തമായ രീതികളിൽ ആണ് നാണയം പ്രവർത്തിക്കുന്നത്.  പണ്ട് കാലത്തു തോക്കു ചെയ്ത കാര്യം ഇന്ന് അവ അതി വിദഗ്ദമായി നടത്തുന്നു.

അമേരിക്കയിൽ നിന്ന് ഒരു സാധാരണ മനുഷ്യൻ സഞ്ചാരി ആയി ഇവിടെ എത്തിയാൽ അയാൾക്ക് അവിടെ ഒരു മാസം കിട്ടുന്ന കൂലി കൊണ്ട് ഇവിടെ ഒരു വര്ഷം ജീവിക്കാം.  അതാണ് നാണയത്തിന്റെ കളി.  നമ്മൾ അതിനെ വിദേശ വിനിമയ നിരക്കിലെ അന്തരം എന്ന് ഓമന പേര് വിളിച്ചു സത്യം കാണാതെ പോകുന്നു.

ഇന്നാളു എന്റെ ഒരു സുഹൃത്ത് ഒരു തമാശ പറഞ്ഞു.  ഒരു സായിപ്പിനോട്.  നിങ്ങൾ ഇവിടെ ബീഫ് കഴിക്കാൻ വരേണ്ട കാര്യമില്ല.  നാം അത് ചുളു വിലക്ക് അങ്ങോട്ട് അയച്ചു തരുന്നുണ്ടല്ലോ എന്ന്. അവിടെ കിട്ടാത്തത് കഴിക്കാൻ ഇങ്ങോട്ടു വന്നോളൂ  എന്ന്.  കയറ്റുമതി എന്നത് ഒരർത്ഥത്തിൽ നമ്മുടെ വിഭവങ്ങൾ ചുളു വിലക്ക് കടത്തി കൊണ്ട് പോകുന്ന പരിപാടി ആയി പോയിരിക്കുന്നു.

വിഷയത്തിൽ നിന്ന് കുറെ ഏറെ അകന്നു പോയി എന്ന് തോന്നുന്നു.  എന്നാലും ഇവിടെ പറഞ്ഞതുമായി എന്തോ ഒരു വിദൂര ബന്ധം ഉള്ളത് പോലെ തോന്നി.

പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് പ്രാഥമികമായ കാര്യമാണ്.  കാരണം പ്രകൃതി ഇല്ലാതെ നമ്മൾ ഇല്ല.  അതി വ്യാവസായികത,  അത്യത്പാദനം എന്നിവ പ്രകൃതി നാശത്തിന് കൂട്ട് നിൽക്കുന്ന അവസ്ഥകൾ ആണ്.  നിതാന്ത വളർച്ച ലോകത്തിനെ രക്ഷപ്പെടുത്തും എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു പ്രകൃതിയെ രക്ഷപ്പെടുത്താൻ ബുദ്ധി മുട്ടാവും.  ഘന വ്യവസായങ്ങൾ ലോകത്തെ നശിപ്പിക്കുക തന്നെ ചെയ്യും എന്ന് യുക്തി യുക്തം സമര്ഥിച്ച ഗവേഷകർ ഉണ്ട്.

Wednesday, 20 September 2017

എന്നോടൊപ്പം മാത്രം മരിക്കുന്ന ഓർമ്മകൾ

ഈവോ ആൻഡ്രിഷിന്റെ ഡ്രീനാ നദിയിലെ പാലം വിശ്വ സാഹിത്യത്തിലെ ഉജ്വല സൃഷ്ടിയാണ്  എന്ന് വളരെ ചെറിയ കാലത്തു തന്നെ എനിക്ക് അറിയാമായിരുന്നു.  എത്രയോ കാലം തലശേരിയിലെ പല ലൈബ്രറികളിലും ഞാൻ ഈ പുസ്തകത്തിന് വേണ്ടി അലഞ്ഞിട്ടുണ്ട്.  പല പുസ്തക പീടികകളിലും. ഒരിക്കലും അത് എനിക്ക് കിട്ടിയില്ല. അത് കൊണ്ട് വായിച്ചതും ഇല്ല.  നാട്ടിൽ ഇല്ലാത്ത  ചില പുസ്തകങ്ങൾക്ക് വേണ്ടി ഞാൻ കറന്റ് ബുക്ക്സ് ഹെഡ് ആപ്പീസിൽ  വിളിച്ചു ചോദിച്ചിട്ടുണ്ട്.  കാഫ്കയുടെ  ഡയറി വാങ്ങണം എന്ന് തോന്നിയപ്പോൾ ഞാൻ അങ്ങനെ കറന്റ് ബുക്ക്സ് ഹെഡ് ആപ്പീസിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു ഒരു കോപ്പി ഉണ്ട്, തലശേരി കറന്റ് ബുക്സിൽ എത്തിക്കാം എന്ന്.  രണ്ട് ദിവസം കഴിഞ്ഞു ഞാൻ കറന്റ്  ബുക്സിൽ എത്തിയപ്പോൾ രാജൻ  പറഞ്ഞു.  എടോ . തനിക്കല്ലാതെ  മറ്റാർക്കും കൊടുക്കരുത് എന്ന് പറഞ്ഞു ഇവിടെ ഒരു പുസ്തകം വന്നിട്ടുണ്ട് എന്ന്. അക്കാലത്തു ഒരു ദിവസം  പീ എഫ് ലോണിനുള്ള അപേക്ഷയിൽ ഞാൻ കാരണം എഴുതി.  ഫോർ പുരാശേസിംഗ് ബുക്ക്സ്.  അപേക്ഷ പോയത് പോലെ തിരിച്ചു വന്നു.  ആപ്പീസിൽ ചോദിച്ചപ്പോൾ പറഞ്ഞു, പെങ്ങളുടെ കല്യാണം എന്ന് കാരണം  കാണിക്കുക എന്ന്.  അങ്ങനെ എനിക്ക് നൂറു കണക്കിന് പെങ്ങന്മാരുണ്ടായി

പറഞ്ഞു പറഞ്ഞു സംഗതി കാടുകയറി.  പാലത്തിനെ കുറിച്ചായിരുന്നു പറഞ്ഞു തുടങ്ങിയത്.  ഇവിടെ എന്റെ മുന്നിലും ഒരു ചരിത്ര സ്മൃതിയായി ഈ പാലം ഉയർന്നു നിൽക്കുകയാണ്.  അതിന്റെ താഴെ നമ്മുടെ ജീവിതവുമായി ഇഴപിരിയാതെ കിടക്കുന്ന ഈ പുഴയും.  രണ്ട് കൊല്ലം മുൻപേ പാലത്തിനു വിള്ളൽ ഉണ്ടെന്നു പറഞ്ഞു അതിന്റെ പുറം ചട്ടകൾ ആകെയും ഉടച്ചു വാർക്കാൻ വന്നവര് കണ്ടത്,  ആ പുറം ചട്ടക്കു ഉള്ളിൽ ഒരു പോറലും ഏൽക്കാത്ത ഉൾഭാഗങ്ങൾ.  എത്രയോ കാലത്തിനു ശേഷവും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പോലും കാണിക്കാത്ത നമ്മുടെ പാലം.  ഇനി അതിനു ആയുസ്സു അത്ര ഏറെ ഇല്ല എന്ന് എല്ലാവര്ക്കും അറിയാം.  നമ്മുടെ ഏവരെയും അമ്മയെ പോലെയോ അച്ഛനെ പോലെയോ ഈ പാലവും നാളെ കാലയവനികക്കു ഉള്ളിൽ മറഞ്ഞു പോകും.  പിന്നെ അത് നമ്മെ പോലെ ഉള്ള ചില വൃദ്ധരുടെ ഉള്ളിൽ കുറച്ചു കാലം കൂടെ ജീവിക്കും.  പിന്നെ ഒരിക്കൽ അത് ഒരിക്കലും തിരിച്ചു വരാത്ത എന്തോ ഒന്നായി അസ്തമിക്കും.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഒരു ദിവസം, ഞാൻ പാലത്തിനു അടുത്തു നിൽക്കുമ്പോൾ കരുണാട്ടനും എന്റെ കൂടെ ഉണ്ടായിരുന്നു.  അപ്പോൾ അപ്പുറത്തു ഒരാള് പുഴയിലേക്ക് പാളി നോക്കുന്നു .  അപ്പോൾ കരുണാട്ടൻ അവനെ നോക്കി എന്നോട് പറഞ്ഞു.  ഈ നായിൻറ്റ മോൻ പുഴയിൽ തുള്ളേണ്ട പരിപാടിയാണോ .  അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും  അയാള് പുഴയിൽ ചാടി കഴിഞ്ഞിരുന്നു.  പക്ഷെ അയാള് പുഴയിൽ എത്തുന്നതിനു മുൻപ് തന്നെ കരുണാട്ടനും പുഴയിൽ ചാടി   പുഴയിൽ നിന്ന് കണ്ടമാനം തെറികൾ പുറത്തു വരുന്നുണ്ട്.  അങ്ങനെ അവനെ ഒരു വിധം കരക്കടുപ്പിച്ച കരുണാട്ടൻ കരയിൽ എത്തിയ ഉടനെ അവന്റെ മുഖത്ത് നല്ലവണ്ണം ഒന്ന് പൊട്ടിച്ചു ഇങ്ങനെ പറഞ്ഞു. എടാ നായെ . ചാകണം എന്ന് ശരിക്കും ആശയുണ്ടെങ്കിൽ ആള് കാണാത്ത ഇടത്തു പോയി ചാകുക.  എന്റെ മുന്നിൽ അങ്ങനെ ഒരുത്തനെയും ഞാൻ ചാകാൻ വിടില്ല എന്ന്.

ഒരിക്കൽ സുരേന്ദ്രൻ ആടിനെ മേക്കാൻ കൊണ്ട് പോകുന്ന്തു പോലെ കുറെ നായകളെ തെളിച്ചു കൊണ്ട് പോകുന്നു.  നായകൾ വാലാട്ടി കൊണ്ട് സുരേന്ദ്രന്റെ കൂടെ നടക്കുന്നു.  ഞാൻ സംഗതി അറിയാൻ സുരേന്ദ്രന്റെ അടുത്തു ചെന്ന്.  പാലത്തിനു അടുത്തു എത്തിയപ്പോൾ സുരൻ ആദ്യത്തെ നായയെ വിളിച്ചു.  അത് വാലാട്ടി കൊണ്ട് അടുത്തു വന്നപ്പോൾ അതിന്റെ കഴുത്തിൽ കുരുക്കിട്ട്.  അതിനെ വലിച്ചു പാലത്തിന്റെ കൈവരിയിൽ തൂക്കി കൊന്നു.  ഞാൻ വിലപിച്ചപ്പോൾ  സുരൻ പറഞ്ഞു.  കരയേണ്ട.  എല്ലാറ്റിനെയും ഭ്രാന്തൻ നായ കടിച്ചതാ.  ഭ്രാന്തന്റെ ശവം അപ്പുറത്തുണ്ട്.  ഇവയെ കൊന്നില്ലെങ്കിൽ നാളെ നമ്മള് കരയേണ്ടി വരും.  അങ്ങനെ നായകൾ വരിവരിയായി തങ്ങളുടെ മരണം സ്വീകരിച്ചു.  വാലാട്ടി കൊണ്ട്.  ഈ ഭീകര രംഗം ഇന്നും എന്റെ മനസ്സിൽ ഉള്ളത് കൊണ്ടാവാം,  ഇന്ന് എനിക്ക് നായകളോട് തീർത്താൽ തീരാത്ത സ്നേഹവും അനുകമ്പയും ആണ്.

സ്‌കൂളിൽ നിന്ന് വന്നാൽ വൈകുന്നേരം നമ്മൾ പാലത്തിനടുത്തു നിൽക്കും.  ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും.  അവിടെ നിന്ന് നോക്കിയാൽ വലതു ഭാഗത്തു കെ ടീ പീ മുക്ക് വരെയും, ഇടത്തു ഭാഗത്തു ചോനാടം ഇറക്കം വരെയും വ്യക്തമായി കാണാം.  ഇനി നമ്മുടെ മത്സരം തുടങ്ങുകയായി .  കെ ടീ പീ മുക്ക് തിരിഞ്ഞു ഒരു ഓട്ടോ വരുമ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു.  അത് സ്പീഡ് വെയിസ് എന്ന് പേരുള്ള ഓട്ടോ ആണ് എന്ന്. അത് ശരിയെങ്കിൽ എനിക്ക് ഒരു മാർക്.  തെറ്റിയാൽ നെഗറ്റീവ് മാർക്.  അടുത്ത് മോഹന്റെ ഊഴം.  ചോനാടത്തു  നിന്ന് ശാരദ വരുന്നുണ്ട്. അതും ശരി .  അങ്ങനെ അങ്ങനെ ..  ഈ ക്വിസ് പരിപാടിയെ എന്ത് പേര് വിളിക്കണം എന്ന് എനിക്ക് അറിയില്ല.

Saturday, 16 September 2017

ചാത്തുവിന്റെ ഇച്ഛാശക്തിയും തോറ്റുപോയ മരുന്നും.

ചാത്തുവിന്റെ വീട്ടിൽ അന്നേരം ചാത്തു ഇല്ലായിരുന്നു.  ഭാര്യ ശാരദ ഡൈനിങ് ടേബിളിൽ മുഖം താഴ്ത്തി ഇരിക്കുന്നു.  അടുത്തു, ദുഃഖ ഭാവത്തിൽ മണ്ടോടി, അപ്പുറം ചാപ്പൻ , പിന്നെ ബാലൻ മാഷ്.

ഇത് ഇങ്ങനെ പോയാൽ ശരിയാകില്ല ശാരദേ . നമ്മൾ എല്ലാം തീരുമാനിച്ചിട്ടാണ് ഇങ്ങോട്ടു വന്നത്.  അവൻ ഇപ്പോൾ മാഹിയിലാണ് ഉള്ളത്. അവൻ ഇവിടെ എത്തുന്നതിനു മുൻപേ എല്ലാം  തീരുമാനിക്കണം.  അവനെ കെട്ടിയിട്ടു കാറിൽ കയറ്റാൻ നമ്മള് ഗുണ്ടാ രാജനെ ഏൽപ്പിച്ചിട്ടുണ്ട്.  നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.  കുറച്ചു ദിവസം നമ്മൾ ആരെങ്കിലും അവന്റെ കൂടെ കിടന്നു കൊള്ളും.  എല്ലാ ശരിയാകും എന്നാണു അവര് പറഞ്ഞത്.  പിന്നെ ഒരു തുള്ളി വായിൽ ഒഴിക്കാൻ കഴിയില്ല.  അതിനു മുൻപേ ശർദിക്കും എന്ന്.  എന്താ അത് പോരെ.

ശാരദക്കു എതിർത്തൊന്നും പറയാൻ ഇല്ലായിരുന്നു.  ശർദ്ദി എന്നത് അവൾക്കു ഒരു പുതുമ ആയിരുന്നില്ല.  പക്ഷെ കുടിച്ചു ശർദിക്കുന്നതും കുടിക്കാൻ ആവാതെ ശർദിക്കുന്നതും രണ്ടാണ് എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. രണ്ടാമത്തേതിൽ പ്രതീക്ഷ ഉണ്ട് എന്നും.  എങ്ങനെ എങ്കിലും ഇതൊന്നും ശരിയായി കിട്ടിയാൽ മതി എന്ന് മനസ്സിൽ ധാനിച്ച്‌ തുടങ്ങയിട്ടു നാളുകൾ ഏറെ ആയി.  അപ്പോഴാണ് അങ്ങേരുടെ കുടിക്കാത്ത ചില ചങ്ങായിമാറു ഭാഗ്യം കൊണ്ട് ഒത്തു കൂടിയതും ഈ ഗൂഡാലോചന നടത്തിയതും.

പുറത്തു ഇരുട്ടിനു കട്ടി കൂടി വരികയാണ്.  അങ്ങ് ദൂരെ വഴിയുടെ അറ്റത്തു ഒരു നേരിയ വെളിച്ചവും,  അതിനെ അനുഗമിച്ചു കൊണ്ട് കട്ടി കൂടിയ ഇരുട്ടും.  ചാത്തുവും അവന്റെ ടോർച്ചും ആണ് വരുന്നത് എന്ന് എല്ലാവരും അറിഞ്ഞു.  വീട്ടിന്റെ വഴിയിൽ അവനെ  കൊണ്ട് പോകാനുള്ള കാറും,  ചായ്‌വിൽ ഗുണ്ട രാജനും കാത്തു നിന്ന്.  ആടിക്കുഴഞ്ഞു ചാത്തു കോണികയറി മുകളിൽ എത്തിയപാടെ രാജൻ ചാത്തുവിനെ വരിഞ്ഞു മുറുക്കി കാറിൽ കയറ്റി.  ചാത്തുവിന് സംഗതി എന്താണ് എന്ന് അറിയുന്നതിന് മുൻപേ മറ്റുള്ളവരും കാറിൽ ചാടി കയറി.  ഇപ്പോൾ കാറ് കുതിക്കുകയാണ്.  ശേഷം സംഭവങ്ങൾ ചുരുക്കി പറയാം.  എത്തേണ്ട ഇടതു ചാത്തു എത്തുന്നു. ചാത്തുവിനെ ബല പൂർവം മരുന്ന് കുടിപ്പിക്കുന്നു.  അങ്ങനെ ദിവസങ്ങൾ കഴിയുന്നു.  ഒരു ദിവസം മണ്ടോടി ചാത്തുവിന് നേരെ ഒരു പെഗ് നീട്ടുന്നു.  അത് കണ്ടപാടെ ചാത്തു ശർദിക്കുന്നു.  അങ്ങനെ തങ്ങളുടെ ഉദ്യമം ഭയങ്കര വിജയമാണ് എന്ന്  മനസ്സിലായ ഉടൻ , വീണ്ടും ഗുണ്ടാ രാജന്റെ കാറിൽ ചാത്തു വീട്ടിലേക്കു.  അവിടെ ശാരദയും മക്കളും പടക്കം പൊട്ടിച്ചു കൊണ്ട് മണ്ടോടിയുടെയും  പരിവാരങ്ങളുടെയും  വരവിനെ എതിരേറ്റു.  സുഖ സുന്ദരമായ കുടുംബ ജീവിതം തുടരുന്നു.

                                               *****************************

ആറ്  മാസം കഴിഞ്ഞു ഒരു ദിവസം മാഹിയിലൂടെ ബസ്സിൽ പോകുകയായിരുന്ന മണ്ടോടി ,  ഒരു പട്ട ഷാപ്പിന്റെ മുന്നിൽ ആരോ ഒരാളെ മറ്റു രണ്ട് പേര് താങ്ങി പിടിച്ചു പുറത്താക്കുന്നത് കണ്ട്.  നോക്കിയപ്പോൾ നമ്മുടെ ചാത്തുവിന്റെ മുഖ ഛായ ഉള്ള ആൾ.  സൂക്ഷിച്ചു നോക്കിയപ്പോൾ ചാത്തു തന്നെ.  മണ്ടോടി ആകെ ഡെസ്പ് ആയി പോയി.  ഉടനെ ബസ്സിൽ നിന്ന് ചാടി ഇറങ്ങി ചാത്തുവിന്റെ മുഖത്ത് ഒന്ന് പൊട്ടിച്ചു.  കഴുവേറി മോനെ, ഇതിനായിരുന്നോ നിന്നെ നമ്മള് ഇത്ര കഷ്ടപ്പെട്ട് ചികില്സിച്ചതു.  എന്ന് പറഞ്ഞപ്പോൾ,  ഷാപ്പുകാരൻ ഇറങ്ങി വന്നു മണ്ടോടിയുടെ കൈ പിടിച്ചു ഇങ്ങനെ പറഞ്ഞു.  അയാൾക്ക് ഇപ്പോൾ നടക്കാൻ പറ്റില്ല.  ഏതായാലും പരിചയക്കാരൻ ആയ നിങ്ങൾ ഉള്ളത് കൊണ്ട്,  നിങ്ങൾ അവനെയും കൂട്ടി കുറച്ചു  നേരം ഇവിടെ ഇരിക്ക്.  എനിക്ക് നിങ്ങളോടു ചില കാര്യങ്ങൾ പറയാനുണ്ട്. ഇയാളെ കൊണ്ടുള്ള വിഷമങ്ങൾ തന്നെ ആണ് പറയാൻ പോകുന്നത്. ഉള്ളിൽ വച്ച് നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം.  അങ്ങനെ ഉള്ളിലെ ഒരു ബെഞ്ചിൽ ചാത്തുവിനെ കിടത്തി മണ്ടോടി ഷാപ്പുകാരന്റെ കൂടെ നടന്നു.  ഷാപ്പുകാരന്റെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു.  അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.  ഇനി ഇയാളെ നിങ്ങള് വീട്ടിൽ കെട്ടിയിടുകയോ മറ്റോ ചെയ്യണം.  ഒരു മാസം മുൻപേ ഇങ്ങേരു ഇവിടെ വന്നു ഒരു പെഗ് വേണം എന്ന് പറഞ്ഞു.  അത് കഴിച്ചു കഴിഞ്ഞ ഉടനെ അങ്ങേരു ശർദിച്ചു.  കുഴപ്പം ഒന്നും ഇല്ല.  അങ്ങേരു തന്നെ അതൊക്കെ വൃത്തിയാക്കി ഇറങ്ങി പോയി.  അടുത്ത ദിവസം വൈകുന്നേരം വീണ്ടും അങ്ങേരു എത്തി.  ഒരു പെഗ് കൊടുത്തപ്പോൾ വീണ്ടും ശര്ധി.  പക്ഷെ ഇപ്പ്രാവശ്യം അങ്ങേരു ഒരു തുള്ളി ശർദി പോലും നിലത്തു വീഴാൻ അനുവദിച്ചില്ല.  അതിനു മുൻപേ അവ മുഴുവൻ അയാളുടെ ഗ്ലാസ്സിൽ തന്നെ കളക്ട് ചെയ്തു.  എന്നിട്ടു അത് മുഴുവൻ വീണ്ടും വായിലേക്ക് . വീണ്ടും ശർദി , വീണ്ടും ഗ്ലാസ്സിൽ കളക്ഷൻ വീണ്ടും തിരിച്ചു വായിലേക്ക്.  അങ്ങനെ ഒരു നാലഞ്ചു പ്രാവശ്യത്തെ attempt  നു ശേഷം മദ്യം ഉള്ളിലേക്ക് കടക്കാൻ ശരീരം സമ്മതിച്ചു.  പാവം. ശരീരത്തിന്റെ ക്ഷമക്കും ഒരു അതിരൊക്കെ ഇല്ലേ.  ഇപ്പോൾ എല്ലാ ദിവസവും ഇങ്ങനെ ആണ്.  കുടിക്കും ശർദിക്കും ,  ശർദി അടക്കം വീണ്ടും കുടിക്കും.... ഇങ്ങനെ.   കൃത്യമായി പൈസ തരുന്നു,  ഷാപ്പ് വൃത്തികേടാക്കുന്നില്ല എന്നിങ്ങനെ ആണ് കാര്യങ്ങൾ എന്നത് കൊണ്ട് ഞാൻ ഇതിൽ ഇടപെടേണ്ട കാര്യമില്ല.  പക്ഷെ കഴിഞ്ഞ ആഴ്ച ആണ് സംഗതി പ്രശ്നമായത്.  അപ്പുറത്തു ഇരുന്നു പട്ട അടിക്കുന്ന വേറൊരാള് ഇയാളുടെ ശർദി കണ്ട് ഉച്ചത്തിൽ പറഞ്ഞു.  ഇത് കണ്ട് കൊണ്ട് എനിക്ക് കുടിക്കാൻ പറ്റില്ല.  അറുപ്പാകുന്നു എന്ന്.  അപ്പോൾ നിങ്ങളുടെ ചങ്ങായി പറഞ്ഞു. വിഷം കുടിക്കാൻ അറുപ്പില്ല.  ഒരാള് ശർദിക്കുന്നു കാണുമ്പോൾ ആണ് ഇവന് അറപ്പു എന്ന്.  ആകെ ബഹളം ആയി. രണ്ടാള് പറയുന്നതും ശരിയാണ് എന്ന് ഞാൻ സമ്മതിക്കുന്നു.  പക്ഷെ നമ്മൾക്ക് കച്ചവടം നടക്കണ്ടേ.  അത് കൊണ്ട് ഞാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.  നിങ്ങള് എവിടെ നിന്നെങ്കിലും കുറെ കുപ്പി സംഘടിപ്പിക്കുക.  അത് ഇങ്ങേരുടെ വീട്ടിൽ കൊണ്ട് വെക്കുക. എന്നിട്ടു ദിവസവും വൈകുന്നേരം അത് അങ്ങേരെ കൊണ്ട് കഴിപ്പിക്കുക. ശർദി ഒക്കെ ഉണ്ടാകും.  അത് നിങ്ങൾ അവിടെ സഹിക്കുക.  പക്ഷെ അത് അധിക കാലം സഹിക്കേണ്ടി വരില്ല എന്നാണു എന്റെ വിശ്വാസം.  ഒന്ന് രണ്ട് മാസം കൊണ്ട് ഈ ശർദി സ്വഭാവം ശരീരം മാറ്റിക്കൊള്ളും. ശരീരത്തിന് അതല്ലാതെ വേറെ നിവൃത്തിയില്ലാതെ വരും.  അങ്ങനെ ആയാൽ അയാള് വീണ്ടും ഇങ്ങോട്ടു വന്നോട്ടെ. അത് വരെ നമ്മളെ ഒന്ന് സഹായിക്കണം.

അതായത് പണ്ട് ഇവന്റെ കുടി നിർത്താൻ ഇവനെ തട്ടി കൊണ്ട് പോയി മരുന്ന് കുടിപ്പിച്ചു, ശർദി ഒരു ശീലമാക്കിയ മണ്ടോടി   നാളെ മുതൽ അവനെ വീട്ടിൽ നിന്ന് കുടിപ്പിച്ചു, ശർദിക്കാൻ കഴിയാത്ത പരുവത്തിൽ ആക്കി തീർക്കണം.  ഇതിനാണ് വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് പറയുന്നത് 

Friday, 8 September 2017

കുറെ വിഡ്ഢിത്തങ്ങൾ

പെർവെർഷൻ,  ഹോമോ സെക്ഷുയാലിറ്റി ,  ഫെറ്റിഷിസം എന്നിവയൊക്കെ മൃഗങ്ങളിലും ഉണ്ട് എന്നാണു എനിക്ക് തോന്നുന്നത്.  പക്ഷെ മൃഗങ്ങളിൽ ഇവ ഒരു മാനസിക രോഗത്തിന്റെയോ ഒരു സ്ഥിര സ്വഭാവത്തിന്റെയോ നിലയിൽ എത്തുന്നില്ല എന്നാണു ഞാൻ ധരിക്കുന്നതു.  എന്റെ വീട്ടിലെ  പെൺ നായയും ആൺ നായയും ഒരു പോലെ എന്റെ കാലുകളോട് ഇണ ചേരാറുണ്ട്.  നായയോട് ഏറ്റവും അധികം സഹതാപം തോന്നുന്ന അവസരങ്ങൾ അവയാണ്.  അവയുടെ ലൈംഗികമായ ഒത്തു ചേരൽ നിഷേധിക്കുന്ന ഇടം വരെ എത്തി നമ്മുടെ മൃഗ സ്നേഹം.  മേൽ പറഞ്ഞ പെരുമാറ്റങ്ങൾ ഒക്കെയും അടിച്ചമർത്തലുകളുടെ ഫലമായി ഉണ്ടാവുന്നത് മാത്രമാണോ എന്ന് അന്വേഷിക്കേണ്ടതാണ്.  വീട്ടിലെ നായകളുടെ കാര്യത്തിൽ എങ്കിലും അത് അങ്ങനെ ആണെന്ന് കരുതാം.  അപ്പോൾ മനുഷ്യന്റെ കാര്യവും അത് പോലെ ആകുമോ.  സമൂഹം സാഹചര്യങ്ങൾക്ക് അനുസരിച്ചു മാത്രമേ മേലെ പറഞ്ഞവയെ ദൂഷ്യങ്ങൾ ആയി കണക്കാക്കുന്നുള്ളൂ.  അവയൊക്കെ സ്ഥായിയായ ദൂഷ്യങ്ങൾ ആയി സമൂഹം കണക്കിലെടുത്തിട്ടില്ല.  ഫ്രോയ്ഡ് തൊട്ടു ഇങ്ങോട്ടുള്ള പലരും ലൈംഗികതയുടെ അടിച്ചമർത്തൽ മനുഷ്യ വർഗത്തെ മറ്റു രീതികളിൽ സൃഷ്ടി പരരാക്കി എന്ന് കരുതുന്നു.  പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നത് അതിൽ തെല്ലും സത്യം ഇല്ല എന്നാണു.  ലൈംഗികത അടിച്ചമർത്തപ്പെട്ടതു കുറെ ഏറെ കാലങ്ങൾക്കു ശേഷമാണ് എന്ന് ഞാൻ വിചാരിക്കുന്നു.  അതിനു മുൻപുള്ള കാലത്തും മനുഷ്യൻ വളരുക തന്നെ ആണ് ചെയ്തത്.  മരത്തിൽ നിന്ന് താഴെ ഇറങ്ങി തറയിൽ ഇരുകാലിൽ നടക്കാൻ തുടങ്ങിയതാണ് മനുഷ്യ പരിണാമത്തിലെ ഏറ്റവും വലിയ വിപ്ലവം എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  നിലത്തു നിന്ന് കിട്ടിയ കരിങ്കൽ കഷ്ണം ഒരു പണി ആയുധമാണ് എന്ന് കണ്ട് പിടിച്ചത് മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തവും.  ഈ രണ്ട് അത്ഭുതങ്ങളിലും ലൈംഗികത വലിയ സ്വാധീനം ചെലുത്തിയതായി ഞാൻ വിശ്വസിക്കുന്നില്ല.  നിയന്ത്രണ രഹിതമായ ലൈംഗികത,  ലൈംഗിക അരാജകത്വത്തിൽ കലാശിക്കുമോ എന്നുള്ളത് അത് പ്രാബല്യത്തിൽ വന്നാൽ മാത്രമേ മനസ്സിലാകുകയുള്ളൂ.  അത് സൃഷ്ടിപരതയെ ഹനിച്ചു കളയുമോ എന്നുള്ള കാര്യവും.  ഇന്ന് പക്ഷെ അതിനേക്കാൾ കൂടുതൽ നമ്മുടെ സൃഷ്ടിപരതയെ ഹനിച്ചു കളയുന്നത്,  അതി രൂക്ഷമായ അടിച്ചമർത്തലുകൾ ആണ് എന്നതിന് ഒരു സംശയവും ഇല്ല.  യുവാവായി കഴിഞ്ഞാൽ,  പിന്നെ ഒരു പെണ്ണിന് വേണ്ടിയുള്ള ദാഹമാണ് നമ്മെ നയിക്കുന്നത്.  അവിടെ തളച്ചിടപ്പെട്ടാൽ മറ്റു പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള ദാഹം തുടങ്ങുകയായി.  (ആരും എന്നെ തുറിച്ചു നോക്കരുത്.  ഞാൻ എന്റെ ഉള്ളിലേക്ക് നോക്കി കൊണ്ട് വളരെ സത്യസന്ധമായി എഴുതുകയാണ്.  അത് എന്റെ മാത്രം കാര്യം ആണ്  എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ എനിക്ക് അതിനോട് ഒരു എതിർപ്പും ഇല്ല. )  .  ഇന്ന് ലൈംഗികതയ്ക്ക് നാനാവിധ വിരേചന മാര്ഗങ്ങള് ഉണ്ട്.  ഓട്ടവും ചാട്ടവും  കലയും ഒക്കെ അത്തരത്തിലുള്ള വിരേചന മാർഗങ്ങൾ ആണെന്ന് ബുദ്ധി ജീവികൾ പറയുന്നുണ്ട് എങ്കിലും,  ഞാൻ ഉദ്ദേശിച്ചത് അത്തരം വിരേചന മാർഗങ്ങളെ അല്ല.  പോൺ, എ സിനിമ മുതൽ വേശ്യാവൃത്തി വരെ എന്റെ ലിസ്റ്റിൽ വരുന്നു.  ഇവക്കു ഒക്കെയും ജന സമ്മതി കൂടി വരുന്ന കാലമാണ് ഇത്.  അത് നല്ലതോ ചീത്തയോ എന്നുള്ള കാര്യങ്ങൾക്കു ഇവിടെ പ്രസക്തിയില്ല.  പ്രസക്തിയുളളത് ഇവക്കു യഥാർത്ഥ ലൈംഗികതയ്ക്ക് പകരം നില്ക്കാൻ ആവുമോ എന്നുള്ള കാര്യമാണ്.  ഇല്ലെങ്കിൽ മനുഷ്യൻ യഥാർത്ഥ ആസ്വാദന മാര്ഗങ്ങളിലേക്കു നടന്നു എത്തുമോ.  ഇന്നത്തെ ഈ വിലക്കുകൾ ഒക്കെയും അടുത്ത ഭാവിയിൽ പൊട്ടിച്ചെറിയപ്പെടുമോ.  കൃത്യമായ മറുപടി ഈ ചോദ്യത്തിന് ഇല്ല.  ഒരിക്കൽ മിലാൻ കുന്ദേര ഒരു ചോദ്യം ചോദിച്ചിരുന്നു.  നിങ്ങളുടെ കൂടെ പ്രശസ്തയായ ഒരു അതി സുന്ദരി കുറച്ചു ദിവസം ജീവിക്കാൻ തീരുമാനിച്ചാൽ നിങ്ങൾ അവരോടൊപ്പം ഉള്ള ആ ചുരുങ്ങിയ സമയം എങ്ങനെ കഴിഞു കൂട്ടും എന്ന്.  അങ്ങേരു അതിനു പറഞ്ഞ ഉത്തരം ഇങ്ങനെ ആണ്.  ഞങ്ങൾ ഒന്നിച്ചു ഒരു മുറിയിൽ അടച്ചു പൂട്ടി ആ ദിവസങ്ങൾ തള്ളി നീക്കും എന്ന് നിങ്ങള്ക്ക് പറയാൻ തോന്നിയേക്കും എങ്കിലും,  യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യുക മുഴു സമയവും അവരെയും കൂട്ടി നഗര പ്രദേശത്തു കറങ്ങുകയാണ്.  മനുഷ്യൻ തന്റെ സഹജീവിയുടെ നഗ്‌നതയെ അതിയായി ഭയപ്പെടുകയും,  ഒപ്പം അത് ഒളിഞ്ഞു നോക്കാനാഗ്രഹിക്കുകയും ചെയ്യുന്നജീവിയാണ്.  അങ്ങനെ ഉള്ള ജീവി ആത്മ ബന്ധങ്ങളുടെ നേരെ ഞാൻ പറഞ്ഞത് പോലെ പ്രതികരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ല.  നമ്മുടെ ചുറ്റും നോക്കിയാലും നമുക്ക് ഈ കാര്യത്തിൽ സംശയം തോന്നാം.  കാരണം നാം അവിടെ, പടിപടിയായി മജ്ജയും മാംസവും ഉള്ള മനുഷ്യനെ ഒഴിവാക്കുകയാണ് .  അയൽക്കാരനോട് നേരിട്ട് പോയി സംസാരിക്കുന്നതിനു പകരം,  അവന്റെ ശരീരം തന്നിൽ നിന്ന് അകറ്റാൻ,  ഫോൺ എന്ന ജട വസ്തു ഉപയോഗിക്കുന്നു.  അത്തരത്തിൽ പാസീവ് ആയി കൊണ്ടിരിക്കുന്ന സമൂഹത്തിൽ നേരിട്ടുള്ള ലൈംഗികതയുടെ ഭാവി എന്താകും എന്ന് പറയാൻ പറ്റില്ല.

(കംപ്യൂട്ടറിനു മുന്നിൽ ഇരുന്നപ്പോൾ തോന്നിയ ചില തോന്നലുകൾ ആണ് ഇവയൊക്കെ.  ഒരു തരി പോലും ശാസ്ത്രീയത ഈ പറഞ്ഞതിന് ഇല്ല എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ അത് ശരി തന്നെ ആണ്.  അതിന്റെ പേരിൽ എന്നെ ആക്രമിക്കാതിരിക്കുക .  ക്രയാത്മകമായി ഈ പ്രശ്നങ്ങൾക്കുള്ള മറുപടി എഴുതാൻ ശ്രമിക്കുക.  എനിക്കും അക്കാര്യത്തിൽ ഒരു തരത്തിലുള്ള അറിവ് അതിൽ നിന്ന് കിട്ടട്ടെ )

Tuesday, 29 August 2017

മാനസിക വൈകല്യങ്ങൾ ?

ഒരിക്കൽ ബാലാട്ടൻ എന്നോട് വിചിത്രമായ ഒരു സംഭവം പറഞ്ഞു.  ബാലാട്ടൻ പങ്കെടുത്ത ഏതോ ഒരു ബിഹേവിയർ സയൻസ് ക്ലാസിലെ അദ്ധ്യാപകൻ കുട്ടികളോടായി ഇങ്ങനെ പറഞ്ഞു.  നിങൾ ഇപ്പോൾ ഈ മുറിയിൽ വച്ച്,  നിങ്ങളുടെ ജീവിതത്തിലെ രഹസ്യങ്ങളായ ചില കാര്യങ്ങൾ നമ്മുടെ മുൻപിൽ അവതരിപ്പിക്കണം.  അതായത് എല്ലാവരും മനസ്സ് തുറക്കണം.  ധീരമായി.  ഈ മുറിയിൽ നിന്ന് പുറത്തു പോകുമ്പോൾ നിങ്ങൾ ഏവരും ആ കേട്ടതൊക്കെ മറക്കുകയും ചെയ്യണം.  ആദ്യം അത്തരം ഒരു പ്രതിജ്ഞ എടുത്തതിനു ശേഷം നമുക്ക് ഓരോരുത്തർക്കും ആരംഭിക്കാം.  പ്രതിജ്ഞ കഴിഞ്ഞു പരിപാടി ആരംഭിച്ചു.  ആൺകുട്ടികളും പെൺകുട്ടികളും ആയ ഇരുപതോളം പേര് ഉണ്ടായിരുന്നു ആ പരിപാടിക്ക്.  അവിടെ താൻ കേൾക്കാൻ പോകുന്നതും താൻ പറയാൻ  പോകുന്നതും ഒക്കെ ഭൂരി ഭാഗവും കള്ളം മാത്രമായിരിക്കും എന്ന് ബാലാട്ടന് അറിയാമായിരുന്നു.  പക്ഷെ അന്ന് ബാലാട്ടനെ വേദനിപ്പിച്ചത് ഒരു കാര്യം മാത്രമായിരുന്നു.  ആ കൂട്ടത്തിൽ രണ്ട് പെൺ കുട്ടികൾ എങ്കിലും തങ്ങളുടെ ജീവിതത്തിലെ ഭീകരമായ ചില രഹസ്യങ്ങൾ അവിടെ തുറന്നു പറഞ്ഞു.  അത് തങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നതിനെ കുറിച്ച് ആലോചിക്കാതെ . പിന്നീട് അവർ അവിടെ പറഞ്ഞ കാര്യങ്ങൾ ആ കൂട്ടത്തിൽ ആരെങ്കിലും ഉപയോഗിച്ചോ എന്നുള്ള കാര്യത്തെ കുറിച്ചും ബാലാട്ടൻ അന്വേഷിക്കാൻ പോയില്ല.  അന്ന് ബാലാട്ടൻ ആ വേദിയിൽ വച്ച് തുറന്നു പറഞ്ഞ ഒരു രഹസ്യം തന്റെ വലിയച്ഛനെ   കുറിച്ചുള്ളതായിരുന്നു.  അദ്ദേഹം വളരെ ഏറെ ലെച്ചറസ് ആയ ഒരു മനുഷ്യനായിരുന്നു എന്നുള്ള സത്യം ബാലേട്ടൻ പറഞ്ഞു.  പക്ഷെ ഭൂരി ഭാഗം ആളുകൾക്കും ബാലാട്ടന്റെ ഇംഗ്ലീഷ് മനസ്സിലായില്ല.  പരിപാടി കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ബാലാട്ടനോട് ചോദിച്ചു നിങ്ങളുടെ വലിയച്ഛൻ ഏതു കോളേജിലെ  മാഷ് ആയിരുന്നു എന്ന് .  അപ്പോൾ ബാലാട്ടൻ പറഞ്ഞു അങ്ങേരു ജീവിതത്തിൽ ചില കാര്യങ്ങളിൽ മാസ്റ്റർ  ആയിരുന്നു എന്ന് .  അതിന്റെ ദ്വയാർത്ഥം പിടികിട്ടിയത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു പിന്നെ ആ കുട്ടി ഒന്നും ചോദിച്ചില്ല.

ജീവിതത്തിൽ പലപ്പോഴായി നാം കേൾക്കുന്ന വാക്കുകൾ ആണ്,  നിംഫോമാനിയാക് ,  പെർവെർട്,  ലെച്ചറസ് എന്നിവ.  സത്യം പറയാം എനിക്ക് ഈ വാക്കുകളുടെ അർഥം ഇന്നും പിടി കിട്ടിയിട്ടില്ല.  മാനസിക വൈകല്യങ്ങൾ എന്ന രീതിയിൽ ആണ് ഈ വാക്കുകളെ നമ്മൾ എടുത്തു ഉപയോഗിക്കാറ്.  പക്ഷെ കുടുംബ ജീവിതത്തിൽ യാതൊരു വികലതയും തോന്നാതെ നാം പ്രാവർത്തികമാക്കുന്ന ഒരു രീതി,  എങ്ങനെ ആണ് മറ്റൊരു ആളുടെ നേരെ ആവുമ്പോൾ മാനസിക വൈകല്യം ആവുന്നത്.  എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്.  അതിക്രമം എന്ന വാക്കു ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ എനിക്ക് മനസ്സിലാക്കാം.  പക്ഷെ ഇവിടെ അതല്ല സംഭവിക്കുന്നത്.  ഇവിടെ നാം എന്തിനെയോ ലഘൂകരിക്കുകയാണ്.  ചില അവസരങ്ങളിൽ ചില മനുഷ്യരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു.  വളരെ ആത്മാർത്ഥതയോടെ ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലാകാറുണ്ട്,  നമ്മൾ അതി ശക്തമായി പ്രതിഷേധിക്കുന്ന ഇത്തരം വികാരങ്ങളോട്, നമ്മൾക്ക് അത്ര ഏറെ പ്രതിഷേധങ്ങൾ ഇല്ല എന്ന്.  നമ്മൾക്ക് പലപ്പോഴും,  അതിനോട് തീർത്താൽ തീരാത്ത ഒരു തരം ആർത്തി ഉണ്ട് എന്ന്.  പക്ഷെ അത് കരഗതമാക്കാൻ സമൂഹത്തിലെ പല വിലക്കുകളും നമ്മെ അനുവദിക്കാത്തത് കൊണ്ട്,  നാം അതിനെ പ്രതിഷേധത്തിന്റെ  യവനികക്കുള്ളിൽ മറച്ചു വെക്കുന്നു.

ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണ്.  പലർക്കും ഇതിനോട് എതിർപ്പ് തോന്നുന്നുണ്ടായിരിക്കും.  അത് സ്വാഭാവികവും  ആണ്..  കാരണം എത്രയോ നാളുകളായുള്ള നമ്മുടെ ജീവിത രീതിയിൽ, നാം പല അസത്യങ്ങളും സത്യങ്ങളാണ് എന്ന് കരുതി പ്പോയിട്ടുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു.  ചില ആത്യന്തിക പരിതഃസ്ഥിതികളിൽ എത്തുമ്പോൾ മാത്രമേ നമുക്ക് ബോധോദയം ഉണ്ടാകുകയുള്ളൂ.  പണ്ട് വായിച്ച ഒരു ആഖ്യായികയിലെ പട്ടാളക്കാരൻ പറഞ്ഞത് പോലെ,  യുദ്ധ ഭൂമിയിൽ എത്തിയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്, ഞാൻ ഇത്രയും വൃത്തികെട്ടവൻ ആണെന്ന്.

Wednesday, 23 August 2017

ജൈവ രാസ തർക്കങ്ങൾ

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാനമായ ഒരു പ്രശ്നം ഭക്ഷണത്തിന്റേതു തന്നെ ആണ്.  എത്രയോ കോടികൾ ഭക്ഷണം ഇല്ലാതെ അലയുന്നു.  ഇന്ത്യയിൽ പട്ടിണിക്കാരുടെ എണ്ണം ഏകദേശം ഇരുപതു കോടിയോളം വരും എന്ന് പല ഇടങ്ങളിലും വായിച്ചിട്ടുണ്ട്.  ഇതിനു ആകെ ഉള്ള പ്രതിവിധി കൃഷി ഒരു ജീവിത രീതി ആക്കാൻ ജനതയെ നിർബന്ധിക്കുക എന്നുള്ളതാണ്.  ഇന്ന് കേരളക്കാരായ നമ്മള് വല്ലതും കഴിച്ചു ജീവിച്ചു പോകുന്നത്,  അന്യ സംസ്ഥാനങ്ങളിൽ കൃഷി ഉള്ളത് കൊണ്ട് മാത്രമാണ്.  പലപ്പോഴും അവിടെ ഉള്ളവർ പട്ടിണി കിടന്നു കൊണ്ടാണ് നമ്മെ ഊട്ടുന്നതു.  അതിന്റെ സാമ്പത്തിക ശാസ്ത്രം എന്തെന്ന് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

കേരളത്തിൽ ഉടനീളം തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ നാം ഒരു കാര്യം അറിയും.  തീവണ്ടി ചാലുകൾക്കു സമാന്തരമായി എത്രയോ പാടങ്ങൾ കൃഷി ചെയ്യപ്പെടാതെ തരിശായി കിടക്കുന്നതു.  എന്ത് കൊണ്ട് അവ അങ്ങനെ കിടക്കുന്നു എന്നതിനെ കുറിച്ച് നമ്മൾ അധികം ചിന്തിക്കാറില്ല.  കടയിൽ നിന്ന് പണം കൊടുത്താൽ അരി കിട്ടുമെങ്കിൽ നമ്മൾ അത്തരം വേണ്ടാത്ത ചിന്തകൾ മനസ്സിൽ കൊണ്ട് നടക്കേണ്ട കാര്യമില്ല.  പക്ഷെ വെള്ളം സുലഭമായ നമുക്ക് കൃഷി ചെയ്യാതെ മറ്റൊരിടത്തു നിന്ന് നമുക്ക് വേണ്ട ഭക്ഷണങ്ങൾ,  ഇവിടെ അവ ഉത്പാദിപ്പിക്കാൻ വേണ്ടതിനേക്കാൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്നു എന്നത് ഇതിന്റെ അടിയിൽ വിളങ്ങുന്ന പരമാർത്ഥം ആണെന്ന്  നാം അറിഞ്ഞിരിക്കണം.  എങ്ങനെയോ സൃഷ്ടിക്കപ്പെട്ട ആ ചുറ്റുപാടാണ് ഇവിടെ കൃഷിയെ ഇല്ലാതാക്കിയത്.  കൃഷി ഭൂമിയെ വീടുകളോ,  ചിലവയെ,  തെങ്ങിൻ തോപ്പുകളോ ആക്കി തീർത്തത്.  ഇതിനു ഒരു പരിഹാരം ഉടനടി കണ്ടെത്തിയില്ല എങ്കിൽ നമ്മൾ ഒരു വലിയ ആപത്തിലേക്ക് എടുത്തു എറിയപ്പെടും എന്നുള്ള സത്യം നാം ഇത്തരുണത്തിൽ അറിയണം.

ഇവിടെ തർക്കം ഉണ്ടാകുന്നത് രാസ കൃഷി വേണോ ജൈവ കൃഷി വേണോ എന്നതിനെ കുറിച്ചാണ്.  ഈ തർക്കത്തിനിടയിൽ നാം മറന്നു പോകുന്നത്,  ഇന്ന് കേരളത്തിൽ ഗണ്യമായ ഒരു വിഭാഗത്തെ കൃഷി എന്ന വികാരം ഉൾക്കൊള്ളാൻ സഹായിച്ചത്,  ഈ പറഞ്ഞ ജൈവ കൃഷിയുടെ ഉപദേശകർ ആയിരുന്നു എന്ന കാര്യമാണ് .  ഒരിക്കലും കൃഷി ചെയ്യാൻ മിനക്കിടാതിരുന്ന ഞാൻ , വെറും അഞ്ചു സെന്റ്‌ ഭൂമിയുടെ മാത്രം അധിപൻ ആയിരുന്ന ഞാൻ കഴിഞ്ഞ വര്ഷം ഉത്പാദിപ്പിച്ച പച്ചക്കറികളുടെ  ഏകദേശ കണക്കു ഞാൻ ഇവിടെ ചേർക്കാം.  മൂന്നു കിലോ തക്കാളി,  രണ്ട് കിലോ വഴുതന,  രണ്ട് കിലോ പച്ച മുളക്,  ഒരു കിലോ കാന്താരി മുളക്, നാല് കിലോ വേണ്ട . ഇത്ര മാത്രം.  വളരെ തുച്ഛമായ കൃഷി.  ഇന്ന് ജൈവ കൃഷി അശാസ്ത്രീയമാണ് എന്ന് പറഞ്ഞു നടക്കുന്നവർ ആരും അറിയില്ല ഞാനോ എന്റെ അയൽക്കാരിയോ,  ജീവിതത്തിൽ ഇന്ന് വരെ ഒരു തക്കാളി പോലും കൃഷി ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന കാര്യം.  അതിനു നമ്മെ പ്രേരിപ്പിച്ചത് ഞാൻ മേലെ പറഞ്ഞ ജൈവ കൃഷി ഉപദേശകരുടെ ഇടപെടലുകൾ മാത്രമായിരുന്നു.  അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്.  രാസ കൃഷിയുടെ ഉപാസകർക്കു തങ്ങളുടെ കൃഷി പ്രാവർത്തികമാക്കാൻ ഇന്നും എത്രയോ കാലി സ്ഥലങ്ങൾ കേരളത്തിൽ ഉടനീളം ഉണ്ട്.  പോരാത്തതിന് അവരുടെ വീടുകളും ഉണ്ട്.  അവിടെ ഒക്കെയും അവർക്കു തങ്ങളുടെ സിദ്ദാന്തം പ്രായോഗികമാക്കാവുന്നതാണ്.   അങ്ങനെയും കുറെ തരിശു ഭൂമികളിൽ കൃഷി ഒരു വികാരമായി പടരട്ടെ.   അങ്ങനെയും നമുക്ക് കുറെ ഏറെ തക്കാളികളും,  വെണ്ടകളും ,  പാവക്കയും ഒക്കെ കിട്ടട്ടെ.  അങ്ങനെ കേരളത്തിലെ ഭൂരി ഭാഗം കാലി സ്ഥലങ്ങളിലും കൃഷി ഇറക്കിയതിനു ശേഷം പോരെ ,  ഈ രാസ ജൈവ തർക്കങ്ങൾ.  പിന്നെ ഒന്ന് കൂടെ, ഇന്ന് ജൈവ കൃഷി നടത്തുന്ന ഇടങ്ങളെ രാസ കൃഷി ഇടങ്ങൾ ആക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.  രാസ കൃഷി ഇടങ്ങളെ ജൈവ കൃഷി ഇടങ്ങൾ ആകാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.  അത് വിദഗ്ധരോട് ചോദിച്ചു നോക്കുക

Tuesday, 4 July 2017

വിഷാദ പർവ്വം

വയലിന്റെ വരമ്പിലൂടെ ബാലൻ ചാത്തുയേട്ടന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു.  സായിപ്പിന്റെ നാട്ടിൽ നിന്ന് രണ്ട് വർഷത്തിന് ശേഷമുള്ള വരവ്.  ആ വരവും കാത്തു വീട്ടുകാരെ പോലെ ഇവിടെ ഒരാളും ഇരിക്കുന്നു. രണ്ട് വർഷമായി മകനെ കുറിച്ച് ഒരു വിവരവും ഇല്ലാതെ വേദനിക്കുന്ന ഒരു അച്ഛൻ ഒരു 'അമ്മ.  സന്ദേശ വാഹകനായി ഒരേ ഒരു ബാലൻ മാത്രം.  തന്റെ മകന് എന്ത് പറ്റിയെന്നു മാത്രമേ അവർക്കു അറിയേണ്ടൂ.  നാട്ടിൽ വന്നാൽ പറയാം എന്നുള്ള ഒരു ഒരു കഴിവ് മാത്രമേ താൻ  ഇത്ര നാളും പുറത്തെടുത്തിരുന്നുള്ളൂ.  ഇനി അത് പറ്റില്ല. എന്തെങ്കിലും പറഞ്ഞെ ഒക്കൂ.  വയലിലെ ആദ്യത്തെ വളവു കഴിഞ്ഞപ്പോഴേ ചാത്തുയേട്ടന്റെ  വീട് കാണാമെന്നായി.  അവിടെ അപ്പോൾ കോലായിൽ നിന്ന് ആരോ എഴുന്നേറ്റിരിക്കുന്നു.  ഇത്ര ദൂരത്തു നിന്ന് പോലും തന്നെ അറിയാൻ മാത്രം ചാത്തുയേട്ടന്റെ കാഴ്ച ഒരു നിമിഷത്തേക്ക് വളർന്നിരിക്കുന്നു.  ദുഃഖിക്കുന്ന മനസ്സ് അങ്ങനെ ആണ്.  ചിലപ്പോൾ അത് വാനോളം വളരും.അതിനോടൊപ്പം ശരീരവും.  ചിലപ്പോൾ അത് ഒന്നിലും പിടിച്ചു നിൽക്കാൻ ആവാതെ തളരും.  അതോടൊപ്പം ശരീരവും.  കോണി കടന്നപ്പോഴേക്കും ചാത്തുയേട്ടനും ഭാര്യയും മുന്നിലെത്തി കഴിഞ്ഞിരുന്നു. എന്റെ മകനെന്തു പറ്റി എന്നുള്ള ഒരു ചോദ്യം മാത്രം.  വരാന്തയുടെ ഒരു കോണിൽ ഇരുന്നു ബാലൻ രണ്ട് പേരെയും നോക്കി.  എന്നിട്ടു പതുക്കെ ഇങ്ങനെ പറഞ്ഞു.  ഒന്നും പറ്റിയില്ല.  അവൻ അവിടെ ഒരു മാതാമ്മയെ കെട്ടി സസുഖം വാഴുന്നു.  അവന് ഇന്ന് നാട്ടിൽ ഒരു അമ്മയും അച്ഛനും ഇല്ല.  പരമ സുഖം.  ഇനി നാട്ടിലേക്ക് വരാനും പോകുന്നില്ല.  അച്ഛനെ കാണാൻ പോകുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞത് ഇതാണ്.  എന്നെ കുറിച്ച് ഒന്നും പറയേണ്ട .  ഇനി എന്നെ കുറിച്ച് ഒന്നും അന്വേഷിക്കരുത് എന്ന്പറയണം .  കാരണം ഞാൻ അവരെ ഒക്കെ അത്ര ഏറെ വെറുത്തു പോയി.  അതിന്റെ കാരണം മാത്രം അവൻ പറഞ്ഞില്ല

ഇടിവെട്ടേറ്റതു പോലെ ചാത്തുയേട്ടൻ തരിച്ചു നിന്ന്.  ഭാര്യയുടെ കണ്ണിൽ വെള്ളം നിറഞ്ഞപ്പോഴും ചാത്തുയേട്ടൻ കരഞ്ഞില്ല.   വായിൽ നിന്ന് ഇത്രയും വാക്കുകൾ  ഉതിർന്നു വീണു.  'ദുഷ്ടൻ.  അതിനു മാത്രം എന്ത് തെറ്റാണ് നാം അവരോടു ചെയ്തത്.  സുഖമുള്ളവര് അസുഖം ഉള്ളവരെ വെറുക്കുന്നു.  സാരമില്ല.  നമ്മള് അവനെയും മറന്നിരിക്കുന്നു എന്ന് അവനോടു പറഞ്ഞേക്ക്.  ഇനി എന്നെങ്കിലും ദാഹിച്ചു വലിഞ്ഞു ഈ പടി കയറിയാലും ഒരിറ്റു വെള്ളം അവനു ഇവിടെ നിന്ന് കിട്ടില്ല എന്ന് അവനോടു പറഞ്ഞേക്കൂ.  ചാത്തുയേട്ടൻ അത് പറഞ്ഞപ്പോൾ ദുഃഖം തളം കെട്ടിയിരുന്ന ജാനു ഏടത്തിയുടെ മുഖത്തും എവിടെ നിന്നോ രോഷം കയറി വന്നു.  അവരും ഏതൊക്കെയോ പറഞ്ഞു.

                                           *****************

ജാനുഏടത്തി മരിച്ചപ്പോഴാണ് പിന്നീട് അവിടെ പോയത്.  അപ്പോളും ചാത്തുയേട്ടൻ പറഞ്ഞു മകനെതിരെ ഉള്ള രോഷങ്ങൾ.  ഇത്രയും കാലം ആ രോഷത്തിൽ അവർ സന്തോഷത്തോടെ ജീവിതം തള്ളി നീക്കിയത് പോലെ തോന്നി .  ജീവിതത്തിനു അർത്ഥമുണ്ടാകുന്നതോ,  ഒരു പരിധിവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതോ ഒരു പിടി രോഷങ്ങൾ ആണോ.

അടുത്ത പ്രാവശ്യം നാട്ടിൽ വന്നപ്പഴാണ് അത് അറിഞ്ഞത്.  ചാത്തുയേട്ടൻ മരണ ശയ്യയിൽ ആണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു.  മരിക്കാൻ പോകുന്നവനെ കുറിച്ച് ഇനി സഹതപിച്ചിട്ടു കാര്യമില്ല എന്ന് മനസ്സിൽ കരുതി ബാലൻ ഉടനെ അവിടേക്കു ഓടി ചെന്ന്.  എത്രയോ കാലം പറയാതെ വച്ച് തന്റെ മനസ്സിൽ വിമ്മിഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആ സത്യം ഇന്ന് പറഞ്ഞെ ഒക്കൂ.  ഒരു തരത്തിൽ അത് തന്റെ മോചനം കൂടി ആകും.

വീട്ടിൽ എത്തിയപ്പോൾ ചാത്തുയേട്ടന് ബോധം ഉണ്ടായിരുന്നു.  പറയുന്നതൊക്കെ കേൾക്കാമായിരുന്നു.  ചത്തുയേട്ടൻ ബാലനെ  നോക്കി.  മകൻ എന്ന ശബ്ദം മാത്രം ആ വായിൽ നിന്ന് പുറത്തു വന്നു.  അവനെ കുറിച്ചുള്ള പരാതികൾ പറയാൻ മനസ്സ് വെമ്പുന്നതു പോലെ തോന്നി .  താൻ എന്തോ പറയാൻ തുടങ്ങുകയാണ് എന്ന് ബാലൻ മനസ്സിലാക്കി. അവന്റെ നാക്കുകളിൽ നിന്ന് വാക്കുകൾ ഇങ്ങനെ ഒഴുകാൻ തുടങ്ങി.  ഒരിക്കലും പറയരുത് എന്ന് കരുതിയതായിരുന്നു.  പക്ഷെ ആരോടും പറയാത്ത ഈ സത്യം എന്റെ മനസ്സിൽ വിങ്ങുകയാണ് . അത് കൊണ്ട് ഞാൻ പറയുകയാണ്.  താങ്കളുടെ മകൻ അന്നേ മരിച്ചു പോയിരുന്നു. ഞാൻ അത് പറയാതിരുന്നതാണ്.  കാരണം അത് നിങ്ങളെ എങ്ങനെ തകർക്കും എനിക്ക് നന്നായി അറിയാമായിരുന്നു.  അത് നിങ്ങൾ അറിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്ന് എനിക്ക് തോന്നി.  അവനോടുള്ള പ്രതിഷേധത്തോടെ നിങ്ങൾ രണ്ടുപേരും ജീവിച്ചു പോകും എന്ന് ഞാൻ കരുതി. അത് കൊണ്ട് ഒരു അസത്യം പറയുന്നത് തെറ്റല്ല എന്ന് കരുതി.  ഒരു പരിധിവരെ അത് സത്യം തന്നെ അല്ലെ.  ഇന്ന് വരെ നിങ്ങൾ അവനോടുള്ള പ്രതിഷേധത്തിൽ , അവന് മരിച്ച വേദന അറിയാതെ തന്നെ അല്ലെ ജീവിച്ചത്.  ഇനി നിങ്ങൾ ഏതാനും നിമിഷങ്ങൾക്കകം മരിക്കുമ്പോഴെങ്കിലും അറിയണം ഈ സത്യം.  അത് നിങ്ങളോടു പറയുമ്പോൾ ശരിക്കും എനിക്ക്  കിട്ടുന്നത് ഒരു തരം മോചനമാണ്.  മകനോട് ഒത്തു ചേരാൻ പോകുകയാണ് എന്ന് അറിഞ്ഞു കൊണ്ട് മരിക്കുക.

ബാലാട്ടൻ പടി ഇറങ്ങി പോകുമ്പോൾ  പിന്നിൽ  ഒരു നേരിയ നിലവിളി കേട്ട്.  ചാത്തുയേട്ടന്റെ മകളുടേതാണ്.  'അയ്യോ എന്റെ അച്ഛൻ പോയല്ലോ'

Friday, 24 March 2017

അനിയന്ത്രിത വികസനവും പ്രകൃതി പ്രേമവും

എനിക്ക് ആകെ പത്തു സെന്റ്‌ സ്ഥലം മാത്രമേ ഉള്ളൂ. അവിടെ ഞാൻ എനിക്കാവുന്ന തരത്തിൽ ചെടികൾ വളർത്തുന്നു. അതിൽ ചില പുഷ്പങ്ങൾ ഉണ്ട്. ചില മരുന്ന് ചെടികൾ ഉണ്ട്. ചില പച്ചക്കറികൾ ഉണ്ട്. അതിന്റെ ഒക്കെ പാശ്ചാത്തലത്തിൽ പുൽക്കൊടികളും ഉണ്ട്. പക്ഷെ എന്റെ വീടിന്റെ നേരെ അപ്പുറത്തു, പണ്ടാരോ വാങ്ങി വച്ച പത്തു സെന്റ്‌ ഭൂമി ഉണ്ട്. അത് വാങ്ങിയ ആള് ഒരിക്കലും ഇവിടെ വന്നു നോക്കാറില്ല. ആരും അവിടെ പാഴ് ചെടികൾക്ക് വെള്ളം ഒഴിക്കാറില്ല. എന്നാൽ പോലും എന്റെ പറമ്പിലെ പച്ചപ്പിനേക്കാൾ കൂടുതൽ പച്ചപ്പ്‌ ഉള്ളത് ആ പറമ്പിൽ ആണ്. ആരും ശ്രദ്ധിക്കാത്തതിനെ പ്രകൃതി ശ്രദ്ധിക്കുന്നു. പക്ഷെ ഈ പച്ചപ്പ്‌ നില നിർത്താൻ ഇവക്കു വെള്ളം എവിടെ നിന്ന് കിട്ടുന്നു എന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു.
ഇത്രയും എഴുതിയതിൽ നിന്ന് ഞാൻ ഒരു പ്രകൃതി വിരോധിയല്ല എന്ന് മനസ്സിലായി കാണും. അപ്പോൾ നിങ്ങൾ പ്രകൃതി സ്നേഹികളെ ചൊടിപ്പിക്കുന്ന വർത്തമാനം പറഞ്ഞത് എന്ത് കൊണ്ട് എന്ന് നിങ്ങൾ ചോദിച്ചേക്കും. അതിന്റെ കാരണം ഞാൻ നേരത്തെ പറഞ്ഞിരുന്നു. പ്രകൃതി സ്നേഹം എന്നത് ഒന്നോ രണ്ടോ മരം നട്ടത് കൊണ്ട് മാത്രം നടപ്പിൽ വരുത്താവുന്ന ഒരു സിമ്പിൾ പ്രക്രിയ അല്ല. അത് ഒരു ജനതയുടെ ജീവിത രീതിയിലെ വിപ്ലവകരമായ പരിവർത്തനത്തിലൂടെ മാത്രം കരഗതമാവുന്ന ഒരു സ്ഥിതി വിശേഷം ആണ്. പ്രകൃതി എന്നത് നമുക്ക് ജീവിക്കാൻ ആവശ്യമാണ്. പ്രകൃതി നമ്മുടെ ഭക്ഷണമാണ്. വസ്ത്രമാണ്. പാർപ്പിടമാണ്. അങ്ങനെ എന്തും ആണ്. അതായത് പ്രകൃതിയെ തകർക്കാതെ നമുക്ക് നില നില്പില്ല. അതായത് പ്രകൃതി സ്നേഹികൾ ആയ നമ്മള് തന്നെ പ്രകൃതിയെ നശിപ്പിക്കുന്നവരും ആണ്. നമുക്ക് അങ്ങനെ ആകാനേ പറ്റൂ. അപ്പോൾ നാം പ്രകൃതിക്കു വേണ്ടി വിലപിക്കുന്നത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം മാത്രമേ ഉള്ളൂ. നമ്മുടെ സ്വാർത്ഥത കൊണ്ട്. നമ്മൾ ഈ രീതിയിൽ പ്രകൃതിയെ ഉപയോഗിച്ചാൽ പ്രകൃതി തീർന്നു പോകും എന്നുള്ള ഭയം കൊണ്ട്. നമ്മള് അടുത്ത തലമുറയ്ക്ക് വേണ്ടി പലതും സമ്പാദിച്ചു വച്ചതു, ഈ പ്രകൃതി ഇവിടെ അത് പോലെ കിടന്നില്ല എങ്കിൽ, വ്യര്ഥമായി പോകും എന്നുള്ള ഭയം കൊണ്ട് . അത്തരം ഭയം നാം പേറി നടക്കുന്നു എങ്കിൽ, അടുത്ത തലമുറയെ കുറിച്ച് നാം വേവലാതി പെടുന്നു എങ്കിൽ, തീർച്ചയായും, നമ്മുടെ പ്രകൃതി സ്നേഹം കുറെ കൂടെ യുക്തി ഗതമായിരിക്കണം. നമ്മുടെ ഉത്തരം കുറെ കൂടെ ശാസ്ത്രീയം ആയിരിക്കണം. ഒന്നോ രണ്ടോ മരം നടുന്ന ശാസ്ത്രം അത്ര വലിയ ഒരു ശാസ്ത്രമായി എനിക്ക് തോന്നിയിട്ടില്ല. മരങ്ങൾ നാം നടുക തന്നെ വേണം. പക്ഷെ അത് മാത്രം പോരാ എന്ന് അർഥം.
ഇത്തരുണത്തിൽ നാം ഏവരും നമ്മുടെ ഉപഭോഗത്തിലേക്കു നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന്റെ വ്യക്തമായ ചിത്രം കിട്ടണം എങ്കിൽ, എന്നെ പോലെ ഉള്ള ഏതെങ്കിലും വൃദ്ധനോട് , പണ്ട് കാലത്തുള്ള തങ്ങളുടെ ഉപഭോഗം ഏതു നിലയിൽ ഉള്ളതായിരുന്നു എന്ന് ചോദിച്ചു അറിയണം. അത് അറിയുമ്പോഴാണ് നിങ്ങൾ ഞെട്ടുക. എന്റെ നാട്ടിന്റെ കാര്യം പറഞ്ഞാൽ റോഡിൽ ഒരു ദിവസം ഓടുന്നത് ഒന്നോ രണ്ടോ ബസ്സുകൾ, ആകെ ഉള്ളത് ഒരു ഓട്ടോറിക്ഷ . കാറ് എന്നത് ഒരു അപൂർവ വസ്തു. കറന്റു ആകെ ഉള്ളത് ഒന്നോ രണ്ട് വീടുകളിൽ, ഫോൺ ആരും കണ്ടിട്ടില്ല. ഇനിയും കൂടുതൽ പറഞ്ഞാൽ നിങ്ങളിൽ ചിലര് ബോധം കേട്ട് പോകും. എന്നാലും ഒരു കാര്യം കൂടെ പറയാം. യുദ്ധ കാലത്തു വാർത്ത കേൾക്കാൻ എന്റെ വീട്ടിൽ, കുറെ ദൂരെ നിന്ന് പോലും ആളുകൾ വന്നിട്ടുണ്ട്. ഇത്രയും ശുഷ്കമായ ഒരു ജീവിത രീതിയിൽ നിന്ന് നാം എത്തിപ്പെട്ടത് ഇന്നത്തെ ഈ ഭയാനകമായ ജീവിത രീതിയിലേക്കാണ്. അന്ന് ഒരു ഗ്രാമത്തിൽ ആകെ ഒന്നോ രണ്ടോ വൈദ്യുത ദീപങ്ങൾ മാത്രം ഉണ്ടായപ്പോൾ, ഇന്ന് ഓരോ വീട്ടിലും വെളിച്ച പ്രളയമാണ്. ഇതൊക്കെയും നമുക്ക് തന്നത് ഈ പ്രകൃതി ആണ്. അതായത് അന്ന് വെറും ഒന്നോ രണ്ടോ ബൾബുകൾ കത്തിക്കാൻ വേണ്ട ഊർജം തന്ന അതെ പ്രകൃതിയാണ്, ഇന്ന് കോടി ക്കണക്കിന് ബൾബുകൾ കത്തിക്കാൻ വേണ്ട ഊർജവും നമുക്ക് തരുന്നത്. പക്ഷെ നമ്മുടെ ന്യൂട്ടൻ സാബ് പറഞ്ഞത് എന്താണ്. ലോകത്തു ഊർജം എല്ലാ കാലവും ഒരു പോലെ ഇരിക്കും എന്ന്. പ്രത്യാശയും, ഒപ്പം ദുഖവും പ്രദാനം ചെയ്യുന്ന ഒരു കണ്ട് പിടുത്തമായി പോയി ന്യൂട്ടന്റെതു. പ്രത്യാശ എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ, നിങ്ങള് എത്ര എടുത്തു പ്രയോഗിച്ചാലും ഊർജം തീർന്നു പോകില്ല എന്നുള്ള സമാധാനം. അപ്പോൾ ദുഖമോ. പണ്ട് എന്റെ വലിയച്ഛൻ ഉപയോഗിച്ച അത്രയും ഊർജം മാത്രമേ ഇന്ന് ജനസംഖ്യ നൂറു ഇരട്ടി ആയപ്പോഴും ഉള്ളൂ. അതായത് പെർ ഹെഡ് ഊർജം വളരെ ചുരുങ്ങി പോയി എന്ന് അർഥം. പക്ഷെ ഒരു വ്യത്യാസം തീർച്ചയായും ഉണ്ട്. അന്ന് ഇത്രയും ഊർജം ഉപയോഗിക്കാൻ സാധ്യതകൾ കാര്യമായി ഇല്ലായിരുന്നു. അത് കൊണ്ട് ഊർജം പുര നിറഞ്ഞു നിൽക്കുന്ന പെണ്ണിനെ പോലെ മുറിയിൽ ഒതുങ്ങി കൂടി.
അപ്പോൾ സംഗതികളുടെ കിടപ്പു നിങ്ങള്ക്ക് ബോധ്യപ്പെട്ടു എന്ന് ഞാൻ വിചാരിക്കുന്നു. നമ്മൾ ഓരോരുത്തരും ഭൂമിയെ വിഴുങ്ങുകയാണ് . പക്ഷെ ഇത് എളിമയുടെ ഉത്തുംഗതയിൽ നിൽക്കുന്ന ഒരു പാവം ഭാരതീയന്റെ കാര്യം. എന്നാൽ അപ്പുറത്തു വേറൊരു ലോകമുണ്ട്. വെളുത്തവന്റെ ലോകം. അവൻ എല്ലാം അപ്പാടു വിഴുങ്ങുന്നവൻ ആണ്. നിങ്ങൾ കഴിക്കുന്നതിന്റെ പത്തോ നൂറോ ഇരട്ടി അവൻ ഒറ്റയ്ക്ക് കഴിക്കും. പെട്രോൾ അവൻ ചിലവാക്കുന്നത് വെള്ളം പോലെ ആണ്. നമ്മൾ വെള്ളം ചിലവാക്കുന്നത് പോലെ എന്ന് പറയണം. കാരണം ഗൾഫ് കാരൻ വെള്ളം ചിലവാക്കുന്നത് മറ്റൊരു രീതിയിൽ ആണല്ലോ. ഇതൊക്കെ താങ്ങുന്നത് ഈ പാവം ഭൂമി. ക്ഷമയുടെ പര്യായമായി നാം ഇപ്പോഴും ചൂണ്ടി കാണിക്കുന്നത് ഈ ഭൂമിയെ ആണെന്നതിന്റെ പൊരുൾ ഇപ്പോൾ പിടി കിട്ടിയിരിക്കും.
1960 യിൽ വാൻസ്‌ പക്കാർഡ് ഒരു ബോംബ് പൊട്ടിച്ചു. വാചക ബോംബ്. ലോകം അത്യുപഭോഗത്തിൽ ആമഗ്ന ആവുന്നതിനു മുൻപേ ആ മനുഷ്യൻ പൊട്ടിച്ച ബോംബ് ഇതായിരുന്നു. 'ഉപഭോഗത്തിന്റെ കാര്യത്തിൽ എല്ലാ ലോക രാജ്യങ്ങളും അമേരിക്കയെ പിന്തുടരുകയാണ്. ഇന്ന് ഒരു ശരാശരി അമേരിക്ക കാരന്റെ ഉപഭോഗ നിരക്ക് ലോകത്തുള്ള സകല മനുഷ്യരും പിന്തുടരുകയാണ് എങ്കിൽ നമുക്ക് ജീവിച്ചു പോകാൻ അനേകം ഭൂമികൾ വേണ്ടി വരും എന്ന്. ഇന്ന് നാം ആ ലക്ഷ്യത്തിലേക്കു ഓടി കൊണ്ടിരിക്കുകയാണ്. അവിടെ എത്താൻ ഇനി അധിക നാളുകൾ ഒന്നും വേണ്ട. ആ ഓട്ടത്തിനിടയിലും നാം പ്രകൃതിയെ ഓർത്തു വിലപിക്കുന്നു എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ തമാശ. ആ തമാശ ആലോചിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ആരെ ഒക്കെയോ മക്കാറാക്കിയത്

Wednesday, 25 January 2017

ഭക്ഷണം -- പട്ടിണി - ചില വരട്ടു ചിന്തകൾ

വരട്ടു ചിന്തകൾ എന്ന് പറയുമ്പോൾ ചിലരുടെ മനസ്സിൽ വരട്ടിയ കൊഴിയായിരിക്കും  ഉയർന്നു വരിക.  ആ വരട്ടു അല്ല ഈ വരട്ടു.  വരണ്ട ചിന്തകൾ എന്ന ഉദ്ദേശ്യത്തിൽ മാത്രമാണ് ഈ പ്രയോഗം ഇവിടെ ചേർത്തിട്ടുള്ളത്.  ചിന്തിക്കുന്നവർക്ക് ദഹിക്കാത്ത ചില ചിന്തകൾ.

സമീപ കാലത്തു നാട്ടിലെ മുക്കിലും മൂലയിലും (നാട് എന്നാൽ പട്ടണം എന്നാണു അർഥം)  ഉയർന്നു വന്ന ഒരു മുദ്രാവാക്യം ആണ് പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നുള്ളത്.  നിങ്ങൾ ഉപയോഗിച്ച് ബാക്കിയായ ഭക്ഷണങ്ങൾ സ്വീകരിക്കാൻ സന്മനസ്സുള്ള എത്രയോ ചെറുപ്പക്കാർ സ്വയം തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു.  അവർ അത് വിശക്കുന്ന വയറുകൾക്കു നേരിട്ടോ, അല്ലാതെയോ എത്തിച്ചു കൊടുക്കുന്നു.  ശ്രെഷ്ടമായ പ്രവർത്തി എന്ന് പറയാം.

പക്ഷെ ഈ പ്രവർത്തി അവിടെ അവസാനിച്ചു പോകുന്നില്ല എന്ന് നാം മനസ്സിലാക്കണം.  ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പലരും ഉന്നതങ്ങളിൽ ഉണ്ട് എന്നും നിങ്ങൾ മനസ്സിലാക്കണം.  പട്ടിണിയുടെ നിർമാതാക്കൾ തന്നെ , പട്ടിണി നിവാരണത്തിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങളെ എന്ത് കൊണ്ട് അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള കാര്യം നിങ്ങൾ ഒരു നിമിഷം ചിന്തിച്ചു നോക്കേണ്ടതാണ്.

മുൻപൊരിക്കൽ ഒരു ഭിക്ഷക്കാരന് ഞാൻ അഞ്ചു രൂപ കൊടുത്തപ്പോൾ എന്റെ ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു.  'നീ ഈ ചെയ്യുന്നത് വലിയ ഒരു ചതിയാണ്.  നീ കൊടുക്കുന്ന അഞ്ചു രൂപ അവനിൽ നിന്ന് അവന്റെ പ്രതിഷേധത്തെ എടുത്തു കളയും.  ക്രിയാത്മകമായ ഒരു മാറ്റത്തെ അത് ഇല്ലായ്‌മ ചെയ്യും എന്ന് .   ഞാൻ ഇപ്പോൾ പട്ടിണിയെ കുറിച്ച് ചിന്തിക്കുന്നതും അതെ രീതിയിൽ ആണ്.  നമ്മുടെ നാട്ടിൽ പട്ടിണി ഒരു രാഷ്ട്രീയമാണ്.  അല്ലെങ്കിൽ രാഷ്ട്രീയത്തിന്റെ പാർശ്വ ഉത്പന്നം ആണ്.  അത് ഇല്ലായ്‌മ ചെയ്യാൻ ഒരു വഴിയേ ഉള്ളൂ.  എല്ലാവര്ക്കും ആവശ്യത്തിന് ഭക്ഷണം സൃഷ്ടിക്കുക.  അതിനു ഒരു വഴിയേ ഉള്ളൂ. നമ്മുടെ കാർഷിക മേഖലയെ പുനർ ജീവിപ്പിക്കുക.  അതിൽ കുറഞ്ഞ ഒന്നും ഇതിനു പരിഹാരമല്ല.

നിങ്ങൾ കൂടുതലായി കഴിക്കുന്ന ഭക്ഷണമാണ് രാജ്യത്തിന്റെ പട്ടിണിക്ക് കാരണം എന്ന് പറഞ്ഞു നടക്കേണ്ടത് സ്ഥാപിത താല്പര്യങ്ങളുടെ ആവശ്യമാണ്.  കാരണം അത്തരം ഒരു കാരണം കയ്യിൽ കിട്ടുന്നതോടു കൂടി തങ്ങളുടെ ഉത്തരവാദിത്വം ഒഴിഞ്ഞു കിട്ടി എന്ന് അവർ സമാധാനിക്കുന്നു.  ഇവിടെ പട്ടിണി ഉണ്ടായത്  നിങ്ങൾ സദ്യകളിൽ കൂടുതൽ ഭക്ഷണം വിളമ്പുന്നത് കൊണ്ടോ , അതിൽ കുറെ ഭാഗം പാഴാക്കി കളയുന്നത് കൊണ്ട് ആണെന്നുള്ള ധാരണ അവർ നിങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഇരുപതു കോടി ആളുകള് പട്ടിണി കിടക്കാൻ ആ കാരണം പര്യാപ്തമല്ല.

പറഞ്ഞു വരുന്നത് ഇത് മാത്രമാണ്.  പട്ടിണിക്കെതിരെ കുരിശു യുദ്ധം നടത്തുന്ന  നിങ്ങൾ ഓരോരുത്തരും അറിയണം പട്ടിണിയിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന്.  നിങ്ങളുടെ ശ്‌ളാഘനീയ ഈ പ്രവർത്തി കൊണ്ട് പട്ടിണിയുടെ ഒരു ചെറിയ ഭാഗം പോലും ഇല്ലാതായി പോകില്ല എന്ന്.

കാരണം ശരിയായ പട്ടിണിയുടെ കാരണം വയലുകൾ ആണ്.  അതിലൂടെ ആണ് പട്ടിണി നിർമാർജ്ഞാനം ചെയ്യപ്പെടേണ്ടത്

പക്ഷെ നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യം നാം ചെയ്തു കൊണ്ട് ഇരിക്കുക.  ഭക്ഷണം പാഴാക്കാതിരിക്കുക.  അഥവാ പാഴായി പോകുമെങ്കിൽ അത് ആവശ്യക്കാർക്ക് എത്തിക്കാനുള്ള സംരംഭങ്ങൾ സൃഷ്ടിക്കുക.  അധികമായി കഴിക്കുന്ന ഭക്ഷണം പോലും ഒരു തരത്തിൽ പാഴായി പോകുന്നു എന്ന് മനസ്സിലാക്കി, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ചുരുക്കുക.  അങ്ങനെ ഉപയോഗിക്കപ്പെടാതെ ബാക്കിയാകുന്ന ഭക്ഷണ ഭാഗം പോലും എവിടെയോ ഉള്ള ഒരു പട്ടിണിക്കാരന് സഹായകമാകും എന്ന് അറിയുക.

അതോടൊപ്പം ഇത് കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല എന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുക.  കാരണം ഒരു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ജനതയിൽ നിന്ന് മറച്ചു പിടിക്കപ്പെടുന്ന കാലത്തോളം ആ പ്രശ്നത്തിന് യഥാർത്ഥ പരിഹാരം കണ്ടെത്താൻ പറ്റില്ല 

Friday, 20 January 2017

ഭൂമധ്യ രേഖയിലൂടെ ഉള്ള ഒരു കിണർ റോഡ്

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടങ്ങളിൽ ഇന്ത്യക്കാര് കണ്ട് പിടിക്കാൻ പോകുന്ന അത്യാധുനികമായ ഒരു യാത്രാ സംവിധാനം ആണ് ഭൂമധ്യ രേഖയിലൂടെ ഉള്ള ഒരു കിണർ റോഡ്.  കിണർ എന്താണ് എന്ന് നിങ്ങള്ക്ക് അറിയാം.  അത് പോലെ റോഡ്‌ എന്താണ് എന്നും.  അപ്പോൾ അത് രണ്ടും ചേർന്നാൽ കിണർ റോഡ് ആയി.  പക്ഷെ ഈ മഹത്തായ സൃഷ്ടിക്കു രണ്ട് രാജ്യങ്ങളുടെ സഹകരണം വേണം.  ഒന്ന് നമ്മുടേത് തന്നെ. മറ്റേതു നമ്മുടെ എതിർ ദിശയിൽ നിൽക്കുന്ന  (അണ്ടിപോഡ്  ANTIPODE) രാജ്യത്തിന്റേതും.  അത് ചിലിയാണ് എന്ന് ആരോ പറഞ്ഞു തന്നിട്ടുണ്ട്.  അപ്പോൾ രണ്ട് രാജ്യങ്ങളും തീരുമാനിച്ചാൽ പിന്നെ പണി തുടങ്ങുകയായി.  ആദ്യം വേണ്ടത് കിണറു കുഴിക്കാനുള്ള സ്ഥാനം കുറ്റിക്കാരനേ കൊണ്ട് നോക്കിക്കുകയാണ്.  ഇവിടെ നമ്മള് മലയാള കുറ്റിക്കാരനേ കൊണ്ട് അത് നോക്കിക്കുമ്പോൾ അവിടെ അവർ ചിലി കുറ്റിക്കാരനേ കൊണ്ട് കിണറ്റിന്റെ സ്ഥാനം തീർച്ചപ്പെടുത്തണം.  സ്ഥാനം തെറ്റുപോകരുതു.  കാരണം നമ്മള് ഇവിടെ നിന്ന് കുഴിച്ചു കുഴിച്ചു ഭൂ മധ്യത്തിൽ എത്തുമ്പോൾ, അവര് അവിടെ നിന്ന് കുഴിച്ചു കുഴിച്ചു ഭൂ മധ്യത്തിൽ  അതെ സ്ഥാനത്തു എത്തണം.  അല്ലെങ്കിൽ നമ്മൾ കൊച്ചിയിലും അവര് കൊയിലാണ്ടിയിലും എത്തിയപോലെ ആവും.  ലൈനടി തെറ്റി പ്പോകരുതു എന്ന് അർഥം.

ഇനി ഈ കിണർ റോഡിന്റെ  ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കുക .  ഉദാഹരണമായി ഞാൻ ചിലിയിലേക്കു പോകുകയാണ് എന്ന് വിചാരിക്കുക.  ഞാൻ ഇപ്പോൾ കിണർ റോഡിന്റെ കരയിൽ നിൽക്കുകയാണ്. അപ്പോൾ പിന്നിൽ നിന്ന് ആരോ എന്നെ കിണറ്റിലേക്ക് തള്ളിയിട്ടു എന്ന് കരുതുക. അപ്പോൾ എന്ത്  സംഭവിക്കും.  ഞാൻ അങ്ങ് താഴോട്ടു പോകും.  സയൻസ് അറിഞ്ഞു കൂടാത്ത പൊട്ടന്മാര് വിചാരിക്കും ഞാൻ അപ്പുറത്തു ചിലിയിൽ തെറിച്ചു പുറത്തു വീഴും എന്ന്.  ഇല്ല പൊട്ടന്മാരെ . അങ്ങനെ അല്ല സംഭവിക്കുക.  ഞാൻ താഴേക്കു  വീണു വീണു ഭൂമിയുടെ ഒത്ത നടുവിൽ പോയി നിൽക്കും. ചിലപ്പോൾ ആ വീഴ്ചയിൽ ചിലി ഭാഗത്തേക്ക് കുറച്ചു മൂവ് ചെയ്യാനും സാധ്യതയുണ്ട്.  പക്ഷെ വീണ്ടും തിരിച്ചു വന്നു ഭൂമിയുടെ നടുവിൽ തന്നെ സ്ഥിരമായി നിൽക്കും.   ഇനി അങ്ങോട്ട് കയറ്റമാണ്.  മനസ്സിലായില്ലേ. ഇല്ലെങ്കിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയോട് ചോദിക്കു.  അതായത് ഇനി ചിലിയിൽ നിന്ന് ഏതെങ്കിലും ഒരുത്തൻ ഒരു കയറിട്ടു തന്നാൽ എനിക്ക് ആ കയറിൽ പിടിച്ചു കയറി ചിലിയിൽ എത്താം. ശരിയല്ലേ.  അപ്പോൾ ഇതിൽ നിന്ന് നമ്മൾ പ്രമാദമായ ഒരു സത്യം മനസ്സിലാക്കുന്നു.  ഞാൻ തലശേരിയിൽ നിന്ന് ഭൂമധ്യ രേഖവരെ വെറുതെ വീഴുകയായിരുന്നു  എന്ന് . ഫ്രീ ഫാൾ.  ഒരു പത്തു പൈസയുടെ എണ്ണ കത്തിക്കേണ്ട.  ഭൂമധ്യ രേഖയിൽ നിന്ന് അങ്ങോട്ട് നിങ്ങള് എന്തെങ്കിലും എലിവേറ്ററോ മറ്റോ വച്ച് എന്നെ പൊക്കി എടുക്കാൻ എണ്ണ കത്തിച്ചു കൊള്ളൂ.  പക്ഷെ പകുതി ദൂരത്തിനു എണ്ണ ലാഭം എന്ന് മനസ്സിലായല്ലോ.

നിങ്ങളുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞമാരോ , നിങ്ങളുടെ ആരുടെയെങ്കിലും മക്കൾ ശാസ്ത്രഞ്ജന്മാരോ ആണെങ്കിൽ, അവർക്കു എന്റെ ഈ സിദ്ധാന്തം ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്.  വല്ല പൈസയും തടയുമ്പോൾ പകുതി ഇങ്ങോട്ടു തന്നാൽ മതി.  സംഗതി ശരിയായാൽ ചിലപ്പോൾ നമുക്ക് രണ്ട് പേർക്കും ഒരു നോവൽ സമ്മാനം വരെ കിട്ടിയേക്കും.

Sunday, 8 January 2017

വാടക പ്രേക്ഷകർ

സ്റ്റേജിൽ ഒരു പരിപാടി നടക്കുകയാണ്.  അറുബോറു പരിപാടി.  ഇടയ്ക്കു എഴുന്നേറ്റു പോകേണ്ട എന്ന് കരുതിയ മണ്ടോടി,  പരിപാടി ഒന്ന് തീർന്നു കിട്ടാൻ കാത്തിരിക്കുകയാണ്.  അതാ പരിപാടി തീർന്നു കിട്ടിയിരിക്കുന്നു.  മണ്ടോടി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആണ് അത് ശ്രദ്ധിച്ചത്, തന്റെ അടുത്തും  അകലെയും ആയി കുറെ പേര് എഴുന്നേറ്റു നിന്ന് കൈ അടിക്കുകയാണ്.  ആ തള്ളിൽ മണ്ടോടിയോടും കൈ അടിച്ചു പോയി. ഇപ്പോൾ എല്ലാവരും കൈ അടിക്കുകയാണ്. സ്റ്റേജിൽ പരിപാടി നടത്തിയവർ ജനങ്ങളുടെ ഈ ആരവത്തിൽ പുളകിതരായി അവിടെ കൈ കൂപ്പി നിൽക്കുകയാണ്.

വാടക പ്രേക്ഷകരെ സദസ്സിൽ കുത്തി തിരുകുന്നത് ഇന്നത്തെ ഒരു രീതിയാണ്.  ഗുപ്തമായ രീതിയിൽ ഇത് മിക്ക മേഖലകളിലും  നിങ്ങള്ക്ക് കാണാൻ കഴിയും,  വാടക മുദ്രാവാക്യം വിളിക്കാരെ പോലെ,  വാടക പ്രകടനക്കാരെ പോലെ,  വാടക സ്തുതി പാഠകരെ പോലെ.  ചിലപ്പോൾ സദസ്സിൽ  അല്ലാതെ സ്റ്റേജിലും ഇത്തരക്കാരെ ഉപവസിപ്പിച്ചിരിക്കും.

പക്ഷെ ഈ വാടക കൈമുട്ടുകാർ അത്യന്തം അപകട കാരികൾ ആണെന്ന് ഞാൻ മനസ്സിലാക്കിയത് ഈയിടെയാണ്.  ഒരിക്കൽ ഇവിടെ അടുത്തു ഒരു മഹാ ബോറു പരിപാടി കണ്ട് കൊണ്ടിരിക്കെ ഞാൻ നേരത്തെ പറഞ്ഞത് പോലെ പരിപാടി കഴിയാൻ കാത്തു നിന്ന്.  പരിപാടി  കഴിഞ്ഞപ്പോൾ അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു.  അന്ന് അവിടെ വാടക കൈമുട്ടുകാർ ഇല്ലായിരുന്നു.  പക്ഷെ ആരെങ്കിലും പരിപാടിയെ കൈ മുട്ടി പ്രോത്സാഹിപ്പിക്കുന്നതിന്  മുൻപേ ആദ്യം കൈ മുട്ടിയത് ഞാനാണ്. ഞാൻ അത്ഭുതത്തോടെ എന്റെ കൈകളെ നോക്കി.  അവ ഇപ്പോൾ എന്റെ നിയന്ത്രണങ്ങൾക്ക്  പുറത്തായി പോയിരിക്കുകയാണ്.  എന്റെ ആജ്ഞ അവഗണിച്ചു കൊണ്ട് അവ മുട്ടി കൊണ്ടേ ഇരിക്കുകയാണ്

സമൂഹത്തെ പടിപടിയായി തറയാക്കുന്ന ഒരു രീതിയാണ് ഇവിടെ പ്രയോഗത്തിൽ കൊണ്ട് വന്നിരിക്കുന്നത് എന്ന് നമുക്ക് കാണാം.  അതിലെ തത്വ ചിന്ത വളരെ സിമ്പിൾ ആണ്.  ഏതെങ്കിലും വിഡ്ഢിത്തങ്ങൾ ചെയ്യുകയോ പറയുകയോ ചെയ്താൽ, അതിനെ താങ്ങുന്ന ഒരു പിടി ആളുകളെ പ്രേക്ഷകരുടെ കൂട്ടത്തിൽ നിരത്തുക.  അവരുടെ കൈ അടിയുടെ ശ്കതിയിൽ,  അതിനെ എതിർക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭൂരി ഭാഗത്തെയും  കൈ മുട്ടാൻ പ്രേരിപ്പിക്കുക.  അങ്ങനെ ഇത് കുറെ കാലം തുടര്ന്നാല്, പിന്നെ അത്തരം വാടക പ്രേക്ഷകർ ഇല്ല എങ്കിൽ, കൂടി, വിഡ്ഢിത്തത്തിനു നേരെ ഉള്ള നമ്മുടെ കൈ മുട്ട് തുടരുക എന്നുള്ള രീതി നമ്മള് ഒരു ശീലമാക്കും.  എല്ലാ വിഡ്ഢിത്തങ്ങളൂം ശരിയെന്നു നമ്മുടെ മനസ്സിന് തോന്നി തുടങ്ങുന്ന മഹാ കാലം

നാം ഓരോരുത്തരും ഇപ്പോൾ അങ്ങനെ ഉള്ള ഒരു മഹാകാലത്തു ജീവിക്കുന്നവർ ആണ് എന്ന് അറിയുക. 

Friday, 6 January 2017

വളി കഥകൾ

ഇരു മനസ്സാണെങ്കിലും നമ്മളൊറ്റ ബോഡി അല്ലെ എന്ന രീതിയിൽ ആയിരുന്നു അക്കാലത്തു ബാലാട്ടന്റെയും ചാത്തുവിന്റെയും ജീവിതം.  വേർപെരിയാത്ത അടുപ്പം.  ചാത്തുവിനെ എവിടെ കണ്ടാലും കൂടെ ബാലാട്ടൻ ഇല്ലെങ്കിൽ, അതിന്റെ അർഥം ബാലാട്ടൻ ചത്ത് പോയി എന്ന് തന്നെ ആണ്.  അങ്ങനെ ഇരിക്കെ ഒരു ദിവസം,അവർ ഇരുവരും , കൂട്ടിക്കെട്ടിയ മര കമ്പ്  പോലെ  കണ്ണൂർ പ്ലാറ്റുഫോമിലൂടെ നടക്കുകയാണ്.  കോഴിക്കോടേക്ക്‌ പോകേണ്ട പാസഞ്ചർ വണ്ടി ലക്ഷ്യമാക്കിയാണ് അവരുടെ നടത്തം.  ഇഞ്ചോട് ഇഞ്ചു ചേർന്ന് കൊണ്ടുള്ള ആ നടത്തത്തിൽ അവർ ലേഡീസ് കമ്പാർട്മെന്റിന് മുന്നിൽ എത്തിയപ്പോഴാണ് അത് സംഭവിച്ചത്.  ബാലാട്ടൻ ഉച്ചത്തിൽ ഒരു വളിയിട്ടു.   പ്രശ്നം ഒന്നുമില്ലായിരുന്നു. അത് ജൻറ്സ് കംപാർട്മെന്റിന് മുന്നിൽ വച്ചായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ.  കാരണം നമ്മൾ പുരഷമാര് ഇത്തരം ബോംബുകൾ എത്രയോ പരിചയപ്പെട്ടതാണ്.  പക്ഷെ സ്ത്രീകൾ അങ്ങനെ അല്ല.  വളി എന്ന പേര്  കേട്ടാൽ തന്നെ അവരിൽ ചിലര് ബോധം കെട്ടു വീണു പോകും. ഒറിജിനൽ വളി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.  ഇതല്ലാതെ  ആകസ്മികമായി മറ്റൊന്ന് കൂടെ ഇവിടെ സംഭവിച്ചു.  വളിവിട്ട ബാലാട്ടൻ,  വളി ഇടാത്ത ചാത്തുവിനെ വളരെ ഷാർപ് ആയി ഒന്ന് നോക്കി.  ബാലാട്ടന്റെ ആദ്യത്തെ പ്രവർത്തി മിസ്റ്റർ ചാത്തുവിനെ അത്ര ഏറെ ഏശിയില്ല പക്ഷെ  രണ്ടാമത്തെ പ്രവർത്തി ചാത്തുവിനെ അക്ഷരാർത്ഥത്തിൽ നടുക്കി  കളഞ്ഞു.  കാരണം ഉത്ഭവ സ്ഥാനം ഏതെന്നു ആർക്കും മനസ്സിലാക്കാൻ ആവാത്ത തരത്തിൽ അത്രയും അടുപ്പിച്ചായിരുന്നു തങ്ങളുടെ യാത്ര എന്ന നഗ്ന സത്യം അപ്പോൾ ചാത്തു ഓർത്തു.   നേരെ അപ്പുറത്തു നിന്ന് നാരീ രത്നങ്ങൾ പൊട്ടിച്ചിരിക്കുകയാണ്.  കുറ്റം ചെയ്യാത്ത തന്നെ ആണ് ആ മൂധേവികൾ ഒക്കെ നോക്കുന്നത് എന്ന്, അങ്ങോട്ട് നോക്കാതെ തന്നെ ചാത്തു മനസ്സിലാക്കി.  ഞാനല്ല ഇവനാണ് അതിന്റെ ആള് എന്ന് പറയാൻ നാക്കു പൊങ്ങി എങ്കിലും,  താൻ ചെയ്യാത്ത കുറ്റം ഒന്ന് കൂടെ തന്റെ തലയിൽ ഉറപ്പിക്കാനേ അത് കൊണ്ട് സാധിക്കുകയുള്ളൂ എന്ന് ബുദ്ധി മാനായ ചാത്തു എളുപ്പം മനസ്സിലാക്കി. അപ്പോൾ ബാലാട്ടൻ ഒന്നും അറിയാത്തവനെ പോലെ മുന്നിലെ കംപാർട്മെന്റിൽ കയറി പോകുന്നതാണ് ഖിന്നനായ ചാത്തു കണ്ടത്.  ഓടി ചെന്ന് ബാലാട്ടന്റെ ഒപ്പമെത്തി  ചാത്തു ഇങ്ങനെ കരഞ്ഞു പറഞ്ഞു.

എന്നാലും ബാലേട്ടാ . നിങ്ങൾ ഈ ചതി എന്നോട് ചെയ്യുമെന്ന് കരുതിയില്ല.

എന്ത് ചതിയെ കുറിച്ചാണെടാ ചാത്തൂ നീ പറയുന്നത്.  ഒരു മനുഷ്യൻ ആപത്തിൽ പെടുമ്പോൾ അവനെ സഹായിക്കാനല്ലേ അവന്റെ ചങ്ങാതി.

Wednesday, 4 January 2017

യുക്തിബദ്ധങ്ങൾ ആയ ആചാരങ്ങൾ

(കുറച്ചു കാലത്തിനു ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു.  ദൈവം പറഞ്ഞു 'അബ്രഹാം,  . നീ അത്ര അധികം സ്നേഹിക്കുന്ന, നിന്റെ ഏക പുത്രനായ ഇസഹാക്കിനെയും  കൂട്ടി   മോറിയയിലേക്കു പോകുക.  അവിടെ ഞാൻ കാണിച്ചു തരുന്ന ഒരു മല മുകളിൽ വച്ച് നീ അവനെ ബലി കൊടുക്കുക.

..........................................................................................ഉൽപത്തി : 22


നിങ്ങൾ അമ്പലത്തിലെ വിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുകയാണ്.  നിങ്ങളെ സംബന്ധിച്ചു അത് യുക്തി ഹീനമായ ഒരു പ്രവർത്തി അല്ല .  പക്ഷെ നിങ്ങളുടെ നേരെ അപ്പുറത്തു നിന്ന് ചില ആളുകൾ നിങ്ങളുടെ ഈ പ്രവർത്തിയെ പുച്ഛത്തോടെ നോക്കുന്നുണ്ടാവും.  കാരണം അവരെ സംബന്ധിച്ചു നിങ്ങളുടെ പ്രവർത്തി യുക്തി ഹീനമായ പ്രവർത്തിയാണ്.  അത് കൊണ്ട് നിങ്ങളുടെ തൊഴുതു പിടിച്ച കൈകൾ താണു പോകുന്നില്ല.  ഇനി നേരെ അപ്പുറത്തു നോക്കുക.  കുറെ ആളുകൾ മറ്റൊരു വിഗ്രഹത്തിനു മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണ്.  അവരെ സംബന്ധിച്ചു ഇത് യുക്തി ഹീനമായ ഒരു പ്രവർത്തി അല്ല.  പക്ഷെ അവരുടെ നേരെ അപ്പുറത്തു നിന്നും ചിലർ അവരെ പുച്ഛത്തോടെ നോക്കുന്നത്നിങ്ങള്ക്ക് കാണാം. ഈ നോട്ടത്തിനു ശരവ്യമായിട്ടുള്ളവര് തങ്ങള് തന്നെ ആണെന്ന് അറിഞ്ഞാലും മുദ്രാവാക്യം വിളികൾ നിലച്ചു പോകുന്നില്ല.

യുക്തി, യുക്തി ഹീനത എന്നിവയൊക്കെ തികച്ചും ആപേക്ഷികങ്ങൾ ആയ കാര്യങ്ങൾ ആണെന്നാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  പക്ഷെ ഇവയൊക്കെയും നമ്മളെ കൊണ്ട് ചെയ്യിക്കുന്ന ചില ശക്തികൾ ബാഹ്യ ലോകത്തു ഉണ്ട് എന്നുള്ള അറിവാണ് ഇവിടെ മുഖ്യമായിട്ടുള്ളത്.  അമ്പലങ്ങളിൽ കൈ കൂപ്പി നിൽക്കുന്നവനോ,  അപ്പുറത്തു ഇപ്പോൾ മുദ്രാവാക്യം വിളിച്ചവനോ, ഈ ആചാരങ്ങൾ കൊണ്ടാടുന്നത് അവനിൽ അത്തരം ഇഷ്ടങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നത് കൊണ്ടല്ല.  അവൻ അങ്ങനെ ഒക്കെ ചെയ്തിരിക്കണം എന്ന് ആരൊക്കെയോ തീരുമാനിച്ചത് കൊണ്ടാണ്.  പ്രാചീന മനുഷ്യനെ സംബന്ധിച്ചു പക്ഷെ അത് അങ്ങനെ ആയിരുന്നില്ല എന്ന് ഞാൻ വിചാരിക്കുന്നു.  അവൻ ചില കർമ്മങ്ങളിൽ എത്തിച്ചേർന്നത് ,  അവനും  പ്രകൃതിയുമായുള്ള നേരിട്ടുള്ള ഇടപെടലുകളിൽ കൂടി ആയിരുന്നു.  അവന്റെ പ്രതികരണങ്ങൾക്ക്  ഒരു തരം സ്‌പോൻറെണിറ്റി ഉണ്ടായിരുന്നു എന്ന് പറയാം.  പക്ഷെ ആധുനിക മനുഷ്യൻ തന്റെ ആചാരങ്ങളിൽ എത്തി ചേർന്നത് അങ്ങനെ അല്ല.  അവൻ അവ വായിച്ചോ കേട്ടോ അറിഞ്ഞവ മാത്രമാണ്.  അവൻ അവ ചെയ്യുന്നത് പ്രകൃതി അങ്ങനെ ചെയ്യാൻ അവന്റെ നിർബന്ധിച്ചത് കൊണ്ടല്ല.

നമ്മുടെ ചുറ്റും നിന്ന് അനവരതം നാം കേട്ട് കൊണ്ടിരിക്കുന്ന പലതും നമ്മളെ കൊണ്ട് എന്തും ചെയ്യിച്ചു കളയും എന്നാണു നാം മനസ്സിലാക്കേണ്ടത്.  ഒരു തരത്തിലുള്ള മസ്തിഷ്ക പ്രക്ഷാളനമാണ് നമ്മുടെ ചുറ്റുമുള്ള വിചാര ധാരകൾ നമ്മിൽ വരുത്തി വെക്കുന്നത്.  അവിടെ യുക്തി എന്ന് പറയുന്ന വാക്കിനു വലിയ പ്രസക്തി ഇല്ല.  കൊല്ലൂ എന്ന് ഒരു ശക്തി  നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ അത് ചെയ്‌തേക്കും.  ആകെ വേണ്ടത് ആ ശക്തി  നിങ്ങൾക്ക് തടുക്കാൻ ആവാത്ത ശക്തി ആയിരിക്കണം എന്നുള്ളതാണ്.  അത് സർവ സമ്മതനായ ശക്തി ആയിരിക്കണം എന്നുള്ളത് മാത്രമാണ്.  ഹോളോകാസ്റ്റിന്റെ സമയത്തു ക്രൂരതയിൽ അഴിഞ്ഞാടിയവർ ഒക്കെയും ക്രൂരർ ആയിരുന്നു എന്ന് നിങ്ങൾ കരുതി എങ്കിൽ അത് നിങ്ങളുടെ തെറ്റ്.  അവർക്കു ആജ്ഞ കൊടുക്കാൻ അപ്രതിരോധ്യമായ ഒരു  ശക്തിയുണ്ടായിരുന്നു എന്ന് നിങ്ങൾ മറന്നു പോയി.  നിങ്ങൾ മാത്രമല്ല അത് മറന്നത് ന്യുറംബർഗിലെ വിചാരകരും കൂടി ആയിരുന്നു. അന്ന് അവര് പറഞ്ഞത് യുക്തി ഹീനമായ ഒരു ആജ്ഞയും സുബോധമുള്ള മനുഷ്യര് നടപ്പിലാക്കരുത്.  ക്രൂരത നടത്തുമ്പോൾ മനസ്സാക്ഷിയുടെ വിളി കേൾക്കണം എന്ന്.

പക്ഷെ പിന്നീട് അനാവശ്യ യുദ്ധങ്ങളിൽ പങ്കെടുക്കുന്ന ഒരു പാവം പട്ടാളക്കാരനും ഇതേ രീതിയിൽ പ്രതികരിക്കണം എന്ന് പറയാൻ ഒരു ന്യുറംബർഗും ഉണ്ടായില്ല 

Sunday, 1 January 2017

ഉപഭോഗത്തിലെ വടംവലികൾ

ഇരുപതാം നൂറ്റാണ്ടിന്റെ  ഒരു പ്രത്യേകത  എന്തായിരുന്നു എന്ന് വച്ചാൽ ,  ഒന്നാം ലോകം അത്യുപഭോഗത്തിൽ മുങ്ങി കുളിച്ചപ്പോൾ പോലും മൂന്നാം ലോകം ഒരു പരിധിവരെ സംയമനം പാലിച്ചു എന്നുളളതാണ്.  വർദ്ധിതമായ ദാരിദ്ര്യം ഇതിനൊരു കാരണമായി  ചൂണ്ടി കാണിക്കാമെങ്കിലും,  മൂന്നാം ലോകത്തിലെ ധനികൻ പോലും അതി ഭോഗി ആയിരുന്നില്ല എന്ന് നമുക്ക് അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.  വിഭവ ദാരിദ്ര്യം അതിനു ഒരു കാരണവും ആണ്.  പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മൂന്നാം ലോക മനുഷ്യന്റെ സ്വഭാവത്തിൽ വലിയ ഒരു ഷിഫ്റ്റ് വന്നതായി നമുക്ക് കാണാൻ കഴയും . അവൻ ഉപഭോഗത്തിൽ പാശ്ചാത്യനോട് മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു.  ഇത് അതിന്റെ പൂർണ രൂപത്തിൽ നാം ദർശിക്കാൻ പോകുന്നത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നൂറ്റാണ്ടിൽ ആണ്.  അത് എത്ര മാത്രം അപകടകരമാണ് എന്ന് മാത്രമല്ല നാം ചിന്തിക്കേണ്ടത്.  അത് ആർക്കു കൂടുതൽ അപകടം ചെയ്യും എന്നുള്ളതിന്റെ കുറിച്ച് കൂടിയാണ് .  പ്രകൃതി വിഭവങ്ങൾ അനുദിനം കുറഞ്ഞു വരുന്ന ലോകത്തു ഉത്പാദനവും ഗണ്യമായി കുറയാൻ ഇടയുണ്ട്.  അത്ര ഏറെ പരിമിതമായ പരിതസ്ഥിതിയിൽ ഉത്പാദനം മുൻപെന്ന പോലെ നില നിന്നാലും, ഉപഭോഗത്തിലെ ആധിക്യം കാരണം വിഭവങ്ങൾ പോരാതെ വരും.  ഇന്ന് തന്നെ അത്തരം പോരായ്മകൾ മൂന്നാം ലോകത്തെ ദരിദ്രർ അനുഭവിക്കുന്നുണ്ട്.   ഒരു  വിഭാഗം പട്ടിണി കിടക്കുന്നതിലൂടെ.  ഭക്ഷണ ദാരിദ്ര്യം അനുഭവിക്കുന്നവൻ പക്ഷെ അശക്തനായ മനുഷ്യനാണ്.  അവനു ഉറക്കെ കരയാൻ പോലും അറിയില്ല.  അവന്റെ എതിർപ്പുകൾ വികാരപരമാണ്.  വിശക്കുമ്പോൾ അട്ടഹാസം മുഴക്കുന്നതിനു പകരം അവൻ തൂങ്ങി മരിക്കുകയാണ് ചെയ്യുക.  പക്ഷെ നാവുള്ള മറ്റൊരു വിഭാഗം,  ആഡംബരത്തിൽ ജീവിക്കുന്നവർ ആയിട്ടുണ്ട്.  അവർ തങ്ങളുടെ ഉപഭോഗം അനിയന്ത്രിതമായി കൂട്ടി കൊണ്ടിരിക്കുകയാണ്.   ഒരു ദിവസം വൈദ്യുതി ഇല്ലാതായാൽ അവൻ ബഹളം ഉണ്ടാക്കുക തന്നെ ചെയ്യും.  നമ്മൾ ബൂർഷ്വാസി എന്ന് വിളിക്കുന്ന വിഭാഗത്തിൽ പെടുന്ന അവനാണ് നാളെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നത് എന്ന് ഞാൻ സംശയിക്കുന്നു.

മൂന്നാം ലോകത്തെ ബൂർഷ്വാസിയുടെ ഉപഭോഗം,  ഒന്നാം ലോകത്തുള്ളവന്  ഭീഷണിയാകാൻ അധിക നാളുകൾ ഒന്നും വേണ്ട.  ഇപ്പോൾ തന്നെ അതിന്റെ ലാഞ്ചനകൾ ലോകത്തു കണ്ട് തുടങ്ങിയിരിക്കുന്നു.  ലോകത്തിന്റെ വിദൂര കോണുകളിൽ എവിടയേയും ഉള്ള അത്യുപഭോഗം , ശക്തനായ ഒന്നാം ലോകക്കാരനെ വേവലാതി പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നാണു എന്റെ വിശ്വാസം.  രണ്ട് തരത്തിൽ ആണ് അവന്റെ വേവലാതികൾ.  അതി വ്യവസായ വത്കൃതമായ തന്റെ ദേശത്തുള്ള വ്യവസായങ്ങൾക്ക് ഇനി അങ്ങോട്ട് മൂന്നാം ലോകത്തിലെ വിഭവങ്ങൾ അത്യന്താപേക്ഷിതമാണ്.  ഇനി അങ്ങോട്ട് അതിനു വല്ല തടസ്സങ്ങളും നേരിടുമോ എന്നുള്ള ഭയം.  മറ്റൊന്ന് മൂന്നാം  ലോകം അതി ജനസംഖ്യയിൽ ഉഴലുന്ന ഒരു ലോകമാണ്.  ഈ അതി ജനസംഖ്യയിൽ അത്യുപഭോഗം കൂടെ ഉണ്ടായാൽ,  ഇന്ന് തനിക്കു അവിടങ്ങളിൽ നിന്ന് കയറ്റുമതിയായി, ചുരുങ്ങിയ വിലയിൽ കിട്ടുന്ന പലതിനും തടസ്സങ്ങൾ നേരിടുമെന്ന്   അവൻ ഭയപ്പെടുന്നു.  ആവനാഴിയിൽ അമ്പുകൾ ഉണ്ട് എന്നുള്ളതാണ് അപ്പോൾ അവന്റെ സമാധാനം.

പറഞ്ഞു വരുന്നത് മൂന്നാം ലോകത്തിലെ വർധിച്ചു വരുന്ന ഉപഭോഗം ഒന്നാം ലോകക്കാരനു ഭീഷണിയാണ് എന്നതാണ്.  അപ്പോൾ അവന്റെ ഉപഭോഗം പരിമിതപ്പെടുത്താൻ ശക്തൻ ശ്രമിക്കും എന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

വിഭവങ്ങൾ ഉണ്ടായിട്ടും അത് വാങ്ങാൻ പറ്റാത്ത സ്ഥിതിയിലേക്ക് മൂന്നാം ലോകക്കാരൻ എത്തിപ്പെടുന്നു എങ്കിൽ ഒന്നാം ലോകം വളരെ ഏറെ സന്തോഷിക്കും.  ഇവിടെ ഉള്ള മാർക്കറ്റ് മാന്ദ്യം കയറ്റുമതിയുടെ നേരെയാക്കുന്നതു അവനു ഇഷ്ടമായിരിക്കും.  കാരണം എന്നും മൂന്നാം ലോകത്തു നിന്നുള്ള കയറ്റുമതി അവനെ സംബന്ധിച്ചു സാധനങ്ങൾ വെറുതെ കിട്ടുന്നതിന് തുല്യമായിരുന്നു.