Wednesday, 17 June 2015

ചാപ്പൻ, ചാപ്ലിൻ എന്നീ കൊഞ്ച് കച്ചവടക്കാർ

പണ്ടു പണ്ടു പണ്ടു അതായത് 2015 കാലഘട്ടത്തിൽ, ലോകത്ത്,  ചാപ്പൻ, ചാപ്ലിൻ  എന്നീ പേരുകളുള്ള രണ്ടു കൊഞ്ച് കച്ചവടക്കാർ ഉണ്ടായിരുന്നു.  വിധി വൈപരീത്യം എന്ന് പറയട്ടെ ഇവർ ഒരിക്കലും സുഹൃത്തുക്കൾ ആയിരുന്നില്ല.  കാരണമെന്തെന്നാൽ ചാപ്പൻ, ഇന്ത്യ എന്ന രാജ്യത്തെ തലശ്ശേരി എന്ന കുഗ്രാമത്തിലും, ചാപ്ലിൻ , അമേരിക്ക എന്ന രാജ്യത്തെ, ന്യൂ യോർക്ക്‌ എന്ന കുഗ്രാമത്തിലും ജനിച്ചു വീഴുകയും, യഥാക്രമം, തങ്ങളുടെ പുരയിടങ്ങളുടെ  പിൻ ഭാഗത്തുള്ള അര ഏക്കർ വയലുകളിൽ കൊഞ്ച് കൃഷി നടത്തി ദിനസരി കഴിച്ചു പോകുകയും ചെയ്യുകയായിരുന്നു.  അങ്ങനെ ഇരിക്കെ ഒരു ദിവസം , നാഴികകളോളം അകലങ്ങളിൽ  ജീവിക്കുകയായിരുന്ന ഈ മനുഷ്യരുടെ ജീവിതത്തിൽ സമാനമായ ചില സംഭവങ്ങൾ ഉരുത്തിരിഞ്ഞു വരികയും,  അതിലൂടെ ഉയിർക്കൊണ്ട അസാമാന്യമായ ചില ഉൾക്കാഴ്ചകൾ  താന്താങ്ങൾ ജനിച്ചു വീണ നാടുകളുടെ സാമ്പത്തിക മേഖലകളിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്തു.  അത്തരം ദാരുണമായ ചില സംഭവങ്ങളുടെ രത്ന ചുരുക്കം ആണ് താഴെ കൊടുത്ത വരികളിലൂടെ ഞാൻ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്.

2015 ജനവരി ഒന്നാം തീയ്യതി ഉഷസ്സിൽ ഉണർന്നെഴുന്നേറ്റ ചാപ്പൻ മുതലാളി തന്റെ ശിങ്കിടിയും പറമ്പിലെ പണിക്കാരനും ആയ ശ്രീമാൻ ചാത്തുവിനോട് താഴെ പറയുന്ന രീതിയിൽ സംസാരിച്ചു.

മോനെ ചാത്തൂ.  നീ ഇന്ന് പാടത്ത് ഇറങ്ങി രാവന്തിയോളം പണിയെടുത്തു എനിക്ക് കുറെ കൊഞ്ച് സംഭരിച്ചു തരണം. വൈകുന്നേരം അത് കൊണ്ടു പോയി മാർകറ്റിൽ വിറ്റു തരികയും വേണം.  ഒരു ദിവസത്തെ കൂലിയായ അഞ്ഞൂറ് ഞാൻ നിനക്ക് തരുന്നതായിരിക്കും.

ചാപ്പൻ മുതലാളിയുടെ പ്രസ്തുത സ്നേഹ ഭാഷണം കേട്ട മാത്രയിൽ ചാത്തു സർവ വിധ ആയുധ സന്നാഹങ്ങലോടെയും , അല്പം കുളിരോടെയും,  ആറ്റിലേക്ക് അതായത് പാടത്തേക്കു എടുത്തു ചാടുകയും കണ്ണിൽ കണ്ട കൊഞ്ച് കളെ ഒക്കെ കയ്യിൽ ഒതുക്കുകയും ചെയ്തു കൊണ്ടെ ഇരുന്നു. വൈകുന്നേരം കൃത്യം അഞ്ചു മണിനേരം ചാത്തു ജോലി മതിയാക്കി ഒരു ചാക്ക് കൊഞ്ചുമായി ചാപ്പൻ മുതലാളിയുടെ മുന്നിൽ സന്നിഹിതനാവുകയും,  പ്രസ്തുത ചാക്ക് ചാപ്പൻ മുതലാളിയുടെ വീട്ടിലെ വൈദ്യുത തൂക്കു യന്ത്രത്തിൽ വച്ച് അതിന്റെ തൂക്കം എത്രയെന്നു പരിശോധിക്കുകയും, അത് കൃത്യം അഞ്ചു കിലോ ഉണ്ടെന്നു കണ്ടു അതിയായി സന്തോഷിക്കുകയും ചെയ്തു.  ചാപ്പൻ മുതലാളിയുടെ കയ്യിൽ നിന്ന് അഞ്ഞൂറിന്റെ ഒരു ഗാന്ധി നോട്ടു വാങ്ങിച്ചു വീട്ടിലേക്കു നടക്കാൻ തുടങ്ങവേ , സഡൻ ബ്രേക്ക് ചെയ്യുന്ന ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് വീട്ടിന്റെ വശത്തുള്ള റോഡിലേക്ക്, ചാപ്പൻ മുതലാളിയോടൊപ്പം ചാത്തു സാകൂതം നോക്കി.   അശരീരി പോലെ ചാപ്പാ എന്നുള്ള വിളി കേട്ടതല്ലാതെ റോഡിൽ എവിടെയും വാഹനങ്ങൾ ഒന്നും കണ്ടില്ല. ഒന്ന് കൂടി സൂക്ഷിച്ചു കേട്ടപ്പോൾ ചാതുവിനു മനസ്സിലായി ശബ്ദം കേട്ടത് ആകാശത്ത് നിന്നാണ് എന്ന്.  ആകാശത്ത് നോക്കി അതുബുധപ്പെടാതിരുന്ന ചാത്തു , ചാപ്പൻ മുതലാളിയോട് ഇപ്രകാരം കഥിച്ചു.

മുതലാളീ . അമേരിക്കയിലേക്ക് പോകുന്ന ഏതോ ഒരുത്തൻ അവന്റെ ബിമാനം മുതാലാളീന്റെ പുരയുടെ മേലെ ബ്രേക്ക് അടിച്ചു നിർത്തിയതാണ്.  അത് നമ്മള് ഇന്നാളു കണ്ട വില്ല്യം സായിപ്പ് തന്നെയാണ്.  ബിമാനത്തീന്നു തല പുറത്തിട്ടു അങ്ങേരു എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.

അപ്പോൾ വിമാനത്തിൽ നിന്ന് വില്ല്യം സായിപ്പിന്റെ ഭാഷണം വ്യക്തമായി കേൾക്കാൻ തുടങ്ങി. അത് താഴെ പറയും പ്രകാരമാണ്.

ഹലോ. ചാപ്പൻ മുതലാളീ , കയ്യിലുള്ള കൊഞ്ച് വില്കാനുള്ളതാണോ. എന്ത് വേണം.

എന്ത് വേണം എന്നുള്ള ചോദ്യം അവിടെ വച്ചേക്കു. എന്ത് തരും എന്ന് പറ.

കിലോവിനു 10 ഡോളർ വച്ച് തരാം.  ഒക്കുമെങ്കിൽ കിലോ കണക്കു പറഞ്ഞാൽ പണം ഞാൻ താഴോട്ടു ഇറക്കി തരാം. അതെ കയറിൽ കൊഞ്ച് ഇങ്ങോട്ടേക്കു കയറ്റി  അയച്ചു തന്നാൽ മതി. (കയറ്റുമതി എന്ന വാക്ക് ഇതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് എന്ന് വായനക്കാര്ക്ക് ഇപ്പോൾ മനസ്സിലായി കാണും)

ചാപ്പൻ കണക്കിന് മോശമായിരുന്നെങ്കിലും, ഇക്കണക്കിൽ തനിക്കു ലാഭമാണ് എന്ന് ഞൊടിയിടയിൽ മനസ്സിലാക്കി. കാരണം ചാപ്പന്റെ കണക്കു ഇങ്ങനെ ആയിരുന്നു. തലശേരി മാർകറ്റിൽ 500 രൂപ വച്ച് അഞ്ചു കിലോ കൊഞ്ചിന്  2500. ഇവന്റെ പണം 10X5 ഗുണിക്കണം 72 = 3600. ഒന്നും ആലോചിക്കാതെ വില വിളിച്ചു പറയുകയും, വില താഴെ വീണ ഉടനെ, കൊഞ്ചിനെ  അങ്ങോട്ടേക്ക് കയറ്റി അയക്കുകയും ചെയ്ത പാടെ, വില്ല്യം ഹൈ സ്പീഡിൽ അദ്ധേഹത്തിന്റെ വിമാനം ഓടിച്ചു പോകുകയും ചെയ്തു.

ഏതാണ്ട് അതെ സമയം അങ്ങ് ദൂരെ ന്യൂ യൊർകിൽ ചാപ്ലിന്റെ പാടത്തും സമാനമായ ചില സംഭവങ്ങൾ നടക്കുകയായിരുന്നു.  തന്റെ ശിങ്കിടിയും പറമ്പ് പണിക്കാരനും ആയ ജോണിയോടു, ചാപ്ലിൻ സായിപ്പ് ഇങ്ങനെ മൊഴിഞ്ഞു.

മോനെ ജോണീ.  പാടത്ത് ഇറങ്ങി കൊഞ്ചിനെ കളക്റ്റ് ചെയ്യണം.  വൈകുന്നേരം വരെ പണിയെടുത്താൽ ഒരു ദിവസത്തെ കൂലിയായ  60 ഡോളർ തരാം.

ജോണി അത് കേൾക്കേണ്ട താമസം, ആയുധ സന്നാഹങ്ങളോടെ ആറ്റിലേക്ക് ചാടി വൈകുന്നേരം ആയപ്പോഴേക്കു നേരത്തെ പറഞ്ഞത് പോലെ അഞ്ചു കിലോ കൊഞ്ചുമായി പൊങ്ങി വരികയും ചെയ്തു.  കൂലിയോടു ഒരു അൻപതും  കൂടെ  കൂട്ടി 110 ഡോളറിനു ഉരുപ്പടി മാർകറ്റിൽ വിറ്റു കളയാമെന്നു കണക്കു കൂട്ടി ജോണിയുടെ 60 ഡോളർ കൂലിയും കൊടുത്തു തിരിഞ്ഞു നില്ക്കവേ ചാപ്ലിൻ സായിപ്പ് ഒരു വണ്ടി സഡൻ ബ്രേക്ക് ഇടുന്ന ശബ്ദം കേട്ട് ചുറ്റും നോക്കി.  അത്ബുധ പരതന്ത്രനായി ചുറ്റും നോക്കിയ (മൊബൈൽ അല്ല) ജോണി ഒന്നും കാണാതെ ആകാശം നോക്കി പോയി.  പക്ഷെ അത്ബുധം അവിടെ ഒരു വിമാനം സഡൻ ബ്രേക്ക് ഇട്ടു നിർത്തി അതിൽ നിന്ന് നേരത്തെ ചാത്തുവിൽ നിന്ന് അഞ്ചു കിലോ കൊഞ്ചൻ 30 ഡോളർ വില കൊടുത്തു വാങ്ങിയ അതെ വില്ല്യം സായിപ്പ് എന്തോ പറയുന്നു.

ഉച്ചത്തിൽ പറയെടോ . കേൾക്കുന്നില്ല

കൊഞ്ചനു എത്രയാ വില എന്ന് ചോദിക്കുകയായിരുന്നു.

എന്താ വേണോ

വില ഒക്കുമെങ്കിൽ വേണം.

നൂറു ഡോളർ ആണ് വില. നീ ആയതു കൊണ്ടു 90 തന്നാൽ മതി.

ഉത്തരത്തിനു പകരം ആകാശത്ത് നിന്ന് കേട്ടത് ഒരു പൊട്ടിച്ചിരിയായിരുന്നു.

എന്താടോ  ചിരിക്കാൻ മാത്രം ഉള്ളത്.

ഒന്നുമില്ല.  അമ്പതു ഡോളർ തന്നാൽ ഞാൻ അഞ്ചു കിലോ കൊഞ്ചൻ അങ്ങോട്ട്‌ തരാം എന്ന് പറയാൻ പോകുകയായിരുന്നു.

ചാപ്ലിൻ സായിപ്പിന്റെ കഥ അവിടെ അവസാനിക്കുന്നു എന്നോ. കഥ കഴിഞ്ഞു എന്നോ എന്ത് വേണമെങ്കിലും നമുക്ക് പറയാവുന്നതാണ്.  അന്ന് തന്നെ ചാപ്ലിൻ സായിപ്പ് തന്റെ കൊഞ്ചൻ പാടം അടക്കുകയും അവിടെ ഒരു ഇമ്പോർട്ട് ആപ്പീസ് തുറക്കുകയും ചെയ്തു.  ഇനി ചാപ്ലിൻ സായിപ്പ് അങ്ങ് തലശേരിയിൽ നിന്ന് ചുള് വിലക്ക് കിട്ടുന്ന കൊഞ്ചൻ മാത്രമേ വിൽക്കുകയുള്ളൂ.  കസാരയിൽ ചാരി ക്കിടന്നു ചാപ്ലിൻ സായിപ്പ് ആത്മ ഗതം പറഞ്ഞു. 'ലോകത്ത് കൊഞ്ചൻ വെറുതെ കൊടുത്തു കളയുന്ന നാട്ടുകാരും ഉണ്ടല്ലോ പടച്ചോനെ. ഇതെന്തു ലോകം.'

No comments:

Post a Comment