Saturday, 31 December 2016

വിശ്വസ്തനായ ബാലാട്ടൻ

പണ്ട് പണ്ട് പണ്ട് എരഞ്ഞോളി എന്ന രാജ്യത്തു ബാലൻ എന്ന സർവ സമ്മതനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു.  (ഇപ്പോൾ അയാള് ചത്ത് പോയത് കൊണ്ടാണ് ജീവിച്ചിരുന്നു എന്ന് പറഞ്ഞത്).  ബാലാട്ടനെ ഏതൊരു കാര്യം ഏല്പിച്ചാലും , ഏൽപ്പിച്ച ആൾക്ക് പിന്നെ ആ കാര്യത്തെ കുറിച്ച് മറക്കാം.  പറഞ്ഞ സമയത്തു പറഞ്ഞ രീതിയിൽ ബാലാട്ടൻ അത് ചെയ്തു കഴിഞ്ഞിരിക്കും.  ഇനി ബാലാട്ടൻ ആരോടെങ്കിലും ആയിരം രൂപ കടം വാങ്ങി അടുത്ത തിങ്കളാഴ്ച രാവിലെ ഏഴു  മണിക്ക് പണം വീട്ടിൽ എത്തിച്ചു തരും എന്ന് പറഞ്ഞു എന്ന് വിചാരിക്കുക .  അടുത്ത തിങ്കളാഴ്ച രാവിലെ കടം കൊടുത്ത ചാത്തു വീട്ടിലെ ചാര് കസേരയിൽ ഇരുന്നു പത്രം വായിച്ചു കൊണ്ടിരിക്കെ ബാലാട്ടൻ വീടിന്റെ പടി കയറി വരുന്നത്  കണ്ട് എങ്കിൽ  അപ്പോൾ ചാത്തുവിന് തീരുമാനിക്കാം സമയം  ഏഴു മണി ആയി എന്ന്. അതായിരുന്നു ബാലാട്ടൻ.  അങ്ങനെ ഇരിക്കെ വിശ്വസ്തനായ ഈ ബാലാട്ടൻ അതിലും വിശ്വസ്തവും,  ബുദ്ധിപരവും ആയ ഒരു നീക്കം നടത്തി ചില സംഗതികൾ ഒപ്പിച്ചതിനെ കുറിച്ചാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.

1960  ജനുവരി രണ്ടാം തീയതി,  രാവിലെ എട്ടു മണിക്കും നട്ടുച്ചക്ക് പന്ത്രണ്ടു മണിക്കും ഇടയിൽ ഉള്ള നാല് മണിക്കൂർ ഇടവേളയിൽ, അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികൾ ആയ പത്തു സുഹൃത്തുക്കളെ അദ്ദേഹം കാണുകയും, അവരിൽ നിന്ന് ഓരോരുത്തരിലും നിന്നും,  ഇരുപതിനായിരം രൂപവീതം കടം  വാങ്ങിക്കുകയും ചെയ്യുന്നു.  അങ്ങനെ കിട്ടിയ  രണ്ട് ലക്ഷം രൂപയും എടുത്തു ബാലാട്ടൻ പട്ടണത്തിൽ അങ്ങേരു സാധാരണ കച്ചവടം നടത്തുന്ന ഒരു ബാങ്കിൽ എത്തി അത് അഞ്ചു  വർഷത്തെ സ്ഥിര നിക്ഷേപം ആയി ഇടുന്നു.  അതിനു ബാലാട്ടന് പതിനൊന്നു ശതമാനം വച്ച് പലിശ കിട്ടുന്നതായിരിക്കും എന്ന് ബാങ്ക് മാനേജർ അറിയിക്കുകയും ചെയ്യുന്നു.  ഇടയ്ക്കു പറയാൻ വിട്ടു പോയ ഒരു കാര്യം ഞാൻ നിങ്ങളെ ഏവരെയും ഓർമിപ്പിക്കുകയാണ്.  പണം വാങ്ങുന്ന സമയത്തു ബാലാട്ടൻ തന്റെ സുഹൃത്തുക്കൾ ഓരോരുത്തരോടും പറഞ്ഞത്,  അടുത്ത തിങ്കളാഴ്ച കൃത്യം രാവിലെ പത്തു മണിക്ക് പണം അവരുടെ വീട്ടിൽ എത്തിച്ചു കൊള്ളും  എന്നാണു.  അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയം ഉണ്ടെങ്കിൽ തങ്ങളുടെ പൈസ കിട്ടിയിരിക്കും എന്ന് അത് കൊടുത്ത ഓരോ ആൾക്കും നല്ല ബോധം ഉണ്ടായിരുന്നു.  അങ്ങനെ അടുത്ത ഞായറാഴ്ച ആയി.  അന്ന് വൈകുന്നേരം ബാലാട്ടൻ ഒരു ബാഗ് എടുത്തു വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് ഭാര്യ ജാനകി കണ്ടത്.  എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ,  ഒരു പത്തു പേരെ അത്യാവശ്യമായി കാണേണ്ടാതുണ്ട് എന്ന് പറഞ്ഞു ബാലാട്ടൻ ഒറ്റ നടപ്പു.  അന്ന് വൈകുന്നേരം നാല് മണിമുതൽ എട്ടു മണിവരെ നീണ്ടു നിൽക്കുന്ന ഇടവേളകളിൽ ബാലാട്ടൻ മുന്നേ ചെയ്തത് പോലെ, പക്ഷെ മുന്നിൽ നിന്ന് വ്യത്യസ്തമായ പത്തു പേരിൽ നിന്ന് വീണ്ടും ഇരുപതിനായിരം രൂപ കടം വാങ്ങുന്നു.  അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് വീട്ടിൽ നിന്നിറങ്ങിയ ബാലാട്ടൻ ഒൻപതേ പത്തിന് തന്നെ കടം വാങ്ങിയ ചന്തുവിന്റെ പൈസ കൊടുത്തപ്പോൾ ചന്തു ചോദിച്ചു, ഇതെന്താ ബാലേട്ടാ പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ നേരത്തെ എന്ന്.  അപ്പോൾ ബാലാട്ടൻ പറഞ്ഞു പത്തു മണിക്ക് മുൻപേ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്.  എല്ലാവരുടെയും പണം കൊടുപ്പാണ് ചെയ്തു തീർക്കേണ്ട കാര്യം എന്ന് മാത്രം പറഞ്ഞില്ല.  അങ്ങനെ പത്തു മണിക്ക് മുൻപേ ആദ്യം പ്രാവശ്യം വാങ്ങിയ പണം അതാത് ആളുകൾക്ക് കൊടുത്തു തീർത്തു.  ഇവിടെ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം മാന്യ വായനക്കാരെ ഓർമിപ്പിക്കുകയാണ്.  ഈ കടം തീർക്കാൻ വേണ്ടി രണ്ടാമത് വാങ്ങിച്ച ആളുകളോടും ബാലാട്ടൻ പറഞ്ഞത് അടുത്ത തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് വാങ്ങിയ പണം തിരിച്ചു തരും എന്നാണു.  മുൻപിലത്തെ പോലെ  അന്നേരവും, ആ പത്തു പേർക്ക് അറിയാമായിരുന്നു, അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയമുണ്ടെങ്കിൽ തങ്ങളുടെ പണം തീർച്ചയായും തിരിച്ചു കിട്ടുമെന്ന്.  മുൻപെന്ന പോലെ ഈ പ്രാവശ്യവും ഒന്നാമത്തെ ആൾക്ക് ഒൻപതു മണിയോടടുത്തും അവസാനത്തെ ആൾക്ക് പത്തു മണിയോടടുത്തും തങ്ങളുടെ പണം തിരിച്ചു കിട്ടി കൊണ്ട് ഇരുന്നു.  അങ്ങനെ ഈ ചാക്രിക ചലനം തുടർന്നുവരവേ ,  മുൻപ് പണം കൊടുത്തവരൊക്കെ വീണ്ടും ഈ ചക്രത്തിൽ ഭാഗഭാക്കുകൾ ആകുകയും,  അടുത്ത അഞ്ചു വര്ഷം കാലം ബാങ്കിൽ ഇട്ട രണ്ട് ലക്ഷം രൂപ ഇങ്ങനെ ഒരു സംഭവം പുറലോകത്തു നടക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ഹിൻറ് പോലും കിട്ടാതെ ബാങ്കിന്റെ നാല് ഭിത്തിക്കുള്ളിൽ ശയിച്ചു  പോരുകയും ചെയ്തു.

ബാലാട്ടന്റെ കഥ അവിടെ തീരുന്നു എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ നിങ്ങള്ക്ക് തെറ്റി.  ബാലാട്ടന്റെ കഥ അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.  ട്രസ്റ്റ് അഥവാ വിശ്വസ്തത ഉണ്ടെങ്കിൽ ആരാന്റെ ചിലവിൽ ജീവിച്ചു പോകുന്നതിനു ഒരു പ്രയാസവുമില്ല എന്ന സമകാലിക സത്വം അല്ലെങ്കിൽ ശാസ്ത്രം ആദ്യമായി കണ്ടെത്തിയത് ബാലാട്ടൻ തന്നെ ആയിരുന്നു.  പഴഞ്ചനായ ബാലാട്ടൻ അത് കൊണ്ട് പോയി ബാങ്കിൽ ഇട്ടു എങ്കിൽ, അദ്ദേത്തിന്റെ സന്തതി പരമ്പരകൾ അത് കൊണ്ട് കച്ചവടം നടത്തി കോടീശ്വരന്മാർ ആയി. ശരിക്കും പണം ചിലവാക്കിയ പാവം ചങ്ങായിമാർ ഒരിക്കലും അറിഞ്ഞില്ല പഹയൻ തങ്ങളുടെ പണം ഇസ്കിയിട്ടാണ് കോടികൾ ഉണ്ടാക്കിയത് എന്ന്. ബാലാട്ടന്റെ കഥ ഇന്നും തുടരുന്നു.

Thursday, 22 December 2016

മൂലധനത്തെ കുറിച്ചുള്ള വെറുമൊരു സാധാരണക്കാരന്റെ ചിന്തകൾ

കുറച്ചു വിത്തും, കുറച്ചു വെള്ളവും, ഉണ്ടെങ്കിൽ ഭൂമിയിൽ കനകം വിളയിക്കാം എന്ന് പണ്ടൊരു കൃഷിക്കാരൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കുറച്ചു ഇരുമ്പും, കുറച്ചു ചെമ്പും അങ്ങനെ ഉള്ള പ്രകൃതി വിഭവങ്ങൾ പലതും ഉണ്ടെങ്കിൽ നമുക്ക് ഭൂമിയിൽ എന്തും സൃഷ്ടിക്കാം.  പക്ഷെ അതിന്റെ എല്ലാം അടിത്തറയായ മനുഷ്യാദ്ധ്വാനത്തെ കുറിച്ച് നാം ഇവിടെ ഒന്നും പറയാതിരുന്നത് അത് തീർച്ചപ്പെട്ട ഒരു കാര്യം ആയതു കൊണ്ടാണ്.  വിത്തും, വെള്ളവും, ഇരുമ്പും, തുരുമ്പും ഒക്കെ അനാദി കാലം മുതലേ ഇവിടെ ഉണ്ടായിരുന്നു എന്ന് സമ്മതിച്ചാൽ പിന്നെ ലോകത്തിന്റെ വളർച്ച,  അതായത് സംസ്കാരം എന്നത് മനുഷ്വാദ്ധ്വാനത്തിന്റെ ഘനീഭവിച്ച രൂപമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.

മൂലധനം എന്നത് വളർച്ചക്ക് ആവശ്യമാണ് എന്നത്രെ ആധുനിക സാമ്പത്തിക ശാസ്ത്രം നമ്മെ പഠിപ്പിച്ചത്.  മൂലധനം എന്നത് ഒരു പിടി നാണയത്തുട്ടുകൾ ആണെന്നും ഒരു സാധാരണക്കാരനായ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.  പക്ഷെ മൂലധനം അതല്ല എന്നും,  ആ നാണയ തുട്ടുകളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന മറ്റെന്തോ ആണ് എന്നും എനിക്ക് വ്യക്തമായി അറിയാം.  എന്താണ് ആ മറ്റൊന്ന്.

ലോകത്തു അദ്ധ്വാനം മാത്രമാണ് സൃഷ്ടി നടത്തുന്നത് എന്ന് ഞാൻ മുകളിൽ പറഞ്ഞു.  അത്തരം അദ്ധ്വാനം നില നിന്ന് പോകുന്നത് അത് പുനഃ സൃഷ്ടിക്കാൻ ആവശ്യമായ ഭക്ഷണത്തിലൂടെ ആണ്.  അദ്ധ്വാനം ആദ്യം സൃഷ്ടിക്കുന്നത് ഭക്ഷണമാണ് .  വേട്ടക്കാരന്റെ ക്ലിഷ്ടമായ അദ്ധ്വാനത്തിൽ നിന്ന് കർഷകന്റെ അനായാസമായ (?) അദ്ധ്വാനത്തിലേക്കുള്ള മാറ്റം മനുഷ്യന്റെ വളര്ച്ചയുടെ ആരംഭത്തിൽ സംഭവിച്ചതാണ് എന്ന് പലരും എഴുതിയിട്ടുണ്ട്.  എന്ത് കൊണ്ട് അത് മനുഷ്യന്റെ വളർച്ചക്ക് നിദാനം  കുറിച്ച് എന്ന് ചോദിച്ചാൽ, കാർഷിക വൃത്തി ഭക്ഷണത്തിന്റെ അധിക സൃഷ്ടിയിൽ അവസാനിച്ചു.  നൂറു പേർക്ക് തിന്നാൻ പത്തു പേര് ഭക്ഷണ സൃഷ്ടിയിൽ ഏർപ്പെട്ടാൽ മതി എന്ന സ്ഥിതിയിൽ,  കർഷക ജോലിയിൽ നിന്ന് ഫ്രീ ആയ ആ തൊണ്ണൂറു പേരാണ് പിന്നീട് ഇവിടെ സംസ്കാരം സൃഷ്ടിച്ചത്.  ഇങ്ങനെ ഫ്രീ ആയ ആ തൊണ്ണൂറു പേരിൽ നിന്നാണ് നവീന സാമ്പത്തിക ശാസ്ത്രം ആരംഭിച്ചത്.  ആ തൊണ്ണൂറു പേരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണ് മൂലധനത്തിന്റെ ഉദ്ദേശ്യം എന്ന്  ഞാൻ വിചാരിക്കുന്നു.

പത്തു പേര് നൂറു പേരുടെ ഭക്ഷണം സൃഷ്ടിക്കുമ്പോൾ,  അധികമായി കിട്ടിയ തൊണ്ണൂറു പേരുടെ ഭക്ഷണം സഞ്ചയിച്ചു വച്ചതായിരിക്കണം ആദ്യത്തെ മൂലധനം.  അധികാരമുള്ള ആരുടെയോ കയ്യിൽ ആ ഭക്ഷണം എത്തിപ്പെടുന്നു.  അത് ആർക്കൊക്കെ കൊടുക്കണം എന്ന് അദ്ദേഹം തീരുമാനിക്കുന്നു.  എല്ലാവര്ക്കും ഭക്ഷണം കിട്ടിയിരുന്ന ആദ്യ നാളുകളിൽ അങ്ങനെ ഒരു തീരുമാനത്തിന്റെ ആവശ്യം ഇല്ലായിരുന്നു.  ആർക്കൊക്കെ കൊടുക്കണം എന്നുള്ള ചിന്ത തന്നെ മറ്റെന്നോ ഉദയം ചെയ്തതാവണം.

കൂലി കൊടുക്കപ്പെടാത്ത അദ്ധ്വാനം ആണ് മിച്ച മൂല്യം എന്നും, അതിന്റെ സഞ്ചിത രൂപമാണ് മൂലധനം എന്നും മാർക്സ് പറഞ്ഞു.  കൂലി എന്നതിനെ ഇതിൽ നിന്ന് ഒഴിച്ച് നിർത്തിയാൽ,  മൂല ധനം എന്നത് സഞ്ചിതമായ  അദ്ധ്വാനം ആണ് എന്ന് ഇതിൽ നിന്ന് കിട്ടും.  ശക്തനായ ഒരു നേതാവ് (നിങ്ങള്ക്ക് അതിനെ മുതലാളി എന്നോ,  കോർപൊറേറ് എന്നോ വിളിക്കാം )  നൂറു പേരിൽ പത്തു പേരെ കൃഷിക്ക് അയച്ചിട്ട്, അവരിൽ നിന്ന് അവർക്കു വേണ്ട ഭക്ഷണം കഴിച്ചു ബാക്കി കിട്ടുന്നത് കൃഷി ചെയ്യാത്ത തൊണ്ണൂറു പേർക്ക് വേണ്ടി ശേഖരിച്ചു വെക്കുന്നു.  ഈ ഭക്ഷണം കാണിച്ചിട്ടാണ്,  അദ്ദേഹം മറ്റുള്ളവരെ കൊണ്ട് വേണ്ടാത്തതോ വേണ്ടുന്നതോ ആയ മറ്റു തൊഴിലുകൾ ചെയ്യിക്കുന്നത്.  മിച്ച ഭക്ഷണം ആദ്യമേ കൈക്കലാക്കിയ ആ നേതാവ്,  തനിക്കു തോന്നിയ ജോലി ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് സ്വാഭാവികമാണ്.

വളർച്ച എന്നത് അദ്ധ്വാനം അനേകമനേകം മേഖലകളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ്.  ഓരോ  മേഖലകളിലും  അധികപ്പറ്റുകൾ ആയ തൊഴിലാളികൾ ഉണ്ടാകുന്നത് മറ്റു മേഖലലകളിലേക്കു സംക്രമിക്കുമ്പോൾ വികസനം ഉണ്ടാകുന്നു.   ആദ്യം ഭക്ഷണത്തിനുള്ള അധികപ്പറ്റുകൾ,  അടിസ്ഥാന സൗകര്യങ്ങളിലേക്കു വ്യാപിച്ചു അതി ദ്രുത ഗതിയിൽ അവിടെയും അധികപ്പറ്റുകളെ സൃഷ്ടിക്കുകയും,  അങ്ങനെ സൃഷ്ടിക്കുന്ന തൊഴിൽ അധിക പറ്റുകൾ ആഡംബര സൃഷ്ടിയിലേക്കു കടക്കുകയും ചെയ്യുന്നു.  ഇത് ഇത്രയും പൂർണമായ രീതിയിൽ,  നീതി യുക്തമായ നീതിയിൽ നടക്കണം എന്നില്ല.  ചിലപ്പോൾ നേരത്തെ പറഞ്ഞത് പോലെ, ഭക്ഷണം സ്വായത്തമാക്കിയവൻ,  അത് എല്ലാവര്ക്കും കൊടുക്കണം ഇല്ല എന്ന് തീരുമാനിച്ചാൽ ആ മേഖല ഭക്ഷണം കിട്ടാത്ത മേഖല ആയി പോകും.  ഭക്ഷിക്കുന്നവൻ തിന്നില്ലെങ്കിലും കുഴപ്പമില്ല, അതിലും ആവശ്യം കാറുകൾ ആണ് എന്ന് തീരുമാനിച്ചാൽ, ഭക്ഷണ മേഖല എല്ലാവര്ക്കും ഭക്ഷണം സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ അവിടെയുള്ള തൊഴിലാളികളെ അവിടന്ന് നീക്കം ചെയ്തു കാറിന്റെ നിർമാണത്തിൽ വ്യാപാരിക്കാൻ നിര്ബന്ധിക്കപ്പെടും .  ആർക്കൊക്കെ  ഭക്ഷണം കൊടുക്കാം എന്ന് തീരുമാനിക്കേണ്ടവൻ, അവൻറെ സൗകര്യം നോക്കി തീരുമാനം എടുക്കുന്നു.  സമൂഹത്തിന്റെ സുഗമമായ ഒഴുക്ക് അവിടെ തടസ്സപ്പെടുന്നു.

Saturday, 17 December 2016

ഗ്രോ ബാഗ് കൃഷി , കൃഷിയാണോ ?

വിശ്രമ വേളയിലെ വിനോദം എന്ന നിലയിൽ അല്ലാതെ ഒരു കാർഷിക രീതി എന്ന നിലയിൽ  ഗ്രോ ബാഗ് കൃഷിക്ക് പ്രസക്തിയുണ്ടോ?

ഇല്ല എന്നാണു എന്റെ അനുഭവങ്ങൾ എന്നോട് പറയുന്നത്.  എന്റെ അനുഭവങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടേതിൽ നിന്ന് വ്യതാസപ്പെട്ടു കിടക്കുന്നുണ്ടാവാം.  ഞാൻ ഈ സംഗതി വീട്ടിൽ പ്രായോഗികമാക്കിയതാണ്.  അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, നമ്മൾ ചിലവിടുന്ന അധ്വാനത്തിന് സമാന്തരമായി നമുക്ക് കാർഷിക വിഭവങ്ങൾ കിട്ടുന്നില്ല എന്നതാണ്. തക്കാളി ഒരു ഉദാഹരണമായി എടുക്കാം.  ഇന്ന് കടയിൽ തക്കാളി കിട്ടുന്നത് അങ്ങേ അറ്റം പത്തു രൂപയ്ക്കു.  ഇന്ന് വരെ എന്റെ വീട്ടിലെ ഗ്രോ ബാഗ് കൃഷിയിലൂടെ ഇത്രയും ചീപ് ആയി എനിക്ക് തക്കാളി കിട്ടിയിട്ടില്ല.  ആകെ ഉള്ള സമാധാനം,  വിഷമയമല്ലാത്ത തക്കാളി കിട്ടി എന്നുള്ളതാണ്.  പക്ഷെ പത്തു രൂപയ്ക്കു തക്കാളി കൃഷി ചെയ്തു എന്റെ വീട്ടിൽ എത്തിച്ചു തരുന്നവന് ഒരു അഞ്ചു രൂപ കൂടുതൽ കൊടുത്താൽ അവൻ ഈ വിഷ പ്രശ്നം ചിലപ്പോൾ തീർത്തു തരും.  പണമാണ് അവന്റെ പ്രശ്നം എങ്കിൽ.  പക്ഷെ അത് മാത്രമല്ല പ്രശ്നം.  വിഭവങ്ങൾ കേട്‌ കൂടാതെ സൂക്ഷിക്കാനാവുന്ന ദൂര പരിധിക്കു അപ്പുറത്തു നിന്നാണ് ഇവിടെ വിഭവങ്ങൾ എത്തുന്നത്.  അപ്പോൾ വിഷങ്ങൾ ഉപയോഗിക്കാതെ തരമില്ല.

വിഷം എന്നത് വർത്തമാന കാലത്തിന്റെ ആവശ്യമാണ്.  കൃഷിയിടത്തിലെ കീടങ്ങളെ പായിക്കാൻ വേണ്ടി മാത്രമല്ല.  വസ്തുക്കളെ നശിപ്പിക്കുന്ന കീടങ്ങളെ ഓടിക്കുവാനും.  എത്രയോ വര്ഷങ്ങളിലെ വികലമായ കാർഷിക രീതികളിലൂടെ നാം ചെടികളുടെ സ്വയം പ്രതിരോധ ശക്തി തകർത്തു കളഞ്ഞു എന്ന് ഒരു ജപ്പാൻ കാരൻ പറഞ്ഞു.  മുൻപൊന്നും ഞാൻ അത് വിശ്വസിച്ചില്ല എങ്കിലും,  ഒരു കീടവും കടിക്കാൻ ധൈര്യ പെടാത്ത , എന്റെ പറമ്പിൽ താനേ പൊടിച്ച തവര എന്ന ഭക്ഷണ ഇല എന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചു.  എന്താണ് ഈ തവരക്കു ഉള്ള പ്രത്യേകത.  ഞാൻ അതിനെ താലോലിക്കുന്നില്ല എന്നത് മാത്രമാണോ.  ഒരു തെരുവ് ബാലനെ പോലെ അത് വളർന്നു വരുന്നു എന്നുള്ളതാണോ.  എത്രയോ കാർഷിക ഗവേഷകർ ഉള്ള നമ്മുടെ നാട്ടിൽ ആർക്കെങ്കിലും ഇതിനെ കുറിച്ച് പഠിച്ചു കൂടെ.

ഒരു ജനത അവന്റെ ഭക്ഷണ ആവശ്യങ്ങൾ ഒന്നുകിൽ അവന്റെ പറമ്പത് നിന്ന് തന്നെ നിവർത്തിക്കണം.  അല്ലെങ്കിൽ അവന്റെ നാട്ടിൽ ഒരിടത്തു അതിനു വേണ്ടി മാത്രം അനേകം സ്ഥലം മാറ്റി വെക്കണം.  കുട്ടികൾക്ക് കളിക്കാൻ മൈതാനങ്ങൾ മാറ്റി വെക്കുന്നത് പോലെ.  രണ്ടും ഒരു ജനതയുടെ ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.  പക്ഷെ ഈ പറഞ്ഞ രണ്ട് കാര്യങ്ങളും നിവർത്തിക്കുന്നതിൽ ഒരു ജനത എന്ന നിലയിൽ നാം പരാജയപ്പെട്ടിരിക്കുന്നു.  അങ്ങനെ ഉള്ള ഒരു ജനതയ്ക്ക് അതിജീവനത്തിനുള്ള സാധ്യത കുറവാണ്.

WE ARE DOOMED 

Friday, 16 December 2016

ഫ്ളഷ് ഔട്ട് കക്കൂസ്

പതിനാലു ദിവസം ഒന്നും തിന്നാതെ ജീവിച്ച ഒരു മനുഷ്യനാണ് ഞാൻ എന്ന് മുൻപൊരിക്കൽ ഈ പേജുകളിൽ ഞാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബോധി വൃക്ഷ തണലിൽ തപസ്സിരുന്ന ആ മഹാ ജ്ഞാനിയെ പോലെ എനിക്കും ചില്ല ബോധോദയങ്ങൾ ആ നേരങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ച് ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. അതായത് പതിനാലു ദിവസം തിന്നില്ലെങ്കിലും മനുഷ്യൻ ചാവില്ല എന്നുള്ള അറിവിനെ കുറിച്ചു.
അതിലും മുഖ്യമായ മറ്റൊരു അറിവും എനിക്ക് ആ നാളുകളിൽ ഉണ്ടായി. അത് ഇതാണ്. ഒന്നും തിന്നില്ലെങ്കിലും മനുഷ്യൻ തൂറും എന്നുള്ള അറിവ്. ഈ അറിവിന് ഇവിടെ എന്ത് പ്രസക്തി എന്നാണ് നിങ്ങളിൽ ചിലർ ചോദിക്കാൻ തുടങ്ങുന്നത് എന്ന് എനിക്ക് അറിയാം. അത് കൊണ്ട് ശ്രദ്ധിച്ചു കേട്ട് കൊള്ളുക.
ഇന്ത്യയിൽ എത്ര ആളുകൾ ഉണ്ട്. നൂറ്റി മുപ്പതു കോടിയോളം എന്ന് നിങ്ങൾ ഉത്തരം പറയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ദിവസവും തിന്നില്ല എങ്കിലും, ദിവസവും തൂറുന്ന നൂറ്റി മുപ്പതു കോടിയോളം ആളുകൾ വസിക്കുന്ന ഒരിടം ആണ് നമ്മുടെ രാജ്യം. ഇപ്പോൾ നിങ്ങളുടെ നാട്ടിന്റെ ഏറ്റവും വലിയ മുദ്രാവാക്യം എന്താണ് എന്ന് ഞാൻ പറയാതെ നിങ്ങള്ക്ക് അറിയാം . 'എല്ലാവര്ക്കും കക്കൂസുകൾ' എന്ന നവീന മുദ്രാവാക്യം. പക്ഷെ ഈ മുദ്രാവാക്യത്തെ അല്പം ഒന്ന് വിശദീകരിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. 
എന്താണ് ഫ്ളഷ് ഔട്ട് കക്കൂസ്. ബാലാട്ടൻ എന്ന മഹാൻ അതിനു ഒറ്റ വാക്യത്തിൽ ഉത്തരം പറഞ്ഞിട്ടുണ്ട്. തൂറാൻ ഒരു ബക്കറ്റു വെള്ളം ആവശ്യമായ കക്കൂസ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വെള്ളം കുടിക്കുന്ന കക്കൂസ്. ഇനി നിങ്ങളിൽ കണക്കു കൂട്ടാൻ അറിയാവുന്നവർ താഴെ പറയുന്ന കണക്കു, കാൽക്കുലേറ്റർ ഉപയോഗിച്ച് കൂട്ടി നോക്കുക. ഒരാൾക്ക് തൂറാൻ പത്തു ലീറ്റർ വെള്ളം വേണമെങ്കിൽ നൂറ്റി മുപ്പതു കോടി ആളുകൾക്ക് തൂറാൻ എത്ര വെള്ളം വേണ്ടി വരും. കണ്ണ് തള്ളി പോയി എങ്കിൽ, തള്ളി പോയ കണ്ണ് , കൈകകൾ കൊണ്ട് പുറകോട്ടു തള്ളി പഴയതു പോലെ ആക്കുക
അനുബന്ധം: ഒരിക്കൽ ബാലാട്ടനും ഞാനും കൂടി ബാലാട്ടന്റെ സുഹൃത്തായ ചാത്തുവിന്റെ വീട്ടിൽ പോയി.
 പലതും പറയുന്ന കൂട്ടത്തിൽ ചാത്തു ഇങ്ങനെ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ മലബന്ധം എന്ന രോഗം കൊണ്ട് വിഷമിക്കുകയാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമേ കക്കൂസിൽ പോകാൻ പറ്റുന്നുള്ളൂ. അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ ബാലേട്ടാ.
ബാലേട്ടൻ ചിന്താധീനനായി. ചിന്തക്ക് ശേഷം ബാലാട്ടനിൽ നിന്ന് പുറത്തു വന്ന മഹത്തായ വാക്കുകൾ ഇവയാണ്.
ദുഃഖിക്കരുത് ചാത്തൂ. മലബന്ധം നിന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു അസുഖമാവാം. പക്ഷെ നീ അറിയേണ്ടത് അങ്ങനെ ഉള്ള കോടി കണക്കിന് ആളുകൾ ഇവിടെ ഉണ്ടെന്നാണ്. അതായത് ആഴചയിൽ ഒരു പ്രാവശ്യം മാത്രം തൂറുന്ന കോടി കണക്കിന് ആളുകൾ. അതായത് ആഴ്ചയിലെ ആറു ദിവസം, ദിവസം ഒന്നിന് ഇരുപതു ലിറ്റർ വെള്ളം എന്ന തോതിൽ സേവ് ചെയ്യുന്ന മഹത്തുക്കൾ. കണക്കു കൂട്ടി നോക്കിയാൽ അത് ഭീമമായ ഒരു സംഖ്യയാണ് എന്ന് കാണാം. അത്തരം സൽകർമ്മങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. നീ ഭാഗ്യവാൻ ആണ്

Sunday, 11 December 2016

മരിച്ചു കഴിഞ്ഞാൽ ആത്മാവിന്റെ യാത്ര

ദേഹി ദേഹത്തിൽ നിന്ന് വിട്ടു കഴിഞ്ഞാൽ  അതിനു എന്ത് സംഭവിക്കും എന്നതിനെ  കുറിച്ച് പലരും പഠനങ്ങൾ നടത്തിയിട്ടുണ്ട്.  പണ്ട് പുഴയിൽ മുങ്ങി മരിച്ച ആളുടെ ആത്മാവ് കുമിളകൾ ആയി ആകാശത്തേക്ക് പറന്നു പോയി എന്ന് ആരോ എഴുതിയിട്ടുണ്ട്.  പക്ഷെ ആ പ്രസ്താവനയിൽ വലിയ ശാസ്ത്രീയത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.  മറ്റൊരു ദേഹത്തെ കിട്ടുന്നത് വരെ ആത്‌മാവ്‌ ഇവിടെ തന്നെ ചുറ്റി നടക്കാനാണ് സാധ്യത.   ഒരാള് മരിച്ചു അയാളുടെ ആത്‌മാവ്‌ അയാളിൽ നിന്ന് വേർപെട്ടാൽ കുറച്ചു നേരം ആത്മാവ് ആ ശരീരത്തെ ചുറ്റി പറ്റി തന്നെ നിൽക്കും.  അതിനു ശേഷം ശ്മാശാനത്തു നിന്ന് ആളുകൾ പിരിഞ്ഞു പോകുമ്പോൾ,   ആത്‌മാവ്‌,  മരിച്ച ആളുടെ, അടുത്ത ബന്ധുക്കൾ ആരുടെയെങ്കിലും വസ്ത്രത്തിൽ തൂങ്ങി പിടിച്ചു വീട്ടിലേക്കു തിരിച്ചെത്തും.  സ്ഥിരമായ താമസിച്ച കൂട്ടിൽ തിരിച്ചെത്താൻ മനുഷ്യർക്കും മൃഗങ്ങൾക്കും ആഗ്രഹം ഉള്ളത് പോലെ ആത്മാവിനും അത്തരം ആഗ്രഹങ്ങൾ ഉണ്ടാകും.  പരേതന്റെ വസ്ത്രങ്ങളിൽ ഒട്ടി പിടിച്ചു ആത്മാവ് അവിടെ വസിക്കും.  തിന്നാൻ ഒന്നും വേണ്ടാത്തത് കൊണ്ട് ആത്മാവ് എത്ര കാലവും അവിടെ കിടക്കാനും  തയ്യാറാവുമായിരുന്നു.  പക്ഷെ ഒരു നാൾ ഏതോ ഒരാള് വന്നു പഴയ തുണി എടുക്കും എന്ന് വീട്ടിന്റെ ഉമ്മറത്ത് വച്ച് പറയുന്നത് കേട്ടപ്പോൾ തന്നെ ആത്മാവിനു മനസ്സിലാകുന്നു, തന്റെ ഈ വീട്ടിലെ ജീവിതം ഇതോടു കൂടി അവസാനിക്കുകയാണ് എന്ന്.  തന്റെ സ്വന്തം വസ്ത്രത്തിൽ അല്ലാതെ മറ്റാരുടേതിൽ കയറി കിടക്കാനാണ്.  പിന്നെ അലച്ചിലാണ്.  മറ്റൊരു ശരീരം തേടിയുള്ള അലച്ചിൽ.  മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയാൽ ആണ് ആത്‌മാവ്‌ അറിയുക,  അവിടെ മുന്നേ സ്ഥലം പിടിച്ച ആത്മാക്കൾ കുറെ ഏറെ ഉണ്ട്.  ക്യു തെറ്റിച്ചു അങ്ങോട്ട് കടന്നാൽ അടി ഉറപ്പു.  അപ്പോൾ ഇനി എന്താ ചെയ്യുക.  ജസ്റ്റ് മാരീഡ് മിഥുനങ്ങളെ അന്വേഷിച്ചു നടക്കുക തന്നെ.  അവിടെയും മുൻപ് ബുക്ക് ചെയ്തവർ വേണ്ടുവോളം.  അപ്പോഴാണ് മുൻപേ മരിച്ച ബാലാട്ടന്റെ ആത്മാവ് ചിരിച്ചു കൊണ്ട് നടന്നു വരുന്നത് ആത്മാവ് കാണുന്നത് .

എന്താ ചാത്തുവാത്മാവേ   ആകെ ഒരു ദുഃഖം പോലെ

ഓ ഒന്നുമില്ല. ഇത് വരെ ഒരു  ബോഡി തരപ്പെട്ടു  കിട്ടിയില്ല.

ആശുപത്രിയിൽ ഒക്കെ നോക്കിയോ.

ഹോ. അവിടെ ഒക്കെ ക്യു ആണ്. ഈ അടുത്ത കാലത്തൊന്നും ഒരു സ്‌കോപ്പും ഇല്ല.  ബാലാട്ടൻ എന്താണ് ചെയ്തത്.

ഓ. എന്റെ കാര്യം ഒന്നും പറയേണ്ട.  ഞാൻ പെറാൻ പോകുന്നവരെ നോക്കി നടന്നു  തളർന്നു.  ഇപ്പോൾ ഞാൻ ഒരു കല്യാണ ബ്രോക്കറുടെ വീട്ടിൽ തങ്ങുകയാണ്.  ഒന്നിനെ അവിടെ ബുക്ക് ചെയ്തു വച്ചിട്ടുണ്ട്.  പക്ഷെ മോതിരം മാറൽ ഇന്നലെ കഴിഞ്ഞതേ ഉള്ളൂ. കല്യാണം ആറ്‌ മാസം കഴിഞ്ഞു.  അത് കഴിഞ്ഞു എത്ര കാത്തിരിക്കണം എന്നുള്ളത് അവരുടെ തീരുമാനം പോലെ ഇരിക്കും.

സാരമില്ല . ഒന്നിനെ കിട്ടിയില്ലേ .  എനിക്കും അങ്ങോട്ട് വന്നാൽ വല്ല രക്ഷയും ഉണ്ടോ.

അവിടെ സാധ്യത കുറവാണ്.  ഞാൻ വേറെ ഒരു വഴി പറഞ്ഞു തരാം.  ബാങ്കളൂരിലേക്കു  വിട്ടോ.  അവിടെ ഏതെങ്കിലും വലിയ ആപ്പീസിൽ കയറി ഏതെങ്കിലും ഒന്നിനെ കയറി അങ്ങ് ബുക്ക് ചെയ്‌തോ. ഇന്നല്ലെങ്കിൽ നാളെ കല്യാണം ഉറപ്പാണ്.  അഥവാ പാളി പോയാലും അവിടെ വേറെ ചാടി പിടിക്കാൻ വേണ്ടുവോളം ഉണ്ടാകും.. അത് കൊണ്ട് ഒരു ഗുണം എന്താണ് എന്ന് വച്ചാൽ നല്ല നിലവാരം ഉള്ള ബോഡി കിട്ടും. അധികവും ഇന്റർ കാസ്റ്.  അപ്പോൾ വിത്തിനു ഗുണം കൂടും.  ഏതായാലും ഒരു പത്തു അമ്പതു കൊല്ലം നിരങ്ങാനുള്ളതല്ലേ. കുറച്ചു നിലവാരമുള്ളതിനെ തന്നെ കിട്ടുന്നതല്ലേ നല്ലതു.

ചാത്തുവാത്മാവ്‌  ,  അന്ന് രാത്രിയിലുള്ള ബാഗ്ലൂർ ബസ്സിൽ കയറി സ്ഥലം വിട്ടു.

Wednesday, 7 December 2016

സ്വർണം

വെള്ളി കരണ്ടിയുമായി ജനിച്ച എന്ന പ്രയോഗം ആദ്യമായി കേട്ട ദിവസം ഞാൻ മാഷോട് ചോദിച്ചുഎന്ത് കൊണ്ട് സ്വർണ കരണ്ടിയുമായി ജനിച്ച എന്ന പ്രയോഗം ലോകത്തു നടപ്പായില്ല എന്ന്ലോകത്തു എന്നെങ്കിലും വെള്ളി, സ്വർണത്തെ കീഴ്പ്പെടുത്തിയിരുന്നോഅപ്പോൾ മാഷ് എനിക്ക് തന്ന ഉത്തരംഒരു ചെറിയ സംശയം മാത്രമായിരുന്നുഅത് ഇങ്ങനെ ആയിരുന്നു,.  ഒരു പക്ഷെ പ്രയോഗം ഉപയോഗത്തിൽ ഇരുന്ന കാലത്തു സ്വർണം കണ്ടുപിടിച്ചിട്ടുണ്ടാകില്ല എന്ന്പക്ഷെ ചരിത്ര പുസ്തകങ്ങളിൽ രണ്ട് ലോഹങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ കണ്ടെത്തിയവ ആണെന്ന് കാണുന്നു.  

ഉപയുക്തതയുടെ  കണക്കു വച്ച് നോക്കിയാൽ വെള്ളി സ്വർണത്തേക്കാൾ എത്രയോ അധികം ഉപയോഗമുള്ള ഒരു ലോഹമാണ്.  പക്ഷെ സ്വർണം എല്ലാ കാലവും വെള്ളിയേക്കാൾ ഉന്നത നിലയിൽ തന്നെ ആയിരുന്നു. ബാർട്ടർ രീതിയിൽ നിന്ന് മനുഷ്യൻ നാണയ വ്യവസ്ഥയിലേക്കു നടന്നു കയറിയ  വേളയിൽ നടന്ന ഏറ്റവും വലിയ ഒരു വിപ്ലവം സ്വർണം, നാണയം എന്ന നിലയിൽ സ്ഥിര പ്രതിഷ്ഠ നേടി എന്നുള്ളതാണ്.  ഇന്നും സ്വർണത്തിനു ആ രാജ പദവി നഷ്ടപ്പെട്ടിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം.  ഒരു പക്ഷെ വ്യവസായങ്ങളിൽ തീരെ ആവശ്യം കുറഞ്ഞ ഒരു ലോഹം എന്നുള്ള സ്വർണത്തിന്റെ സ്ഥാനവും അതിനു ഒരു നാണയം എന്ന രീതിയിൽ മുഖ്യ സ്ഥാനം കൊടുക്കാൻ കാരണം ആയിരിക്കാം.  പക്ഷെ അത് കൊണ്ട് മാത്രം ഒരു ലോഹം അതിന്റെ ഉന്നത മൂല്യം നില നിർത്തണം എന്നില്ല.  അങ്ങനെ എങ്കിൽ നാണയം ആയി ഉപയോഗിക്കുന്ന കടലാസിന് കൂടുതൽ മൂല്യം ഉണ്ടായിരിക്കേണ്ടതാണ്.  അപ്പോൾ അതിനു അർഥം സ്വർണം മൂല്യം കൂടുതൽ ഉള്ള വസ്തുവായി പരിണമിച്ചത് ദുരൂഹങ്ങൾ ആയ കാരണങ്ങൾ കൊണ്ട് തന്നെ ആണ്.  അത് മനുഷ്യൻ അറിയാതെ മനുഷ്യന്റെ ഒരു ശീലമായി പോയതാണ് എന്ന് പോലും വർത്തമാന ലോകത്തിനു നേരെ നോക്കുമ്പോൾ എനിക്ക് തോന്നുന്നു.  കാരണം ഇന്നെങ്കിലും ലോക രാഷ്ട്രങ്ങൾ സ്വർണത്തെ വില ഇരുത്തുന്നതു ഒരേ പോലെ അല്ല.  ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങളിൽ അത് ഇന്നും അതി മൂല്യം വഹിക്കുന്ന ഒരു ലോഹമായി തുടരുമ്പോൾ മറ്റിടങ്ങളിൽ അത് അങ്ങനെ അല്ല എന്ന് കാണാൻ വിഷമമില്ല.  ഇന്ത്യയിൽ ഇന്ന് എട്ടു ഗ്രാം സ്വർണം കൊണ്ട് ഒരു സാധാരണ തൊഴിലാളിയുടെ  രണ്ട് മാസത്തെ അദ്ധ്വാനം വിലക്ക് വാങ്ങാമെങ്കിൽ,  അമേരിക്കയിൽ എട്ടു ഗ്രാം സ്വർണം കൊണ്ട് ഒരു സാദാ തൊഴിലാളിയുടെ മൂന്നോ നാലോ ദിവസത്തെ അദ്ധ്വാനം മാത്രമേ വിലക്ക് വാങ്ങാൻ പറ്റുകയുള്ളൂ.  

നാണയങ്ങൾ അതി  ഗുപ്തമായ രീതിയിൽ ഒരു ജനതയെ ചൂഷണം ചെയ്യുന്നത് എങ്ങനെ എന്നോ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ ജനതയെ ചൂഷണം ചെയ്യുന്നതിനുള്ള നല്ല ഒരു മാധ്യമം ആയി മാറിയത് എങ്ങനെ എന്നോ മൂന്നാം ലോക രാജ്യങ്ങൾ പഠിക്കേണ്ടി ഇരിക്കുന്നു.

Saturday, 26 November 2016

ആസ്വാദനം - നിരൂപണം - മൂല്യ തകർച്ച

കോളേജിൽ പഠിക്കുന്ന കാലത്തു ഒരിക്കൽ , തലശേരിയിലെ പ്രഭാ ടാക്കീസിൽ ഏതോ ഒരു സിനിമയുടെ സെക്കൻഡ് ഷോക്ക് ടിക്കറ്റെടുക്കാൻ വേണ്ടി ക്യുവിൽ നിന്ന നമ്മൾ , ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു.  രണ്ട് മൂന്നു പേര് തിയേറ്ററിന്റെ ഉള്ളിൽ നിന്ന് ഒരു പെൺ കുട്ടിയെ താങ്ങി എടുത്തു കൊണ്ട് പുറത്തേക്കു വരുന്നു.   സാമാന്യം നല്ല തിരക്കുള്ള ദിവസം ആയിരുന്നത് കൊണ്ട്, ക്യുവിൽ നിൽക്കുന്ന എല്ലാവരും,  തങ്ങളുടെ ക്യു പൊസിഷൻ തെറ്റാത്ത തരത്തിൽ, വലിഞ്ഞു നോക്കാൻ തുടങ്ങിയപ്പോൾ ,  താങ്ങികളിൽ ഒരാള് ഇങ്ങനെ പറഞ്ഞു  'പേടിക്കാൻ ഒന്നുമില്ല.  സിനിമയിലെ ഒരു രംഗം കണ്ട് ബോധം കെട്ടു വീണതാണ്' എന്ന്.  അക്കാലത്തു സിനിമയിലെ രംഗങ്ങൾക്ക് കണ്ട് പെൺ കുട്ടികൾ ബോധം കെട്ടു വീഴുന്നത് ഒരു നിത്യ സംഭവമായിരുന്നു.  അത്രക്കും ചഞ്ചല മനസ്കരോ, അല്ലെങ്കിൽ വിഷാദം തളം കെട്ടി  നിൽക്കുന്നവരോ ആയിരുന്നു അന്നത്തെ പല സ്ത്രീകളും.  പുരുഷന്മാരുടെ കാര്യം അന്നും ഇന്നത്തെ പോലെ തന്നെ ആയിരുന്നു.  ബോധക്കേടല്ല , ഇനി ആള് ചത്ത് പോയി എന്ന് അറിഞ്ഞാലും ക്യു പോലും തെറ്റിക്കാത്ത ദുഷ്ടന്മാർ.   നമുക്ക് കാര്യത്തിലേക്കു കടക്കാം.  ഈ ബോധം കെടലിനു സാക്ഷികളായ,  സിനിമാ ആസ്വാദകരും,  ക്യു നിൽപ്പുകാരും ആയ നമ്മിൽ ഏവരിലും ആ നേരത്തു അവാച്യമായ ഒരു സന്തോഷം എവിടെ നിന്നോ കയറി വന്നു.  കാരണം,  ധീരയായ ഒരു പെൺകുട്ടിയെ  ബോധം കെടുവിക്കാൻ മാത്രം ശക്തിയുള്ള എന്തോ ഒന്നാണ്  നാം ഉള്ളിൽ കാണാനിരിക്കുന്നത് എന്ന ബോധം നമ്മൾ ഏവരെയും ആഗിരണം ചെയ്തു.  ചിലവാക്കിയ പണം നഷ്ടപ്പെടില്ല എന്ന ഒരു ബോധം.   ഇത്തരം ബോധത്തെ ആണ് നാം ശുഭാപ്തി വിശ്വാസം എന്ന് പറയുന്നത്.  പക്ഷെ ഈ ശുഭാപ്തി വിശ്വാസത്തിൽ കാര്യമില്ല എന്ന് പറയാനാണ് ഞാൻ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.  കാരണം , ഒരാളുടെ ബോധം കെടൽ , ഒരു  ആസ്വാദന പ്രക്രിയയായി നിങ്ങൾ തെറ്റിധരിച്ചത് കൊണ്ട് വന്ന ഒരു പ്രമാദം മാത്രമാണ്. ഇത്.  അക്കാലത്തൊക്കെ , എന്ത് കണ്ടാലും, എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന ചില പെൺ കുട്ടികൾ എങ്കിലും നമ്മുടെ ചുറ്റും ഉണ്ടായിരുന്നു എന്നാണു എന്റെ ഓർമ്മ.  അത്തരത്തിൽ ഉള്ള ഒരു പെൺ കുട്ടിയായിരുന്നു ഇവൾ എങ്കിൽ, ആസ്വാദനവും,  ബോധം കെടലും തമ്മിൽ അഭേദ്യ ബന്ധമുണ്ട് എന്നുള്ള നമ്മുടെ മുൻ ധാരണക്ക്  വലിയ അർത്ഥമില്ല എന്ന് അർഥം.  അത് സിനിമ കണ്ടപ്പോൾ നമ്മൾ ഏവർക്കും ബോധ്യപ്പെടുകയും ചെയ്തു.  നമ്മളിൽ ചിലര് കൂകി വിളിച്ചു. ഞാൻ ആണെങ്കിൽ ഇന്റെർവെലിന് സ്ഥലം വിടുകയും ചെയ്തു.

അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്.  ആസ്വാദനം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.  ഏതു നായസിനിമ കണ്ടാലും എന്നോട് കരഞ്ഞു പോകും.  അതിൽ നായ നന്നായി അഭിനയിക്കണം എന്നൊന്നും ഇല്ല.  ഒരിക്കൽ അത്തരം ഒരു നായസിനിമയ്ക്കു ഞാൻ ചാത്തുയേട്ടനെ കൂടെ കൂട്ടിയപ്പോൾ , ചാത്തുയേട്ടൻ ഇടയ്ക്കു വച്ച് ഇറങ്ങി പോയി എന്ന് മാത്രമല്ല, അതിന്റെ പേരിൽ ഞാൻ കുറെ തെറിയും കേൾക്കേണ്ടി വന്നു.  ആസ്വാദനത്തിന്റെ കാര്യം അങ്ങനെ ആണെങ്കിൽ  നിരൂപണത്തിന്റെ കാര്യവും അങ്ങനെ ആയിരിക്കും.  കാളിദാസന്റെ മേഘം കണ്ട്,  ദക്ഷന് ഭാര്യയെ ഓർമ്മ വന്നത് കൊണ്ട് , മേഘം  കാമത്തിന്റെ പ്രതീകമാണ് എന്ന് ഒരു നിരൂപകൻ പറഞ്ഞാൽ,  അപ്പുറത്തെ വീട്ടിലെ കർഷകനായ ബാലാട്ടൻ പറയുക,  മേഘം,  കൃഷിയെ അങ്ങേരെ ഓർമിപ്പിച്ചു എന്നായിരിക്കും.  നാട്ടിലെ കൃഷിയെ കുറിച്ച് ഓർത്താൽ,  കൂടെ കൃഷി ജോലിയിൽ സഹായിക്കുന്ന ഭാര്യയെ ഓർമ്മിക്കുന്നത് സ്വാഭാവികമല്ലേ എന്നും അയാള് ചോദിച്ചേക്കും.  ഒന്നിനും ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥ.

പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ മറ്റൊരു തരത്തിൽ നമ്മുടെ സമൂഹത്തിനു വന്ന മൂല്യച്യുതിയെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന  സ്ത്രീ ജനങ്ങളിൽ നിന്ന്,  എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെടുക പോയിട്ട്, ഒന്ന് ഞെട്ടുക പോലും ചെയ്യാത്ത ഒരു ജന വിഭാഗം ആയി നാം തകർന്നിരിക്കുന്നു.  അന്യന്റെ ദുഃഖങ്ങൾ നമ്മെ ചലിപ്പിക്കാതായിരിക്കുന്നു.   മരണ വീടുകളിൽ  വച്ച് നാം ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.

Friday, 25 November 2016

ദാനവും കച്ചവടവും

ദാനം എന്നത് നിനക്കു ഉള്ളത്, ഇല്ലാത്തവന് കൊടുക്കുന്ന മഹത്തായ പ്രക്രിയയായി കണക്കാക്കപ്പെടുന്നു. കണക്കാക്കപ്പെടുന്നു എന്ന് എഴുതിയത് കൊണ്ട്, എനിക്ക് അതിൽ എന്തോ ഒരു വിശ്വാസക്കുറവ് ഉള്ളതായി നിങ്ങളിൽ ചിലരെങ്കിലും സംശയിച്ചു പോകുന്നു എങ്കിൽ നിങ്ങളുടെ സംശയം അസ്ഥാനത്തല്ല. ദാനം എന്ന ചിന്താഗതി ഒരു തരം പിന്തിരിപ്പൻ മനസ്ഥിതിയുടെ ഉത്പന്നം ആണ്. എന്താണ് ആ പിൻതിരിപ്പൻ മനസ്ഥിതി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം നമുക്ക് ഏവർക്കും തുല്യമായിട്ടുള്ളതാണ് എന്ന് ഞാൻ വിചാരിക്കുന്നു. അപ്പോൾ ഈ പ്രപഞ്ചത്തിൽ ഉള്ളതെന്തും നമുക്ക് തുല്യമായി അവകാശപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെ ദാനത്തിനു പ്രസക്തിയെന്ത്. ദാനം ചെയ്യൂ എന്ന് പറയുന്നവൻ, നിന്റെ കയ്യിൽ ഉള്ളത് നിന്റെ അവകാശം ആണ് എന്ന് ധരിച്ചിരിക്കുന്നു. നീ നന്മയുള്ളവൻ ആണ് എന്ന് സ്വയം കരുതുകയാൽ , നീ അതിൽ ഒരു പങ്കു മറ്റൊരാൾക്ക് വെറുതെ കൊടുക്കുന്നു എന്ന ധാരണ ഉണ്ടാക്കുന്നു.
ഇനി നമുക്ക് ദാനം ഒരു ശ്രെഷ്ഠ കർമ്മമായി കണക്കാക്കുന്ന നമ്മുടെ സമൂഹത്തിലേക്ക് തിരിച്ചു വരാം. കുറെ മുൻപ് നിന്ന് തന്നെ തുടങ്ങാം. എന്റെ പറമ്പു. അതിൽ ഒരു മാവ്. അതിൽ ആയിരം മാങ്ങകൾ. എന്റെ വീട്ടിൽ ആകെ മൂന്നു പേര്. എല്ലാ വസ്തുക്കളെയും പോലെ മാങ്ങകളും ഒരു പ്രത്യേക സമയത്തു സൃഷ്ടിക്കപ്പെടുകയും, നമുക്ക് തിന്നാൻ പാകത്തിൽ പഴുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ എനിക്ക് ഈ ആയിരം മാങ്ങ ഒരു വര്ഷം മുഴുവൻ സൂക്ഷിച്ചു വച്ച് , അത് തിന്നു ജീവിച്ചു പോകാൻ കഴിയുന്നില്ല. കാരണം അവ പാഴായി പോകും. അപ്പോഴാണ് ഞാൻ ആദ്യമായി ദാന ശീലൻ ആകുന്നതു. മാങ്ങയില്ലാത്ത അനേകം വീടുകൾ ചുറ്റും ഉള്ളതിൽ ഓരോന്നിലും കയറി ഇറങ്ങി ഞാൻ എന്റെ ഈ മാങ്ങ വിതരണം ചെയ്യുകയാണ്. മഹത്തായ ഒരു പ്രക്രിയയായി ഇതിനെ നിങ്ങൾ എണ്ണുമെങ്കിലും ഇതിലും കാപട്യത്തിന്റെ ഒരു അംശം ഉള്ളതായി ഞാൻ വിചാരിക്കുന്നു. കാരണം ഈ ദാനം, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു തിരിച്ചു ദാനത്തിൽ അവസാനിക്കുക തന്നെ ചെയ്യും. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അത് തികച്ചും സ്നേഹത്തിൽ കുതിർന്ന ഒരു പ്രവർത്തിയാണ് എന്ന് പറയാതെ നിവൃത്തിയില്ല.
ഇത്തരം ദാന പ്രവർത്തികളുടെ തുടർച്ചയായിരുന്നു കച്ചവടം. കച്ചവടം സ്ഥാപനവൽക്കരിക്കപ്പെട്ട ദാനം തന്നെ ആയിരുന്നു. നിങ്ങൾ നിങ്ങൾ സൃഷ്ടിച്ച അനേകം വസ്തുക്കളുമായി ചന്ത എന്ന പൊതു സ്ഥലത്തു എത്തിപ്പെടുന്നു. അവിടെ നിങ്ങൾ, അധികപ്പറ്റായ ഓരോ സാധനങ്ങളും ദാനം ചെയ്യുകയാണ്. മറ്റൊന്ന് പകരം കിട്ടാൻ വേണ്ടിയുള്ള ഈ ദാനമാണ് കച്ചവടം.
ദാനം ഒരു സദ് കർമ്മമായി അംഗീകരിച്ച സമൂഹം, മുതലാളിത്ത ജീവിത രീതി അംഗീകരിച്ച സമൂഹമാണ്. ലോകത്തിന്റെ ഒരു നിശ്ചിത ഭാഗം ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നവർ ആണ്. ദാനം ഒരു ഉത്കൃഷ്ട പ്രവർത്തിയായി നില നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ജനത, മനുഷ്യനും മനുഷ്യനും ഇടയിലുള്ള തുല്യതയെ നിരാകരിക്കുന്ന ജനതയാണ്. ദാനം സ്വീകരിക്കുന്ന ഞാൻ , നിന്റെ നന്മ കൊണ്ട് മാത്രം ഈ ലോകത്തു ജീവിച്ചു പോകേണ്ടവൻ ആണെന്ന ധാരണ എന്നിൽ ഉണ്ടാക്കുന്നു. അത് തികച്ചും പിന്തിരിപ്പൻ ആയ ഒരു ചിന്താഗതിയാണ് എന്ന് പറയാതെ നിവൃത്തിയില്ല

Saturday, 19 November 2016

കൈവരികൾ

ബ്രൂസ് ലീയുടെ കണ്ടുപിടുത്തമായിരുന്നു മലയാള സിനിമയ്ക്കു ഏറ്റ, ഏറ്റവും വലിയ ആഘാതം എന്ന് ഞാൻ മുൻപൊരിക്കൽ ഈ പേജുകളിൽ എഴുതിയിട്ടുണ്ട്. ഈർക്കില് പോലെ ഉള്ള നായകന്മാരും നിന്ന നിൽപ്പിൽ ആയിരം പേരെ ഊതി പറപ്പിച്ചു കളയും എന്നുള്ള നില വന്നു. അവരിൽ ചിലര് എ കെ 44 എന്ന മാരകായുധത്തെ പോലും പുല്ലു പോലെ അവഗണിച്ചു കളഞ്ഞു.
അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഒരു സാദാ പ്രേക്ഷകൻ ആയ ഞാൻ, മഹേഷിന്റെ പ്രതികാരം പോലെ ഉള്ള ഒരു സാദാ സിനിമ ഇഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്. മേലെ വിവരിച്ച രീതിയിൽ ഉള്ള അമാനുഷിക സിദ്ധികൾ ഒന്നുമില്ലാത്ത ഒരു പച്ച നായകൻ. വേണ്ടുവോളം അടി മേടിച്ചു കെട്ടുന്ന നായകരെ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത് അടി മേടിക്കൽ എന്ന കലയെ കുറിച്ച് മാത്രമല്ല, അടി കൊടുക്കൽ എന്ന കലയെ കുറിച്ചും കൂടിയാണ്. ഇവിടെ ഞാൻ നായകനെയും അസിസ്റ്റന്റ് നായകനെയും വിട്ടു , നിരുപദ്രവിയായ മറ്റൊരു മനുഷ്യനിൽ എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സഹോദരിയെ ആരോ തമാശയാക്കുന്നതു കണ്ട് ഒന്നും പറയാനോ പ്രതികരിക്കാനോ ആവാത്ത താള് പോലെ ഉള്ള ആ മനുഷ്യൻ, നമ്മുടെ കഥാനായകന്റെ കൂടെ കരാട്ടെ പഠിക്കാൻ വരുന്നു. ഈ കാരാട്ടെ പഠനവും അതിന്റെ ആഘാതവും ആണ് ഞാൻ ഇവിടെ വിവരിക്കുന്നത്. കരാട്ടെ ക്ലാസിൽ പോയി അഞ്ചാം നാൾ (പത്താം നാൾ എന്ന് പറഞ്ഞാലും വലിയ കുഴപ്പമില്ല) നമ്മുടെ കഥാപാത്രം, വഴി അരികിൽ വച്ച് തന്റെ പ്രതിയോഗിയെ ഇടിച്ചു പരത്തി കളഞ്ഞു . ഇത് കണ്ടു നിങ്ങൾ ആരും കയ്യടിക്കാതിരുന്നത്, ഇത്തരം പരിപാടികൾ നായകൻറെ ഏരിയ ആണെന്ന് നിങ്ങൾ ആത്മാർത്ഥമായും വിശ്വസിക്കുന്നത് കൊണ്ടാണ്. എക്സ്ട്രാ നടന്മാർക്ക് ഇങ്ങനെ ഉള്ള അമാനുഷിക സിദ്ധികൾക്കു തീരെ സ്കോപ്പ് ഇല്ല എന്നും നിങ്ങൾ വിചാരിക്കുന്നു . പക്ഷെ ഒരു യഥാതഥ സിനിമയിൽ അങ്ങനെ ഒക്കെ കാണിച്ചാൽ, നിങ്ങളിൽ ചില ബുദ്ധി ജീവികൾ എങ്കിലും തെറ്റി ധരിച്ചു പോകും, ഈ കരാട്ടെ എന്നത് അങ്ങനെ ഉള്ളത് വല്ലതും ആകുമോ എന്ന്. നിങ്ങളുടെ സഹോദരിമാരിൽ ചിലരെങ്കിലും , രണ്ട് മൂന്നു ദിവസം കരാട്ടെ പഠിച്ചു, അർദ്ധ രാത്രി തെരുവിലൂടെ നടന്നാൽ എന്ത് എന്ന് പോലും ചിന്തിച്ചേക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് ഞാൻ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞെ ഒക്കൂ എന്നുള്ള തീരുമാനം എടുത്തത്. ആദ്യമായും വ്യക്തമായി പറയുന്നത് ഇതാണ്. കരാട്ടേക്കു ഇത്തരം അമാനുഷിക സിദ്ധികൾ ഒന്നും ഇല്ല. എല്ലായിടത്തും സംഭവിക്കുന്നത് പോലെ നല്ലവന്റെ കയ്യിൽ കിട്ടിയാൽ അടി മേടിച്ചു പോരുക അല്ലാതെ മറ്റു നിവൃത്തികൾ ഒന്നുമില്ല. അപ്പോൾ ഇവിടെ സംഭവിച്ചത് പച്ച കള്ളം ആണ് എന്നാണു ഞാൻ പറയുന്നത് എന്ന് ധരിച്ചു പോകരുത്. അത് സംഭവിക്കാം . എങ്ങനെ എന്ന് ചോദിച്ചാൽ. കോൺഫിഡൻസ് . അതാണ് കാര്യം. അതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയുന്നതിന് പകരം, പ്രസിദ്ധ കഥാകൃത്തു ബാലേട്ടൻ മുൻപ് എഴുതിയ ഒരു സാരോപദേശ കഥ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. 'ദൈവത്തിന്റെ ആവശ്യം' എന്നോ മറ്റോ ആയിരുന്നു കഥയുടെ പേര്.
ഒരു ആഴമുള്ള കൊല്ലിക്കു ഇരുവശവും ഉള്ള രണ്ട് ഗ്രാമങ്ങളെ യോചിപ്പിക്കാൻ അവയ്ക്കു ഇടയിൽ ഉയരത്തിൽ ഒരു ഒറ്റയടി പാത കെട്ടി. നല്ല ശക്തിയുള്ള ഇരുമ്പു കൊണ്ട് നിർമിച്ച ഒറ്റയടി പാത. പക്ഷെ അതിനു കൈവരികൾ ഇല്ലായിരുന്നു. പാതയിൽ ആദ്യത്തെ അടി വെക്കുമ്പോഴേക്കും താഴേക്കു നോക്കുന്ന പ്രേക്ഷകൻ തല ചുറ്റി വീണു പോകും. ആരും പാലം കടക്കാതെ. പഴയതു പോലെ ഊരു ചുറ്റി അടുത്ത ഗ്രാമം പൂക്കുന്ന നില തുടർന്നു. അങ്ങനെ ആയപ്പോൾ ഏതോ ഒരു ധനികൻ സ്വന്തം ചിലവിൽ ഒറ്റയടിക്ക് പാതയുടെ ഇരുവശവും ശക്തിയുള്ള ഒരു കൈവരി കെട്ടി കൊടുത്തു. താഴെ നോക്കിയാൽ കാണാത്ത തരത്തിൽ അതിനെ മുഴു നീളത്തിൽ ഷീറ്റ് കൊണ്ട് മറച്ചു. ജനങ്ങൾ അതിലെ നടക്കാൻ തുടങ്ങി. കടക്കുന്നവർ ആരും കൈവരികകളിൽ പിടിക്കുക പോലും ചെയ്തില്ല.
കയങ്ങൾ എല്ലാ കാലത്തും ഉണ്ടാകും. അത് കടന്നു പോകാനുള്ള മനുഷ്യന്റെ ഭീതിയും. ഒറ്റയടിപ്പാതകളുടെ കൈവരികളോ പടച്ചോനോ അവിടെ ഉണ്ടായിരിക്കണം. അത് പോലെ കരാട്ടെയും. അവയ്ക്കു എന്തെങ്കിലും പ്രത്യേക ശക്തി ഇല്ല എങ്കിലും അവ അവിടെ ഉണ്ടായിരിക്കണം. അങ്ങനെ എങ്കിൽ മനുഷ്യൻ ധീരനായി പോരാടി കൊള്ളും

Sunday, 13 November 2016

ഇക്കളി നമ്മളോട് വേണ്ട അഥവാ സാഹോദര്യം നീണാൾ വാഴട്ടെ

മാർക്കറ്റിൽ മീൻ വാങ്ങാൻ പോയപ്പോൾ, മാർക്കറ്റിന്റെ മൂലയിൽ നിന്ന് നാലഞ്ചു പേര് എന്നെ തന്നെ നോക്കുന്നു.  അതിൽ ഒരാള് എന്നെ വല്ലാതെ ചൂഴ്ന്നു നോക്കുന്നു.  അവര് എന്നെ കുറിച്ച് എന്തോ പറയുകയാണ്.  ആകെ ഒരു പന്തികേടുള്ളത് പോലെ എനിക്ക് തോന്നി.  ഇങ്ങനെ ഉള്ള പന്തികേടുകൾ എന്തെങ്കിലും തോന്നിയാൽ മുന്നിലും പിന്നിലും നോക്കാതെ ഒരൊറ്റ ഓട്ടം ഓടിയാൽ മതി എന്നാണു പണ്ട് ബാലാട്ടൻ എന്നെ ഉപദേശിച്ചത്.  പക്ഷെ അത് രാത്രിയിലെ കാര്യം. ഈ പട്ടാപ്പകൽ അങ്ങനെ ഓടുന്നത് മോശമല്ലേ എന്ന് കരുതി ഞാൻ പ്രതിമ പോലെ അവിടെ നിന്ന്.  ഒരു പ്രതിമയാണ് എന്ന് വിചാരിച്ചു അവര് മാറിപ്പോകട്ടെ എന്ന് കരുതി. പക്ഷെ രക്ഷയില്ല . അവര് എന്റെ അടുത്തേക്ക് നടന്നു വരികയാണ്.  എന്റെ മുന്നിൽ എത്തിയ ഉടനെ കൂട്ടത്തിൽ ഗുണ്ടയെ പോലെ തോന്നിച്ച ഒരുവൻ എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചോദിച്ചു

നിങ്ങൾ എന്തിനാ ഇവിടെ വന്നത്.

ഒരു വിധം ധൈര്യം സംഭരിച്ചു ഞാൻ  ഇങ്ങനെ പറഞ്ഞു.  'ഞാൻ എവിടെ പോകുന്നു എന്ന് ചോദിക്കാൻ നിങ്ങൾ ആരാണ്. ഞാൻ എവിടെയും പോകും.

ഗുണ്ടയുടെ ഭാവം അല്പം ഒന്ന് മയപ്പെട്ടതു പോലെ തോന്നി. അയാള് ഇങ്ങനെ പറഞ്ഞു

അല്ല മറ്റൊന്നും വിചാരിക്കരുത്.  നിങ്ങൾ എന്ത് വാങ്ങിക്കാനാണ് വന്നത് എന്ന് ചോദിച്ചതാണ്.

മാർക്കറ്റിൽ പിന്നെ ആനയെ മേടിക്കാൻ വരുമോ.  ഇതെന്തു ചോദ്യമാ ഗുണ്ടേ നീ ചോദിക്കുന്നത്. ഞാനും വിട്ടു കൊടുത്തില്ല.  അവന്റെ മയപ്പെടൽ എന്നെ ഒരു തരം ഗുണ്ടയാക്കി പരിണമിച്ചിരുന്നു.  അപ്പോൾ അയാള് വീണ്ടും മയപ്പെട്ടു ഇങ്ങനെ ചോദിച്ചു.

നിങ്ങൾക്കു മൽസ്യം അല്ലാതെ മറ്റു വല്ലതും വേണോ.

തേങ്ങാ വേണം.  വെളിച്ചെണ്ണ വേണം. അങ്ങനെ ചിലതൊക്കെ

അപ്പോൾ നിങ്ങള്ക്ക് രണ്ടായിരം രൂപയുടെ എങ്കിലും സാധനം വേണമെന്ന് അർഥം. അല്ലെ.

അതെ ഏകദേശം അത് തന്നെ

ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവിടെ കേട്ടത് ഒരു ആരവമാണ്.   ആ കൂട്ടത്തിലുള്ള എല്ലാവരും,  തങ്ങളുടെ ടീമു ഗോൾ അടിക്കുന്നത് കണ്ട് കാണികള് ബഹളം ഉണ്ടാക്കുന്നത് പോലെ ഉള്ള ഒരു ആരവം പ്രകടിപ്പിക്കാൻ തുടങ്ങി. അപ്പോൾ ഗുണ്ടാ ഇങ്ങനെ പറഞ്ഞു

എന്നാൽ നിങ്ങളും കൂടെ ഇവിടെ നമുക്കരികിൽ ചേർന്ന് നിന്നോളൂ. നമ്മുടെ അന്വേഷണം നമുക്ക് തുടരാം.

എന്താ നിങ്ങളുടെ പരിപാടി

അത് ഒരു ചെറു കഥപോലെ പറയാം.  ഇവിടെ ഉള്ള ഈ അഞ്ച് പേര് ഉണ്ടല്ലോ . അവരും രണ്ടായിരക്കാർ ആണ്.  അവരും  ഏകദേശം രണ്ടായിരം രൂപയുടെ സാധനം വാങ്ങാൻ വന്നവരാണ്.  പക്ഷെ സംഗതി ബാലി കേറാ മാലയാണ് എന്ന് ഇപ്പോഴാ മനസ്സിലായത്.  അത് കൊണ്ട് നമ്മൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ നിൽക്കുകയാണ്. എന്തിനു എന്ന് ചോദിച്ചാൽ,  സമാന മനസ്കരോ, ഏകദേശം സമാന മനസ്കരോ ആയ ഒരു പത്തു പേരെ കിട്ടിയാൽ നമുക്ക് സാധനങ്ങൾ കൂട്ടമായി വാങ്ങാം. അതായത് നിങ്ങൾ രണ്ടായിരം രൂപയ്ക്കു മീൻ വാങ്ങുന്നു. ഞാൻ അത്രയും പൈസക്ക് പച്ചക്കറി, പിന്നെ അയാൾ രണ്ടായിരത്തിനു തേങ്ങാ.  അങ്ങനെ അങ്ങനെ ഓരോ ആളും ഓരോ സാധനം.  ഒടുവിൽ അതൊക്കെ നമുക്ക് അങ്ങ് ഭാഗിക്കാം.

അങ്ങനെ ഞാൻ രണ്ടായിരം രൂപ കൊടുത്തു അഞ്ചു കിലോ അയക്കൂറ വാങ്ങി. ഒരു കിലോ ഞാൻ എടുത്തു. ബാക്കി അവർക്കു കൊടുത്തു.  അവര് അത് കൃത്യമായി എണ്ണൂറു ഗ്രാം ആക്കി ഭാഗിച്ചു .  ഇനി എനിക്ക്  ആയിരത്തി അറുനൂറു കിട്ടണം. അപ്പോൾ ഞാൻ അതി വിപ്ളാവാകരമായ ഒരു അഭിപ്രായം പാസാക്കി. എനിക്ക് നൂറു രൂപയുടെ പച്ചക്കറി മതി.  അപ്പോൾ എന്റെ പണം അഞ്ഞൂറ് രൂപ ആയി.  ബാക്കിയുള്ള പണമായ ആയിരത്തി അഞ്ഞൂറ് നിങ്ങള് പഴയ നോട് ആയി തന്നാൽ മതി.  വീണ്ടും ഹർഷാരവം. അതാ വരുന്നു എന്റെ ബാക്കി പഴഞ്ചൻ ആയിരത്തി അഞ്ഞൂറ്.  എന്തായാലും നാളെ രാവിലെ ബാങ്കിൽ പോയി വൈകുന്നേരം തിരിച്ചെത്താനുള്ളതാണ്. ഒരു രണ്ട് നോട് കൂടിയത് കൊണ്ട് എന്ത് പ്രശ്നം എന്ന് മനസ്സിൽ കരുതി, ഞാൻ അവരെവരെയും പരിചയപ്പെടാൻ തുടങ്ങി.

ഈ കാര്യത്തിൽ വ്യക്തമായ അറിവില്ലാതെ ആണ് നിങ്ങൾ

സംസാരിക്കുന്നതു.

ബാലാട്ടൻ രണ്ടായിരം  രൂപയുടെ അയല വാങ്ങിച്ചു.   നാട്ടുകാർക്ക് വേണ്ടിയാണ്.  ഇനി ഇപ്പോൾ ഓരോ വീട്ടിലും കൊണ്ട് പോയി കൊടുക്കണം.  നാളെ മുതൽ നേരിട്ട് ചോമ്പാലയിൽ പോയി രണ്ടായിരം രൂപയ്ക്കു മീൻ വാങ്ങിയാലോ എന്ന് ബാലാട്ടൻ ആലോചിക്കുന്നു.  ചിലപ്പോൾ ഇത് ഒരു പുതിയ കച്ചവടത്തിന്റെ തുടക്കം ആയേക്കാം.

Thursday, 10 November 2016

കള്ളപ്പണത്തെ കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ നിഗമനങ്ങൾ

മുൻപൊരിക്കൽ ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി എന്നോട് ഇങ്ങനെ ചോദിച്ചു.  വിദേശത്തു നിക്ഷേപിക്കുന്ന കള്ളപ്പണവും നാട്ടിലെ കള്ളപ്പണവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന്.  സാമ്പത്തിക ശാസ്ത്രത്തിന്റെ ബാല പാഠം പോലും അറിയാത്ത എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ എന്ന മറു ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു. എനിക്ക് അറിയേണ്ടത് സാമ്പത്തിക ശാസ്ത്രഞ്ജന്റെ അഭിപ്രായം അല്ല.  ഒരു സാധാരണക്കാരൻ ആയ നിങ്ങൾ ഇതു എങ്ങനെ മനസ്സിലാക്കി എന്നുള്ളതാണ്.  അപ്പോൾ ഞാൻ എന്റെ മറുപടി ഇങ്ങനെ പറഞ്ഞു.

നാട്ടിലെ കള്ള പണം എന്നത് എന്റെ കയ്യിലെ പണം നാട്ടിലെ മറ്റൊരാളുടെ കയ്യിൽ എത്തുക എന്നുള്ളതാണ്.  നികുതി വെട്ടിപ്പ്, കരിംചന്ത എന്നിങ്ങനെ ഉള്ള പല പേരുകളും നിങ്ങൾ അതിനു കൊടുത്തിട്ടുണ്ടാവും.  പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല.  ഒരു കാര്യം ഇവിടെ വളരെ പ്രസക്തമാണ്.  ക്രിമിനൽ രീതികളിൽ  ഇതു ചെയ്യുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റം തന്നെ ആണ്.  അല്ലാത്ത രീതിയിൽ എന്റെ പണം ഇപ്പോൾ തന്നെ മറ്റുള്ളവരുടെ കീശകളിൽ എത്തുന്നുണ്ട്.  അത് തെറ്റാണ് എങ്കിൽ ഈ സാമ്പത്തിക അസമത്വം എന്ന ഇന്നത്തെ കലാപരിപാടി തന്നെ തെറ്റാണ് എന്ന് പറയേണ്ടി വരും.  മറ്റൊരു കാര്യം കൂടെ ഇവിടെ വളരെ ഏറെ പ്രസക്തമാണ്.  ഇത്തരത്തിൽ ഒരാള് പണം സ്വരൂപിക്കുന്നതിനു പ്രകൃതി ഹനിക്കപ്പെടുന്നു എങ്കിൽ അത് ശരിയായ ക്രിമിനൽ കുറ്റം തന്നെ ആണ്. ഒരു ഉദാഹരണം പറഞ്ഞാൽ , ഒരു ആപ്പീസിൽ നിന്ന് ഒരു സര്ടിഫിക്കറ് കിട്ടുന്നതിന് നീ ഒരാൾക്ക് നൂറു രൂപ കൊടുത്തു എങ്കിൽ അവിടെ പ്രകൃതി നശിപ്പിക്കപ്പെടുന്നില്ല. മറിച്ചു പാലത്തിന്റെ സിമെന്റ് കട്ട് വിറ്റാണ് ആ പണം നിന്റെ കയ്യിൽ എത്തുന്നത് എങ്കിൽ അവിടെ പ്രകൃതി ഹനിക്കപ്പെടുക തന്നെ ചെയ്യുന്നു.

ഇനി വിദേശത്തു സ്വരൂപിക്കപ്പെടുന്ന കള്ളപ്പണം ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് എന്ന് ഞാൻ കരുതുന്നു.  എന്റെ കീശയിലുള്ള പണം ഒരു വിദേശിയുടെ കീശയിലേക്കു എത്തുന്നു എന്നുള്ള വ്യത്യാസം മാത്രം.  മേലെ പറഞ്ഞ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. വിശ്വ സ്നേഹം പറഞ്ഞു നടക്കുന്ന ഈ കാലത്തു അത് അങ്ങനെ തന്നെ വേണമല്ലോ.  എന്ത് കൊണ്ട് ഇവ ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നു എന്നുള്ള കാര്യം ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ ആയ നിങ്ങൾ എനിക്ക് പറഞ്ഞു തരണം എന്ന് അറിയിച്ചു കൊണ്ട് ഞാൻ എന്റെ സംഭാഷണം തുടർന്ന്.

വിദേശത്തു കള്ളപ്പണം കുന്നു കൂടുക എന്നതിന് അർഥം,  നമ്മുടെ പ്രകൃതി വിഭവങ്ങൾ വിദേശത്തേക്ക് കടത്തപ്പെട്ടിരിക്കുന്നു എന്ന് തന്നെ ആണ്.  കയറ്റുമതിയിലും അത് സംഭവിക്കുന്നു എങ്കിലും,  കയറ്റുമതിയിൽ നമുക്ക് തുല്യമായ (?)  വിദേശ നാണയം ലഭിക്കുന്നു എന്ന് പറയാം. അതായത് നമ്മുടെ വിഭവം അങ്ങോട്ട് പോകുമ്പോൾ അവരുടെ വിഭവം ഇങ്ങോട്ടു വരുന്നു എന്ന് അർഥം (നാം അങ്ങോട്ട് കൊടുക്കുന്നതിനു ആനുപാതികമായല്ല ഇങ്ങോട്ടു വരുന്നത് എന്നുള്ളത് പകൽ പോലെ വ്യക്തം. എന്നാലും കുഴപ്പമില്ല എന്ന് വിചാരിക്കുക) പക്ഷെ ഇവിടെ അങ്ങനെ ഒന്ന് ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അങ്ങോട്ടേക്ക് പോകുക മാത്രം ചെയ്യുന്നു.  ഇങ്ങോട്ടു ഒന്നും കിട്ടുന്നില്ല.

പണ്ട് ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇവിടെ എഴുതുന്നത് നിങ്ങള്ക്ക് ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിത്തരാൻ ഇടയാക്കുമെന്ന് വിചാരിക്കുന്നു.  ഗൾഫിൽ എണ്ണ പാഠങ്ങൾ മുഴുവനും സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്.  ഒന്നാം ലോകം അവിടെ നിന്ന് എണ്ണ പണം കൊടുത്തു വാങ്ങുന്നു.   നീതി യുക്തമായ വ്യാപാരം.  പക്ഷെ ഈ വിദേശ പണം കിട്ടുന്ന സ്വകാര്യ വ്യക്തി തനിക്കു കിട്ടിയ പണം ഒക്കെ വിദേശ ബാങ്കുകളിൽ തന്നെ നിക്ഷേപിക്കുന്നു എന്ന് വിചാരിക്കുക.  അതായത് തന്റെ കയ്യിൽ നിന്ന് സാധനം വാങ്ങിയ ആളുടെ ബാങ്കിൽ തന്നെ.  കുഴപ്പം ഒന്നുമില്ല .  അത് അനുവദനീയവും ആണ്.  പക്ഷെ എന്നെങ്കിലും ഒരിക്കൽ ഗൾഫിൽ എണ്ണ വറ്റിയാൽ ഈ സ്വകാര്യ വ്യക്തി വിദേശത്തു സ്ഥിരമായി താമസിക്കുമ്പോൾ അവന്റെ പണവും അവന്റെ കൂടെ പോകുന്നു.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു വിദേശ രാജ്യം പണം ചിലവാക്കി എന്നത് അത് തങ്ങളുടെ കയ്യിലേക്ക് തിരിച്ചു വരാൻ വേണ്ടി ചെയ്തത് പോലെ ആയി തീരുന്നു. ഒരു രാജ്യം എന്ന നിലയിൽ അവർ ഈ കച്ചവടത്തിന് വേണ്ടി സ്വന്തം കീശയിൽ നിന്ന് ഒന്നും ചിലവാക്കിയില്ല എന്ന് വരുന്നു.

Monday, 7 November 2016

കൊല എന്ന ദാർശനിക പ്രശ്നം

കൊല എന്നും മനുഷ്യനെ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു.  മൃഗങ്ങൾ ശത്രുക്കളായി തുടർന്ന കാലത്തോളം മനുഷ്യർക്ക് അവയെ ക്രൂരർ എന്ന ലേബലിൽ നിഗ്രഹിക്കാമായിരുന്നു.  പക്ഷെ അവയിൽ ചിലവയെ അവൻ തന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി എടുത്തു വളർത്തിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉത്ഭവിക്കാൻ തുടങ്ങിയത്.  അവയിൽ ചിലവയൊക്കെ മനുഷ്യനെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി. അവയിൽ മാനുഷികമായ സ്നേഹം ആരോപിച്ച മനുഷ്യനും ചില നേരങ്ങളിൽ അവയുമായി വല്ലാതെ അടുപ്പത്തിൽ ആയി.  അങ്ങനെ ഒരു മാനുഷിക ഭാവം കൈകൊണ്ട മൃഗങ്ങളെ മനുഷ്യന് കൊല്ലാൻ പറ്റാത്ത സ്ഥിതി വിശേഷം സംജാതമായി. തന്നോട് അടുത്തു നിൽക്കുന്ന ഇരയുടെ നേരെ ഉള്ള മനുഷ്യന്റെ മനോഭാവം എന്നും അങ്ങനെ ആയിരുന്നു.  മനുഷ്യൻ അവയുടെ മുന്നിൽ നിസ്സഹായർ ആവുന്നു.  അപ്പോൾ അവയെ തിന്നാൻ വേണ്ടിയെങ്കിലും കൊന്നേ ഒക്കൂ എന്നാകുമ്പോൾ മനുഷ്യന്റെ  മുന്നിൽ ഒരൊറ്റ വഴിയേ ഉള്ളൂ.  അവയെ വീണ്ടും അകറ്റുക.  അതിനു വേണ്ടി അവനെ സഹായിച്ച രണ്ട് വിഭാഗങ്ങൾ ആയിരുന്നു,  സാദാ ശാസ്ത്രവും തത്വ ശാസ്ത്രവും.  സാദാ ശാസ്ത്രം ഒരു മൃഗത്തെ പ്രോട്ടീനുകളും വിറ്റാമിനുകളും മറ്റുമായി തരം തിരിച്ചു അവയെ വെറും ഒരു ഭക്ഷണം മാത്രമാക്കി  അധഃപതിപ്പിച്ചു. അവയെ ജട വസ്തുക്കൾ മാത്രമായി മാറ്റി തീർത്തു.  ഒരു മരം മരിക്കുന്നതിന് സമാനമായ പ്രക്രിയ ആയി തീർന്നു മൃഗ ഹത്യ.  മറ്റൊരു ഭാഗത്തു നിന്ന് തത്വ ശാസ്ത്രം മഹനീയങ്ങളായ വാക്കുകളിലൂടെ മനുഷ്യന്റെ അപ്രമാദിത്വവും, തദ്വാരാ മൃഗങ്ങൾ അവനു വേണ്ടി മാത്രമായി ജീവിക്കേണ്ടവ ആണെന്നും ഉള്ള  അർദ്ധ സത്യം പ്രചരിപ്പിച്ചു.  കൊല ലോക നിയമം ആണെന്നും , അതില്ലാതെ കാട്ടു മൃഗങ്ങൾക്കു പോലും നില നില്പില്ലെന്നും അവ നമ്മളെ പറഞ്ഞു പഠിപ്പിച്ചു.  അങ്ങനെ മൃഗ ഹത്യ ഒരു നിയമമായി തീർന്നു.

പക്ഷെ എന്താണ് കൊലയുടെ തത്വ ശാസ്ത്രം.  കാട്ടു മൃഗങ്ങൾക്കു കൊല ഇല്ലാതെ നില നിൽപ്പില്ല.  അത് പ്രകൃതി തത്വമായി അംഗീകരിക്കുന്ന മനുഷ്യൻ,  കൊലയെ നിഷേധിക്കുന്നതിലൂടെ പ്രകൃതിയെ നിഷേധിക്കുകയാണോ.  കാട്ടു മൃഗങ്ങളുടെ കൊലക്കു ഒരു താളം ഉണ്ടെന്നു ഞാൻ കരുതുന്നു.  അവ ആവശ്യത്തിന് വേണ്ടി മാത്രം കൊല നടത്തുന്നു.  അതിസൃഷ്ടിയോ,  വിരളതയോ കാടുകളിൽ ഒരു പ്രശ്നമാകുന്നില്ല.   അതി ദ്രുതം വര്ധിക്കുന്നവ എന്തും അവിടെ ഭക്ഷണമായി  പരിണമിക്കുന്നു.   അങ്ങനെ അവ പ്രകൃതിക്കു ഏൽപ്പിക്കാൻ ഇടയുണ്ടായിരുന്ന ആഘാതങ്ങളിൽ നിന്ന് പ്രകൃതിയും രക്ഷപ്പെട്ടു പോകുന്നു.  കൊല അവിടെ പരോക്ഷമായി പ്രകൃതി സംരക്ഷണം കൂടി ആയി തീരുന്നു.

മൃഗങ്ങളെ മാത്രം ഭക്ഷിക്കുന്ന ഹിംസ്ര ജന്തുക്കൾ ഒരിക്കലും പ്രകൃതിക്കു  ഭീഷണി ആകുന്നില്ല.  കാരണം അവ ഒരു സസ്യത്തെയും അപകട പ്പെടുത്തുന്നില്ല.  പക്ഷെ ക്രമാതീതമായി വർധിക്കുന്ന സസ്യ ഭോജികൾ ആയ മൃഗങ്ങൾ, ചിലപ്പോൾ പ്രകൃതിയിൽ ആപത്തു വിതച്ചേക്കാം.  ഹിംസ്ര ജന്തുക്കൾ ഒരു പരിധിയിൽ അധികം കുറയുകയോ,  ഉള്ളവ കാഴ്ച ബംഗ്ളാവുകളിൽ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ഒരിടത്തു,  സസ്യ ഭോജികളുടെ ജന സംഖ്യ ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. ഇന്ന് അവയെ തിന്നു തീർക്കാൻ നരിയും പുലിയും കടുവയും ഇല്ല.  അങ്ങനെ അവ വർധിക്കുമ്പോൾ അവ കാടുകളെ തിന്നു തീർത്തെന്നും വരും 

Thursday, 27 October 2016

ഒരു മാംസ ഭോജിയുടെ പതനം

ഒരു പാവപ്പെട്ട മനുഷ്യൻ വെറുമൊരു സസ്യ ഭോജിയായി പരിണമിച്ച കഥയാണ് ഞാൻ ഇനി പറയാൻ പോകുന്നത്.  എല്ലാ മനുഷ്യരും ജനിക്കുന്നത് പോലെ ഒരു മാംസ ഭോജിയായി തന്നെ ആയിരുന്നു ബാലാട്ടൻ ജനിച്ചത്.  ശിശു ആയിരിക്കുമ്പോൾ അമ്മയുടെ മാംസം വലിച്ചു കുടിച്ചതിനു ശേഷം,  മൽസ്യം, കോഴി, ആട്, പശു എന്നിങ്ങനെ വിവിധ തരങ്ങളായ മാംസങ്ങളിൽ ആര്മാദിച്ചു തന്നെ ആണ് അദ്ദേഹം വളരുകയും ചെയ്തത്.  ഒരു സസ്യ ഭോജിയായി ആയി മാറാൻ മാത്രമുള്ളതൊന്നും ബാലാട്ടന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നില്ല.  എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നതായിരിക്കും നിങ്ങളുടെ അത്ഭുതത്തോടെ ഉള്ള ചോദ്യം.  അക്കഥ ഞാനിവിടെ ചുരുക്കി കഥിക്കാം

1981 ഒക്ടോബർ 12 ആം തീയതി ആദ്യമായി ബാലാട്ടൻ സ്വന്തം കാലിൽ നിന്നു  .  അതിന്റെ തലേന്ന് ബാലാട്ടൻ  ഒരു ജോലി കിട്ടി ദൂരെ ഉള്ള ഒരു പട്ടണത്തിലേക്കുയാത്രയായി.  താമസിക്കാനൊരു മുറി കണ്ട് പിടിച്ച ബാലാട്ടൻ,  ഇനി അങ്ങോട്ട്  ഹോട്ടൽ ഭക്ഷണത്തിൽ തന്നെ കഴിയാം എന്ന് തീരുമാനിച്ചു ഉറച്ചു.  വേറെ നാട്ടു കാറോ പരിചയക്കാരോ കൂട്ടിനു ഇല്ലാത്ത കാലത്തോളം ഇങ്ങനെ ഒക്കെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.  ആദ്യത്തെ ദിവസം ഉച്ചക്ക് സ്ഥലത്തുള്ള  പ്രമാണി ഹോട്ടലിൽ കയറി ഇരുന്ന ബാലേട്ടനെ ഹോട്ടൽ മുതലാളി  ഔല്സുഖ്യത്തോടെ നോക്കി.  ഒരു പൂച്ച അതിന്റെ ഇരയെ നോക്കുന്നത് പോലെ.  എന്നിട്ടു ചോറെടുത്തു കൊടുപ്പുകാരൻ പയ്യനെ നോക്കി ഇങ്ങനെ ആർത്തു വിളിച്ചു.

എടാ അവിടെ എന്താണ് വേണ്ടത് എന്ന് ചോദിക്കൂ

പയ്യൻ ഓടി വന്നു ബാലാട്ടന്റെ അടുത്തു വന്നു ഒരൊറ്റ ചോദ്യം.

എന്താ വേണ്ടത്.

ഊണ്.

പൊരിച്ച എന്താ വേണ്ടത്.

ആദ്യം ഊണ് ഇങ്ങോട്ടു എട്.  പൊരിച്ചയുടെ കാര്യം അപ്പോൾ പറയാം.

പയ്യൻ വരുമ്പോൾ വെറും ഊണ് മാത്രമായല്ല വന്നത്.  മഹാ വിഷ്ണുവിനെ പോലെ പല കൈകളിൽ പല സാധനങ്ങളുമായി.  അതിൽ ഒന്ന് പൊരിച്ചയുടെ താലം ആണെന്ന്,  അടുത്തടുത്തു വന്നു കൊണ്ടിരുന്ന മണത്തിൽ നിന്നു ബാലാട്ടൻ മനസ്സിലാക്കി.   വന്ന  ഉടനെ താലം ബാലാട്ടന്റെ മേശയിൽ ലാൻഡ് ചെയ്തു.  പല വിധമായ പൊരിച്ചകൾ.  അവയെ കുത്തി എടുക്കാൻ പാകത്തിൽ ഒരു കൊടിൽ.  വായിൽ ഏതൊക്കെയോ അങ്കലാപ്പുകൾ സംഭവിക്കുന്നത് പോലെ ബാലാട്ടന് തോന്നി.  ഉടനെ മനസ്സിൽ ഇങ്ങനെ വിചാരിച്ചു.  ഒന്നാമത്തെ ദിവസം അല്ലെ. കുറച്ചു നിലവാരത്തിൽ തന്നെ ആയി കളയാം.  ഇവിടെ വച്ച് ബാലാട്ടൻ തന്റെ വിചാരം മുറിക്കുകയും,  അതിനെ പ്രവർത്തിലേക്കു കൊണ്ട് വരികയും ചെയ്തു.  അപ്പോൾ ബാലാട്ടന്റെ ജിഹ്വയിൽ നിന്നു താഴെ പറയുന്ന ഒരു ശബ്ദം പുറത്തു വന്നു.

അയക്കൂറ

ചോറെടുത്തു കൊടുപ്പുകാരൻ പയ്യൻ അത് കേട്ടപാടെ ഒന്നര പ്ളേറ്റ് ചോറ് ബാലാട്ടന്റെ ഇലയിലേക്ക് ഇട്ടു കഴിഞ്ഞു.  അതോടൊപ്പം ഒരു താള് പോലെ ഉള്ള അയക്കൂറ കഷണവും.  അത് രണ്ടും കൂട്ടി നല്ലവണ്ണം തട്ടിയപ്പോൾ വെറും മൂന്നു മിനുട്ടു കൊണ്ട് ചോറ് കാലിയായി.  പക്ഷെ അത്ഭുതം, എന്തെങ്കിലും ചോദിക്കുന്നതിനോ പറയുന്നതിനോ മുൻപ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചോറെടുത്തു കൊടുപ്പുകാരൻ  പയ്യൻ,  ഒരു ഹാഫ് പ്ലേറ്റ്  ചോറ് ബാലാട്ടന്റെ ഇലയിലേക്ക് തട്ടി കഴിഞ്ഞിരുന്നു

ആ സർവീസ് മാഹാത്മ്യം കണ്ട് ബാലേട്ടൻ തരിച്ചു പോയി എന്ന് പറയാം.  വിളിച്ചാൽ പത്താം ദിവസം വരുന്ന ഫോണിന്റെ ആൾക്കാരും മറ്റുമായിരുന്നു  അന്നേരം ബാലാട്ടന്റെ മനസ്സിൽ മിന്നി മറിഞ്ഞത്.  അത്രയും ചോറ് കൂടെ തട്ടി കഴിഞ്ഞപ്പോൾ അതാ പയ്യൻ വീണ്ടും മുന്നിൽ എത്തിയിരിക്കുന്നു.

അല്പം കൂടെ ചോറ് വേണോ സാറേ.  അവന്റെ സ്നേഹ മസൃണമായ ചോദ്യം.  ബാലാട്ടൻ ഇതിന്റെ ഒക്കെ കോരിത്തരിപ്പിൽ അങ്ങനെ കഴിയവേ, പെട്ടന്ന് കോരിത്തരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ട് ചോറിന്റെ ബില്ല് വന്നു.  കൃത്യം പത്തു രൂപ.  അഞ്ചു രൂപ ചോറിനും, അഞ്ചു രൂപ അയക്കൂറ പൊരിച്ചതിനും.  ആയിരം  രൂപ മാസ ശമ്പളം വാങ്ങുന്നവന്റെ ഒരു നേരത്തെ ഭക്ഷണത്തിനു ചെലവ് രൂപ പത്തു.  ശമ്പളം ഭക്ഷണത്തിനു കൂടെ തികയില്ല എന്ന് അർഥം.  പക്ഷെ സമാധാനമുണ്ട്.  ഈ പൊരിച്ച ഒരു സ്ഥായിയായ സത്യമല്ല എന്ന സത്യം . ഹോട്ടലിൽ ബില്ല് കൊടുത്തു നടക്കവേ ബാലാട്ടൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു.  ആഴ്ചക്കു ഒരു ദിവസം മാത്രം പൊരിച്ചത്.  കുറെ എണ്ണം തന്റെ പണവും കാത്തു നാട്ടിലും ഉണ്ടല്ലോ. അവർക്കു പുല്ലെങ്കിലും വാങ്ങിച്ചു കൊടുക്കേണ്ടേ.

ദിവസം 2

ബാലാട്ടൻ ഇപ്പോൾ ഹോട്ടലിൽ ഇരിക്കുകയാണ്.  പതിവ് സംഭാഷണങ്ങൾ മാറ്റമില്ലാതെ തുടരുന്നു.  പക്ഷെ ബാലാട്ടൻ പതിവ് തെറ്റിച്ചു.  പൊരിച്ചയുടെ താലം തന്റെ മുന്നിൽ വന്നു ഇറങ്ങിയ ഉടനെ ബാലാട്ടൻ ബോംബ് പൊട്ടിച്ചു

ഇന്ന് എനിക്ക് പൊരിച്ച വേണ്ട.  വയറ്റിൽ അത്ര ശരി പോരാ.

ബാലാട്ടന്റെ വയറ്റിലെ ശരികേട്,  ചോറെടുത്തു കൊടുപ്പുകാരൻ പയ്യന് വളരെ വേഗം മനസ്സിലായി. അവൻ അവന്റെ ചോറ്റു പാത്രത്തിൽ നിന്നു ഒരു പ്ളേറ്റ് ചോറ്,  മനസ്സില്ലാ മനസ്സോടു ബാലാട്ടന്റെ ഇലയിലേക്ക് തട്ടി.  ഇന്നലെ ഉണ്ടായിരുന്ന ഒന്നര പ്ളേറ്റ് ഇന്ന് വെറും ഒരു പ്ലേറ്റ് മാത്രമായി ചുരുങ്ങിയതും ബാലാട്ടൻ ശ്രദ്ധിച്ചു..  ഇലയിൽ ഇത്തിരി പോന്ന ചോറ് വയറ്റിലാക്കിയതിനു ശേഷം പയ്യനെ തിരഞ്ഞ ബാലാട്ടന്, അവിടെ എങ്ങും അവന്റെ പൊടി പോലും കണ്ടെടുത്താൻ സാധിച്ചില്ല.  അവൻ എന്നത്തേക്കുമായി അപ്രത്യക്ഷൻ ആയതു പോലെ

 വൈകുന്നേരം ഓവർ ബറീസ് ഫോളിയിൽ ഇരുന്നു കൊണ്ട് ബാലേട്ടൻ തന്റെ കഥന കഥ മണ്ടോടിയോടു പറഞ്ഞു.  അപ്പോൾ മണ്ടോടി ഇങ്ങനെ പറഞ്ഞു.

ബാലാട്ടാ ചോറ്  ഒരു മാർഗം മാത്രമാണ്.  പൊരിച്ചയാണ് ലക്‌ഷ്യം.

പക്ഷെ ബാലാട്ടൻ ഡെസ്പ് ആകരുത്.  എല്ലാ ചോദ്യങ്ങൾക്കും ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടാകും..  നിങ്ങളുടെ  ഇപ്പോഴുള്ള പ്രശ്നം പൊരിച്ചയാണ്.  ഒരു പൊരിച്ച ഒരു സാധാരണ മനുഷ്യനെ അധഃകൃതനാക്കുന്ന പ്രശ്നം.  ഒരു പൊരിച്ച കാരണം ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മുന്നിൽ അപമാനിക്കപ്പെടുന്ന പ്രശ്നം.  അത് ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ. അവിടം ഒഴിവാക്കി അപ്പുറത്തുള്ള  വെജ് ഹോട്ടലിലേക്ക് ഭക്ഷണം മാറ്റുക.  അവിടെ ആകുമ്പോൾ ഈ പൊരിച്ച വച്ചുള്ള ആക്രമണം ഉണ്ടാകില്ല.  ആകെ കൂടെ ഉണ്ടാക്കുക ഒരു രൂപക്കുള്ള തൈര് മാത്രമായിരിക്കും.  അത് ഇനി എല്ലാദിവസവും ആയാലും വലിയ കുഴപ്പമില്ല .  അത് ശരിയാണ് എന്ന് ബാലാട്ടന് തോന്നി.  അല്ലെങ്കിലും ഈ മാംസ ഭക്ഷണം അത്ര നല്ലതല്ല എന്ന് നമ്മുടെ കുട്ടൻ ഡോക്ടർ എന്നോട് പറഞ്ഞിട്ടും ഉണ്ട്.  രോഗി ഇച്ഛിച്ചതും വൈദ്യം കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ.  എന്നാൽ ഇനി മുതൽ അങ്ങനെ ആയിക്കളയാം.  അതായിരുന്നു തുടക്കം.

Saturday, 22 October 2016

രാജാവിന് കത്തെഴുതിയ ആത്മഹത്യാ ദാഹി

പണ്ട് ഒരു രാജ്യത്തു ദുഷ്ടനായ ഒരു രാജാവും നല്ലവനായ മന്ത്രിയും ഉണ്ടായിരുന്നു.  ഒരു ദിവസം രാവിലെ മന്ത്രിക്കു ഒരു ഫോൺ വന്നു.  ഫോൺ എടുത്തപ്പോൾ ഒരു പൊട്ടി കരച്ചിലായിരുന്നു മന്ത്രി കേട്ടത്.  മന്ത്രി കാര്യമെന്താണ് എന്ന് ചോദിച്ചപ്പോൾ അപ്പുറത്തു നിന്ന് ഒരു യുവാവ് കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു.

ഞാൻ മരിക്കുകയാണ്.

നീ മരിക്കരുത്.  ഞാൻ നിന്നോട് സംസാരിക്കും.  അത് വരെ നീ മരിക്കരുത്.

എനിക്കും മരിക്കണം എന്ന് ഇല്ലായിരുന്നു. പക്ഷെ വേറെ നിവൃത്തിയില്ല മന്ത്രീ.

നീ എന്ത് പ്രയാസം ഉണ്ടെങ്കിലും എന്നോട് പറയുക.

ഞാൻ ഇന്നലെ മരിക്കണം എന്ന് തീരുമാനിച്ചതായിരുന്നു.  ഉടനെ ആവേശത്തിന് രാജാവിന് ഒരു കത്തെഴുതി.  ഞാൻ മരിക്കുകയാണ് എന്ന്.  കൂട്ടത്തിൽ രാജാവിനെ കുറെ തെറിയും വിളിച്ചു.  ചാകാൻ തീരുമാനിച്ചവന് ആരെ തെറിവിളിക്കുന്നതിനും എന്താ.  പക്ഷെ ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാ എനിക്ക് മരിക്കേണ്ട എന്ന് തോന്നിയത്.  പറഞ്ഞിട്ടെന്താ മന്ത്രീ എല്ലാം കൈ വിട്ടു പോയില്ലേ. അങ്ങേരു ഇപ്പോൾ എന്റെ കത്ത് വായിച്ചു കൊണ്ടിരിക്കുകയാവും.  ഓ കെ  ഗുഡ് ബൈ.

Friday, 21 October 2016

തെറ്റുകളിലെ സൗന്ദര്യം

കോളേജിൽ പഠിക്കുന്ന കാലത്തു എന്റെ ഒരു സുഹൃത്തിന്റെ ഹോബ്ബി സിനിമയിലെ തെറ്റുകൾ കണ്ട് പിടിക്കൽ ആയിരുന്നു. അവൻ അത് കണ്ട് പിടിക്കും എന്ന് മാത്രമല്ല ആ സംഗതി അന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു സിനിമാ വാരികയിൽ വായനക്കാരുടെ കത്ത് വിഭാഗത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും . അവയൊക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും. നായിക ഒരു മുറിയിലേക്ക് പോകുമ്പോൾ സാരിയുടെ നിറം പച്ച , തിരിച്ചു വരുമ്പോൾ നിറം ചുവപ്പു എന്നിങ്ങനെ ഉള്ളവ. ഇന്ന് ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിലും ഇങ്ങനെ ഒരു വിഭാഗം കാണുന്നുണ്ട് എന്ന് തോന്നുന്നു. ഷൂട്ടിങ്ങിന്റെ സമയത്തോ എഡിറ്റിംഗിന്റെ സമയത്തോ പറ്റി പോകുന്ന ചില്ലറ പ്രമാദങ്ങൾ അവിടെ എഴുതി ചേർത്തത് കാണാം. അവന്റെ കൂടെ കൂടിയത് കൊണ്ടോ എന്ന് അറിയില്ല ചിലപ്പോൾ ഞാനും ദൃശ്യങ്ങളിലെ ഇത്തരം തെറ്റുകളെ അറിയാതെ ശ്രദ്ധിച്ചു പോകും. പക്ഷെ അതിനെ കുറിച്ചല്ല ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത്. ഒരിക്കൽ ഒരു സിനിമ കണ്ടപ്പോൾ ഇങ്ങനെ ഒരു തെറ്റ് ഞാൻ ശ്രദ്ധിച്ചു. പക്ഷെ എന്ത് കൊണ്ടോ അത് അബദ്ധത്തിൽ വന്നു പോയ ഒരു തെറ്റാണ് എന്ന് എനിക്ക് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല. കാരണം ആ രംഗം എന്നെ വല്ലാതെ ആകർഷിച്ച രംഗം ആയിരുന്നു. ഒരു രംഗത്തെ അത്യാകര്ഷകമാക്കാൻ വേണ്ടി സംവിധായകൻ കരുതി കൂട്ടി ഒരു തെറ്റു ചെയ്തത് പോലെ എനിക്ക് തോന്നി. രംഗം ഏകദേശം ഇങ്ങനെ

സിനിമ ------- ദി സ്കിൻ ഐ ലിവ് ഇൻ
സംവിധായകൻ --- പെഡ്രോ ആൽമദോവർ

വീട്ടിൽ ഒരു കൊല നടന്ന അന്ന് , വീട്ടു വേലക്കാരിയായ മറീലിയ, നായികയായ വേരയോട് പഴയ കാലത്തു നടന്ന ചില സംഭവങ്ങൾ വിവരിക്കുകയാണ്. തന്റെ യജമാനന്റെയും ഭാര്യയുടെയും പഴയ കാല കഥകൾ. ആ സ്ത്രീ, ഭർത്താവിന്റെ സഹോദരനിൽ ആകൃഷ്ടയാകുന്നു. ഒരിക്കൽ അവർ ഒരുമിച്ചു ഒരു കാറിൽ പോകവേ കാറിനു തീപിടിച്ചു ആ സ്ത്രീ വെന്തു പോകുന്നു. പക്ഷെ മരിക്കുന്നില്ല. പൊള്ളലേറ്റു വികൃത രൂപിയായ ഭാര്യയെ ജീവിപ്പിക്കുക മാത്രമായിരുന്നു ശാസ്ത്രജ്ഞൻ കൂടി ആയ ഭർത്താവിന്റെ ലക്‌ഷ്യം. ഭാര്യ അവളുടെ ഭീകര രൂപം ഒരിക്കൽ പോലും കണ്ട് പോകരുത് എന്നതിനാൽ ഭർത്താവായ റൊബർട് മുറിയിൽ നിന്ന് എല്ലാ കണ്ണാടികളും മാറ്റി. അങ്ങനെ ജെൽ (ഭാര്യയുടെ പേര്) ഒരു വിധം നടക്കാനായപ്പോൾ, ഒരു ദിവസം തന്റെ മകൾ പൂന്തോട്ടത്തിൽ വച്ച് ഒരു പഴയ പാട്ടു പാടുന്നത് കേട്ടു. തന്റെ ചെറുപ്പ കാലത്തു തന്നെ അത്യധികം ആകർഷിച്ച ഒരു പാട്ടു. അത് കേട്ടപ്പോൾ ജെൽ വികാരാവതിയായി. അവൾ പതുക്കെ പതുക്കെ മുറി തുറന്നു ജനാലക്കു അരികിലേക്ക് നടന്നു. ജനാല തുറക്കവേ അതിന്റെ കണ്ണാടിയിൽ അവൾ തന്നെ ഭീകര രൂപം കണ്ട് ഞെട്ടി. താൻ മനുഷ്യ സ്ത്രീയോ രാക്ഷസിയോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു പോയി. ഉടനെ അവൾ ജനാലയിലൂടെ താഴേക്കു ചാടി തന്റെ ജീവിതം അവസാനിപ്പിച്ചു. വര്ഷങ്ങള്ക്കു ശേഷം മകളായ നോർമ്മ 'അമ്മ പോയ അതെ വഴിയേ അമ്മയെ അന്വേഷിച്ചു പോയി . മറ്റൊരു ജനാലയിലൂടെ (ഒരു ആത്മഹത്യയുടെ ദൃക് സാക്ഷി വിവരണം പോലെ എന്ന് അപ്പോൾ എനിക്ക് തോന്നിയില്ല . അതായിരുന്നു ആ രംഗത്തിന്റെ ശക്തി )

നമ്മെ വല്ലാതെ വിമ്മിഷ്ടപ്പെടുത്തുന്ന ഒരു രംഗമാണ് ഇത്. അത് കൊണ്ട് തന്നെ അതിൽ ഉണ്ടെന്നു ഞാൻ നേരത്തെ പറഞ്ഞ പരിക്കുകൾ ആദ്യ ദർശനത്തിൽ നാം ശ്രദ്ധിച്ചു എന്ന് വരില്ല. പക്ഷെ പിന്നീട് ആലോചിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഈ രംഗം നമ്മുടെ യുക്തിക്കു നിരക്കാത്തതാണ് എന്ന്. പക്ഷെ ഈ യുക്തി രാഹിത്യം പ്രതിഭാ ധനനായ ആൽമദോവർ അറിഞ്ഞിരിക്കുക തന്നെ ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നു. കാരണം ഇതിനെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചാൽ ആ രംഗത്തിന്റെ അസാമാന്യമായ സൗന്ദര്യം ചോർന്നു പോകും എന്ന് അദ്ദേഹം കരുതിയിരിക്കാം

Tuesday, 18 October 2016

ഫാസിസത്തിന്റെ ചരമഗീതം

1950 കാലഘട്ടത്തിൽ ഫാസിസത്തിന്റെ അതിക്രമം ചിത്രീകരിച്ച സിനിമകൾ മിക്കതും,  യഥാതത്വത്തിന്റെ ഭീകരതയിലൂടെ നമ്മെ ഞെട്ടിച്ചവയാണ്.  അവയിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ഓഷ്വിറ്റ്സ് തടവറയിലൂടെ ചലിച്ച അലൻ റെനെയുടെ കാമറ ആയിരുന്നു.  ആ സിനിമയെ മനോഹരമോ ഭയാനകമോ ആക്കിയതിൽ മഹാനായ ഹിറ്റ്ലർക്കും പങ്കുണ്ട് എന്നുള്ളതാണ് മറ്റൊരു തമാശ.  ഹിറ്റ്ലർ സ്വകാര്യമായി കണ്ട് ആസ്വദിക്കാൻ വേണ്ടി തടവറയിലെ പല ദൃശ്യങ്ങളും പകർത്തിയത് റെനേ അദ്ദേഹത്തിന്റെ സിനിമയിൽ ഉപയോഗിച്ചു.  ഫാസിസത്തെ ഒരു പൊളിറ്റിക്കൽ സറ്റയർ ആയി അവതരിപ്പിച്ച ചാർളി ചാപ്ലിന്റെ  ഗ്രേറ്റ് ഡിക്റ്റേറ്റർ ആയിരുന്നു എടുത്തു പറയേണ്ട മറ്റൊരു സൃഷ്ടി.  ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില ചിത്രങ്ങൾ ഒഴിച്ചാൽ മറ്റുള്ളവ ഒക്കെയും ഒരു സംഭവത്തിന്റെ ഭീകരത നമ്മുടെ മുന്നിൽ അവതരിപ്പിച്ചു നമ്മളെ പേടിപ്പിച്ചു എന്നല്ലാതെ നമ്മെ വല്ലാതെ ആകർഷിക്കുന്ന കാര്യത്തിൽ അത്ര ഏറെ വിജയിച്ചില്ല എന്നാണു ഞാൻ കരുതുന്നത്.

പക്ഷെ ഒരു കച്ചവട സിനിമാ സംവിധായകൻ എന്ന രീതിയിൽ പ്രസിദ്ധനായ  ഡെൽ ടോറോ എന്ന മെക്സിക്കൻ , ഫാസിസത്തെ കുറിച്ച് പറഞ്ഞ കഥ ശരിക്കും പറഞ്ഞാൽ ലോകത്തെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.  അദ്ദേഹം വ്യവസ്ഥാപിത രീതിയിൽ ആയിരുന്നില്ല ഫാസിസത്തിന്റെ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തന്റെ സിനിമ വലിയവർക്കു വേണ്ടി താൻ സൃഷ്ടിച്ച ഒരു നാടോടി കഥയാണ്. ഭ്രമാത്മകതയും, യഥാതത്വവും സമ്മേളിച്ച ഈ ഉജ്വല സൃഷ്ടിയിൽ അദ്ദേഹം ആധുനിക സിനിമയുടെ സങ്കേതങ്ങളും,  കച്ചവട സിനിമയുടെ ചേരുവകളും ഒക്കെ മനോഹരമായി ചേർത്ത് വച്ചു.  ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ സിനിമ  ക്രൈം, സസ്പെൻസ്,  ഹൊറർ എന്നിവയുടെ കലാപരമായ സമ്മേളനം ആണ്.

പാതാള രാജാവിന്റെ മകളായ മൊയാന ഭൂമിയെ വല്ലാതെ സ്നേഹിച്ചു.  ഒരിക്കൽ കാവൽക്കാരുടെ കണ്ണ് വെട്ടിച്ചു അവൾ ഭൂമിയിൽ എത്തുകയും അവിടെ കിടന്നു മരിക്കുകയും ചെയ്യുന്നു.  തന്റെ മകളുടെ മരണ വാർത്ത അറിഞ്ഞു ദുഖിതനായ  രാജാവ്,  അവളുടെ ആത്മാവ് എന്നെങ്കിലും, ഏതെങ്കിലും ഒരു ലോകത്തു വച്ചു തന്നോട് ഒത്തു ചേരുമെന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു.  അച്ഛന്റെയും മകളുടെയും പുനസംഗമത്തിനു ഇടയിൽ യഥാർത്ഥ ലോകത്തു നടമാടുന്ന ഭീകരതകൾ ആണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.  അവിടെ നമുക്ക് കാണാവുന്നത് 1944 കാലഘട്ടത്തിൽ സ്‌പെയിൻ രാജ്യത്തെ ഗ്രസിച്ച ഫാസിസ്റ്റു ഭീകരതയാണ്.  ഫ്രാങ്കോവിന്റെ ഭരണത്തിലെ  അടിച്ചമർത്തലുകളിൽ സഹികെട്ട ജനത പർവ്വതങ്ങളിൽ നിന്ന് നയിക്കുന്ന ഒളിയുദ്ധവും ,  ആർമി കാമ്പിനടുത്തുള്ള പരിത്യക്തമായ ഊടു വഴിയും സിനിമയിലെ പ്രധാന സംഭവങ്ങൾ ആയി വരുന്നു.  മാസ്മര കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നു.  പുസ്തകങ്ങളിലെ മാന്ത്രിക കഥകളിൽ ദിവസം തള്ളി നീക്കുന്ന ഒഫീലിയ എന്ന കൊച്ചു കുട്ടിയുടെ ഭ്രമാത്മക സങ്കൽപ്പങ്ങൾ ആണ് ഇവയൊക്കെ എന്നുള്ള ബോധം സിനിമയുടെ ഒഴുക്കിൽ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു.

Saturday, 15 October 2016

പന്തയ കഥ -- താഥ്വികമായ ഒരു അവലോകനം

ഓവർ ബറീസ് ഫോളിയിൽ മലർന്നു കിടന്നു ആമ സംസാരിക്കാൻ തുടങ്ങി. അപ്പോൾ അറബിക്കടലിലെ ഇളം കാറ്റു അവരെ തഴുകി കൊണ്ട് കടന്നു പോയി. ആ കാറ്റിൽ വേദന ഘനീഭവിച്ചു നിൽക്കുന്നത് പോലെ മുയലിനു തോന്നി. ആമ പറയുന്നത് കേൾക്കാൻ അവൻ ചെവി കൂർപ്പിച്ചു നിന്നു. ആമ പറയാൻ തുടങ്ങി.
ആരാണ് ശരിക്കും ആ പന്തയ കഥ എഴുതിയത്. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം. നമ്മോടു സ്നേഹമുള്ള ആർക്കും അത്തരം ഒരു കഥ എഴുതാൻ കഴിയില്ല. ഇഞ്ചിഞ്ചായി നടക്കുന്ന നമ്മെ വിജയി ആക്കാൻ ഉദ്യമിക്കുന്ന ഏതൊരുത്തനും ദുഷ്ടത മനസ്സിൽ പേറി നടക്കുന്നവൻ ആണ്. അതിലൂടെ നമുക്ക് നഷ്ടപ്പെട്ടത് പലതുമാണ് . നമുക്ക് ഓടി ജയിക്കാം എന്നുള്ള ഉള്ള ഒരു വികൃത ബോധം അവർ എല്ലാവരുടെയും മനസ്സിൽ കുത്തി ചെലുത്തി. എനിക്കും നിന്നോട് മത്സരിച്ചു ജയിക്കാം എന്നുള്ള ഒരു മിഥ്യാ ധാരണ സമൂഹ മനസ്സിൽ അടിച്ചു കയറ്റി. പലരും അത് പാടി പ്രചരിപ്പിച്ചു. എന്തിനു ഇവനോട് കരുണ കാണിക്കണം എന്നും, ഇവനും നിന്നോടൊപ്പം ഓടി ജയിക്കട്ടെ എന്നും ഒരു വിഭാഗത്തിന്റെ മുദ്രാവാക്യം ആയി. നീ എല്ലായ്പ്പോഴും ഉറങ്ങി തരില്ല എന്ന കാര്യം അവന്മാർ മറ്റുള്ളവരിൽ നിന്ന് മറച്ച വച്ചു.
മുയലിനു വല്ലാത്ത സങ്കടം തോന്നി. സുഹൃത്ത് പറയുന്നതൊക്കെയും ശരിയാണ്. ഇതിനു എന്ത് മറുപടി പറയും എന്ന് ചിന്തിച്ചു ഒടുവിൽ അത് ഇങ്ങനെ പറഞ്ഞു.
ഒരു കഥ എല്ലാവരും ഒരേ തരത്തിൽ കേൾക്കണം എന്നില്ല. പന്തയകഥയിൽ അവര് ഉദ്ദേശിച്ചതിൽ കവിഞ്ഞ മറ്റൊരു അര്ഥമുള്ളതു ആ കഥ എഴുതിയവൻ പോലും അറിഞ്ഞില്ല എന്ന് തോന്നുന്നു. ശരിക്കും അതായിരുന്നു അതിന്റെ കാതൽ. അതായത് മുയൽ ഉറങ്ങാതെ ആമക്കു ജയിക്കാൻ കഴിയില്ല എന്ന മഹത്തായ സത്യം. ആ സത്യം മറ്റെന്തിനേക്കാളും ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നത് പലരും ശ്രദ്ധിച്ചില്ല. പക്ഷെ കേൾക്കേണ്ടവർ അത് കേൾക്കുന്നു. ഇന്നലെ ഞാൻ കേട്ട ഒരു പ്രസംഗം തന്നെ അതിനു ഉദാഹരണമാണ്. അവിടെ പറയപ്പെട്ടത് ഇതാണ്.
വീണു കിടക്കുന്നവനെ ഉയർത്താൻ വേണമെങ്കിൽ ശക്തൻ ഉറങ്ങി കൊടുക്കുക പോലും ചെയ്യണം. അവൻ തനിക്കു ചിലതെങ്കിലും വേണ്ട എന്ന് പറയണം. ആത്യന്തികമായി ഇത് ഒരാളെ ജയിപ്പിക്കുന്ന പ്രശ്നമല്ല. മറിച്ചു ഒരാൾക്ക് തന്നോടൊപ്പം എത്താനുള്ള ഒരു കൈ സഹായം കൊടുക്കൽ മാത്രമാണ്. നമ്മൾ എത്രയോ കാലം ചൊല്ലി പഠിച്ച കരുണ മാത്രമാണ് ഇത്.
അപ്പോൾ ആമ അപ്പുറത്തു കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു.

Monday, 10 October 2016

കൃഷി ഒരു ഉത്തമ ജോലിയായി സമൂഹം പരിഗണിക്കാൻ നാം എന്ത് ചെയ്യണം.

ഒരിക്കൽ ബാലാട്ടൻ ചോദിച്ച ചോദ്യമാണ് ഇത്.  പക്ഷെ ഈ ചോദ്യത്തിന് മുൻപേ ചോദിക്കേണ്ട മറ്റു ചില ചോദ്യങ്ങൾ ഉണ്ടെന്നു തോന്നുന്നു.  അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്.

1. ഇവിടെ ഇന്നും വലിയ ശതമാനം ആളുകൾ പട്ടിണിയിൽ കഴിയുന്നത് കൃഷി ഭൂമികൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ആണോ.

2.  മേൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണെങ്കിൽ,  എല്ലാവരെയും പട്ടിണിയിൽ നിന്ന് മുക്തമാക്കാനുള്ള വഴിയെന്തു.

3.  തരിശായി കിടക്കുന്ന നിലങ്ങളിൽ ആർക്കും കൃഷി ചെയ്യാമെന്നും അങ്ങനെ ഉള്ള ഉത്പന്നങ്ങളുടെ പൂർണ അവകാശം കൃഷി ചെയ്യുന്നവന് മാത്രമായിരിക്കും എന്നുള്ള ഒരു നിയമം എത്രമാത്രം പ്രായോഗികമായിരിക്കും

4.  ഭൂമിയുടെ ഉത്പാദന ക്ഷമതക്കു പരിധിയുണ്ടോ.

ഈ ചോദ്യങ്ങൾക്കു വിചിത്രമായ പല ഉത്തരങ്ങളും നമുക്ക് കിട്ടിയേക്കാം.  അതിൽ ഏറ്റവും വിചിത്രമായതു ഇതാണ്.  മറ്റുള്ള നാനാ വിധമായ വളർച്ചകളെ തകിടം മറിച്ചുകൊണ്ടുള്ള കാർഷിക മുന്നേറ്റം വേണ്ട എന്നതാണ് അതിൽ ഏറ്റവും പ്രധാനവും,  ചിലപ്പോൾ ഏറ്റവും യുക്തി ഹീനം ആയതും.  എന്ത് കൊണ്ട് യുക്തി ഹീനം എന്ന് ചോദിച്ചാൽ,  ഈ അഭിപ്രായം പറയുന്നവർ ആരും പട്ടിണി കിടക്കുന്നവർ അല്ല.  അതോടൊപ്പം മറ്റൊന്നും കൂടെ ഉണ്ട്. അവർ ആരും തന്നെ ഭക്ഷ്യ ഉത്പാദകരും അല്ല.  അതായത് മറ്റുള്ളവരിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കവർന്നു ജീവിക്കുന്നവരാണ്,  മറ്റുള്ളവര് പട്ടിണി കിടക്കുന്നതു കൊണ്ട് വലിയ കുഴപ്പവും മറ്റുമില്ല എന്ന് പ്രഖ്യാപിക്കുന്നതു.  ഉത്പാദകർ എന്നെങ്കിലും,  ഇനി നിനക്ക് ഞാൻ തിന്നാൻ തരില്ല എന്ന് പറഞ്ഞാൽ, താൻ കൈയ്യൂക്ക് കൊണ്ട് അത് നിന്നിൽ നിന്ന് വാങ്ങി കൊള്ളാം എന്ന് പ്രഖ്യാപിക്കുന്നതു പോലെ .  തങ്ങളുടെ പ്രസ്താവനയിലെ യുക്തി ഹീനത അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

ഇവിടെ ആവശ്യത്തിന് കൃഷി ഭൂമി ഉണ്ടോ എന്ന് എനിക്ക് അറിയില്ല.  പക്ഷെ ആവശ്യത്തിന് കൃഷി ഭൂമി ഉണ്ടായാലും, അവിടങ്ങളിൽ ഒക്കെയും കൃഷി ചെയ്യാൻ മാത്രം ജല സമ്പത്തു ഇവിടെ ഉണ്ടോ എന്നുള്ളതാണ് അതിലും മുഖ്യമായ ചോദ്യം.   സംസ്ഥാനങ്ങൾ ജലത്തിന് വേണ്ടി കടിപിടി കൂടുകയും, അത്തരം കടിപിടികൾ കൂടുതൽ അക്രമാസക്തമാവുകയും ചെയ്യുമ്പോഴും നാം ഈ ജല പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കിയില്ല എന്നതാണ് അത്ഭുതം.  ഇന്ത്യയെ മൊത്തമായി എടുത്താൽ ഇവിടെ ജല ക്ഷാമം ഉണ്ടാകാൻ പാടില്ല.  എത്രയോ ശുദ്ധ ജല നദികൾ ഇന്ത്യയിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നു.  അവയിലൊക്കെയും പല കാലങ്ങളിലും വെള്ളപ്പൊക്കം വന്നു വൻ നാശങ്ങൾ ഉണ്ടാകുന്നു.  അതെ നേരം മറ്റുള്ള ഭാഗങ്ങളിൽ ഭീകര വരൾച്ച  അനുഭവപ്പെടുകയും ചെയ്യുന്നു.  ഹോളിസ്റ്റിക് രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്താൽ നമുക്ക് വരൾച്ചയും വെള്ളപ്പൊക്കവും ഒരേ സമയം ഇല്ലാതാക്കാൻ കഴിയും എന്നതായിരുന്നു, ഗംഗ കാവേരി പ്രോജക്ട്  സ്വപ്നം കണ്ടവർ മുന്നോട്ടു വച്ച തത്വം.  യുദ്ധകാല അടിസ്ഥാനത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരേണ്ട ഈ പ്രവർത്തി നാം അനാവശ്യമായി വച്ച് താമസിപ്പിച്ചു.  ഇന്നും നാം വെള്ളപ്പൊക്കത്തിലും വരൾച്ചയിലും പെട്ട് ഉഴലുന്നു.

Wednesday, 5 October 2016

ചിന്തയിലെ ഡയനാമിസം.

ചിന്തയിലെ ഡയനാമിസത്തിനു പറ്റിയ ഒരു ഉദാഹരണം കമ്പ്യൂട്ടർ ആണെന്ന് തോന്നുന്നു.  കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ആരാണ് എന്ന് ചോദിച്ചാൽ വിക്കിയിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടി എന്ന് വരില്ല.  കാരണം അവിടെ തുടക്കക്കാരൻ മാത്രമേ ഉള്ളൂ. ഒടുക്കക്കാരൻ ഇല്ല.  കമ്പ്യൂട്ടർ ഒരു സ്ഥിര ബിന്ദു അല്ല.  അത് ഒരു അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രോസസ്സ് മാത്രമാണ്.  അസംഖ്യം മനുഷ്യരുടെ അനേകം സദുദ്ദേശ പ്രവർത്തികളിലൂടെ അത് ആരംഭിച്ച ഇടത്തു നിന്ന് മറ്റേതൊക്കെയോ ഇടങ്ങളിൽ എത്തപ്പെട്ടു.  അപ്പോഴും നാം തുടക്കക്കാരെ നോക്കി ഇങ്ങനെ പറയുന്നു.

മഹാത്മാക്കളെ നിങ്ങളുടെ ഈ തുടക്കം നമ്മെ നല്ലൊരു നിലയിൽ എത്തിച്ചു എന്ന്.

ഇന്ന് ഈ തുടക്കക്കാരിൽ ഒരാള്ക്ക് പോലും ഭൂമിയിൽ തിരിച്ചു വന്നു താൻ തുടക്കം കുറിച്ച വസ്തുവിന്റെ ഇന്നത്തെ സ്ഥിതി കണ്ടാൽ അത് താൻ തുടക്കം കുറിച്ച വസ്തു ആണെന്ന് പോലും മനസ്സിലാകുകയേ ഇല്ല.  അതാണ് ഈ ഡയനാമിസത്തിന്റെ പ്രത്യേകത.

ചിന്തകൾ അങ്ങനെ ആണ്
അത് വെള്ളം കെട്ടി കിടക്കുന്ന തടാകം പോലെ അല്ല
അത് അനുസൃതം ഒഴുകുന്ന നദിയാണ്

വീണ്ടും ഞാൻ കമ്പ്യൂട്ടർ എന്ന എന്റെ ഉദാഹരണത്തിലേക്കു തിരിച്ചു വരികയാണ്.  ഒരു ഗതികേടിനു, ഈ കണ്ട് പിടുത്തം അതിന്റെ ശൈശവ ദശയിൽ നിശ്ചലമായി പോയി എന്ന് വിചാരിക്കുക.  അങ്ങനെ എങ്കിൽ ഇന്നും ആ യന്ത്രം നമ്മുടെ മ്യുസിയത്തിൽ പ്രാചീന മനുഷ്യന്റെ പ്രാകൃത ബുദ്ധിയുടെ ഓർമ്മ കുറിപ്പായി നില കൊള്ളും.   മനുഷ്യന് ഒരു ആവശ്യവും ഇല്ലാത്ത ഒരു വസ്തുവായി അത് അവിടെ വിസ്മരിക്കപ്പെടും.  പക്ഷെ ഭാഗ്യത്തിന് അത് സംഭവിച്ചില്ല.   നമ്മൾ അതിനെ എടുത്തു പെരുമാറി കൊണ്ട് ഇരുന്നു.  നമ്മൾ അതിനോട് പ്രതികരിച്ചു കൊണ്ട് ഇരുന്നു.  യുഗങ്ങളിലൂടെ കടന്നു അത് നമ്മെ എല്ലാ തരത്തിലും പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ സംഭവം ആയി മാറി.  ഇനിയും അത് മാറി കൊണ്ട് ഇരിക്കും

തത്വ ശാസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രം ഇത് മറ്റൊരു തരത്തിൽ ആയി പോകുന്നില്ല.  മാർക്സ് ഒരു തുടക്കക്കാരൻ മാത്രമാണ്.  (ശരിക്കും പറഞ്ഞാൽ അതുമല്ല.  അദ്ദേഹവും ചിന്തയിലെ ഒരു തുടർച്ച മാത്രമായിരുന്നു ) . നേരത്തെ പറഞ്ഞ കമ്പ്യൂട്ടർ ഉദാഹരത്തിലേതു പോലെ അദ്ദേഹത്തിന്റെ തത്വ ചിന്തയും നിന്ന നിലയിൽ നിശ്ചലമായി പോയി എങ്കിൽ അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല.  പിന്നാലെ വന്ന നമ്മുടെ കുഴപ്പമാണ്.  നമ്മൾ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ല എന്ന് അർഥം.  നമ്മൾ അതിൽ നിന്ന് മുന്നോട്ടു നടന്നില്ല എന്ന് അർഥം.

മാർക്സിസത്തിനു ഒരു നവീന ഭാഷ്യം ചമക്കാൻ മാർക്സ് പുനർ ജനിക്കണം എന്ന് പറയുന്നതിൽ അർഥം എന്താണ് ഉള്ളത് 

Tuesday, 4 October 2016

കച്ചവടത്തിന്റെ രീതികൾ

കോളേജിൽ പഠിക്കുന്ന കാലത്തു എന്നോ  ഒരിക്കൽ ഏതോ ഒരു പത്രത്തിൽ ഒരു വാർത്ത വന്നു.  'തലശേരിയിൽ കാക്കകൾക്ക് ഭ്രാന്തു' എന്ന്.  വൈകുന്നേരം വീട്ടിലേക്കു വരുന്ന വഴിയിൽ ഞാൻ തലശേരി വെറ്റിനറി ആശുപത്രിയിലെ ഡോകറ്ററുടെ അടുത്തു ഈ വാർത്തയുടെ നിജാവസ്ഥ എന്തെന്ന് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഏതാണ്ട് ഇങ്ങനെ ആണ് 'എല്ലാ ജീവികൾക്കും റാബീസ് വരാമെന്നു പറയുമെങ്കിലും, മാമലുകൾക്കു മാത്രമേ അവ വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മാമലുകളിൽ തന്നെ എലി അണ്ണാൻ എന്നിവക്ക് ഈ രോഗം വന്നതായി എവിടെയും വായിച്ചിട്ടില്ല.  പക്ഷെ പക്ഷി വർഗത്തിൽ പെട്ട  രക്ത ദാഹി വവ്വാൽ  ഈ രോഗത്തിന്റെ വാഹകർ ആണ്' .. ഇത്രയും പറഞ്ഞു അദ്ദേഹം എന്നോട് തിരിച്ചു ഒരു ചോദ്യം കൂടെ ചോദിച്ചു.  ഏതു മൃഗത്തിന്റെ കടി ഏറ്റാലും റാബീസ് വാക്സിൻ കുത്തി വെക്കണം എന്ന് പറയുന്നവർ , പാമ്പ് കടി ഏറ്റാലും അത് തന്നെ പറയുമോ എന്ന്.  അതായത് നേരത്തെ പറഞ്ഞ വാർത്തക്ക് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ല എന്ന് അർഥം.  അടുത്ത ദിവസം ഞാൻ ഈ കാര്യം,  ഒരു അധ്യാപകനും , മനഃശാസ്ത്ര വിദഗ്ധനും ആയ ഒരു മനുഷ്യനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിചിത്രമായ ഒരു കാര്യമാണ്.  അത് ഏകദേശം ഇങ്ങനെ ആയിരുന്നു എന്ന് ഞാൻ ഓർക്കുന്നു.   'പിഴവുകൾ എന്നോ, ശുദ്ധ അസംബന്ധങ്ങൾ എന്നോ തോന്നുന്ന വാർത്തകൾ, പലപ്പോഴും പിഴവുകളിലൂടെ ഉത്ഭവിക്കുന്നവ  ആവണം എന്നില്ല.  ചില കണക്കുകൂട്ടലുകൾ അവയുടെ പിന്നിൽ ഉണ്ടാകാം.  കാരണം ഒരു തരം ഭീതി പരത്തുക മാത്രമാവും അവയുടെ ഉദ്ദേശ്യം.  ഭീതി,  സാധനങ്ങൾ ചിലവാക്കാനുള്ള നല്ല ഒരു മാർഗമാണ് എന്ന് മനുഷ്യൻ മനസ്സിലാക്കി വരികയാണ്.  നിങ്ങൾ ഇപ്പോൾ പറഞ്ഞ ഉദാഹരണത്തിന് കാര്യം തന്നെ നോക്കുക.  ഇതിന്റെ അശാസ്ത്രീയതയെ കുറിച്ച് ഇത് കേട്ട നിങ്ങള് മാത്രമേ അന്വേഷിക്കുകയുള്ളൂ. മറ്റുള്ളവരിൽ  ഭൂരിഭാഗം പേരുടെയും മനസ്സ് ഇത് അങ്ങനെ തന്നെ വിഴുങ്ങുകയാണ്. എന്നെങ്കിലും ഒരിക്കൽ ഒരു കാക്ക കൊത്തുമ്പോൾ അവർക്കു മറ്റൊരു നിവൃത്തി ഇല്ലാതെ  വരും.  നിഷ്കളങ്കം എന്ന് വിചാരിക്കുന്ന പല വാർത്തകളും അങ്ങനെ അല്ല.

പരസ്യങ്ങൾ മാത്രമല്ല,  വാർത്തകളും , മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിനു ഉപകരിക്കാം എന്നാണു എന്റെ അദ്ധ്യാപകൻ എന്നോട് പറഞ്ഞത്.  അദ്ദേഹം അന്ന് പറഞ്ഞ ഈ വാക്കുകൾക്കു ഒരു തരം പ്രവചന സ്വഭാവം  ഉണ്ടായിരുന്നു എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു.  കാരണം ഇന്ന് അത് ഒരു രീതി ആയി തീർന്നു.  കീടാണു എന്ന ഭീകരൻ നമ്മെ വിടാതെ പിന്തുടരുന്നതും,  എത്രയോ കോടി രൂപയുടെ കച്ചവടത്തിന് കാരണം ആകുന്നതും അത് കൊണ്ടാണ്.

മുലപ്പാല് എല്ലാ കാലത്തും ബേബി ഫുഡ് നിർമാതാക്കളുടെ തലവേദന ആയിരുന്നു.  വളരെ വര്ഷങ്ങള്ക്കു മുൻപ് വന്ന ഒരു പത്ര വാർത്ത ഞാൻ ഇത്തരുണത്തിൽ ഓർക്കുന്നു.  അതിൽ പറഞ്ഞത് ഏതോ ഒരാള് തന്റെ ഗവേഷണങ്ങളിലൂടെ,  മുലപ്പാലിൽ ഏതോ ഒരു തരം വിഷ അംശം ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു എന്ന്.  പക്ഷെ അത് എത്ര ഏറെ വിലപ്പോയില്ല എന്ന് ഞാൻ വിചാരിക്കുന്നു.  മുലപ്പാലിനെതിരെ ഭീതി പടർത്താനുള്ള ശ്രമങ്ങൾ പിന്നെയും നടന്നിട്ടുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. (ഒരിക്കൽ ബാലാട്ടൻ  പറഞ്ഞു.  മുലപ്പാല് നമുക്ക് ഭീഷണിആകുന്നു  എങ്കിൽ  അത് വറ്റിക്കാനുള്ള  മാർഗങ്ങളും  നമ്മള് കണ്ടെത്തും) . ഇതെന്തിനാണ് അങ്ങ് ദൂരെ പോകുന്നത്. നമ്മുടെ സ്വന്തം,  വെളിച്ചെണ്ണയുടെ കാര്യം തന്നെ ഓർത്താൽ പോരെ.  ശാസ്ത്രത്തിന്റെ പേരിൽ എന്തൊക്കെ പറഞ്ഞു പരത്തി എന്നുള്ളത് നമുക്ക് ഏവർക്കും അറിയാവുന്നതാണല്ലോ.  പിന്നീട് കുത്തകകൾ വെളിച്ചെണ്ണയുടെ അവകാശവും കരസ്ഥമാക്കിയപ്പോൾ വെളിച്ചെണ്ണ സിംഹാസനത്തിൽ അരങ്ങേറിയതും നമ്മള് കണ്ടതാണ്.

കച്ചവടത്തിന്റെ രീതികൾ തികച്ചും വിചിത്രമാണ്.  അവിടെ മൂല്യങ്ങൾക്ക് തീരെ സ്ഥാനമില്ല.  ലാഭത്തിനു മാത്രമേ പ്രസക്തിയുള്ളൂ

Sunday, 2 October 2016

സമ ലിംഗ വിവാഹങ്ങൾ മുതൽ മൃഗ ഭോഗം വരെ

വിവാഹ തുല്യതാ നിയമം,  അമേരിക്കയിലെ എൽ ജി ബീ ടീ വിഭാഗങ്ങൾക്ക് കിട്ടിയ ഒരു സ്വാതന്ത്ര്യം എന്ന രീതിയിൽ ഇവിടെ ആഘോഷിക്കപ്പെട്ടു.  ആ നിയമം കൊണ്ടുള്ള ഗുണം എന്തൊക്കെ ആണെന്ന് ഇത് വരെ എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.  ഏതോ ഒരു ഫെമിനിസ്റ്റ് പ്രവർത്തക പറഞ്ഞത് പോലെ,  സമൂഹം ഇന്നും  അവരെ മറ്റൊരു വിഭാഗമായി കണക്കാക്കുന്നു എങ്കിൽ,  ഈ നിയമം കൊണ്ട് വലിയ കാര്യമൊന്നുമില്ല.  സാധാരണ വിവാഹങ്ങള് പോലും ക്ഷിപ്രം പൊട്ടി തകർന്നു പോകുന്ന ഒരു രാജ്യത്തെ ഈ പുതിയ രീതി അത്ര ഏറെ ആഘോഷിക്കപ്പെടേണ്ടതാണോ.

മനുഷ്യന്റെ ലൈംഗിക വളർച്ച കുട്ടിയിൽ നിന്ന് തുടങ്ങുന്നു.  എല്ലാവരും സ്ത്രീകൾ ആയി ജനിക്കുന്നു എന്നും,  ഗർഭ പാത്രത്തിനു ഉള്ളിൽ വച്ച് ഈ സ്ത്രീ സ്വഭാവങ്ങൾ അടിച്ചമർത്തപ്പെട്ടവർ പുരുഷന്മാർ ആയും, ബാക്കി ഉള്ളവര് സ്ത്രീകള് ആയും പരിണമിക്കുന്നു എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.  അതിന്റെ നേരെ തിരിച്ചിട്ടു രൂപമാണ് ശരി എന്ന് കരുതുന്നവരും ഉണ്ട്.  അതായത് എല്ലാവരും പുരുഷൻ ആയി ജനിക്കുന്നു എന്നതിൽ തുടങ്ങുന്നത്.  ജനിച്ചു കഴിഞ്ഞാലും കുട്ടിയിലെ ശാരീരികൾ ലൈംഗിക വളർച്ചകൾ തുടരുകയാണ്.  പക്ഷെ ഇത് എല്ലാവരിലും ഒരു പോലെ ആകണം എന്നില്ല.  ശരീര ഭാഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ ആണ്. ബുദ്ധിയുടെ കാര്യം അങ്ങനെ ആണ്.  സ്വഭാവങ്ങളുടെ കാര്യം പോലും.  ഇവ ഒക്കെയും ഏതെങ്കിലും ഘട്ടങ്ങളിൽ വെറുങ്ങലിച്ചു അതെ ഘട്ടത്തിൽ തന്നെ ഫിക്സ് ആയി നില നിന്ന് പോകാൻ ഇടയുണ്ട്.  ശാരീരിക കാര്യത്തിൽ ഇത്തരം ഒരു കാര്യം നടന്നാൽ നാം അതിനെ വൈകല്യം ആയി കണക്കാക്കുന്നു.  എന്തെങ്കിലും ഒരു കുട്ടിയുടെ ഒരു കാലിന്റെ വളർച്ച, ബുദ്ധിയുടെ വളർച്ച നിലച്ചു പോയാൽ, നാം അത് സ്വാഭാവിക വളർച്ചയായി കണക്കാക്കുന്നില്ല.    ലൈംഗിക പെരുമാറ്റങ്ങളുടെ വളർച്ചയും അത്തരം നിയമങ്ങൾക്കു വിധേയം ആയിരുന്നു.  നാം ആത്മ കാമത്തിൽ തുടങ്ങി, സമ ലിംഗ കാമത്തിലൂടെ കടന്നു,  പര ലിംഗ കാമത്തിൽ അവസാനിക്കുന്നു.  പക്ഷെ എല്ലാവരിലും ഇത് അങ്ങനെ തന്നെ ആകണം എന്നില്ല.  ചിലർ ചില ഘട്ടങ്ങളിൽ ഫിക്സ് ചെയ്യപ്പെടുന്നു.  അത് ഒരു തരാം മാനസിക വൈകല്യമായി ഇത്ര നാളും കണക്കാക്കി പോന്നു.  പക്ഷെ ആധുനിക യുഗത്തിൽ, ലൈംഗികതയും, സൃഷ്ടിയും തമ്മിലുള്ള ബന്ധം നേർത്തു വരുന്നതിനു സമാന്തരമായി, ഇത്തരം നിർവചനങ്ങളും മാറി മറയാൻ തുടങ്ങി.  ഇന്ന് വിവാഹവും (സ്ത്രീ പുരുഷ ബന്ധം) പ്രാഥമികമായും സൃഷ്ടിക്കു വേണ്ടിയുള്ള ഒരു കൂടി ചേരൽ അല്ല.  പല ഇടങ്ങളിലും, പല സമയങ്ങളിലും  സൃഷ്ടി, സ്ത്രീ പുരുഷ സംസർഗത്തിനു കാരണം പോലും അല്ല.  അങ്ങനെ ഉള്ള ഒരു സ്ഥിതിയിൽ,  അതായത് ലൈംഗികത വെറും ഒരു ആസ്വാദനം മാത്രമായി, അധപതിച്ചു (?) പോകുമ്പോൾ,  അത്തരം ആസ്വാദനങ്ങൾക്കു പുതിയ തരം നിർവ്വചനങ്ങൾ ഉണ്ടാകുന്നതിനു സാധ്യതകൾ ഏറെ ആണ്.

നമുക്ക് ഒരു ജന്മം മാത്രമേ ഉള്ളൂ എന്നും,  ആയതു കൊണ്ട് അനുഭവിക്കേണ്ടതൊക്കെ ഇവിടെ വച്ച് ഇപ്പോൾ തന്നെ അനുഭവിച്ചു കൊള്ളണം എന്നും മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു.  ഹെഡോണിസം ലോകം മുഴുവൻ അതിന്റെ ജൈത്ര യാത്ര തുടങ്ങിയിട്ട് കുറച്ചു കാലം ആയി.  ഒന്നും ആസ്വദിക്കാതെ വിട്ടു പോകരുത് എന്നാണു പാശ്ചാത്യന്റെ മുദ്രാവാക്യം.  അപ്പോൾ സാധ്യമായ ഏതു രീതിയിലും നമ്മുടെ ആസ്വാദനം മുന്നേറുക തന്നെ ചെയ്യും.  അതിനു വിലങ്ങു തടിയായി നിൽക്കുന്ന നിയമങ്ങൾ ഒക്കെ മാറ്റി മറിക്കപ്പെടുക തന്നെ ചെയ്യും.  ഏതോ ഒരു  എൽ ജി ബി ടീ പ്രവർത്തക പറഞ്ഞത് പോലെ, വിവാഹ തുല്യത വെറും ഒരു തുടക്കം മാത്രമാണ്.  ആത്യന്തികമായി നമ്മുടെ ലക്‌ഷ്യം,  വിവാഹമെന്ന സ്ഥാപനം തന്നെ തകർക്കുക എന്നതായിരിക്കണം എന്ന്.  തികച്ചും യുക്തി ഗതമായ ഒരു പ്രസ്താവനയാണ് ഇത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വിവാഹ തുല്യതയെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ഇന്ത്യൻ ബുദ്ധി ജീവി, ഇതിൽ അത്തരം ഒരു അപകടം ഉള്ളത് മുൻ കൂട്ടി കണ്ടില്ല എന്ന് ഞാൻ വിചാരിക്കുന്നു.  ആസ്വാദനം പരമ പ്രധാനമായ  ഇടത്തു , ഇന്നത്തെ മോണോഗാമി സമ്പ്രദായത്തിന് ആയുസ്സു തീരെ ഇല്ല.   ഇപ്പോൾ തന്നെ നോക്കുക . കാനഡയിൽ മൃഗ ഭോഗം നിയമ വിധേയമാക്കിയത് ഇവിടെ മാധ്യമങ്ങൾ ചർച്ച ചെയ്തതെ ഇല്ല.  ആരും പടക്കം പൊട്ടിച്ചു ആഘോഷിച്ചില്ല.  എന്തിനു,  ഈ വിവാഹ തുല്യതക്കു മുന്നേ തന്നെ അമേരിക്കയിൽ നില നിന്ന ഒരു തരം ലൈംഗിക സ്വാതന്ത്ര്യം ഉണ്ടല്ലോ. അത് പോലും ഒരു പരിധിയിൽ കൂടുതൽ അംഗീകരിക്കാൻ പറ്റാത്തവൻ ആണ് ഒരു ശരാശരി ഇന്ത്യക്കാരൻ. അങ്ങനെ ഉള്ളവൻ എങ്ങനെ ആണ് അത്യാവേശത്തോടെ വിവാഹ തുല്യതാ  നിയമത്തെ വരവേറ്റത് എന്നത്  ഞാൻ അത്ഭുതത്തോടെ ആണ് കാണുന്നത്.

Thursday, 29 September 2016

കുറൊസാവയുടെ യോദ്ധാക്കൾ - കവർച്ചയും യുദ്ധവും

ഒരു കലാകാരനോട് നമ്മിൽ പലരും ഉള്ളു കൊണ്ട് പറയുന്നത് ഇങ്ങനെ ആണ്.  പ്രിയപ്പെട്ട കലാകാരാ, നിന്റെ സൃഷ്ടി എന്റെ മുന്നിൽ എത്തുന്നതോടു കൂടി നിനക്ക് അതിലുള്ള അവകാശം ഭാഗികമായി നഷ്ടപ്പെട്ടു പോകുന്നു.  ഇനി മുതൽ നിന്റെ സൃഷ്ടി എന്താണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്.  അതെന്തെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

എല്ലാ സിനിമകളും പല രീതിയിലും വായിക്കപ്പെടുന്നു.  1970 യിൽ ഞാൻ കണ്ട കുറൊസാവയുടെ സമുറായി എന്നെ വല്ലാതെ ഹരം കൊള്ളിച്ചത്  അതിലുള്ള സംഘര്ഷങ്ങളിലൂടെ ആയിരുന്നു. കാലങ്ങളേറെയും കഴിഞ്ഞപ്പോൾ ആ സിനിമയുടെ മട്ടും ഭാവവും എന്നുള്ളിൽ മാറി മറിഞ്ഞു കൊണ്ടേ ഇരുന്നു.  ഒരു യുദ്ധം അതിൽ സാകൂതം വീക്ഷിച്ച  എനിക്ക്, പിന്നീട് അതിൽ യുദ്ധം കാണാൻ പറ്റാതായി.  അതിനു പകരം ഞാൻ മറ്റു പലതും കണ്ടു.  എല്ലാ പ്രതിഭകളുടെ സൃഷ്ടിയും ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു.

സംഘർഷങ്ങൾ

മനുഷ്യൻ അവന്റെ സോദരനോട് തല്ലു കൂടുന്നതിന് പല പല കാരണങ്ങൾ ഉണ്ടാകാം.  പക്ഷെ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ ആക്രമിക്കുന്നതിനു അതിൽ ഒരു പ്രത്യേക കാരണത്തിന് മാത്രമാണ് മുൻ തൂക്കം.  വസ്തുക്കൾ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള തല്ലുകൾ ആദി ഗോത്രങ്ങളിൽ കുറവായിരുന്നു എന്ന് സമ്മതിക്കാമെങ്കിലും,  മറ്റൊരു ഗോത്രത്തിലെ വസ്തുക്കൾ കവർന്നെടുക്കുന്ന പരിപാടി മനുഷ്യന്റെ ഒരു പ്രാചീന സ്വഭാവം തന്നെ ആയിരുന്നു  എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.  അപ്പോൾ അതായിരിക്കണം ആദിയായ യുദ്ധം.  അതായത് ആദി യുദ്ധം എന്നത് അന്യ ഗോത്രത്തിൽ നിന്ന് വിഭവങ്ങൾ കവർന്നെടുക്കാൻ വേണ്ടി ഉള്ളതാവണം .  പക്ഷെ അത് നമ്മള് വിചാരിക്കുന്നത് പോലെ അത്ര എളുപ്പം സംഭവിച്ചിരിക്കാൻ ഇടയില്ല.  കാരണം ഇവിടെ ഒരു വിഭാഗം മാത്രം മാരക ആയുധങ്ങൾ എടുത്തു പോരാടുകയും, മറ്റൊരു വിഭാഗം കാർഷിക വൃത്തിയിൽ ഇടപെടുകയും ചെയ്തതിന്റെ കാരണം എന്തായിരിക്കാം.  എല്ല്ലാവരും നായാടികളായ അവസ്ഥയിൽ നിന്ന്, ഒരു വിഭാഗം കാർഷിക മേഖലയിലേക്ക് കടന്നപ്പോൾ മറ്റൊരു വിഭാഗം നായാടികളായി തുടർന്നിരിക്കാം.  പ്രത്യേക വിഭാഗം ആയി പരിണമിച്ച മാംസ ബൂക്കുകൾ  ആയ അവർ,  കാർഷിക വിഭാഗത്തെ അപേക്ഷിച്ചു ക്രൂരത കൂടുതലുള്ളവരും ആയിരിക്കണം.  മൃഗങ്ങളെ കൊന്നു പരിചയിച്ചവര് അങ്ങനെ ആകാൻ സാധ്യത കൂടുതൽ ആണ്.  ശക്തിയുടെ പ്രതിരൂപമായ അവര് അവരുടെ നായാട്ടു യാത്രകൾക്ക് ഇടയിൽ ഒന്ന് കൂടി അറിയുന്നു.  മൃഗങ്ങളെ എതിരിടുന്നതിലും എളുപ്പം മനുഷ്യനെ എതിരിടുന്നതാണ്. പ്രത്യേകിച്ചും ശാന്തനായ , ആയുധ ബലമില്ലാത്ത കൃഷിക്കാരനെ.  അങ്ങനെ ആകണം അവൻ ആക്രമണത്തെ മൃഗങ്ങളിൽ നിന്ന് മാറ്റി മനുഷ്യന് നേരെ ആക്കിയത്.  അതിലൂടെ അവൻ കൃഷിക്കാരന്റെ കാർഷിക വസ്തുക്കൾ ഏറെയും കവർന്നു.  കൃഷിക്കാരൻ, പട്ടിണി കിടക്കുമ്പോൾ, കൊള്ളക്കാരൻ  മൃഷ്ടാന്നം ഭക്ഷിക്കുന്ന അവസ്ഥ.  ഇവിടെയാണ്   കുറൊസാവയുടെ സിനിമയും ആരംഭിക്കുന്നത് .  കൊയ്തു കഴിയാൻ കാത്തിരിക്കുന്ന കൊള്ളക്കാർ.  അവര് വരാൻ സമയമായി എന്ന് വിചാരിക്കുന്ന ഗ്രാമ വാസികൾ.  അപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാക്കാൻ,  മറ്റൊരു ആക്രമണകാരിയെ കൂടിയേ തീരൂ.  അവരെ അന്വേഷിച്ചു കണ്ടെത്തണം.  ആ അന്വേഷണമാണ് സിനിമയുടെ തുടക്കത്തിൽ.

ഒരു കൂട്ടം മാത്രം ആക്രമണ കാരികൾ - കവർച്ചക്കാർ -- ആയതു കൊണ്ട് ലോകത്തു യുദ്ധം ഉണ്ടാവുന്നില്ല.  കവർച്ചയെ പ്രതിരോധിക്കാൻ മറ്റൊരു കൂട്ടർ വേണം.  അവരെ വിലക്കെടുക്കാം. ഒപ്പം നമ്മുടെ ഇടയിൽ നിന്ന് തന്നെ വളർത്തിയെടുക്കുകയും ചെയ്യാം.   കുറൊസാവ അത് രണ്ടും ചെയ്യുന്നു.   അങ്ങനെ യുദ്ധത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയ സ്ഥാപനങ്ങളുടെ നിർമ്മിതി നടന്നു കഴിഞ്ഞു.  കൂലി പട്ടാളക്കാരനും,  സാദാ പട്ടാളക്കാരനും.  അപ്പുറത്തു അവർക്കു നേരെ തിരിഞ്ഞു നിൽക്കുന്നത് കൊള്ളക്കാരൻ.  ഭക്ഷണ സമ്പാദനം ജീവിത രീതി ആക്കിയ മനുഷ്യർ , തങ്ങളുടെ ഭക്ഷണം സുരക്ഷിതമാക്കാൻ വേണ്ടി ഒരു പുതിയ ജാതിയെ സൃഷ്ടിച്ചു എന്ന് പറയാം.  തങ്ങളുടെ ഇത്തിക്കണികളായി അവർ ഇനി അങ്ങോട്ട് കൊണ്ട് നടക്കേണ്ട പട്ടാള ജാതി.  അപ്പോൾ ഈ ചിത്രത്തിൽ നമുക്ക് രണ്ട് ഇത്തിക്കണ്ണികളെ കിട്ടുന്നു.  ഒന്ന് പട  നയിച്ച് വരുന്ന കൊള്ളക്കാരൻ, മറ്റേതു അവനെ പ്രതിരോധിക്കുന്ന യോദ്ധാവ്.  ചരിത്രത്തിൽ എവിടെയും അവർക്കു തങ്ങളുടെ സ്ഥാനം പരസ്പരം മാറാമെന്നു നാം അനുഭവത്തിലൂടെ അറിയുന്നു.  ആക്രമണ കാരിയും, പ്രതിരോധ പ്രവർത്തകനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ ആണെന്നാണല്ലോ കുറൊസാവ സൂചിപ്പിക്കുന്നത്.

എല്ലാ കൊള്ളക്കാരെയും കൊല്ലുകയോ തുരത്തി ഓടിക്കുകയോ ചെയ്തതിനു ശേഷം സമുറായികളുടെ നേതാവ് യുദ്ധ ഭൂമിയിൽ അത്യന്തം ദുഃഖിതനായി നിന്ന് കൊണ്ട്  ഇങ്ങനെ ചിന്തിക്കുന്നു.  തങ്ങളിൽ മൂന്നു പേര് മരിച്ചു വീണു.  ഒരു യോദ്ധാവ് കൂറ് മാറി കർഷക  പക്ഷത്തേക്ക് പോകുകയും ചെയ്തു.  അതിനു ശേഷവും കൃഷിക്കാരൻ അവന്റെ വയലുകളിലേക്കു നടന്നു നീങ്ങുകയാണ്.  അവൻ അവന്റെ സൃഷ്ടി പ്രവർത്തനം തുടരുകയാണ്.  യോദ്ധാവ് പരാജയപ്പെടുകയും, കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു.

യോദ്ധാവ് പരാജയപ്പെടുകയും കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു എന്നുള്ള കുറൊസാവയുടെ പ്രസ്താവന ഒരു അധികപ്പറ്റായി നിങ്ങള്ക്ക് തോന്നിയേക്കാം.  പക്ഷെ അതിനു ഒരു പ്രവചന സ്വഭാവം കൂടി ഉണ്ട് എന്ന് നാം അറിയണം.  കൃഷിക്കാരൻ ജയിക്കുക അല്ലാതെ , നമുക്ക് മറ്റൊരു നിവൃത്തിയില്ല.  കാരണം അവനാണ് ദൈവം.  അവനില്ലാതെ ഈ ലോകം ചലിക്കില്ല. പക്ഷെ അത് കൊണ്ട് കൃഷിക്കാരൻ സന്തുഷ്ടനാണ് എന്ന് വരുന്നില്ല.

ഇനി വർത്തമാന കാലത്തേക്ക് നോക്കുക.  അസംഖ്യം കൃഷിക്കാർ ഇവിടെ വയലേലകളിൽ പണി  എടുക്കുകയാണ്.  കൊയ്തു കഴിയുന്നതോടു കൂടി അവരുടെ ഉത്പന്നങ്ങൾ കവർന്നെടുക്കാൻ ആരൊക്കെയോ എത്തുകയാണ്.  അവരുടെ കയ്യിൽ വാളുകൾ ഇല്ല.  അവൻ  കൃഷിക്കാരനെക്കാൾ സമാധാന കാംക്ഷി തന്നെ ആണ്.  പക്ഷെ കൃഷിക്കാരന്റെ വിഭവങ്ങൾ ഇന്നും കവർന്നെടുക്ക പെടുക തന്നെ ആണ്.  വാളിന് പകരം ഇന്ന് നാണയങ്ങൾ മാത്രം ആയി .  ക്രൂരരായ കൊള്ളക്കാർക്കു പകരം, ശാന്ത സ്വാഭാവികൾ ആയ പട്ടണ  മനുഷ്യർ ആയി.  കുറൊസാവയുടെ കഥ ഇന്നും അത് പോലെ തുടരുന്നു.  ഇന്നും കൃഷിക്കാരൻ ജയിച്ചേ പറ്റൂ.  അല്ലാ എങ്കിൽ നമ്മളൊക്കെയും പരാജയപ്പെടുക തന്നെ വേണ്ടി വരും


Sunday, 25 September 2016

വിവാഹ മോചനം മുതൽ വ്യഭിചാരം വരെ - തകർന്നു കൊണ്ടിരിക്കുന്ന വിവാഹ സ്ഥാപനങ്ങൾ

വേശ്യ എന്ന വാക്കിനു ശബ്ദ താരാവലിയിൽ ഇങ്ങനെ ആണ് അർഥം കണ്ടത്.  ആർക്കും സമീപിക്കാവുന്നവൾ, അല്ലെങ്കിൽ പണം മാത്രം കാംക്ഷിച്ചു  അനുരാഗം പ്രദര്ശിപ്പിക്കുന്നവൾ.  പക്ഷെ വ്യഭിചാരം എന്ന വാക്കു കുറെ കൂടെ ജനറൽ ആണ്.  സ്ത്രീക്കോ പുരുഷനോ, അന്യ പുരുഷനോടോ , അന്യ സ്ത്രീയോടോ ഉള്ള അനുചിത  ബന്ധം.  അവിടെ പണം കടന്നു വരുന്നില്ല എന്ന് ഞാൻ ധരിക്കുന്നു.  അനുചിതമായ ലൈംഗികത എന്ന ഒരു കർമ്മം ഉണ്ട് എന്ന് വിവക്ഷ.

വേശ്യാവൃത്തി ഇന്നത്തെ വിവാഹരീതിയുടെ പാർശ്വ ഉത്പന്നം ആണെന്ന് പല ബുദ്ധി ജീവികളും പറഞ്ഞിട്ടുണ്ട്.  പണം ഈ നിർവചനത്തിൽ കടന്നു വരുന്നു എങ്കിൽ അത് പൂർണമായും ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല.  അത് കൊണ്ട് ഞാൻ അത് ഇത്തരത്തിൽ മാറ്റി എഴുതാൻ ആഗ്രഹിക്കുകയാണ്.  ഇങ്ങനെ.  വ്യഭിചാരം വർത്തമാന വിവാഹ സ്ഥാപനത്തിന്റെ സ്വാഭാവികമായ പാർശ്വ ഉത്പന്നം മാത്രമാണ്.

മനുഷ്യൻ എങ്ങനെ ഇന്നത്തെ മോണോഗാമി  എന്ന വിവാഹ സമ്പ്രദായത്തിൽ എത്തി ചേർന്ന് എന്നുള്ളതിന്റെ കുറിച്ച് പല പഠനങ്ങളും ഉണ്ട്. പക്ഷെ ഞാൻ അവയെ കുറിച്ചൊന്നും വിവരിക്കാൻ വേണ്ടിയല്ല ഇത് എഴുതുന്നത്.  ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മോണോഗാമി വർത്തമാന കാല സമൂഹത്തിൽ വരുത്തി വച്ച ആഘാതത്തെ കുറിച്ചാണ്.  യഥാർത്ഥത്തിൽ മോണോഗാമി മനുഷ്യന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനു, അവൻ പ്രതീക്ഷിക്കാത്ത രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  മനുഷ്യ സംസ്കാരത്തിന്റെ വളർച്ചക്ക് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു എന്നും,  അതിലൂടെ ആണ് മനുഷ്യൻ വളർന്നു ഇന്നത്തെ നിലയിൽ എത്തിയത് എന്ന് പറയുന്നവര് തന്നെ മറ്റൊരു പ്രധാന കാര്യവും പറഞ്ഞു.  മനുഷ്യനിൽ അത് ലൈംഗിക നിരാശ ഉടലെടുക്കുന്നതിനു കാരണമായി.  ഈ രണ്ടാമത് പറഞ്ഞത് ഞാൻ പൂർണമായി അംഗീകരിക്കുമ്പോഴും,  ഇതിന്റെ ആദ്യത്തെ ഭാഗം ശരിയായിരിക്കുമോ എന്നുള്ള സംശയം ഞാൻ ചോദിച്ചു കൊണ്ട് ഇരിക്കുന്നു.  മനുഷ്യന്റെ വളർച്ചക്ക് അവന്റെ ലൈംഗികതയെ തടഞ്ഞു നിർത്തേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ.

മോണോഗാമിയുടെ ആഘാതങ്ങൾ ഇനി അങ്ങോട്ട് മനുഷ്യ കുലം അഭിമുഖീകരിക്കാൻ പോകുന്നതേ ഉള്ളൂ എന്ന് ഞാൻ കരുതുന്നു.  ആണും പെണ്ണും ഒന്നിച്ചു നടക്കുന്ന ആൾക്കൂട്ടത്തിൽ കൈകൾ രണ്ടും കൂട്ടി കെട്ടി നാം നമ്മുടെ മാന്യത കാത്തു സൂക്ഷിക്കേണ്ടി വരുന്നു.  പക്ഷെ അത് അപകടകരമായ മാന്യതയാണ്‌.  അപ്പോഴും,  കെട്ടിയിടപ്പെട്ട നമ്മുടെ കൈകൾ,  ആ കെട്ടുകൾക്കു ഉള്ളിൽ നിന്ന് ത്രസിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുന്നു.  ആ കെട്ടിന്റെ ബലത്തിൽ മാത്രമാണ് നമ്മുടെ മാന്യത നില കൊള്ളുന്നത്.   ഈ അസന്നിഗ്ധതയിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യ കുലം എന്തെങ്കിലും വഴി തേടിയെ ഒക്കൂ.  അല്ല എങ്കിൽ പീഡനങ്ങൾ ഇവിടെ ആവർത്തിച്ചു കൊണ്ട് ഇരിക്കും.

കോളിൻ വിത്സൺ പണ്ട് ചോദിച്ച അപകടകരമായ ഒരു ചോദ്യം ഇപ്പോൾ എന്റെ മനസ്സിൽ ഉയർന്നു വരുന്നു.

എല്ലാ സ്ത്രീകളാലും നിഷ്കാസനം ചെയ്യപ്പെട്ട വിരൂപനായ മനുഷ്യൻ ആരായി തീരും ?  ഉടനെ  വിത്സൺ ഉത്തരം പറഞ്ഞു കളഞ്ഞു.  അവൻ ഒരു ലൈംഗിക സീരിയൽ കൊലപാതകി ആയി തീരുമെന്ന്.  പക്ഷെ ഞാൻ വിത്സനോട് ഇത്രയും കൂടെ പറയാൻ ആഗ്രഹിക്കുന്നു.  വേശ്യാവൃത്തി നടമാടുന്ന ഒരിടത്തു ആ ഉത്തരം ചില നേരങ്ങളിൽ അധികപ്രസംഗമായി തീരുമെന്ന്.  ഇതാ ഒരു ആഖ്യായികയിലെ മറ്റൊരു ഉദാഹരണം.

ഒരു വേശ്യ മാത്രം ഉള്ള, തികച്ചും സമാധാനത്തിൽ ജീവിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു സന്യാസി ആ വേശ്യയെ മാനസാന്തരപ്പെടുത്തി സ്വാമിനി ആക്കി തീർക്കുന്നു.  പക്ഷെ ഈ നല്ല പ്രവർത്തി ഗ്രാമ വാസികളെ ഭയ വിഹ്വലരാക്കുന്നു.  കാരണം അവര് പറയുന്നത് ഇതാണ്.  ഇത്ര നാളും ലൈംഗിക ഭ്രാന്തരുടെ ദൃഷ്ടികളിൽ നിന്ന് തങ്ങളുടെ വേണ്ടപ്പെട്ട പെൺ കുട്ടികൾ രക്ഷപ്പെട്ടു പോയത് ഈ വേശ്യ അവിടെ ഉള്ളത് കൊണ്ടായിരുന്നു.  ഇനി നമ്മുടെ പെൺകുട്ടികളെ  ആരും തുണക്കും എന്നാണു അവരുടെ ചോദ്യം.  ചോദ്യം ന്യായമല്ല എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കിൽ ഉച്ചത്തിൽ പറയുക.

വേശ്യാ വൃത്തിക്കും ന്യായീകരണമോ എന്നാകും ഇപ്പോൾ നിങ്ങളുടെ ചോദ്യം.  പക്ഷെ ഇത് എന്റെ ന്യായീകരണം അല്ല.  ഒരു ആഖ്യായികാ കാരന്റേത് മാത്രമാണ്.  പ്രതിഭകൾ കാലത്തിൽ മുന്നേ ചലിക്കുന്നു എന്ന് പറഞ്ഞത് ഞാനല്ല. നിങ്ങള് തന്നെ ആണ്

മോണോഗാമിയിൽ നിന്ന് ഒരു തിരിച്ചു പോക്ക് സാധ്യമാണ് എന്നാണു പാശ്ചാത്യ രാജ്യങ്ങൾ നമുക്ക് കാണിച്ചു തരുന്നത്.   അതിന്റെ ആരംഭം എന്ന നിലയിൽ  അവര് നമുക്ക് കാണിച്ചു തന്നത്,  അടിക്കടിയുള്ള വിവാഹ മോചനങ്ങളും, പുനർ വിവാഹങ്ങളും മറ്റുമാണ്.  ഈ മറ്റും എന്നതിൽ , അവരുടെ ഇടയിൽ ഇന്ന് നിലവിലുള്ളതും, നമ്മളിൽ പലരും സംസാരിക്കാൻ ഭയപ്പെടുന്നതും ആയ പല പല ബന്ധങ്ങളും ഉണ്ട്.  നമ്മൾ അവയെ കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നു എന്നുള്ളത് കൊണ്ട് ഇനി ഒരു നാളിൽ നാം അവയെടുത്തു പയറ്റി കൂടാ എന്ന് അർത്ഥമില്ല.  പണ്ട് നമ്മള് പേടിച്ച പലതും ഇന്നു നമ്മുടെ ജീവിത രീതികൾ ആണല്ലോ.

Thursday, 22 September 2016

ചിഹ്നങ്ങളുടെ പരിമിതികൾ

കണ്ടത് മറ്റുള്ളവരോട് പറയുക എന്നുള്ളത് എക്കാലവും മനുഷ്യനെ അലട്ടിയ പ്രശ്നമായിരുന്നു.  ആംഗ്യ ഭാഷയ്ക്ക് പരിമിതികൾ ഏറെ ഉണ്ടെന്നു നമുക്ക് അറിയാം.  ശരീര ഭാഗങ്ങൾ കൊണ്ട് നാം നടത്തുന്ന വിക്രിയകൾ അനന്തമല്ല എന്ന് മാത്രമല്ല അവ വളരെ ഏറെ പരിമിതവും ആണ്.  'കോഡ് അൺനോൺ'  എന്ന ഹനാകെ ചിത്രം ആരംഭിക്കുന്നത് സ്റ്റേജിൽ ആംഗ്യ വിക്ഷേപങ്ങളിലൂടെ മറ്റൊരു പ്രവർത്തിയെ അല്ലെങ്കിൽ വികാരത്തെ ദ്യോതിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺ കുട്ടിയിലൂടെ ആണ്.  പ്രേക്ഷകരായ അനേകം ബധിര കുട്ടികൾക്ക് അവയുടെ അർഥം വ്യക്തമായി അപഗ്രഥിച്ചു എടുക്കാൻ പറ്റുന്നില്ല എന്ന് നാം സിനിമയിൽ കാണുന്നു.  കുറെ കൂടെ പരിപാകമായ ചിന്ഹ ഭാഷക്കും ഈ പരിമിതി ഇല്ലേ എന്നാണു ഹനാകെ ചോദിക്കുന്നത്.

എല്ലാ ഭാഷകളും രഹസ്യ കോഡുകൾ ആണ്. അവയുടെ രഹസ്യ സ്വഭാവത്തിന്റെ തോതനുസരിച്ചു നാം അവയെ രഹസ്യം എന്നോ പരസ്യം എന്നോ വിളിക്കുന്നു എന്ന് മാത്രം.  പട്ടാളക്കാരുടെ കോഡ് ഭാഷ ചുരുക്കം ചിലർക്ക് മാത്രം അറിയുന്നതാവുമ്പോൾ, നമ്മുടെ മലയാളം,  കോടി കണക്കിന് പേര് അറിയുന്നു.  പക്ഷെ അറിയാത്തവരുടെ സംഖ്യ അറിയുന്നവരുടേതിനും എത്രയോ മടങ്ങാണ്.  ലോകത്തുള്ള എല്ലാ ഭാഷകളുടെയും സ്ഥിതി അത് തന്നെ.

ഭാഷയുടെ പരിണാമം തികച്ചും ദുരൂഹമായ ഒരു സമസ്യയാണ്.  അതിനേക്കാൾ ദുരൂഹം,  ഒരേ മാതാവിൽ നിന്നും ഒരേ പിതാവിൽ നിന്നും ഉത്ഭവിച്ച സമൂഹങ്ങളിൽ പോലും വിഭന്ന ഭാഷകൾ നില നിൽക്കുന്നു എന്നുള്ളതാണ്.  ബാബേൽ ഗോപുരത്തിന്റെ കഥ എന്നും മനുഷ്യനെ വേട്ടയാടി കൊണ്ടേ ഇരിക്കും.   ഇനിയും മനുഷ്യൻ ആകാശങ്ങളിലെ സ്വര്ഗങ്ങളിലേക്കു കയറി ചെല്ലാൻ ഗോപുരങ്ങൾ പണിതു കൊണ്ടേ ഇരിക്കും.  അതിന്റെ ആദ്യത്തെ പടി എന്ന നിലയിൽ ഒരു ലോക ഭാഷയിലേക്കുള്ള അവന്റെ പ്രയാണം തുടർന്ന് കൊണ്ടേ ഇരിക്കും.

അപ്പോഴും , ചിന്ഹ ഭാഷ വളരെ ഏറെ പരിമിതമാണ് എന്നുള്ള സത്യം നാം അംഗീകരിക്കുക തന്നെ വേണം.  ഒരേ ആംഗ്യങ്ങൾക്കു പല അർഥങ്ങൾ ഉണ്ടാകുന്നത് പോലെ,  പറഞ്ഞു കേൾക്കുന്ന എന്തിനും പല അർഥങ്ങൾ ഉണ്ടാകാം.  എനിക്ക് അറിയുന്നത് വച്ച് മാത്രമേ  , അല്ലെങ്കിൽ ഞാൻ കണ്ടത് വച്ച് കൊണ്ട് മാത്രമേ എനിക്ക് മറ്റൊരാളുടെ ഒരു പറച്ചിലിനെ അല്ലെകിൽ ഒരു ചിന്ഹ കാഴ്ചയെ മനസ്സിലാക്കാൻ ആവുകയുള്ളൂ. (ഭാഷ ഒരു ശബ്ദ ചിഹ്നം പോലെ ഒരു ദൃശ്യ ചിഹ്നവും ആണ്) .  നിങ്ങൾ പറയുന്ന കസേര അല്ല ഞാൻ നിങ്ങൾ അത് പറയുമ്പോൾ എന്റെ മനസ്സിൽ കാണുന്ന കസേര.  അത് ഞാൻ മുൻപ് എന്നോ കണ്ടതോ , പരിചയിച്ചതോ ആയ കസേര മാത്രമാണ്.  എത്ര സൂക്ഷമായി നിങ്ങൾ അതിനെ നിർവചിച്ചാലും എനിക്ക് ഈ രീതിയിൽ മാത്രമേ അതിനെ മനസ്സിലാക്കാൻ പറ്റുള്ളൂ 

Saturday, 17 September 2016

Unknown codes -- limits to communication – frustration – turmoil and other things


At the stage, a child -    (may be hearing impaired )-  is facing the spectators, who are also children (most probably hearing impaired)  of the age group 10+.  She is making visible gestures, to imitate an attitude.  The spectators are asked to ascertain the meaning of those gestures.  We hear very different answers from different children. No one had  the right answer. but that is not the question here.  The question asked in the following sequences is somewhat like this.  Why an innocent action of even a child provokes others to do something horrible.  A naughty boy just puts a waste paper on a beggar woman.   But  the other   viewer of the same incident cannot accept this as it is.  He demands an apology for this insult towards someone, whom he had never seen before.  An altercation and a short fight follows until a policeman had to interrupt the proceedings, and taking charge of the situations,  he himself falls in an embarrassing situation, in which , even he cannot decode the incident that happened recently and surely in front of him.  (note that , even his sister,  at the proximity,  was not in a mood to decipher the incident.  Everyone was at the surface.  No one looked to the depths where the real meaning lie)

What is the limitation of a code.  Really a code is limited.  As such a language is limited to a few who knew the language.  Beyond that circle it is meaningless.  But deciphering a code is still cumbersome, even for an expert.   Here,  before thinking about a series of incidents that occurred in a row,  the decoding was done about the people involved in the incident, namely,  a well dressed white man,  a black arrogant passerby, and a beggar maid .  these are the  many factors involved here, which hinders the proper understanding of a situation.  The situation itself was the end result of an unresolved decoding problem, which originated at the apartment, where the white boy cannot decode the door lock, since someone had changed the code without his knowledge.

but Haneke's perspective about the misunderstanding,  sprouting out of code deciphering, is not a  misunderstanding to a great extend.   it is a deliberate act.  we are guided - or misguided to a great extend - due to some other factors, forcefully fed in our consciousness.  the body color, the financial situations,  our attitudes -political or social - and many other things intercept our proper understanding of a process.  language is dropped just to the standard of a meaningless babbling.

(these are just notes, that i am forced to write after watching michael haneke film 'code unknown'. the very first sequence is the only thing cited here.  i really wonder how much strain  should he have taken in the very first sequence itself,  to nail down his points.  this man a real wonder)

Friday, 16 September 2016

പുനഃസൃഷ്ടി മുതൽ ആസ്വാദനം വരെ

ഞാൻ ഇവിടെ എഴുതുന്നത് പണ്ട് ഞാൻ വായിച്ച ഏതോ ഒരു നോവലിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ ജല്പനം ആണെന്ന് തോന്നുന്നു.  അല്ലെങ്കിൽ ഏതോ അവസരത്തിൽ ബാലാട്ടൻ എന്നോട് പറഞ്ഞതാണോ എന്നും നിശ്ചയമില്ല.  ഈ പ്രസ്താവനയെ തികച്ചും പ്രകോപന പരം എന്ന് വിശേഷിക്കാൻ നിങ്ങളിൽ പലർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്  തോന്നുന്നു എങ്കിൽ എന്നോട് ക്ഷമിക്കുക.  പക്ഷെ ഇതിനെ കുറിച്ച് ഞാൻ പറയാൻ ഒരു പ്രത്യേക കാരണം ഉണ്ടെന്നു വഴിയേ നിങ്ങള്ക്ക് മനസ്സിലാകും.  അപ്പോൾ അന്ന് വായിച്ചതോ കേട്ടതോ ആയ ആ കാര്യം ഞാൻ ഇവിടെ ചേർക്കുകയാണ്.

'ഒരു മനുഷ്യന് ഏറ്റവും യോജിച്ച ജോലി വേശ്യാ വൃത്തിയാണ്.  തന്റെ ജോലി  ആസ്വദിച്ചു ചെയ്യാൻ ഒരു മനുഷ്യനെ പ്രാപ്തനാക്കുന്ന ഇതിൽ പരം കഴിവുള്ള മറ്റൊരു ജോലി ഈ ലോകത്തു ഇല്ല.  പക്ഷെ കൂട്ടുകാരുടെ  എണ്ണവും തരവും തീരുമാനിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യം തങ്ങൾ ഉപയോഗിക്കണം എന്ന് മാത്രം'.

ആധുനിക സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളെ ഇത് അത്ര ഏറെ ചൊടിപ്പിക്കുമോ എന്ന് എനിക്ക് അറിയില്ല.  ആധുനിക ഫെമിനിസം, അതി ഗൂഢമായ രീതിയിൽ ചലിക്കുന്നത് സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പാതയിൽ കൂടെ ആണെന്ന് ഞാൻ കരുതുന്നു.  പക്ഷെ പഴയ കാല സദാചാരങ്ങളെ മുറുകി പിടിക്കുന്ന ഒരു ജനതയിലെ ഒരു എളിയ അംഗമായ എന്നെ സംബന്ധിച്ചേടത്തോളം ഇത് എന്റെ സമകാലിക ധാരണകൾക്കു കിട്ടുന്ന വലിയ ഒരു അടി  ആയിരിക്കും എന്ന് കൂടെ ഞാൻ ഇത്തരുണത്തിൽ പറയാൻ ആഗ്രഹിക്കുന്നു.

മൃഗങ്ങളുടെ ലൈംഗികതയും മനുഷ്യന്റെ ലൈംഗികതയും ആരംഭത്തിൽ ഒരു പോലെ ആയിരുന്നിരിക്കുമോ എന്ന് എനിക്ക് അറിയില്ല.  മൃഗങ്ങളിൽ  ഇത് ഒരു തോന്നൽ മാത്രമാണോ, അല്ലെങ്കിൽ അതിൽ ആസ്വാദനത്തിന്റെ ഒരു അംശം കൂടെ ഉണ്ടായിരിക്കുമോ എന്ന് ഞാൻ പഠന വിഷയം ആക്കിയിട്ടില്ല.  എന്ത് തന്നെ ആയാലും ഋതുക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന മൃഗങ്ങളുടെ ലൈംഗികതയും മനുഷ്യന്റെ ലൈംഗികതയും പല രീതിയിലും വ്യത്യാസപ്പെട്ടു കിടക്കാൻ ഇടയുണ്ട് എന്ന് വിചാരിക്കുന്നതാണ് ന്യായം. (എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞത് മനുഷ്യന്റെ ലൈംഗികതയും, മൃഗങ്ങളുടേതും ഒക്കെ ആരംഭത്തിൽ ഋതുക്കളുമായ് ബന്ധപ്പെട്ട ഒരു ചോദന മാത്രമായിരിക്കാൻ സാധ്യത ഉണ്ട് എന്നാണു.  മൃഗങ്ങളുടേതിന് പിന്നീട് കാര്യമായ പരിണാമങ്ങൾ വന്നില്ല എന്നും,  മനുഷ്യന്റേതു ഇന്നും അതി ദ്രുത ഗതിയിൽ പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നതും അതിനു തെളിവായി അവൻ ചൂണ്ടി കാണിക്കുന്നു.)

പുനഃസൃഷ്ടി  പ്രഥമ  കർത്തവ്യം  ആയ മനുഷ്യന്റെ ലൈംഗികതയിലും എല്ലാകാലത്തും ആസ്വാദനം പരമ പ്രധാനമായ ഒരു ഭാഗമായി തുടർന്നിരുന്നു എന്ന് വിശ്വസിക്കുന്നതിൽ വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു.  ആ ആസ്വാദനത്തിലേക്കുള്ള ആകർഷണം ആകണം നമ്മെ സൃഷ്ടിപരരാക്കിയത്.  പുരുഷനെ സംബന്ധിച്ചു വെറും ആസ്വാദനം എന്ന ഒരു പരിധിക്കുള്ളിൽ മാത്രം നില നിന്ന ഇത്, സ്ത്രീയെ സംബന്ധിച്ചു ആസ്വാദനം എന്ന ചട്ടക്കൂട്ടിൽ നിന്ന് പുറത്തു കടന്നു ഒരു വേദനയിലൂടെ കടന്നു പോകേണ്ട ഗതികേടിലേക്കു അവളെ എടുത്തെറിഞ്ഞു.  (ഗതികേട് എന്ന വാക്കു ഉപയോഗിക്കുന്നതിൽ പലർക്കും എതിർപ്പ് ഉണ്ടാകും എന്ന് എനിക്ക് അറിയാം.  പക്ഷെ ഇന്ന് എത്രയോ സ്ത്രീകൾ ഈ വേദന ഒഴിവാക്കാൻ തത്രപ്പെടുന്നു എന്നുള്ള കാര്യത്തിൽ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്).

പുനഃസൃഷ്ടി എന്ന പ്രഥമ കര്മ്മം,  അപ്രസക്തമാകുമ്പോൾ,   ആസ്വാദനം എന്ന ദ്വിതീയ കർമം പാരമ്യത്തിൽ എത്തും എന്നുള്ളത് ലൈംഗികതയുടെ  സ്വാഭാവികമായ ഒരു പരിണാമം ആയി ഞാൻ കണക്കാക്കുന്നു. അത് അങ്ങനെ തന്നെ ആണെന്ന് മനസ്സിലാക്കാൻ വലിയ തെളിവുകൾ ഒന്നും ആവശ്യമില്ല താനും.  പുനഃസൃഷ്ടി ഒരു മൂന്നാം കിട ജോലിയായി എന്ന് മനുഷ്യൻ കണക്കാക്കി തുടങ്ങുന്നുവോ,  അന്ന് ആസ്വാദനം, ഒരു ഒന്നാം കിട ജോലിയുടെ നിലയിലേക്ക് ഉയർന്നു വരും എന്നും ഇതേ  യുക്തിയിലൂടെ ഞാൻ മനസ്സിലാക്കുന്നു.  അതിനും  വേണ്ടുവോളം തെളിവുകൾ നമുക്ക് ചുറ്റും ഉണ്ട്.  ഒരു ഒന്നാം കിട ജോലി എന്ന നിലയിലുള്ള ലൈംഗികതയുടെ വളർച്ചക്ക് വിലങ്ങു തടിയായി നിൽക്കുന്നത് കാലാ കാലങ്ങളായി നാം കൊണ്ട് നടക്കുന്ന സദാചാര സങ്കൽപ്പങ്ങൾ ആണ്.  പക്ഷെ സമ്പത്തു,  ഭോഗ തൃഷ്ണ എന്നിവ പാരമ്യത്തിൽ വിളയാടുന്ന  ഒരു സമൂഹത്തിൽ അത്തരം സങ്കല്പങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ് എന്ന് പറയാതെ നിവൃത്തിയില്ല.  വേശ്യാ വൃത്തി ഒരു നല്ല തൊഴിലായി അംഗീകരിക്കപ്പെടാനുള്ള  സാധ്യത കൂടി കൂടി വരികയാണ് എന്ന് അർഥം.  സാധാരണ മനുഷ്യന് ചാരിത്ര്യ സങ്കല്പത്തിലുള്ള വിശ്വാസ കുറവ് ഒറ്റയടിക്ക് വന്നു ചേരണം എന്നില്ല.  അധികരിച്ചു കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങളോ,  കൂടെ കൂടെ ഉള്ള വിവാഹ മോചനങ്ങളോ (ഇവിടെ അത് ഒരു രീതി ആയി വളർന്നിട്ടില്ല.  പക്ഷെ വിദേശങ്ങളിൽ അത് ഒരു സാധാരണ സംഭവം പോലെ ആയി തീർന്നിരിക്കുന്നു )  അത്തരം ഒരു ചിന്ത മനുഷ്യനിൽ ഉത്ഭവിപ്പിക്കാൻ സാധ്യത ഏറെ ആണ്.  അടിക്കടിയുള്ള വിവാഹ മോചനകളുടെയും, വേശ്യാവൃത്തിയുടെയും അതിർത്തിരേഖ അതി ലോലമാണ് എന്ന് ഒരു സാധാരണ മനുഷ്യൻ മനസ്സിലാക്കി പോയെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല 

Thursday, 15 September 2016

നമ്മിലെ ക്രൂരതകൾ

പ്രതികാര  മനോഭാവം എല്ലാവരിലും കുടി കൊള്ളുന്നതായി കൊലപാതകങ്ങളെ കുറിച്ച് എഴുതിയ ഒരു പുസ്തകത്തിൽ വായിച്ചതായി ഓർക്കുന്നു.  ഈ ഒരു കാരണം കൊണ്ടായിരിക്കണം,  ലോകത്തുള്ള മഹത്തായ വിപ്ലവങ്ങൾ പലതും കൂട്ട കൊലകളിൽ അവസാനിച്ചത്.  ചില നേരങ്ങളിൽ നമ്മുടെ എതിരാളികളെ ഇല്ലായ്മ ചെയ്യണം എന്നുള്ള വിചാരം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്നതും,  നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത ചില കാരണങ്ങൾ കൊണ്ട് അവ നമ്മുടെ മനസ്സിൽ തന്നെ അടിച്ചമർത്ത പ്പെട്ടു പോകുന്നതും നാം അറിയുന്നതാണ്.  കൊല ചെയ്യണം എന്നുള്ള വിചാരം മനസ്സിൽ കൊണ്ട് നടക്കുന്നവനും (പക്ഷെ കൊല ചെയാത്തവനും) ശരിക്കും കൊലയിൽ ഏർപ്പെടുന്നവനും തമ്മിലുള്ള വ്യത്യാസം എന്താണ്.  ആദ്യം പറഞ്ഞവൻ സാഹചര്യങ്ങൾ ഒത്തു വന്നാലോ, അല്ലെങ്കിൽ, തന്റെ പ്രവർത്തികൊണ്ടു തനിക്കു ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞാലോ  ആ പ്രവർത്തിയിൽ മുഴുകാൻ സാധ്യത ഉണ്ടോ എന്ന് കൂടെ നാം ചിന്തിച്ചു നോക്കേണ്ടതാണ്.  നമ്മളൊക്കെയും ജീവിക്കുന്നത്,  നമ്മിൽ ഉണ്ടെന്നു നാം വിശ്വസിക്കുന്ന സ്വന്തം നന്മയെ കുറിച്ചുള്ള ബോധം, പരീക്ഷിക്കപ്പെടാത്ത ഒരു ലോകത്താണ് എന്ന് നാം മനസ്സിലാക്കണം. ഒരു പരീക്ഷണ വേദിയിൽ നാം എടുത്തു എറിയപ്പെടുമ്പോൾ മാത്രമേ നാം നമ്മുടെ യഥാർത്ഥ സ്വഭാവം എന്തെന്ന് അറിയുകയുള്ളൂ .  അത് കൊണ്ടാണ് ഉത്തമ കുടുംബ ജീവിതം നയിക്കുന്ന ശാന്തനായ ഒരു മനുഷ്യൻ ഒരു ലഹള സ്ഥലത്തു സ്ത്രീ പീഡകൻ ആയി പരിണമിക്കുന്നത്.  അയാൾ ഉള്ളിൽ അങ്ങനെ ആയിരുന്നു എന്നുള്ള സത്യം അയാൾ അറിയാതെ പോയത് മാത്രമാണ്.  അത് അറിയാനുള്ള സാഹചര്യം അദ്ദേഹത്തിന് തന്റെ നിത്യ ജീവിതത്തിൽ തരപ്പെട്ടു വന്നില്ല എന്നതാണ് സത്യം.   കൈക്കൂലിക്ക് എതിരെ മുദ്രാവാക്യം വിളിച്ചു നടന്നവർ , ആപ്പീസ് തൊഴിലാളികൾ ആയപ്പോൾ, കൈക്കൂലിയിൽ മുങ്ങി കുളിച്ചു നടക്കുന്നത് നിങ്ങൾ നേരിട്ട് കാണുന്നതും ഏതാണ്ട് അത് പോലെ തന്നെ ആണ്.

ഇതൊക്കെയും നമ്മോടു ആവശ്യപ്പെടുന്നത്  ക്രൂരതയെ  കുറിച്ചുള്ള പുതിയ ഒരു നിർവചനത്തിന്റെ  ആവശ്യകതയെ കുറിച്ചാണ്. എന്താണ് ക്രൂരത . നാം ചെയ്യുന്നത് മാത്രമാണോ.  നാം ചെയ്യാതെ മനസ്സിൽ അടിച്ചമർത്തിയ ക്രൂരത  കുറ്റമാകുമോ.  അങ്ങനെ തന്നെ നാം വിചാരിക്കണം എന്നാണു ഞാൻ പറയുന്നത്.  കാരണം നമ്മുടെ ചുറ്റുമുള്ള പരിതഃസ്ഥിതികൾ ചലനാത്മകമാണ്.  ഏതു നിമിഷവും നാം ഒരു ആത്യന്തിക പരിതഃസ്ഥിതിയിലേക്കു എടുത്തു എറിയപ്പെട്ടേക്കാം.  എന്റെ സഹോദരി അല്ലാത്ത എന്റെ സഹോദരി ഏതു കവലയിലും വച്ച് എന്റെ മുന്നിൽ നിസ്സഹായയായി കരഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെട്ടേക്കാം.  അവൾ നിസ്സഹായയാണ് എന്നും,  അവളോട് താൻ ചെയ്യുന്നത് എന്തും, ഒരു പുസ്തകത്തിലും രേഖ പെടുത്തുക ഇല്ല എന്നും, അതിനു അവൾ പോലും ഈ ലോകത്തു ബാക്കി കാണില്ല എന്നും ഉള്ള കാര്യങ്ങൾ ഞാൻ മനസ്സിലാക്കി എങ്കിൽ, എന്റെ പ്രതികരണം എന്റെ മാത്രം നിയന്ത്രണത്തിൽ ആകുന്ന ഒരു പ്രത്യേക സ്ഥിതി വിശേഷം ആയിരിക്കും അവിടെ ഉത്ഭവിക്കുക ..  ആ നേരത്തു നന്മയുടെ പര്യായമായ ഞാൻ,  ഞാൻ തന്നെ ആയി തുടരും എന്ന് നാം ഓരോരുത്തരും ആയിരം പ്രാവശ്യം നമ്മുടെ മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം.  ആ ബോധം എല്ലായിടത്തും ഒരു ശാപം പോലെ നമ്മെ പിന്തുടർന്ന് കൊണ്ട് ഇരിക്കണം.  അപ്പോൾ നാം നമ്മുടെ മനസ്സിൽ നിന്ന് നശിപ്പിക്കേണ്ടത്  ക്രൂരതയെ കുറിച്ചുള്ള അത്തരം ഒരു ചിന്തയെ പോലും ആണ്.  ഇത് നിങ്ങള്ക്ക് കഴിയില്ല എന്ന് നിങ്ങൾ വിചാരിക്കരുത്.  വെറുതെ ഒരു നിമിഷം ആ സ്ത്രീ നിന്റെ അമ്മയാണ് എന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ നിന്റെ പ്രതികരണം എന്തായിരിക്കും.  ഇപ്പോൾ ഞാൻ പറഞ്ഞതിലെ യുക്തി നിങ്ങള്ക്ക് മനസ്സിലായി കാണും.

നൃശംസത ഉച്ചാടനം ചെയ്യപ്പെടേണ്ടത് പ്രവർത്തിയിൽ നിന്ന്  മാത്രമല്ല.  നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ നിന്ന് കൂടിയാണ് 

Sunday, 11 September 2016

FB NOTES

 1. why our attitude towards our sister and our neighbor girl differs. is it the dress code of our sister that saves her

2. what is measuring? really, it is a comparison of one thing with another thing. if one day the whole world with all it's objects have shrunk  to half it's size, we may not be able to understand it.

3.ലോകത്തു ചിലപ്പോൾ ഒരു സൂര്യൻ മാത്രമേ ഉണ്ടാകുകയുള്ളൂ .  നാമിന്നു കാണുന്ന കോടാനു കോടി നക്ഷത്രങ്ങൾ ഒക്കെയും അതിന്റെ പ്രതിബിംബങ്ങൾ മാത്രമാകാം.

4.ബാലാട്ടാ മാനഭംഗത്തിന് വധ ശിക്ഷ തന്നെ നൽകണം.

കൂട്ട മാനഭംഗം ഫ്രീ ആണോ 

5. ചിലര്‍ക്ക് പട്ടിയെ ഇഷ്ടമാണ്, ചിലര്‍ക്ക് കോഴിയെയും . പക്ഷെ ഈ രണ്ടു ഇഷ്ടങ്ങളും രണ്ടു തരത്തിലുള്ളതാണ്

6.  
ആണും പെണ്ണും ഒന്നിച്ചു നടക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കൂടെ കരുതണം. അല്ലെങ്കിൽ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

മുഷിഞ്ഞ വസ്ത്രം ധരിച്ചവർ സ്വന്തം കുട്ടികളെ കൂടെ കൊണ്ടു പോകുന്നു എങ്കിൽ അത് സ്വന്തം കുട്ടിയാണ് എന്നുള്ളതിന് തെളിവുകൾ കയ്യിൽ കരുതണം. 

ആരും വഴിതെറ്റാതിരിക്കാൻ 
ആരും അപകടപ്പെടാതിരിക്കാൻ 
നാം ശ്രദ്ധിച്ചു കൊണ്ടെ ഇരിക്കണം.

7
നമ്മളൊക്കെ വീട്ടില് ഗസ്റ്റ് വന്നാൽ അയാളെ ഓടിക്കാൻ വേണ്ടി, 'ഇതാ ഇപ്പോൾ ചായ എടുക്കും' എന്ന് പറഞ്ഞു ഭീഷണി പെടുത്തും. അതിൽ വീഴാത്ത ഗസ്റ്റുകൾ കുറവാണ്.

8.
ജീവിത സൌകര്യങ്ങൾ വർധിക്കുമ്പോൾ നിങ്ങൾ ദൈവത്തെ മറന്നു പോകും. അത് അറിയുന്നത് കൊണ്ടാണ് നമ്മള് പെട്രോളിന് വില കുറക്കാത്തത്

9 .
ചിലർക്ക് ഇറച്ചി കാണുമ്പോൾ വിശപ്പാണ്. ചിലർക്ക് ദാഹവും. അതെന്താ അങ്ങനെ.

10.  മകൻ ----അച്ഛാ ഏതോ ഒരു ഗുണ്ട സിനിമയിൽ അഭിനയിച്ചത്രേ.

അച്ഛൻ ---അതിനല്ലെടാ ഗുണ്ടാ ആക്ട്‌ എന്ന് പറയുന്നത്

11. ഒരുത്തൻ ഹെൽമറ്റ് അണിഞ്ഞു വണ്ടി ഓടിക്കേണ്ടത് അവന്റെയോ അവന്റെ വീട്ടുക്കാരുടെയോ മാത്രം ആവശ്യമല്ല, നമ്മൾ നാട്ടുകാരുടെയും ആവശ്യമാണ്‌, കാരണം, അവൻ തല പൊളിഞ്ഞ് ചത്തുപോയാൽ അവന്റെ കുടുംബത്തിനു കൊടുക്കേണ്ട ഇൻഷുരൻസ് നമ്മളെ പോലെയുള്ള നാട്ടുകാരുടെ കീശയിൽ നിന്നാണ് പോകുന്നത്.

12. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് അമിത വേഗത കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത് കൊണ്ടു എന്റെ അഭിപ്രായത്തിൽ റോഡപകടങ്ങൾ കുറക്കാനുള്ള ഏറ്റവും പ്രായോഗികമായ പരിപാടി, റോഡുകൾ കുഴികളായി നില നിർത്തി വാഹനങ്ങളുടെ വേഗത കുറയ്ക്കുക എന്നുള്ളതാണ്. ഇത്രയും നാൾ നാം ചെയ്തു കൊണ്ടിരുന്നതും അത് തന്നെ ആയിരുന്നല്ലോ

13.