Friday, 22 May 2015

തീ കൊള്ളക്കാരൻ യവന പുരാണങ്ങളിലെ മാവേലി

യവന പുരാണങ്ങളിലും ഹിന്ദു പുരാണങ്ങളിലെത്  പോലെ ദേവഗണങ്ങൾക്കു എതിരെ യുദ്ധം ചെയ്ത അസുരരെ കാണാൻ പറ്റും.  പ്രോമാത്യൂസ് അത്തരത്തിൽ ഒരു അസുരനായിരുന്നു.  നാളെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ദത്ത ശ്രദ്ധനായി അതിനെ കുറിച്ച് മനനം ചെയ്തു  ജീവിച്ച ഒരു രാക്ഷസൻ. അദ്ധേഹത്തിന്റെ അനുജനായ എപ്പിമാത്യൂസ് നേരെ മറിച്ച് ഇന്നലെ കളെ കുറിച്ച് മനനം  ചെയ്തു ജീവിക്കുകയായിരുന്നു ചെയ്തത്

ദേവ നഗരിയായ ഒളിമ്പസ് ഗിരി നിരകളിലെ മേഘ സമൂഹത്തിനിടയിൽ തന്റെ ജീവിതം ഹോമിക്കാൻ പ്രൊമാത്യൂസ്‌ തയ്യാറല്ലായിരുന്നു.  തങ്ങളുടെ മൃദു തല്പങ്ങളിൽ ദേവഗണങ്ങൾ സുഖലോലുപരായി ജീവിതം കഴിക്കുകയായിരുന്നപ്പോൾ , പ്രൊ മാത്യൂസ്‌  മാനവ രാശിക്ക് വേണ്ടി സ്വർഗ്ഗ തുല്യമായ ഒരു ലോകം നെയ്തു എടുക്കേണ്ടത് എങ്ങനെ എന്ന് കണക്കു കൂട്ടുകയായിരുന്നു.

ആകാശങ്ങളിൽ നിന്ന് ഇറങ്ങി വന്നു താഴെ ജനങൾക്ക് ഒപ്പം ജീവിച്ച പ്രൊ മാത്യൂസ്‌ നു മനസ്സിലായി അവർ എത്രമാത്രം ദുഖിതരാണെന്ന്. രാക്ഷസ രാജാവായ ക്രോനോസ് ഭരിക്കുന്ന വേളയിൽ ഇവരൊക്കെയും വളരെ ഏറെ സന്തുഷ്ടരായിരുന്നല്ലോ എന്നും അദ്ദേഹം ഓർത്തു. കാട്ടു പ്രദേശങ്ങളിലെ ഗുഹകളിലും പൊത്തുകളിലും ജീവിക്കേണ്ടി വന്ന മനുഷ്യരൊക്കെയും അതി ശൈത്യത്തിലും വന്യ മൃഗ ഭയത്തിലും വിറച്ചു ജീവിക്കുകയായിരുന്നു. കാരണം അവിടെ തീ ഇല്ലായിരുന്നു.

ഒരിറ്റു തീ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ' പ്രൊ മാത്യൂസ്‌ ആലോചിച്ചു. അൽപ നേരം തീ കായുകയും, അത് കൊണ്ടു ഭക്ഷണം പാകം ചെയ്യുകയും, അത് ഉലയാക്കി പണി ആയുധങ്ങൾ നിര്മിച്ച് കൊണ്ടിരിക്കുകയും ചെയ്താൽ മാത്രമല്ലോ ഈ മനുഷ്യ കുലത്തിനു ഉയര്ച്ചയുണ്ടാകുകയുള്ളൂ എന്ന് പ്രതിഭാ ധനനായ അദ്ദേഹത്തിന് അറിയാമായിരുന്നു.

ദേവേന്ദ്രനായ സീയൂസിന്റെ അടുത്തു പോയി പ്രൊ മാത്യൂസ്‌ കേണപേക്ഷിച്ചു.  പക്ഷെ ഒരിറ്റു തീ പോലും മനുഷ്യർക്ക്‌ കൊടുക്കില്ലെന്നും,  അങ്ങനെ ചെയ്താൽ അവർ തങ്ങളെ തങ്ങളുടെ സിംഹാസനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള കരുത്തു നേടുമെന്നും ദേവേന്ദ്രൻ ഗര്ജിച്ചു.  താഴെ ഉള്ള ഇവരെ മുകളിലുള്ള നമ്മള് ഭരിക്കുന്നതാണ് ഈ ലോകത്തിനു നല്ലത് എന്നും സീയൂസ് ഓര്മിപ്പിച്ചു.

പക്ഷെ പ്രൊ മാത്യൂസ്‌ ന്റെ തീരുമാനം ഉറച്ചതായിരുന്നു.  എന്ത് വന്നാലും ഒരിറ്റു തീയും കൊണ്ടു മാത്രമേ ഇനി ലോകത്തേക്ക് തിരിച്ചു പോകുകയുള്ളൂ എന്ന് തീരുമാനിച്ച പ്രൊ മാത്യൂസ്‌ , സീയൂസിന്റെ സ്വന്തം മിന്നൽ പിണരിൽ നിന്ന് ഒരിറ്റു തീ കവര്ന്നു ആ  കവര്ച്ച ചെയ്ത ഒരു തരി തീയുമായി  മനുഷ്യ ലോകത്തേക്ക് ഗമിച്ചു.  ലോകത്ത് തീജ്വാലകൾ പടരാനും ജനങ്ങള് സഹിച്ച ശൈത്യത്തിന്റെ കാഠിന്യം കുറയാനും തുടങ്ങി.

ഒരു നനഞ്ഞ വൈകുന്നേരം വൈകുണ്ഡത്തിലെ  തന്റെ ജനാലയിലൂടെ താഴേക്ക്‌ നോക്കുകയായിരുന്നു സീയൂസ് അങ്ങ് താഴെ ആ കാഴ്ച കണ്ടു.  ലോകം മുഴുവൻ മിന്നാമിനുങ്ങിൻ കൂട്ടം പോലെ തീ ജ്വാലകൾ പടര്ന്നു പിടിച്ചിരിക്കുന്നു.  ആരാണ് അതിന്റെ ഉത്തരവാദിയെന്ന് അദ്ദേഹം ക്ഷിപ്രം മനസ്സിലാക്കി.

പ്രൊ മാത്യൂസ്‌ നെ നിത്യ നരകത്തിലേക്ക് തള്ളിവിടാൻ ദേവേന്ദ്രൻ തീരുമാനിച്ചു.  കാക്കസസ് മലയിടുക്കിലെ ഒരു പാറക്കൂട്ടത്തിൽ ബന്ധനസ്ഥനായ പ്രൊമാത്യൂസ്‌ അനന്ത കാലത്തോളം അവിടെ കഴിയാൻ ശപിക്കപ്പെട്ടു.  അവിടെ എന്നും രാവിലെയും വൈകുന്നേരവും അദ്ധേഹത്തിന്റെ കരൾ ഒരു കഴുകനാൽ ഭക്ഷിക്കപ്പെട്ടു.  പക്ഷെ ദീര്ഘാ യുഷ്മാനായ അദ്ധേഹത്തിന്റെ കരൾ ഓരോ രാത്രിയിലും പുനർസൃഷ്ടിക്കപ്പെട്ടു.


No comments:

Post a Comment